MATHRUBHUMI RSS
Loading...
രുക്‌സാനയ്ക്ക് 'സര്‍വോത്തം ജീവന്‍ രക്ഷാപഥക്'

ന്യൂഡല്‍ഹി: ധീരതയ്ക്ക് പൊതുജനങ്ങള്‍ക്ക് നല്‍കുന്ന പരമോന്നത ദേശീയ പുരസ്‌കാരം ലഷ്‌കര്‍- ഇ- തൊയ്ബ തീവ്രവാദികളെ നേരിട്ട കശ്മീരിന്റെ ധീരപുത്രി രുക്‌സാന കോസറിന്. കഴിഞ്ഞ സപ്തംബര്‍ ഇരുപത്തിയേഴിനാണ് ജമ്മുകശ്മീരിലെ രജൗരി ജില്ലയില്‍ സ്വന്തം കുടുംബത്തെ രക്ഷിക്കാന്‍ 22 കാരിയായ രുക്‌സാന തീവ്രവാദിളോട് ഏറ്റുമുട്ടുകയും ലഷ്‌കര്‍ കമാന്‍ഡര്‍ അബു ഒസാമയെ വധിക്കുകയും ചെയ്തത്.

രുക്‌സാനയെ 'സര്‍വോത്തം ജീവന്‍ രക്ഷാപഥക്' നല്‍കി ആദരിക്കാനുള്ള തീരുമാനത്തിന് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ അംഗീകാരം നല്‍കി. 75,000 രൂപയും സര്‍ട്ടിഫിക്കറ്റും അടങ്ങിയതാണ് പുരസ്‌കാരം.

സപ്തംബര്‍ 27നാണ് ഖാല്‍സിയാന്‍ ഗ്രാമത്തിലെ ഷെഹ്ദര ഷെരിഫിലുള്ള രുക്‌സാനയുടെ വീട്ടിലേയ്ക്ക് തീവ്രവാദികള്‍ ഇരച്ചെത്തിയത്. വീടിനുള്ളിലേക്ക് ആയുധവുമായി ഇരച്ചു കയറിയ ഭീകരര്‍ക്കു നേരെ രുക്‌സാന വെടിയുതിര്‍ക്കുകയായിരുന്നു. ഭീകരവാദിയില്‍ നിന്നു തോക്ക് തട്ടിപ്പറിച്ചെടുത്ത രുക്‌സാന തിരിച്ച് തുരുതുരാ വെടിയുതിര്‍ത്തു. ലഷ്‌കര്‍ കമാന്‍ഡര്‍ അബു ഒസാമ മരിച്ചു നിലത്തുവീണതിനു ശേഷമാണ് രുക്‌സാന തോക്ക് നിലത്തു വച്ചത്. ഭീകരര്‍ നടത്തിയ വെടിവയ്പ്പില്‍ രുക്‌സാനയ്ക്കും സഹോദരന്‍ ഐജാസിനും അമ്മാവന്‍ വ കാലത്ത് ഹുസൈനും പരുക്കേറ്റിരുന്നു

ഇതിനുശേഷം രുക്‌സാനയെ ജമ്മു കശ്മിര്‍ പൊലീസില്‍ സ്‌പെഷ്യല്‍ പൊലീസ് ഓഫിസറായി നിയമിച്ചെങ്കിലും രുക്‌സാന അത് നിരസിക്കുകയായിരുന്നു.