LATEST NEWS

Loading...

Custom Search
Pravasi Blog

പ്രവാസ ജീവിതത്തില്‍ നിങ്ങള്‍ക്കുമില്ലേ മറക്കാന്‍ പറ്റാത്ത അനുഭവങ്ങള്‍? അവ സന്തോഷിപ്പിക്കുന്നതോ വേദനിപ്പിക്കുന്നതോ ആവട്ടെ. ഞങ്ങള്‍ക്കെഴുതുകയോ ബ്ലോഗ് ലിങ്കുകള്‍ അയക്കുകയോ ചെയ്യുക. ഇവിടെ ക്ലിക്ക് ചെയ്യുക

+ -

ഇവരെയും ഓര്‍ക്കുക

നജീബ് മൂടാടി

Posted on: 29 Jan 2012

 

നാട്ടിന്‍പുറത്തെ നിരത്തരുകില്‍ രാവിലെ ഏഴുമണിക്ക് മുമ്പ് എല്ലാ സ്‌കൂള്‍ ദിനങ്ങളിലും ഒരു കാഴ്ച കാണാം.യൂണിഫോമിട്ട ചെറിയ കുട്ടികളുമായി ഉമ്മമാര്‍.സ്‌കൂള്‍ വാഹനവും കാത്തുള്ള നില്‍പ്പാണ്.ആ നില്‍പ്പിലും ചില മാതാക്കള്‍ തലേന്ന് പഠിപ്പിച്ച കാര്യങ്ങള്‍ പുസ്തകം നിവര്‍ത്തി ഒന്നുകൂടി പഠിപ്പിച്ചുകൊടുക്കുന്നതും ചോദ്യം ചോദിക്കുന്നതും കാണാം.....പെരും മഴക്കാലത്ത് പോലും മുടങ്ങാതെ കാണുന്നകാഴ്ച. . എനിക്കറിയാം ഈ സ്ത്രീകള്‍ ഭൂരിപക്ഷവും ഗള്‍ഫുകാരുടെ ഭാര്യമാരാണ്..ഗള്‍ഫുകാരന്റെ വേദനകളെ കുറിച്ചും ദുഖങ്ങളെ കുറിച്ചും ചുരുങ്ങിയത് ഗള്‍ഫുകാരെങ്കിലും അറിയുന്നുണ്ട്.ഇപ്പോള്‍ എഴുത്തിലൂടെയും സിനിമകളിലൂടെയും ഒക്കെയായി യഥാര്‍ത്ഥ ഗള്‍ഫുകാരനെ മറ്റുള്ളവര്‍ മനസ്സിലാക്കുന്നുണ്ട്.അത്രയെങ്കിലും ആശ്വാസം...............എന്നാല്‍ നാട്ടില്‍ ജീവിക്കുന്ന ഗള്‍ഫുകാരുടെ ഭാര്യമാരെ കുറിച്ച് .........പഴയ കത്തുപാട്ടിലെ വിരഹത്തെ കുറിച്ചല്ല.ഒരു പാട് കത്ത് പാട്ടുകളിലൂടെ ഇപ്പോള്‍ ടെലി സിനിമകളിലൂടെ അതും അറിഞ്ഞതാണ്.ഇതിനുമപ്പുറം ഗള്‍ഫുകാരുടെ ഭാര്യമാരെ കുറിച്ച് അവരുടെ ഉത്തരവാദിത്വങ്ങളെ കുറിച്ച്.അവര്‍ ചെയ്യുന്ന കാര്യങ്ങളെ കുറിച്ച് ഏറെയൊന്നും എവിടെയും പരാമര്‍ശിച്ചതായി കാണുന്നില്ല.നാം കാണാതെ പോകുന്ന അത്തരം ഒരു വിഷയത്തെ കുറിച്ചാണ് ഇത് . .ഇന്ന് 'ഗള്‍ഫുകാരുടെ മക്കള്‍ പഴയ പോലെ അല്ല പഠിച്ചു മുന്നേറുന്നു'..... എന്ന സന്തോഷകരമായ വര്‍ത്തമാനം കേള്‍ക്കുമ്പോള്‍ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നതോടൊപ്പം ഈ വിജയത്തിലേക്ക് അവരെ എത്തിച്ച,.. ഈ വെള്ളി വെളിച്ചത്തിനപ്പുറം സന്തോഷം കൊണ്ട് നിറഞ്ഞ കണ്ണുകളുമായി ആരും കാണാതെ പ്രാര്‍ഥനയോടെ നില്‍ക്കുന്ന ഇവരെ നാം അറിയുക ഗള്‍ഫു പ്രവാസികളുടെ ഭാര്യമാരെ ....കുടുംബം പോറ്റാന്‍ നാം മരുഭൂമിയില്‍ കത്തിയെരിയുമ്പോള്‍ നമ്മുടെ മക്കളുടെ നല്ല ഒരു നാളേക്ക് വേണ്ടി അല്ലെങ്കില്‍ ഇനി വരാനുള്ള തലമുറകള്‍ക്ക് വെളിച്ചമാവാന്‍ വേണ്ടി ഊണും ഉറക്കവും അപൂര്‍വ്വമായി വീണു കിട്ടുന്ന കൊച്ചു കൊച്ചു സന്തോഷങ്ങളും മാറ്റിവെച്ചുകൊണ്ട്..