LATEST NEWS

Loading...

Custom Search
Pravasi Blog

പ്രവാസ ജീവിതത്തില്‍ നിങ്ങള്‍ക്കുമില്ലേ മറക്കാന്‍ പറ്റാത്ത അനുഭവങ്ങള്‍? അവ സന്തോഷിപ്പിക്കുന്നതോ വേദനിപ്പിക്കുന്നതോ ആവട്ടെ. ഞങ്ങള്‍ക്കെഴുതുകയോ ബ്ലോഗ് ലിങ്കുകള്‍ അയക്കുകയോ ചെയ്യുക. ഇവിടെ ക്ലിക്ക് ചെയ്യുക

+ -

ഉണ്ണിപുരയും പൂച്ചവാലും പറിച്ചെടുത്ത ചില കുട്ടിക്കാല സ്മരണകള്‍

ലൗഫീര്‍ അഷ്‌റഫ്‌

Posted on: 19 May 2013

 

എന്റെ വീടിന്റെ പടിക്കല്‍ മണി ചേച്ചിയുടെ വീടിനോട് ചേര്‍ന്നു നില്‍കുന്ന ഈരോലിയുടെ വടി കൊണ്ട് വെല്ലിപ്പാടെ കയ്യില്‍ നിന്ന് രണ്ടു ഉഷാര്‍ പെട കിട്ടിയതിനു ശേഷം പിന്നെ ഞാന്‍ സ്‌കൂളില്‍ പോകാന്‍ മടി കാണിച്ചിട്ടില്ല എന്നാണ് ഉമ്മപറയാറ്. സ്‌കൂള്‍ കോമ്പോണ്ടിലെ കൊച്ചുവര്‍ക്കിയുടെ കയ്യില്‍ നിന്ന് വാങ്ങിയ പുളിയച്ചാര്‍ ഒക്കെ തിന്നു നാലര മണി ആകുമ്പോഴാണ് തിരിച്ചു വീട്ടില്‍ എത്തുക. ചായ കുടിച്ച ശേഷം ആദ്യം ഓടി പോവുക മുറ്റത്തെ പേര മരത്തില്‍ കയറാനും അതില്‍ ഇട്ട ഊഞ്ഞാലില്‍ ആടാനുമാണ്. ഊഞ്ഞാല്‍ ആട്ടത്തിനിടയില്‍ കൊമ്പുകള്‍ക്കും ഇലകള്‍ക്കും ഇടയിലൂടെ മുകളില്‍ എവിടെയൊക്കെയോ ആകാശം നോക്കി പുഞ്ചിരിക്കുന്ന പഴുത്ത പേരക്കള്‍ കാണാം. പക്ഷെ അത് മോഹിച്ചിട്ടു കാര്യം ഇല്ല. പൊട്ടിക്കാന്‍ വേണ്ടി വിറകു പുരയുടെ പുറകില്‍ നിന്ന് തോട്ടി എടുത്തു വന്നാല്‍ അമ്മായിയുടെ മകള്‍ സജ്‌ന ഓടി വരും. 'ആ നാലാമത്തെ കൊമ്പിലെ മഞ്ഞ ഇലയിലെ മുകളിലെ പഴുത്ത പെരക്കയല്ലേ, അത് ഞാന്‍ കണ്ടു വെച്ചതാ' ഇതാണ് ഡയലോഗ്. ഇത് ഇവിടത്തെ ന്യായം!! തര്‍ക്കിച്ചിട്ടു കാര്യം ഇല്ല. നമ്മള്‍ ചെറുത് അല്ലെ. പേരക്ക പൊട്ടിച്ചു നമ്മുടെ മുന്നിലൂടെ തിന്നിട്ടു മൂപ്പരു ഉഷാറു ആയി പോകും. കൂട്ടത്തില്‍ വീണ പച്ച പേരക്ക വല്യ ഔദാര്യത്തോടെ തന്നിട്ട്. ഹീറോ പെന്നില്‍ ബ്രില്‍ മഷി മുക്കി സജ്‌ന എഴുതുന്ന വരികള്‍ നല്ല ഭംഗിയാണ് കാണാന്‍. ഈ സജ്‌നയുടെ ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിയുടെ ഉപ്പ ഗള്‍ഫില്‍ നിന്ന് കൊണ്ട് വരുന്ന സ്വര്‍ണ ബിസ്‌കറ്റ് അവര് വൈകിട്ട് ചായയുടെ കൂടെ കഴിക്കുമത്രെ. നുണ ആണെങ്കിലും കേള്‍ക്കാന്‍ രസമുണ്ട്. ഒന്ന് അസ്വദിച്ചു കളിക്കാന്‍ വേണ്ടി കാത്തിരിക്കുന്ന ഞായറാഴ്ചകളില്‍ വില്ലനായി കയറി വരും പറമ്പിലെ തെങ്ങ് കയ്യറ്റം. പണിക്കാരോടൊപ്പം തേങ്ങയും മടലും ഓലയും ഒക്കെ പെറുക്കി കൂട്ടണം. വെല്ലിപ്പ അറിയാതെ ഒരു കരിക്ക് ഇട്ടും തരും തെങ്ങ് കയറുന്ന സുന്ദരന്‍.

