LATEST NEWS

Loading...

Custom Search
+ -

ജര്‍മനിയില്‍ വിമാന യാത്രക്കാര്‍ക്ക് പുതിയ നികുതി

Posted on: 02 Sep 2010

 

ബെര്‍ലിന്‍: ജര്‍മനിയില്‍ നിന്നും യാത്ര ചെയ്യുന്ന വിമാന യാത്രക്കാര്‍ക്ക് പുതിയ നികുതി ചുമത്താന്‍ ജര്‍മന്‍ മന്ത്രിസഭ തീരുമാനിച്ചു. ജര്‍മനിയിലും, യൂറോപ്പിലും കുറഞ്ഞ ദൂരം പറക്കുന്ന യാത്രക്കാര്‍ക്ക് എട്ട് യൂറോയും, രണ്ടായിരത്തി അഞ്ഞൂറ് മുതല്‍ ആറായിരം കിലോമീറ്റര്‍ പറക്കുന്നവര്‍ക്ക് ഇരുപത്തഞ്ച് യൂറോയും, ദീര്‍ഘദൂര യാത്രക്കാരില്‍ നിന്ന് 45 യൂറോയും ഈടാക്കാനാണ് മന്ത്രിസഭാ തീരുമാനം. ഈ പുതിയ നികുതി 2011 ജനുവരി 01 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ജര്‍മന്‍ ധനകാര്യ വകുപ്പ് മന്ത്രി ഷോയ്‌ബെലെ പറഞ്ഞു. ജര്‍മനിയില്‍ നിന്നുമുള്ള സഞ്ചാരദൂരം കണക്കാക്കുന്നത് ഫ്രാങ്ക്ഫര്‍ട്ട് അന്തരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുമായിരിക്കും.

ഈ പുതിയ നികുതി നിര്‍ദ്ദേശം ജര്‍മന്‍ പാര്‍ലമെന്റില്‍ അനായാസം പാസക്കാന്‍ കഴിയുമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. റിക്കാര്‍ഡ് കമ്മി ബജറ്റുമായി നട്ടം തിരിയുന്ന ഗവര്‍മെന്റിനിനെ പ്രതിപക്ഷം എതിര്‍ക്കാന്‍ സാദ്ധ്യതയില്ല. വിമാന യാത്രക്കാര്‍ക്ക് ഈ നികുതി നിര്‍ദ്ദേശം താങ്ങാനാവാത്ത ഭാരമാണെന്നും, ഇത് വ്യോമയാന മേഖലയെ പ്രതികൂലമായി ബാധിച്ച് ഈ മേഘലയിലെ ജോലി സാദ്ധ്യതകള്‍ കൂടുതല്‍ നഷ്ടപ്പെടുത്തുമെന്ന് പല വിദഗ്ദ്ധരും, എയര്‍ലൈന്‍ കമ്പനികളും അഭിപ്രായപ്പെടുന്നു. പുതിയ നികുതി മൂലം ദീര്‍ഘദൂര യാത്രക്കാരായ ഇന്ത്യാക്കാര്‍ക്ക് അടുത്ത വര്‍ഷം മുതല്‍ കൂടുതല്‍ സാമ്പത്തിക ഭാരം ഉണ്ടാകും.


വാര്‍ത്ത അയച്ചത് ജോര്‍ജ് ജോണ്‍

(0%) (0 Votes)

Other News in this Section