MATHRUBHUMI RSS
Loading...
വീടിനൊരു ബ്യൂട്ടീഷന്‍
സി.സജിത്‌

വീട് നിര്‍മിച്ച് ഏകദേശം അഞ്ച് വര്‍ഷമായി. ജോലികഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോള്‍ ഒരു ഫ്രഷ്‌നെസ് ഫീല്‍ ചെയ്യുന്നില്ല. കാര്യം പറഞ്ഞപ്പോള്‍ വാമഭാഗത്തിനും ഇതേ അഭിപ്രായം. എന്താണ് കാരണം, ഇരുവരും കുത്തിയിരുന്ന് ചിന്തിച്ചു. എന്നും കാണുന്ന വീട്ടിലെ കാഴ്ചകള്‍ മടുത്തുതുടങ്ങിയോ, ആ വഴിക്ക് ഒന്നു ചിന്തിച്ചു നോക്കി. വേഗം തന്നെ ഇന്റീരിയര്‍ ഡിസൈനറെ കണ്ടു. ഒ കെ. കാര്യം റെഡി, രണ്ടുമാസം കൊണ്ട് വീടിനകം ഒന്നു ഉടച്ചുവാര്‍ത്തു. ഹാ, കൊള്ളാം. ഇതുതന്നെയായിരുന്നു പ്രശ്‌നം. ഇപ്പോള്‍ വീട്ടിലേക്ക് കാല്‍ വെക്കുമ്പോള്‍ തന്നെ ഒരു ഉണര്‍വുണ്ട്. എല്ലാത്തിലും മാറ്റം വന്നുകഴിഞ്ഞു. ഫര്‍ണിച്ചര്‍, കര്‍ട്ടനുകള്‍, നിറങ്ങള്‍ എല്ലാം മാറി. ഈ കഥ കേള്‍ക്കുമ്പോള്‍ ചിലരെങ്കിലും നെറ്റിചുളിച്ചേക്കാം. പക്ഷേ, ഇക്കാലത്ത് ഒരുസാധാരണ സംഭവം മാത്രമാണിത്. താനുണ്ടാക്കുന്ന വീട് നൂറ് വര്‍ഷം അതേപോലെ നിലനില്‍ക്കണം എന്ന് ആഗ്രഹിക്കുമെങ്കിലും അതിലെ വസ്തുവഹകള്‍ക്ക് കാലാകാലാം മാറ്റം വരുത്തണമെന്നു തന്നെയാണ് ഭൂരിഭാഗം പേരുടെയും സ്വപ്നം. നിറം മങ്ങിയാല്‍ വീട് പെയിന്റടിക്കുന്നില്ലേ, അതുപോലെ ഒരു ഇന്റീരിയര്‍ റിനോവേഷന്‍.

പോക്കറ്റിന്റെ വലിപ്പത്തിനനുസരിച്ച് ഇതിന്റെ കാലയളവ് മാറുമെന്ന് മാത്രം. വീട് നിര്‍മിക്കുന്നതിനിടയില്‍ തന്നെ ഇക്കാര്യം പറയാന്‍ കാരണം, അത്തരത്തില്‍ ഭാവിയില്‍ ചിന്തിക്കാന്‍ ഇടവന്നാലുണ്ടാകുന്ന പ്രശ്‌നം പരിഹരിക്കാനാണ്. താന്‍ നെഞ്ചില്‍ ചേര്‍ത്ത് വെച്ചിരിക്കുന്ന ഒരുവസ്്തു, അത് പലപ്പോഴും ചെറുതാകാം, എങ്കിലും ഉപേക്ഷിക്കാന്‍ മനസ്സ് വരാറില്ല. എന്നാല്‍ ഇക്കാലത്ത് അത് മുന്‍കൂട്ടി കണ്ടുകൊണ്ടാണ് ഇന്റീരിയര്‍ ഡിസൈനര്‍മാര്‍ രംഗത്തുള്ളത്. കണ്ടമ്പററി ഹോംസ് എന്ന ഒരു ഓമനപ്പേരും അതിന് നല്‍കുന്നുണ്ട്. ആവശ്യമെങ്കില്‍ രൂപം മാറ്റുകയോ, പൊളിച്ചടുക്കുകയോ ചെയ്യാവുന്ന രീതിയിലുള്ള ഇന്റീരിയര്‍ ഡിസൈനിങ്ങാണ് പുതിയ ട്രെന്റ്. സ്വസ്ഥത എന്ന കാര്യം കാശു കൊടുത്താല്‍ കിട്ടാന്‍ വഴിയില്ല. എന്നാല്‍ ചിലപ്പോള്‍കാശു ചെലവിട്ട് നിര്‍മിച്ച വീട്ടില്‍ അത് കിട്ടാന്‍ വഴിയുണ്ട്. ചിലപ്പോള്‍ തിരിച്ചും. വീട്ടിനുള്ളിലേക്ക് കാല്‍ വെക്കുമ്പോള്‍ തന്നെ ലഭിക്കുന്ന ഒരാനന്ദം, അത് വീടിന്റെ അലങ്കാരം കൊണ്ടുതന്നെയാണ്, ചുമരില്‍ മനസ്സിന് ആനന്ദം തരുന്ന നിറങ്ങള്‍, നിലത്ത് അതിനോടിണങ്ങുന്ന നിറത്തിലുള്ള ടൈല്‍, കര്‍ട്ടണുകള്‍ എന്നിങ്ങനെ മുറിയില്‍ വെച്ചിരിക്കുന്ന ഒരോ വസ്തുവിനും പ്രാധാന്യമുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