തെങ്ങ് കയറ്റം കഴിഞ്ഞ പിറ്റേ ദിവസം ഞാനും താത്തയും ഇക്കയും ഒക്കെ ചേര്‍ന്ന് ഓരോ രീതിയില്‍ ഓലമടലുകള്‍ കൊണ്ട് ഉണ്ണി പുര ഉണ്ടാക്കി കളിക്കും. ഇഷ്ട്ടിക പൊട്ടിച്ചു പൊടിയാക്കി മുളക് പൊടിയാണെന്നും മണ്ണ് ചിരട്ടയിലാക്കി അരിയാണെന്നും പറഞ്ഞു വിറകുപുരയില്‍ ചോറും കറിയും ഉണ്ടാക്കി കളിക്കും. പഴയ പ്ലേറ്റ് എടുത്തു കാറിന്റെ സ്റ്റീരിങ്ങ് പോലെ ഓടിച്ചു കളിക്കും. ആരെങ്കിലും മുന്നിലുടെ നടന്നു പോയാല്‍ പെട്ടെന്ന് ഒരു സഡന്‍ ബ്രേക്ക്. പിന്നെ ഒരു ഹോണ്‍ അടിയും. വടക്കേ പുറത്തെ കടച്ചക്ക മരത്തിന്റെ ചുവട്ടില്‍ ആണ് ഞങ്ങളുടെ ടാക്‌സി സ്റ്റാന്റ്. ഓരോ ചെടികളുടെ ഇലകള്‍ പറിച്ചു കൊണ്ട് വന്നു ചിരട്ട കൊണ്ട് ത്രാസ്സ് ഉണ്ടാക്കി പച്ചക്കറികട നടത്തുക ഞാനാണ്. ബുഷ് ചെടിയില്‍ വന്നിരിക്കുന്ന തുമ്പികളെ പിടിച്ചു ചിറകു മുറിച്ചിടും. തുമ്പികളെ പിടിച്ചാല്‍ രാത്രി പായയില്‍ മൂത്രമൊഴിക്കും എന്ന വെല്ലിമ്മാടെ നിര്‍ദേശത്തോടെ ആ പരിപാടി നിര്‍ത്തി. അല്ലെങ്കില്‍ തന്നെ രാത്രി എഴുന്നേറ്റു ഒരു പ്രാവശ്യം ഡ്രസ്സ് മാറുന്നുണ്ട്. കളിയെല്ലാം കഴിഞ്ഞാല്‍ കുളിപ്പിക്കാന്‍ വേണ്ടി ഉമ്മ എണ്ണ തേച്ചു തരുമ്പോള്‍ അത് നെറ്റിയിലൂടെ ഒലിക്കുന്നുണ്ടാകും. ആ എണ്ണ കുളിയിലെന്തോ മാജിക് ഉണ്ട്. ചോറ് തിന്നലോടെ പെട്ടെന്ന് ഉറക്കം വരും.. ഞാന്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഉമ്മ അനിയത്തിയെ ഉമ്മാടെ വീടായ കൊച്ചനൂരില്‍ പ്രസവിച്ചു കിടക്കുന്നത്. വെള്ളിയാഴ്ച സ്‌കൂള്‍ വിട്ടു വരുമ്പോഴെകും ഉപ്പപ്പ (ഉമ്മാടെ ഉപ്പ ) അന്നത്തെ രാജാവ് ആയിരുന്ന എം 80 സ്‌കൂട്ടറില്‍ എന്നെയും താത്തയെയും കൊണ്ട് പോകാന്‍ വന്നിട്ടുണ്ടാകും. ഉപ്പപ്പ മലേഷ്യയില്‍ ആയിരുന്നു വര്‍ഷങ്ങളോളം. ചെന്നൈ വഴി തൃശൂര്‍ റെയില്‍വേ സ്‌റ്റെഷനില്‍ എത്തുന്ന ഉപ്പപ്പാനെ വിളിക്കാന്‍ ഞങ്ങള്‍ എല്ലാവരും കൂടി പോകും. ആദ്യം ഉപ്പപ്പാനെ അടിമുടി നോക്കും. പിന്നെ നോട്ടം കൊണ്ടുവന്ന പെട്ടിയിലേക്ക്. അതു ഞാനും കുഞ്ഞുമ്മാടെ മോന്‍ തയ്യിബും ഒരുമിച്ച്. മലേഷ്യന്‍ സ്‌പെഷ്യല്‍ മിഠായികളും വാച്ചും ഡ്രെസ്സും ഒക്കെ ഉള്ള ആ പെട്ടി തുറക്കാന്‍ ഞങ്ങള്‍ 'നടോകം' എന്ന് വിളിക്കുന്ന മുറി ആണ് വേദിയാവുക. ആളെണ്ണി ഓരോരുത്തര്‍ക്കും ഓരോ സ്‌പെഷ്യല്‍ സാധനങ്ങള്‍ കൊണ്ട് വന്നിട്ടുണ്ടാകും ഉപ്പപ്പ.

