LATEST NEWS

Loading...

Custom Search
+ -

ഷാരൂഖിന് സ്റ്റേഡിയം വിലക്ക് ഏര്‍പ്പെടുത്താന്‍ നീക്കം

സി.കെ. സന്തോഷ്‌

Posted on: 18 May 2012

 

വാംഖഡെ വാഗ്വാദം

മുംബൈ: കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീം ഉടമ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാനെ വാംഖഡെ സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കാന്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ ഒരുങ്ങുന്നു. ബുധനാഴ്ച നടന്ന നൈറ്റ്‌റൈഡേഴ്‌സ്- മുംബൈ ഇന്ത്യന്‍സ് ഐ.പി.എല്‍. മത്സരശേഷം ഷാരൂഖ് സുരക്ഷാ ഉദ്യോഗസ്ഥരെ അധിക്ഷേപിക്കുകയും പ്രസിഡന്‍റ് വിലാസ് റാവു ദേശ്മുഖ് അടക്കമുള്ള മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളോട് മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് ഷാരൂഖിനെതിരെയുള്ള ആരോപണം. മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് തോറ്റിരുന്നു. എം.സി.എ. സെക്രട്ടറി നിതിന്‍ ദലാല്‍ നല്‍കിയ പരാതിയില്‍ മറൈന്‍ ഡ്രൈവ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മത്സരശേഷം മൈതാനത്തേക്ക് കടക്കാന്‍ ശ്രമിച്ച ഷാരൂഖിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞതാണ് പ്രശ്‌നമായത്. തന്നോടൊപ്പമുണ്ടായിരുന്ന മക്കളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൈയേറ്റം ചെയ്യാന്‍ മുതിരുകയും ചീത്തവിളിക്കുകയും ചെയ്തത് ഷാരൂഖിനെ പ്രകോപിപ്പിച്ചു. ഇതേത്തുടര്‍ന്ന് വാഗ്വാദമുണ്ടായി. എം.സി.എ. ഭാരവാഹികളും സംഭവ സ്ഥലത്തുണ്ടായിരുന്നു. ഉടന്‍ തന്നെ പോലീസ് എത്തി ഷാരൂഖിനെ അവിടെ നിന്നും മാറ്റി. മക്കളോട് അപമര്യാദയായി പെരുമാറിയതുകൊണ്ടാണ് ദേഷ്യം വന്നതെന്നാണ് ഷാരൂഖിന്റെ വാദം. ഷാരൂഖ് മദ്യപിച്ചെത്തി വഴക്കുണ്ടാക്കിയെന്ന് എം.സി.എ. വൃത്തങ്ങളാരോപിച്ചു. എന്നാല്‍ ഇക്കാര്യം ശരിയല്ലെന്ന് ഷാരൂഖ് പിന്നീട് പറഞ്ഞു. അതേ സമയം ഷാരൂഖിനെ സ്റ്റേഡിയത്തില്‍ നിന്നും പുറത്തേക്ക് കൊണ്ടു പോയ അസിസ്റ്റന്‍റ് പോലീസ് കമ്മീഷണര്‍ ഇഖ്ബാല്‍ ശൈഖ് പറയുന്നത് ഷാരൂഖ് മദ്യപിച്ചിരുന്നു എന്നാണ്.
എം.സി.എ. അംഗങ്ങളോട് മോശമായി പെരുമാറിയ സാഹചര്യത്തില്‍ ഷാരൂഖിനെ വാംഖഡെ സ്റ്റേഡിയത്തില്‍ കയറുന്നതില്‍ നിന്നും ആജീവനാന്തം വിലക്കാന്‍ അസോസിയേഷന്‍ മാനേജിങ് കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച എം.സി.എ. മാനേജിങ് കമ്മിറ്റിയുടെ പ്രത്യേക യോഗം ചേരുന്നുണ്ട്. ഷാരൂഖ് ഖാന്‍ സംഭവം മാത്രമാണ് യോഗത്തിലെ അജന്‍ഡ. നടന്ന കാര്യങ്ങള്‍ വിശദമായി പഠിച്ച ശേഷമേ ഒരു തീരുമാനമെടുക്കുകയുള്ളൂ എന്ന് ഐ.പി.എല്‍.ചെയര്‍മാന്‍ രാജീവ് ശുക്ല ഡല്‍ഹിയില്‍ പറഞ്ഞു.
''എന്റെ കുട്ടികളെ കൂട്ടാനാണ് ഞാന്‍ സ്റ്റേഡിയത്തിലേക്ക് കടന്നത്. എന്നാല്‍ ഉദ്യോഗസ്ഥര്‍ മോശമായാണ് പെരുമാറിയത്. മറാഠിയില്‍ പുലഭ്യം പറഞ്ഞു. എനിക്ക് ദേഷ്യം വന്നു. ദേഷ്യത്തോടെ ഞാനും കുറച്ച് സംസാരിച്ചു. ഹിന്ദിയില്‍ സംസാരിക്കാന്‍ അവരോട് ആവശ്യപ്പെട്ടപ്പോള്‍ മറ്റുള്ളവര്‍ക്കിടയിലേക്ക് മറഞ്ഞു. ഞാന്‍ ഉടന്‍ തന്നെ സംഭവ സ്ഥലത്തുനിന്നും പോയി. ഞാന്‍ ഒരാളും അവര്‍ 25-ഓളം പേരും ഉണ്ടായിരുന്നു. വളരെ മോശമായാണ് അവര്‍ സംസാരിച്ചത്. അവര്‍ എന്നോട് മാപ്പു പറയണം''-ഷാരൂഖ് പറഞ്ഞു. സ്റ്റേഡിയത്തില്‍ കയറുന്നതില്‍ വിലക്കുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അതിനെക്കുറിച്ച് അറിയില്ലെന്നും ഈ രീതിയിലാണ് അവര്‍ പെരുമാറുന്നതെങ്കില്‍ ഇനി അവിടെ പോകില്ലെന്നും ഷാരൂഖ് മറുപടി നല്‍കി. നടന്ന കാര്യങ്ങള്‍ വിശദമാക്കിക്കൊണ്ട് എം.സി.എ. പ്രസിഡന്‍റ് വിലാസ് റാവു ദേശ്മുഖിന് എഴുതുമെന്നും ഷാരൂഖ് കൂട്ടിച്ചേര്‍ത്തു.


ഷാരൂഖ് വിവാദം ഒത്തുകളിയില്‍ നിന്നും ശ്രദ്ധതിരിക്കാന്‍


ന്യൂഡല്‍ഹി: വാംഖഡെ സ്റ്റേഡിയത്തില്‍ ഷാരൂഖ് ഖാനും സുരക്ഷാ ഉദ്യോഗസ്ഥരും എം.സി.എ. ഭാരവാഹികളും തമ്മിലുണ്ടായ വാഗ്വാദങ്ങള്‍ ഐ.പി.എല്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട് ഉയര്‍ന്ന കോഴ വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബി.ജെ.പി. എം.പി.യുമായ കീര്‍ത്തി ആസാദ് ആരോപിച്ചു. ഒത്തുകളി ആരോപണങ്ങള്‍ ഐ.പി.എല്ലിനെയും ബി.സി.സി.ഐ.യെയും വെട്ടിലാക്കിയതിനെ മറികടക്കാനാണ് ഈ തന്ത്രമെന്നും ആസാദ് അഭിപ്രായപ്പെട്ടു.



(0%) (0 Votes)

 

 

Other News in this Section