MATHRUBHUMI RSS
Loading...
'അഗ്‌നി'പുത്രിയായി ടെസി; അഭിമാനത്തോടെ കേരളം

ന്യൂഡല്‍ഹി: 'അഗ്‌നി-അഞ്ച്' മിസൈലിന്റെ വിജയകരമായ വിക്ഷേപണം രാജ്യത്തിന്റെ അഭിമാനമുയര്‍ത്തുമ്പോള്‍ കേരളത്തിന് ഇരട്ടിമധുരം. 'അഗ്‌നി-അഞ്ചി'ന്റെ മുഖ്യശില്പി ആലപ്പുഴ സ്വദേശിനി ടെസി തോമസാണ് എന്നതാണ് കാരണം.

''ഇന്ന് രാജ്യത്തിനായി നാം മഹത്തായ ഒരു കാര്യം ചെയ്തിരിക്കുന്നു''-മിസൈലിന്റെ വിക്ഷേപണത്തിനുശേഷം ഡോ. ടെസി പറഞ്ഞു. കഴിഞ്ഞ മൂന്നു വര്‍ഷമായുള്ള കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണിത്-പ്രതിരോധ ഗവേഷണ-വികസന സംഘടന(ഡി.ആര്‍.ഡി.ഒ.)യുടെ 'അഗ്‌നി-അഞ്ച്' പദ്ധതിയിലെ മുഖ്യശാസ്ത്രജ്ഞയായ ടെസി കൂട്ടിച്ചേര്‍ത്തു.

'അഗ്‌നിപുത്രി'യെന്നു മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന ടെസി തോമസ് ഡി.ആര്‍.ഡി.ഒ.യിലെത്തിയിട്ട് രണ്ടു പതിറ്റാണ്ടാകുന്നു. തൃശ്ശൂര്‍ എന്‍ജിനീയറിങ് കോളേജിലെ ബി.ടെക്. പഠനകാലത്ത് മിസൈല്‍ സാങ്കതികവിദ്യയിലും റഡാറുകളിലുമുണ്ടായിരുന്ന ഭ്രമമാണ് ടെസ്സിയെ ഇവിടെയെത്തിച്ചത്. പിന്നെ വിശ്രമമില്ലാത്ത കാലമായിരുന്നു. ഇതിനിടെ സാധാരണ ശാസ്ത്രജ്ഞയില്‍നിന്ന് രാജ്യത്തിന്റെ അഭിമാനമായ 'അഗ്‌നി' മിസൈല്‍ പദ്ധതിയുടെ പ്രോജക്ട് മേധാവി എന്നനിലയിലേക്ക് ഡോ. ടെസി വളര്‍ന്നു.

2006 ജൂലായില്‍ 'അഗ്‌നി-മൂന്ന്' മിസൈല്‍ വിക്ഷേപിച്ച് 75 സെക്കന്‍ഡിനുള്ളില്‍ നിയന്ത്രണം വിട്ടുപോയതായിരുന്നു ടെസി തോമസിന്റെ പ്രൊഫഷണല്‍ ജീവിതത്തിന്റെ നിര്‍ണായകഘട്ടം.

പത്തു മാസത്തിനുള്ളില്‍ വീണ്ടും വിക്ഷേപണം നടത്തിയ മിസൈല്‍ 16 മിനിറ്റുകൊണ്ടു ലക്ഷ്യസ്ഥാനത്തെത്തി. ''അത് ഞങ്ങള്‍ക്കെല്ലാം വലിയ അനുഭവമായിരുന്നു. മിസൈലിന് ഒരു തകരാറുമില്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്തേണ്ടത് ഞങ്ങളുടെ ആവശ്യമായിരുന്നു''-ടെസി പറയുന്നു.

നൂറുകണക്കിന് ശാസ്ത്രജ്ഞരടങ്ങുന്ന വലിയ സംഘത്തിനെയാണ് ടെസി തോമസ് നയിക്കുന്നത്.




Other stories in this section