പണ്ട് ബാബുമാമാക്ക് ഹീറോ റേഞ്ചര്‍ സൈക്കിള്‍ വാങ്ങിയപ്പോള്‍ മാമ എന്നെ ബേക്ക് സീറ്റില്‍ ഇരുത്തി പടിക്കല്‍ വരെ ഒന്ന് കൊണ്ട് പോയി. മാമാടെ കഷ്ടകാലത്തിനു എന്റെ കാല്‍ ബാക്ക് വീലിന്റെ ഉള്ളില്‍ കുടുങ്ങി. ഉപ്പപ്പ ദേഷ്യപ്പെട്ടു കണ്ടത് അന്നാണ്. അവസാനം ഉമ്മ ഇടപെട്ടു സംഭവം സോള്‍വ് ആക്കി. ആ സംഭവത്തിനു സാക്ഷിയാക്കി ഇടത്തെ കാലില്‍ മുറി പാട് ഇന്നുമുണ്ട് . ക്രിസ്മസ് കാലത്ത് സ്‌കൂള്‍ പൂട്ടിയാല്‍ ഞാനും താത്തയും ഉപ്പപ്പാടെ കൂടെ കൊച്ചനൂരിലേക്ക് വരുമ്പോള്‍ രണ്ടു സൈഡിലും വീടുകളില്‍ തൂക്കിയിട്ട നക്ഷത്രങ്ങള്‍ എണ്ണാന്‍ തുടങ്ങും, വലത്തെ ഭാഗമാണ് എന്റേത്. ഒരുപാട് ക്രിസ്ത്യന്‍സ് താമസിക്കുന്ന അഞ്ഞൂര്‍ കോട്ടപ്പടി ഭാഗത്ത് എത്തുമ്പോള്‍ ബൈക്കിന്റെ വേഗതയില്‍ നക്ഷത്രം ശരിക്ക് എണ്ണാന്‍ പറ്റാതെ ആകുമ്പോള്‍ നാലെണ്ണം കൂട്ടിപറയും. നക്ഷത്രത്തിന്റെ കണക്കു പറഞ്ഞുള്ള ആ തല്ലുകൂടല്‍ ചെന്ന് അവസാനിക്കുക ഉമ്മാടെ വീട്ടിലേക്കുള്ള കയ്യറ്റം കയറി മുന്‍വശത്തെ വോള്‍ട്ടേജു കുറഞ്ഞ ആ ലൈറ്റ് കാണുമ്പോള്‍ ആണ്. ഏഴു മക്കള്‍ ഉള്ള തറവാട്ടില്‍ മരുമക്കളും പേരകുട്ടികളും ചേര്‍ത്ത് ഒരു നഴ്‌സറി തുടങ്ങാന്‍ ഉള്ള കുട്ടികളും പഞ്ചായത്തിനുള്ള ആള്‍ക്കാരുമുണ്ട് . ചെന്ന് കയറി ഏകദേശം അരമണിക്കൂര്‍ കഴിഞ്ഞാല്‍ കരന്റു പോകും. മഴക്കാലമാണെങ്കില്‍ കറന്റ് പോയി വെള്ളം ഇല്ലാത്തതു കൊണ്ട് കുളിയൊക്കെ കിണറിന്റെ അടുത്ത് തന്നെ. കറന്റ് പോയാല്‍ മണ്ണെണ്ണ ഒഴിച്ച റാന്തല്‍ വെളിച്ചത്തില്‍ ടോര്‍ച്ചും തോട്ടിയും തപ്പിയെടുത് ഞാനും ബാബുമാമയും കറന്റിന്റെ ലൈന്‍ മാറ്റി വേറെ ലൈനില്‍ ഇടാന്‍ പോകും. എന്നിട്ടും രക്ഷ ഇല്ലെങ്കില്‍ സ്ഥലത്തെ അടുത്ത ആശ്രയമായ മുല്ലന്കുട്ടി എന്ന് പേരുള്ള വലിയ മീശയുള്ള ഇലക്ട്രിസിറ്റി ഓഫീസ്ല്! ജോലി ചെയ്യുന്ന ആളുടെ കയ്യും കാലും പിടിക്കാന്‍ പോകും. സംഭവം ശരിയാക്കി കാശ് വാങ്ങി പോകുന്നത് കണ്ടാല്‍ തന്നെ അറിയാം അത് ചമ്മന്നൂര്‍ ഉള്ള കള്ള് ഷാപ്പില്‍ കൊടുക്കാന്‍ ആണെന്ന്. കൊച്ചനൂര്‍കാര് ഏതു ഒരു അസുഖം വന്നാലും ആദ്യം ഓടിപോവുക വെസ്പ ബൈക്കില്‍ വരുന്ന ബാലന്‍ വൈദ്യരുടെ അടുത്തേക്കാണ്. മുഖം കണ്ടാല്‍ പുള്ളി പറയും നമ്മള്‍ ഏതു തറവാട്ടിലെ ആരുടെ മകനാണെന്ന്. അത്ര കാലത്തെ ബന്ധമുണ്ട് കൊച്ചനൂരുമായിട്ടു മൂപ്പര്‍ക്ക്. രോഗത്തെ കുറിച്ച് കേട്ട ശേഷം തമാശ ഒകെ പറഞ്ഞു അകത്തു പോയി മരുന്ന് എടുത്തു കൊണ്ട് വരും. കപ്ലിയങ്ങാട് വേല കാണാന്‍ വൈകിട്ട് ചായ കുടിക്കു ശേഷം മാമ ഞങ്ങളെ കൊണ്ട് പോകും. ബലൂണോ കാറോ അങ്ങനെ എന്തെങ്കിലും വാങ്ങിത്തരും. പൂര പറമ്പിന്റെ പൊടി അടിച്ച ആ അലുവക്കും പൊരിക്കും ആറാം നമ്പര്‍ എന്ന വെളുത്ത മധുര പലഹാരത്തിനും എവിടും കിട്ടാത്ത എന്തോ രുചിയുണ്ട്. പതിവ് പോലെ ആ ഞായറാഴ്ച ഉപ്പപ്പാടെ കൂടെ ഞാനും താത്തയും കൊച്ചന്നൂര്‍ നിന്നും ഒരുമനയൂരിലെക് തിരിച്ചു. ചാവക്കാട് എത്തിയപ്പോള്‍ എന്റെ കണ്ണില്‍ കണ്ണുനീര് കണ്ട ഉപ്പപ്പാടെ 'എന്തെടാ' എന്ന ചോദ്യത്തിന് 'കണ്ണില്‍ കരടു പോയി' എന്ന