ഗള്‍ഫു പ്രവാസികളുടെ പ്രിയതമകള്‍ ............നേരത്തെ പറഞ്ഞല്ലോ കുഞ്ഞുങ്ങളെ സ്‌ക്കൂളില്‍ വിടാന്‍ വേണ്ടി റോഡരികില്‍ സ്‌ക്കൂള്‍ വാഹനവും കാത്തു നില്‍ക്കുന്ന അമ്മമാരെ കുറിച്ച്.ഈ സമയത്ത് കുട്ടികളെ ഒരുക്കി ഇറക്കണമെങ്കില്‍ അതിനു വേണ്ടി എത്ര നേരത്തെ ഉണരണം!.. കുട്ടികള്‍ക്കായി രാവിലെ വീട്ടില്‍ നിന്ന് കഴിക്കാനും പിന്നീട് സ്‌ക്കൂളില്‍ നിന്ന് കഴിക്കാനുമുള്ള ഭക്ഷണം ഉണ്ടാക്കണം.രാവിലെ ചുരുണ്ട് കൂടി ഉറങ്ങാന്‍ ശ്രമിക്കുന്ന കുഞ്ഞു മടിയന്മാരെയും മടിച്ചികളെയും ഉണര്‍ത്തി,തഞ്ചവും താളവും പറഞ്ഞു പല്ല് തേപ്പിച്ചു കുളിപ്പിച്ച് തയ്യാറാക്കാനുള്ള പാട്.ഇസ്തിരിയിട്ട ഡ്രസ്സ്,ഷൂ,ടൈം ടേബിള്‍ ഒപ്പിച്ചു പുസ്തകങ്ങള്‍ ,ചിലപ്പോള്‍ ഭക്ഷണം വാരി കൊടുക്കേണ്ടി വരും.....രാവിലെ ചെറിയൊരു യുദ്ധക്കളമാണ് ഓരോ വീട്ടകവും.....ഇങ്ങനെ ഒരുക്കിയിറക്കി ചിലപ്പോള്‍ വീടും പൂട്ടി കുട്ടികളുമായി ഒരോട്ടമാണ്..............നാട്ടില്‍ മക്കള്‍ പഠിക്കുന്ന സ്‌ക്കൂളില്‍ പേരന്റ്‌സ് മീറ്റിങ്ങിനു പോയിട്ടുണ്ടോ.രക്ഷിതാക്കളായി എത്തുന്നത് ഭൂരിപക്ഷവും കുട്ടികളുടെ ഉമ്മമാര്‍ /അമ്മമാര്‍ ആയിരിക്കും.എന്ത് തിരക്കുണ്ടെങ്കിലും അവര്‍ അത് ഒഴിവാക്കാറില്ല.നാട്ടിലുണ്ടെങ്കിലും പല ഗള്‍ഫു പിതാക്കന്മാരും ഈ കാര്യത്തില്‍ വലിയ ഉത്തരവാദിത്തം കാണിക്കാറില്ല.അത് ഭാര്യയുടെ ചുമതലയാണ് എന്ന മട്ടാണ്.എന്നാല്‍ സ്ത്രീകള്‍ മീറ്റിങ്ങില്‍ പങ്കെടുക്കുക മാത്രമല്ല തങ്ങളുടെ മക്കളുടെ പഠനത്തെ കുറിച്ചും മറ്റു കാര്യങ്ങളെ കുറിച്ചും അധ്യാപകരോട് അന്വേഷിക്കും.ചോദിച്ചറിയും അവരുടെ കൂട്ടുകാരെ മനസ്സിലാക്കി വെക്കും.....പല ഉമ്മമാരും വിദ്യാഭ്യാസം കുറവാണെങ്കിലും തങ്ങളാലാവുന്ന വിധം വീട്ടില്‍ വെച്ച് പഠിക്കാന്‍ കുട്ടികളെ സഹായിക്കും ഒരു പകല്‍ മുഴുവന്‍ വീട്ടു ജോലി ചെയ്തു തളര്‍ന്ന് ഒന്ന് നടുവ് നിവര്‍ക്കുക പോലും ചെയ്യാതെയാണ് ഏറെ ക്ഷമയോടെ കുട്ടികളുമായി ഈ ഇരിപ്പ്. പ്രത്യേകിച്ചും ചെറിയ കുഞ്ഞുങ്ങളെ പഠിപ്പിക്കാനുള്ള പാട്........വളരുന്തോറും അവരുടെ പഠിത്തത്തിലുള്ള ശ്രദ്ധ പരീക്ഷക്കാലത്തെ വേവലാതികള്‍.ആരെങ്കിലും അറിയുന്നുണ്ടോ ഇത്..പലപ്പോഴും കുട്ടികളുടെ പിതാക്കന്മാര്‍ പോലും ഇതിനെ കുറിച്ചൊന്നും ബോധവാന്‍മാരല്ല.കുട്ടികളുടെ പരീക്ഷാ സമയത്ത് നാട്ടിലെത്തുന്ന പിതാക്കന്മാര്‍ അപൂര്‍വ്വം.