MATHRUBHUMI RSS
Loading...
വിസ്മയക്കാഴ്ചയായി വൈറസ്‌
പുഷ്പ.എം


ആശിച്ചു പണിത വീടിന് നല്‍കാന്‍ ആരും ധൈര്യപ്പെടാത്ത പേര്. അധികം പേര്‍ക്കും പണിയാന്‍ കഴിയാത്തത്ര വലിപ്പം, ഒരു വീടിനും അവകാശപ്പെടാനാകാത്ത പ്രൗഢി. ഫെയര്‍ഫാര്‍മ ഉടമ ടി.എ. മജീദിന്റെ എറണാകുളത്തെ വീട്, പണിതീരും മുമ്പേ വാര്‍ത്തകളില്‍ ഇടം നേടിയതാണ്. പേരുകൊണ്ടും വലിപ്പം കൊണ്ടും പ്രൗഢികൊണ്ടും വിസ്മയം സൃഷ്ടിക്കുന്ന വൈറസ്. കേരളത്തിലെ ഏറ്റവും വലിയ വീട്. രാജകൊട്ടാരം പോലെ, പഞ്ചനക്ഷത്ര ഹോട്ടല്‍ പോലെ, അഴകോലുന്ന ആഡംബരത്തിന്റെ പര്യായമായി ഒരു വീട്.

''ബാംഗ്ലൂരിലെ ലളിത് മഹലിന്റെ മാതൃകയിലാണ് വൈറസ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ധാരാളം യാത്ര ചെയ്യാന്‍ ഇഷ്ടമുള്ള മജീദ്, പണ്ടേ ലളിത് മഹല്‍ കണ്ട് മോഹിച്ചിരുന്നു.'' മജീദിന്റെ ഭാര്യ ഷമീമ പറയുന്നു. ഗേറ്റു കടന്നാല്‍, രണ്ടുവശത്തേക്കുമുള്ള ടാറിട്ട വഴികളിലൂടെയും, നടുക്കുള്ള സ്റ്റെപ്പിലൂടെയും പോര്‍ച്ചിലെത്താം. പോര്‍ച്ചില്‍ നിന്ന് 880 സ്‌ക്വയര്‍ ഫീറ്റ് വലിപ്പമുള്ള വരാന്തയുള്ള രണ്ടാംനിലയിലേക്കാണ് നമ്മള്‍ കയറിച്ചെല്ലുന്നത്. പൂമുഖത്ത് ഗാംഭീര്യമുള്ള, ജീവന്‍ തുടിക്കുന്ന രണ്ട് സിംഹങ്ങള്‍ കാവല്‍ നിര്‍ക്കുന്നു.

വാതില്‍ തുറക്കുമ്പോള്‍ നമ്മള്‍ കാണുന്നത് ഭിത്തികള്‍ കൊണ്ട് വേര്‍തിരിക്കാത്ത, ലിവിംഗ്, ഡ്രോവിംഗ് കം ഡൈനിംഗ് സ്‌പെയ്‌സാണ്. വിസ്തീര്‍ണം 2,900 സ്‌ക്വയര്‍ ഫീറ്റ്. റോസ് വുഡിലും തേക്കിലും തീര്‍ത്ത ഫര്‍ണിച്ചറിനൊപ്പം ആന്റിക്- ട്രഡീഷണല്‍ വാല്യൂ ഉള്ള സില്‍വര്‍ സോഫാസെറ്റും സ്വര്‍ണം പൂശിയ സോഫസെറ്റും സ്വീകരണമുറിയെ സമ്പന്നമാക്കുന്നു. ഷോകേസില്‍ വിവിധ വിദേശരാജ്യങ്ങളില്‍ നിന്നുള്ള ക്യൂരിയോകള്‍. പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ നിന്നുള്ള പരവതാനികള്‍.

704 സ്‌ക്വയര്‍ ഫീറ്റ് വിസ്താരമുള്ള ഡൈനിംഗ് ഏരിയയെ, ഡ്രോയിംഗ് ഏരിയയില്‍ നിന്ന് വേര്‍തിരിക്കുന്നത് വലിയൊരു സ്റ്റെയര്‍കേസാണ്. ആ സ്റ്റെയര്‍കേസിനു താഴെ ഭംഗിയുള്ളൊരു കുളം. കുളത്തില്‍ സില്‍വര്‍ വര്‍ക്കോടുകൂടിയ നീല ടൈലുകള്‍ പാകിയിരിക്കുന്നു. അത് ജലാശയത്തിന്റെ ഭംഗി ഇരട്ടിപ്പിക്കുന്നു. അതിനടുത്തുള്ള ഭിത്തിയിലെ ഫാമിലി ട്രീയിലെ ഈ കുടുംബത്തിലെ എല്ലാവരുടെയും മുഖം കാണാം. മൂന്നുകാലുള്ളതും 14 കസേരകളുള്ളതുമായ ഡൈനിംഗ് ടേബിള്‍ റോസ് വുഡില്‍ തീര്‍ത്തതാണ്. അതിനോട് ചേര്‍ന്നുള്ള ഷോകേസില്‍ പല തലത്തിലുള്ള കട്‌ലറികളുടെയും ക്രോക്കറികളുടെയും അപൂര്‍വശേഖരം. തൊട്ടടുത്ത് വൃത്താകൃതിയില്‍ മിനി ഡൈനിംഗ് ടേബിള്‍.