മറുപടി ഇനി ഒരു ആഴ്ച കഴിഞ്ഞല്ലേ ഉമ്മാനെ കാണാന്‍ പറ്റു എന്ന വിഷമത്തിന്റെയും നാളെ സ്‌കൂളില്‍ പോകേണ്ട എന്ന ആലോചനയുടെ ബാക്കിയുമാണ് ആ കണ്ണീരു എന്ന് കേള്‍കുന്ന ഉപ്പപ്പാക്കും പറയുന്ന എനിക്കും നന്നായി അറിയാം. ഏകദേശം നാല് മണിക്ക് ആണ് ഞങ്ങള്‍ ഒരുമനയൂര്‍ എത്തുക. വെള്ളിയാഴ്ച ചിത്രഗീതം എന്ന പോലെ ഞായറാഴ്ച സിനിമ കാണാന്‍ ആയി വീട്ടിലുള്ളവരും അടുത്ത വീട്ടുകാരുമായി 'പൂമുഖം' എന്ന് വിളിക്കുന്ന മുറി നിറഞ്ഞിട്ടുണ്ടാകും. കാത്തിരുന്നു അവസാനം ഏതെങ്കിലും ബ്ലാക്ക് ആന്‍ഡ് വൈറ്റ് പടം ഇട്ടു ദൂരദര്‍ശന്‍ പണി തരും. അല്ലെങ്കില്‍ അഞ്ചു മണിക്ക് താടി വെച്ച് കണ്ണടയുള്ള ആ ചേട്ടന്‍ വാര്‍ത്ത വായിച്ച ഉടനെ 'പീ' എന്ന സൗണ്ട് കേള്‍ക്കും. അതിന്റെ പുറകില്‍ വൈദ്യുത ബന്ധം വിചെദിക്കപ്പെട്ടത് മൂലം പരിപാടിയില്‍ തടസ്സം നേരിട്ടതില്‍ ഖേദിക്കുന്നു' എന്ന ഡയലോഗ്. അടുത്ത ആഴ്ച സിനിമയ്ക്കു വേണ്ടി കാത്തിരുന്നാല്‍ ഏതെങ്കിലും ഒരുത്തന്‍ മരിക്കും. ഒരു ശോക മ്യൂസിക് ഇട്ടു നാല് ദിവസം അഡ്ജസ്റ്റ് ചെയ്യും ദൂരദര്‍ശന്‍. ഉച്ചക്ക് പള്‍സറിന്റെ ടാങ്ക് പോലെ കുമ്പ വയര്‍ ഉള്ള മധുമോഹന്റെ 'സ്‌നേഹസീമ' സീരിയല്‍ കഴിഞ്ഞാല്‍ ചിലപ്പോള്‍ ക്രിക്കറ്റ് ലൈവ് ഉണ്ടാകും. കളി കഴിഞ്ഞു രവി ശാസ്ത്രി പ്രസന്റേഷന്‍ പോയന്റില് നിന്ന് ക്യാപ്റ്റന്‍മാരോട് കമന്റ്‌സ് ചോദികുന്നത് സജ്‌ന കേട്ടിരിക്കും. ഫുള്‍ കേട്ട് കഴിഞ്ഞാല്‍ ഞങ്ങളോട് എന്തൊകെയോ പറഞ്ഞു തരും. ഇംഗ്ലീഷ് അറിയാത്ത