തിരുവനന്തപുരം: ഒരൊറ്റ സിനിമയ്ക്കുവേണ്ടി മാത്രമേ സുരേഷ്ബാബു പണം മുടക്കിയുള്ളൂ. 80-കളിലെ മലയാളസിനിമയുടെ ഗോദയില്‍ ഒരു ചിത്രം ഫയല്‍വാനെപ്പോലെ ഞെളിഞ്ഞുനിന്നു. വെള്ളിയാഴ്ച അന്തരിച്ച, 'ഒരിടത്തൊരു ഫയല്‍വാന്‍' എന്ന ചിത്രത്തിന്റെ നിര്‍മാതാവ് സുരേഷ് തുണ്ടത്തില്‍ മലയാള സിനിമയില്‍ പേര് കുറിച്ചിട്ടത് അങ്ങനെയാണ്.
അന്തര്‍ദേശീയ അവാര്‍ഡുകളടക്കം വാരിക്കൂട്ടിയ, പദ്മരാജന്റെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായ 'ഒരിടത്തൊരു ഫയല്‍വാന്' ശേഷം സുരേഷ് ചിത്രങ്ങളൊന്നും നിര്‍മിച്ചിട്ടില്ല. പദ്മരാജനുമായുള്ള സൗഹൃദമായിരുന്നു ഇദ്ദേഹത്തെ സിനിമയിലേക്കെത്തിച്ചത്.
''നിര്‍മാതാവ് എന്ന ഭാവമൊന്നുമില്ലാത്ത സാധുവായ ഒരു മനുഷ്യസ്‌നേഹിയായിരുന്നു കുമരകത്തെ ലൊക്കേഷനില്‍ അദ്ദേഹം'' - ചിത്രത്തില്‍ ഫയല്‍വാന്റെ വേഷം ചെയ്തുകൊണ്ട് അരങ്ങേറ്റം കുറിച്ച നടന്‍ റഷീദ് ഓര്‍ക്കുന്നു. ഫയല്‍വാനായി അഭിനയിക്കുന്ന തനിക്കുള്ള ഭക്ഷണക്കാര്യത്തില്‍പ്പോലും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. റിലീസിങ്ങില്‍ പ്രതീക്ഷിച്ച വിജയം കൊയ്യാതെ 14-ാം ദിവസം സിനിമ തിയേറ്റര്‍ വിട്ടു. പിന്നീട് അവാര്‍ഡുകള്‍ കിട്ടിയശേഷം വീണ്ടും ഉച്ചപ്പടമായി റിലീസ് ചെയ്യുകയായിരുന്നു. ഒരുവര്‍ഷംമുമ്പ് അവിചാരിതമായി കണ്ടപ്പോഴും ഇടയ്ക്ക് വിളിക്കാം എന്ന് പറഞ്ഞാണ് പിരിഞ്ഞത് - റഷീദ് ഓര്‍ക്കുന്നു. പിന്നീടൊരു സിനിമ ചെയ്യാത്തതെന്താണെന്ന് പലരും ചോദിച്ചിട്ടും അദ്ദേഹം ഉത്തരം പറഞ്ഞിരുന്നില്ല; 'ഫയല്‍വാന്' മാത്രമാണ് നിയോഗം എന്ന മട്ടില്‍.