ആലപ്പുഴ: 'മനം' സമ്മതം മൂളി. ആ സമ്മതം മേരിയും ജോസഫും വൈദികനുമുന്നില്‍ എഴുതി നല്‍കി. സംസാര-കേള്‍വി ശക്തി ഇല്ലാത്ത ഈ ദമ്പതിമാരുടെ ജീവിതത്തില്‍ ഇനി ഉയരുക മൗനമായിപ്പൊഴിയുന്ന പ്രണയം മാത്രം. ഒന്നുംമിണ്ടാതെ ഒന്നും കേള്‍ക്കാതെ ആലപ്പുഴക്കാരി മേരി ജാസ്മിനും തമിഴ്‌നാട് സ്വദേശി ജോസഫ് തെരേസണ്‍ മരിയാനോയും പരസ്പരം തുണയാകുമെന്ന് നിറമനസ്സോടെ അംഗീകരിച്ചാണ് ജനവരി അഞ്ചിന് ചെത്തി സെന്റ് ജോസഫ് ദേവാലയത്തില്‍ വിവാഹിതരായത്. രണ്ട് ദേശങ്ങളിലെ ചടങ്ങുകള്‍ ഒത്തുചേര്‍ന്ന വിവാഹം ചെത്തിയിലെ നാട്ടുകാര്‍ക്ക് ഉത്സവമായി.ആലപ്പുഴ ചെത്തി തോട്ടുങ്കല്‍ പരേതനായ പീറ്ററുടെയും പ്രയ്‌സി പീറ്ററുടെയും മകളാണ് മേരി. തമിഴ്‌നാട് ഉദകമണ്ഡ രൂപതയിലെ ഊട്ടി കുനൂര്‍ ബലവന്‍ദ്രന്റെയും മേരി ഫിലോമിനയുടെയും മകനാണ് ജോസഫ്.
ജന്മനാ സംസാര-കേള്‍വി ശക്തിയില്ലാത്ത മേരി പത്താം ക്ലാസ് വരെ വൈക്കം നീര്‍പ്പാറ അസ്സീസി കോണ്‍വെന്റിലാണ് പഠിച്ചത്. പിന്നീട് ബാംഗ്ലൂരിലെ അസീസി കോണ്‍വെന്റില്‍ ഇലക്ട്രിക് ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നത് പഠിച്ചു. അവിടെ സ്റ്റെബിലൈസറും മറ്റും നിര്‍മ്മിക്കുന്ന യൂണിറ്റില്‍ ജോലിചെയ്യുകയാണ് 21 കാരിയായ മേരി. ഇവര്‍ നിര്‍മ്മിക്കുന്ന ഇലക്ട്രിക് ഉപകരണങ്ങള്‍ വാങ്ങുന്ന കമ്പനിയിലെ ജീവനക്കാരനാണ് ജോസഫ്. ഇരുവരുടെയും വൈകല്യങ്ങള്‍ കേട്ടറിഞ്ഞ കോണ്‍വെന്റിലെ സിസ്റ്റര്‍മാരാണ് വിവാഹാലോചന നടത്തിയത്. മനസമ്മതം ഒഴിവാക്കിയാണ് വീട്ടുകാര്‍ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ ചെയ്തത്. ചൊവ്വാഴ്ചതന്നെ വരന്റെ നാട്ടില്‍നിന്ന് 30 അംഗസംഘം ആലപ്പുഴയിലെത്തി. ബുധനാഴ്ച അവര്‍ തമിഴ്‌നാട്ടിലെ ആചാരപ്രകാരം വധുവിന് പുടവകൊടുത്തു, മോതിരംമാറി, പിന്നെ മധുരം കിള്ളി.
ജനവരി അഞ്ചിന് രാവിലെ ചെത്തിപ്പള്ളിയില്‍ ദിവ്യബലിമധ്യേ നടന്ന ചടങ്ങുകള്‍ക്കിടെയാണ് വികാരി ഫാ. അലന്‍ ലെസ്‌ലി പനക്കല്‍ വിവാഹസമ്മതപത്രം വധൂവരന്മാര്‍ക്ക് കൈമാറിയത്.
ജീവിതവഴിയില്‍ യോജിക്കുന്നതിന് മനസ്സാല്‍ നിറഞ്ഞ സമ്മതം ഇരുവരും ഒപ്പിട്ടുനല്‍കി. തുടര്‍ന്ന് വരന്‍ വധുവിന്റെ കഴുത്തില്‍ മിന്നുകെട്ടി. കേരളീയ രീതിയിലെ ഭക്ഷണവും വിളമ്പി. ഉച്ചയ്ക്കുശേഷം വരന്റെ വീട്ടിലേക്ക് വധു അടക്കമുള്ളവര്‍ യാത്രയായി.
മുല്ലപ്പെരിയാര്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് തമിഴ്‌നാടിനും കേരളത്തിനും ഇടയില്‍ ഉടലെടുത്ത ചെറിയ സ്വരച്ചേര്‍ച്ച നിലനില്‍ക്കുമ്പോഴാണ് ഒന്നുംമിണ്ടാതെ ഒന്നുംകേള്‍ക്കാതെ രണ്ട് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ജീവിതവഴിയില്‍ ഒന്നിച്ചത്.

NEWS LETTER
RSS











