MATHRUBHUMI RSS
Loading...
പ്രണയം സഫലം; ക്രിസ്റ്റീനും കീബുവും ആലപ്പുഴയില്‍ ഒന്നായി

ആലപ്പുഴ: ''ഇഷ് ഇഷ് ഡ്രാഗേ ദീന്‍ ദ റിങ് ആന്‍ ആള്‍ഡ്....''ജര്‍മന്‍ ഭാഷയിലെ വിവാഹശുശ്രൂഷ മൈക്കിലൂടെ ഉയര്‍ന്നപ്പോള്‍ മരീന്‍ കീബുവിന്റെ മോതിരവിരലില്‍ ക്രിസ്റ്റീന്‍ വിവാഹമോതിരമണിയിച്ചു. ആറുവര്‍ഷത്തെ പ്രണയം സഫലമായ ആ നിമിഷം മുതല്‍ കീബു മലയാളത്തിന്റെ മരുമകളായി. ശനിയാഴ്ച ഉച്ചയ്ക്കു 12 മണിയോടെയാണ് വട്ടയാല്‍ പനക്കല്‍പുരയ്ക്കല്‍ തോമസിന്റെയും ത്രേസ്യാമ്മയുടെയും മകന്‍ ക്രിസ്റ്റീനും (സോണി) ജര്‍മനിയിലെ പ്രൊഫ. മാര്‍ട്ടിന്റെയും എഴുത്തുകാരി പ്രിജീറ്റിന്റേയും മകള്‍ കീബുവും ജീവിതവഴിയില്‍ ഒന്നിച്ചത്. വട്ടയാല്‍ സെന്റ് പീറ്റേഴ്‌സ് പള്ളിയില്‍ നടന്ന വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ കീബുവിന്റെ മാതാപിതാക്കളുള്‍പ്പെടെ 12അംഗ വിദേശസംഘവും നൂറുകണക്കിന് നാട്ടുകാരും ഉണ്ടായിരുന്നു.

മത്സ്യത്തൊഴിലാളിയായ തോമസിന്റെ മകന്‍ ക്രിസ്റ്റീന്‍, കീബുവിനെ പരിചയപ്പെടുന്നത് ആറു വര്‍ഷം മുമ്പ്. ജര്‍മനി കേന്ദ്രീകരിച്ചുള്ള കോള്‍പിങ് സൊസൈറ്റിയുടെ ആലപ്പുഴ രൂപതയ്ക്കു കീഴിലെ യൂണിറ്റുകളുടെ പ്രവര്‍ത്തനം പഠിക്കാനാണ് കീബു ഉള്‍പ്പെടെയുള്ള 11 അംഗ സംഘം കേരളത്തിലെത്തിയത്. അന്ന് ഓരോ വീട്ടിലും രണ്ടുദിവസം ഈ സംഘാംഗങ്ങള്‍ താമസിച്ചു. കീബു തങ്ങിയത് ക്രിസ്റ്റീന്റെ വീട്ടിലായിരുന്നു. പിന്നീട് ആ സൗഹൃദം പ്രണയത്തിനു വഴിമാറി. ഒന്നരവര്‍ഷം മുമ്പ് പഠനം കഴിഞ്ഞ വേളയില്‍ ക്രിസ്റ്റീന്‍ ജര്‍മനിക്കു പോയി. അവിടെയൊരു സ്ഥാപനത്തില്‍ ജോലി ശരിയാക്കിയിരുന്നു. ആ ജോലിയില്‍ പ്രവേശിക്കുന്നതിനായി ജര്‍മന്‍ ഭാഷ പഠിച്ചുവരികയാണ് ക്രിസ്റ്റീനിപ്പോള്‍. ഇതിനിടെയാണ് ഇരുകുടുംബങ്ങളും തമ്മിലാലോചിച്ച് ഇവരുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചത്. ഒരു വര്‍ഷം മുമ്പ് വിവാഹം രജിസ്റ്റര്‍ ചെയ്തു. മതാചാരപ്രകാരം പള്ളിയില്‍ മിന്നുകെട്ട് നടന്നത് ശനിയാഴ്ചയായിരുന്നു. വിവാഹത്തില്‍ പങ്കുചേരാന്‍ 12 അംഗ ജര്‍മന്‍സംഘം രണ്ടുദിവസം മുമ്പേ കേരളത്തിലെത്തി.

വട്ടയാല്‍ പള്ളിയില്‍ നടന്ന വിവാഹശുശ്രൂഷകള്‍ക്ക് ആലപ്പുഴ രൂപത ചാന്‍സലര്‍ ഫാ. ഫെര്‍ണാണ്ടസ് കാക്കശ്ശേരി, അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് പള്ളി അസി. വികാരി ഫാ. സാംസണ്‍ ആഞ്ഞിലിപ്പറമ്പില്‍, വട്ടയാല്‍ പള്ളി അസി. വികാരി ഡെറി വാലയില്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു.

ഫാ.ഫെര്‍ണാണ്ടസ് കാക്കശ്ശേരിയാണ് ജര്‍മന്‍ ഭാഷയിലെ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിയത്. കീബുവിന്റെ ബന്ധുക്കള്‍ ഒരാഴ്ചയ്ക്കകം ജര്‍മനിക്കു മടങ്ങും; വധൂവരന്‍മാര്‍ ഒരു മാസത്തിനു ശേഷവും. കേരളീയരീതിയിലുള്ള ഭക്ഷണവിരുന്നും മിന്നുകെട്ടിനു ശേഷം നടന്നു.