ഇനി അബദ്ധത്തില്‍ ആസമയത് നാട്ടില്‍ ഉള്ളവരില്‍ തന്നെ കുട്ടികളുമായി ടൂറു പോകാനും ചുറ്റിയടിക്കാനും ഈ സമയം ഉപയോഗപ്പെടുത്തുന്നവരുമുണ്ട് .......ആലോചിക്കൂ ഇന്ന് ഗള്‍ഫുകാരുടെ മക്കള്‍ നല്ല മാര്‍ക്ക് വാങ്ങി പാസ്സാകുന്നതിന്റെയും എന്ജിനീയറും ഡോക്ടറും ഒക്കെ ആയിതീരുന്നതിന്റെയും പിന്നില്‍ കഠിനാധ്വാനം ചെയ്യുന്ന മാതാക്കളെ ആരും കാണുന്നില്ല.....കൌമാരക്കാരായ മക്കള്‍ പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ അവരെ കുറിച്ചുള്ള ഉത്കണ്ട ഒരു ഭാഗത്ത്.എന്നാല്‍ അവരെ പഠിപ്പിച്ചു ഉയര്‍ന്ന നിലയില്‍ എത്തിക്കാനുള്ള ആഗ്രഹം...... അതിനിടെ കുറ്റം കണ്ടെത്താനും അത് പറഞ്ഞു പരത്താനും കാത്തിരിക്കുന്ന ചില ബന്ധുക്കള്‍ ...ഏറെ ശ്രമകരമാണീ ദൌത്യം...ആണ്‍കുട്ടികള്‍ ആണെങ്കില്‍ ഒരു പതിനാലു വയസ്സൊക്കെ കഴിയുന്നതോടെ മാതാവിന്റെ നിയന്ത്രണത്തില്‍ നിന്നും കുതറാന്‍ തുടങ്ങും......പ്രത്യേകിച്ചും പിതാവ് നാട്ടിലില്ലാത്തതിന്റെ സ്വാതന്ത്ര്യം .പുതിയ കൂട്ട് കെട്ടുകള്‍ .മൊബൈലും ഇന്റര്‍നെറ്റും ദുരുപയോഗം ചെയ്യാനുള്ള വാസന....ഇവിടെയൊക്കെ മാതാവ് ഒരു പാട് വിഷമങ്ങള്‍ അനുഭവിക്കുന്നുണ്ട് .....കുട്ടികളുടെ എല്ലാ കാര്യങ്ങളും പലോപ്പോഴും പിതാവിനോട് പോലും തുറന്നു പറയാനാവാതെ സഹിക്കേണ്ടിവരും......എന്നിട്ടും ഇതൊക്കെ തരണം ചെയ്താണ് ഓരോ കുട്ടിയേയും പഠിപ്പിച്ചു നല്ല നിലയിലേക്ക് എത്തിക്കുന്നത്.എവിടെയെങ്കിലും ഇത്തിരി പാളിച്ച വന്നുപോയാല്‍ കുറ്റപ്പെടുത്താന്‍ നൂറു നാവുകളുണ്ടാവും....പഠിക്കാന്‍ പിറകിലോട്ടായ മക്കള്‍ ആണെങ്കില്‍ മുതിരും തോറും പഠിക്കാന്‍ നിര്‍ബന്ധിക്കുന്ന ഉമ്മയോട് വെറുപ്പായിരിക്കും.....എന്നിട്ടും ഒരു വാശിപോലെ മക്കളുടെ വിദ്യാഭ്യാസത്തിനായി കഠിനമായി പരിശ്രമിക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നത് എന്താണ്.മതിയായ വിദ്യാഭ്യാസം ലഭിക്കാത്തതിനാല്‍ തങ്ങള്‍ അനുഭവിക്കേണ്ടിവന്ന,തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ സഹിക്കേണ്ടി വന്ന കഷ്ട്ടപ്പാടുകളോ....അതോ ഇനിയുള്ള കാലം വിദ്യാഭ്യാസം ഇല്ലാത്തവന് സമൂഹത്തില്‍ ഒരു വിലയുമുണ്ടാകില്ലെന്ന തിരിച്ചറിവോ,മക്കളോടുള്ള നിറഞ്ഞ സ്‌നേഹമോ ...........ഇവരെ, ഇവരുടെ കഷ്ട്ടപ്പാടുകളെ അറിയുക... ഒരു പാട് ത്യാഗം സഹിക്കുന്ന ഈ അറിയപ്പെടാത്ത ജീവിതങ്ങളെ മനസ്സുകൊണ്ടെങ്കിലും ആദരിക്കുക.

(20%) (1 Vote)