വിവാഹത്തിന് ഒരു ബ്യൂട്ടീഷ്യനെ ഒഴിവാക്കാന്‍ കഴിയുമോ, ഇന്നത്തെക്കാലത്ത് ചിന്തിക്കാന്‍ പോലും കഴിയില്ല. അതേപോലെ വീടിന്റെ രൂപം ഏകദേശമായിക്കഴിഞ്ഞാല്‍ ഒരു ബ്യൂട്ടീഷ്യനെ കാണുക, അതായത് ഇന്റീരിയര്‍ ഡിസൈനറെ, ഇനിയുള്ള റോള്‍ അവരുടേതാണ്. മിക്കവാറും ആര്‍ക്കിടെക്ടുകള്‍ തന്നെ ഈഭാഗവും കൈകാര്യം ചെയ്യുന്നുണ്ട്. വീട് എങ്ങനെയിരിക്കണമെന്നും എന്തൊക്കെ സാധനങ്ങള്‍ വേണമെന്നും വരെ അവര്‍ തീരുമാനിച്ചു കൊള്ളും. ഗൃഹപ്രവേശസമയത്ത് താക്കോലും കൈയില്‍ തരും. ഒന്നും പേടിക്കേണ്ട. പണ്ട് വീട്ടിലേക്ക് വരുന്ന ഒരാളെ സിറ്റൗട്ടിലിരുത്തിയായിരിക്കും വിവരങ്ങള്‍ ആരായുക.അതിനായി സിറ്റൗട്ടില്‍ ഒന്നുരണ്ട് കസേരകളുമുണ്ടാകും. അക്കാലത്ത് സിറ്റൗട്ട് എന്നൊരുഭാഗം വീടിന് ഒഴിവാക്കാന്‍ കഴിയാത്തതായിരുന്നു. ഇപ്പോള്‍ വരാന്തയുടെ രൂപത്തിലാണ് സിറ്റൗട്ട് വീണ്ടുമെത്തുന്നത്. പലപ്പോഴും വെറുതെ സ്ഥലം കളയുന്നുവെന്നൊരു ആരോപണവും ഉന്നയിക്കപ്പെടാറുണ്ട്. പിന്നീട് സിറ്റൗട്ടുകളിലെ കസേരകള്‍ മാറി കുറച്ചുകൂടി സുന്ദരിയാകാനായി ചാരുപടികള്‍ വന്നു. എന്നാല്‍ അതും ഇപ്പോള്‍ മടങ്ങുകയാണ്. സിറ്റൗട്ടിലെ കസേരകളും പോയി, ചാരുപടിയും പോയി, പകരം വെറും സ്റ്റീല്‍ റെയിലുകളാണ് താരം. ഇപ്പോള്‍ അതിഥികള്‍ ലിവിങ് റൂമിലേക്കാണ് ആനയിക്കപ്പെടുന്നത്. അവിടെയാണ് മാറ്റങ്ങളുടെ പെരുമഴ കാണുക. പണ്ട് പണ്ട് ഇത് ഇടനാഴിയായിരുന്നു.

