LATEST NEWS

Loading...

Custom Search
+ -

ഗള്‍ഫിലെ പത്താംതരം തുല്യതാപരീക്ഷാ രജിസ്‌ട്രേഷന്‍ സപ്തംബറില്‍

അഹമ്മദ് പാതിരിപ്പറ്റ

Posted on: 22 Aug 2012

 


ദോഹ: കേരള സര്‍ക്കാറിന്റെ സമ്പൂര്‍ണ സാക്ഷരതാപരിപാടിയുടെ ഭാഗമായി ഗള്‍ഫില്‍ ജോലി ചെയ്യുന്നവര്‍ക്ക് പത്താംതരം തുല്യതാ
പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷന്‍ സപ്തംബറില്‍ ആരംഭിക്കുമെന്ന് കേരള സര്‍ക്കാര്‍ സെക്രട്ടറി കെ.ടി. ഗോവിന്ദന്‍കുട്ടി അറിയിച്ചു.
ഗള്‍ഫിലെ മലയാളികള്‍ക്ക് പത്താംതരത്തിനു തുല്യമായ പരീക്ഷ പാസ്സാകാനുള്ള കോഴ്‌സിന്റെ സാധ്യതാ പഠനത്തിനെത്തിയ അദ്ദേഹം ഇന്ത്യന്‍ മീഡിയാ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസ്സില്‍ സംസാരിക്കുകയായിരുന്നു.

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സാക്ഷരതാ മിഷന്‍ അതോറിറ്റി നടപ്പാക്കുന്ന പത്താംതരം തുല്യതാ കോഴ്‌സ് ഈ വര്‍ഷംതന്നെ ഖത്തറിലും യു.എ.ഇ.യിലും ആരംഭിക്കുമെന്നദ്ദേഹം പറഞ്ഞു. ഏഴാം ക്ലാസ് പാസ്സായ ആര്‍ക്കും ഈ കോഴ്‌സില്‍ ചേര്‍ന്നുപഠിക്കാവുന്നതാണ്. പ്രത്യേകം തയ്യാറാക്കിയ സിലബസ്സിന്റെ അടിസ്ഥാനത്തില്‍ പത്തുമാസം ദൈര്‍ഘ്യമുള്ള ക്ലാസ്സുകള്‍ ഒഴിവുദിനങ്ങളിലും വൈകുന്നേരങ്ങളിലുമാണ് നടത്തുകയെന്ന് സാക്ഷരതാമിഷന്‍ ഡയറക്ടര്‍ പ്രൊ. പി. അലസ്സന്‍കുട്ടി പറഞ്ഞു.

സമ്പര്‍ക്ക ക്ലാസ്സുകളാണുദ്ദേശിക്കുന്നത്. പരീക്ഷ നടത്തി സര്‍ട്ടിഫിക്കറ്റുകള്‍ നല്കുന്നത് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനുകീഴിലുള്ള പൊതുപരീക്ഷാ ബോര്‍ഡാണ്. വിജയികള്‍ക്ക് ഉപരിപഠനം നടത്താനും പ്രമോഷനിലൂടെ ഉയര്‍ന്ന സ്ഥാനങ്ങള്‍ നേടാനും കഴിയും. പത്താംതരം പരീക്ഷയെഴുതാത്തവരും തോറ്റവരും ഒമ്പതാംതരം കഴിഞ്ഞശേഷം പഠനം നിര്‍ത്തിയവരുമായ നിരവധിയാളുകള്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്നുണ്ട്. അവര്‍ക്ക് ഈ കോഴ്‌സ് വളരെ ഉപകാരപ്പെടും.

ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുമായി കാലത്ത് ചര്‍ച്ച നടത്തിയപ്പോള്‍ എംബസിയുടെ ഭാഗത്തുനിന്ന് പൂര്‍ണ സഹകരണം വാഗ്ദാനം ചെയ്തതായി അവര്‍ അറിയിച്ചു.2011-ലെ സെന്‍സസ് പ്രകാരം 18 ലക്ഷം നിരക്ഷരര്‍ കേരളത്തിലുണ്ടെന്നാണ് വെളിപ്പെടുത്തപ്പെട്ടത്. ഇത് മാറ്റിയെടുത്ത് സമ്പൂര്‍ണ സാക്ഷരതയെന്ന സ്വപ്നം സാക്ഷാത്കരിക്കാനാണ് ശ്രമം. പതിനേഴു വയസ്സ് പൂര്‍ത്തിയായ ആര്‍ക്കും ഇതിന് അപേക്ഷിക്കാം-അദ്ദേഹം പറഞ്ഞു. സംഘം യു.എ.ഇ.യിലും പഠനം നടത്തും.

(20%) (1 Vote)

 

 

Other News in this Section