ഞങ്ങള്‍ തലയാട്ടി എല്ലാം വിശ്വസിക്കും. പക്ഷെ രവി ശാസ്ത്രി ആദ്യം കമന്റ്‌സ് പറയാന്‍ വന്ന ദിവസം കുംബ്ലെ ഡ്രസ്സ് മാറ്റി വന്നത് ആണെന്ന് സജ്‌ന പറഞ്ഞപ്പോ മൂപ്പരുടെ വിവരം ഞങ്ങള്‍ക്ക് മനസിലായി. 7.45 നു ചിത്രഗീതം തുടങ്ങി രണ്ടു പാട്ട് കഴിഞ്ഞാല്‍ പവര്‍ കട്ടാവും. കയ്യിനടിയില്‍ മെഴുകുതിരി ഇറ്റിച്ച് താത്തയും ഇക്കയും വല്യ ഇതിഹാസം പോലെ കാണിക്കും. കറന്റ് വരുന്നതിനു അഞ്ചു മിനിട്ട് മുമ്പ് ഓരോ മുറിയിലെയും മെഴുകുതിരി ഊതുന്നത് ഓരോരുത്തര് ബുക്ക് ചെയ്യും. ഇരുപത് വര്‍ഷങ്ങളോളം പഴക്കമുള്ള എന്റെ ഈ ബാല്യകാല ഫ്ലാഷ് ബാക്ക് ഇവിടെ എത്തിയപ്പോഴെക്കും മടിത്തട്ടില്‍ കിടക്കുന്ന പെങ്ങളുടെ മകള്‍ ഷസയുടെ കണ്ണുകളില്‍ ഉറക്കം ഊഞ്ഞാല്‍ കെട്ടിയിരുന്നു. പതിവുള്ള ബെഡ് ടൈം സ്‌റ്റൊറിസ് ബുക്കിലെ കഥകള്‍ക്ക് പകരം ഇവിടെ ഈ മരുഭുമിയില്‍ ഒരിക്കലും അവള്‍ക് കിട്ടാത്ത, ഓര്‍ക്കാന്‍ ഏറ്റവും ഇഷ്ട്ടപെടുന്ന എന്റെ ഓര്‍മ്മകള്‍ അവള്‍ നന്നായി ആസ്വദിച്ചതിന്റെയും ഇഷ്ട്ടപ്പെട്ടതിന്റെയും ബാക്കിയായി അവളുടെ മുഖത്ത് പുഞ്ചിരി പടര്‍ന്നു. ഷോപ്പിംഗ് മാളുകളും ഫാമിലി പാര്‍ക്കുകളും ഒതുക്കി തീര്‍ന്ന ഇവരുടെ കുട്ടിക്കാലത്തിനു മുന്നില്‍ എത്രയെത്രയോ മധുരമായ ഓര്‍മ്മകള്‍ ആണ് എന്റേത് എന്ന് മനസ്സില്‍ അഭിമാനത്തോടെ ആലോചിച്ചു അന്ന് ഉറങ്ങാന്‍ നേരത്ത്. സ്വപ്നത്തില്‍ എവിടെയോക്കെയോ ഓര്‍മകളുടെ ബാക്കി കയറി വരുന്നുണ്ടായിരുന്നു. കള്ളന്‍ കയറിയ ആ ദിവസമടക്കം.


(60%) (1 Vote)