പിന്നെയത് ഹാള്‍ എന്നൊരു പേരിലൂടെ പൂര്‍ണമായി. ഇടയ്ക്ക് ഇതിന്റെ പേര്‍ ലിവിങ് ആന്‍ഡ് ഡൈനിങ് റൂം എന്നായി മാറി. ഇടക്കെേേപ്പാഴോ ഇതില്‍ ലിവിങ് റൂം പ്രത്യേക മുറിയാവുകയും ചെയ്തു. പ്രധാനപ്പെട്ട അതിഥികള്‍ക്ക് ഇരിക്കാനും ആരുമില്ലെങ്കില്‍ കുടുംബത്തിനൊപ്പമിരുന്ന് അല്‍പ്പം സീരിയല്‍ കണ്ടു രസിക്കാനുമുള്ളയിടമാണ് ഇപ്പോള്‍ വിവിധ പേരുകളില്‍ വിശേഷിപ്പിക്കപ്പെട്ടയിടം. പിന്നീട് വലിയഹാള്‍ എന്നൊരുരീതിതന്നെ പരക്കെ സ്വീകരിച്ചിരുന്നു. അതിന്റെ ഒരുഭാഗത്തായിരുന്നു ഡൈനിങ് ടേബിള്‍ ഉണ്ടായിരുന്നത്. മറുഭാഗത്ത് സോഫകളും ടി.വി.യും. ഇങ്ങനെയായിരുന്നു സാധാരണ വീടിന്റെ കണ്‍സെപ്റ്റ്. അതിഥികള്‍ വീട്ടിലുണ്ടെങ്കില്‍ അവരുടെ മുന്നില്‍ വെച്ച് ചിക്കന്‍കാല്‍ കടിച്ചുവലിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ട് തോന്നിയപ്പോള്‍ ഹാളിന് നടുക്ക് പാര്‍ട്ടീഷ്യന്‍ വെച്ച് തിരിച്ചു. ഇപ്പോഴും അധികം മാറാത്ത രീതി തന്നെയാണിത്. ഇന്നത്തെ രീതിയില്‍ വീടിന്റെ സൗന്ദര്യത്തിന് ഒട്ടും കോട്ടംതട്ടാത്ത രീതിയിലുള്ള പാര്‍ട്ടീഷ്യനുകളാണ് ഉപയോഗിക്കപ്പെടുന്നത്. കര്‍ട്ടനാകാം, മടക്കിവെക്കാവുന്ന മരംകൊണ്ടുള്ള മറയാകാം.

അതുമല്ലെങ്കില്‍ ഒരുഭാഗത്ത് ഷോകേയ്‌സും മറുഭാഗത്ത് ക്രോക്കറി സാധനങ്ങള്‍ വെക്കാവുന്ന അലമാരയുമാകാം. ഡൈനിങ് റൂമിന്റെ സ്വകാര്യത ഉറപ്പുവരുത്തുന്ന രീതിയില്‍ ചെടികളും ബുക്ക്‌ഷെല്‍ഫും വരെ മറയായി ഉപയോഗിക്കുന്നുണ്ട്. വീട്ടിലേക്ക് കടന്നുവരുന്ന ആള്‍ ആദ്യം കാണുന്ന സ്ഥലമായതിനാല്‍ ആദ്യം തന്നെ മികച്ച ഇംപ്രഷന്‍ ലഭിക്കുന്ന രീതിയിലായിരിക്കണം ഹാളിന്റെ ഡിസൈന്‍. പ്രധാനം ചുമരിലടിച്ചിരിക്കുന്ന നിറം തന്നെ. ലൈറ്റ് ഷേഡുകളാണ് പരക്കെ അംഗീരിക്കപ്പെടുന്നത്. ഇളം നിറങ്ങള്‍ മനസ്സിന് കുളിര്‍മ പകരുമെന്ന് ശാസ്ത്രം. വീടിന്റെ നട്ടെല്ലായതിനാല്‍ എല്ലാ ഭാഗങ്ങളിലേക്കും ഹാളില്‍ നിന്നായിരിക്കും വഴികള്‍. അതിനാല്‍ നമുക്ക് ആവശ്യമുള്ള സ്വകാര്യത ലഭിക്കുന്ന രീതിയിലായിരിക്കണം ഒതുക്കുന്നത്. ഹാളില്‍ നിന്ന് അടുത്തയാഴ്ച നമ്മുക്ക് ബെഡ്‌റൂമിലേക്ക് പോകാം.

വിവരങ്ങള്‍ക്ക് കടപ്പാട്: സാലി ബക്കര്‍, യു.എസ്.ഐ. ഇന്‍ഡിസൈന്‍