മാസ്റ്റര്‍ ബെഡ്‌റൂം മാത്രം 1,150 സ്‌ക്വയര്‍ ഫീറ്റുണ്ട്. ഒരു കൊച്ചുവീടിന്റെ വലിപ്പമുള്ള ഈ കിടപ്പുമുറിക്കുള്ളില്‍ 120 സ്‌ക്വയര്‍ ഫീറ്റ് വലിപ്പമുള്ള ഇന്‍ഡോര്‍ പ്ലാന്റ് ഗാര്‍ഡന്‍. ഇതില്‍ രണ്ട് വാക്ക് ഇന്‍ വാഡ്രോബുകളും അറ്റാച്ച്ഡ് ബാത്‌റൂമുകളും ഉണ്ട്. വൈറസിലെ എല്ലാ അറ്റാച്ഡ് ബാത്‌റൂമുകളിലും ടെലിവിഷന്‍ സെറ്റുകളുണ്ട്. ബെഡ്‌റൂമിനോടു ചേര്‍ന്നുള്ള ഷെല്‍ഫിന്റെ കതകില്‍ 24 ചിത്രങ്ങള്‍ ഫ്രെയിം ചെയ്ത കണ്ണാടിച്ചില്ലുകളുണ്ട്. ആ 24 ചിത്രങ്ങളും ഷമീമ വരച്ചതാണ്. ബെഡ്‌റൂമിന്റെ ഒരു ഭാഗത്ത് മോഡേണ്‍ ജിമ്മുണ്ട്. മാസ്റ്റര്‍ ബെഡ് റൂമിനോട് ചേര്‍ന്ന് ഫാമിലി റൂം ക്രമീകരിച്ചിരിക്കുന്നു. അവിടെ സപ്രമഞ്ചം, അക്വേറിയം തുടങ്ങി കൗതുകക്കാഴ്ചകള്‍ ഒരുപാടുണ്ട്.


പാന്‍ട്രിയിലൂടെയാണ് അടുക്കളയിലേക്ക് കടക്കുന്നത്. അവിടെ ഭിത്തിയില്‍ 148 സ്‌ക്വയര്‍ ഫീറ്റ് വലിപ്പത്തില്‍, അരിയിടിക്കുന്ന മുസ്ലീംസ്ത്രീയുടെ ചിത്രം സിറാമിക് ടൈലില്‍ ചെയ്തിരിക്കുന്നു. അടുക്കളയിലുമുണ്ട് ടി.വി സെറ്റ്. ബോണ്‍സായ്, ക്യൂറിയോസ്, സോഫ എന്നിങ്ങനെ മോടിയും ധാടിയും സൗകര്യവുമുള്ള അടുക്കളയാണ് വൈറസിന്റേത്. താഴത്തെ നിലയിലുള്ള അടുക്കളയില്‍ നിന്ന് മുകളിലെ ഊണുമുറിയിലേക്ക് പാകപ്പെടുത്തിയ ഭക്ഷണം കൊണ്ടുപോകാന്‍ എലിവേറ്റര്‍ സ്ഥാപിച്ചിട്ടുണ്ട്.

സ്വിമ്മിംഗ് പൂളിന്റെ വലിപ്പം 2,066 സ്‌ക്വയര്‍ ഫീറ്റാണ്. അതിഥികള്‍ക്കായുള്ള സ്വീറ്റുകള്‍ ഇതിനടുത്താണ് പണിതിരിക്കുന്നത്.

മൂന്നാം നിലയിലേക്കുള്ള സ്റ്റെയര്‍ കേസിനടുത്ത് മാര്‍ബിളില്‍ ചെയ്ത ചിത്രമുണ്ട്. ഗായത്രിമന്ത്രവും ഖുറാനില്‍ നിന്നുള്ള തിരുവചനങ്ങളും ആലേഖനം ചെയ്തിട്ടുള്ള ഈ ചിത്രം ആഗ്രയില്‍ നിന്നുള്ള പണിക്കാര്‍ ഏകദേശം ഒന്നര വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയതാണ്.

മൂന്നാം നിലയില്‍ ഒരു ഫാമിലി റൂമും നാലു ബെഡ് റൂമും. ടി. എ. മജീദിന്റെയും ഷമീമയുടെയും നാലുമക്കള്‍ക്കുള്ളതാണ് ഈ ബെഡ് റൂമുകള്‍.

ഓരോ കിടപ്പുമുറിയും ഒന്നിനൊന്നു വ്യത്യസ്തമാണ്. ചുമരിന്റെ നിറത്തിനു ചേരുന്നവിധത്തിലാണ് ഓരോന്നിലെയും ഫര്‍ണിച്ചര്‍ ഒരുക്കിയരിക്കുന്നത്. ആ കളര്‍ സ്‌കീമിനു ചേരുന്ന വിധം അതിന്റെ തുടര്‍ച്ചയെന്നോണം രൂപകല്‍പന ചെയ്തിട്ടുള്ള ബാത്‌റൂമുകള്‍. ഓരോ കിടപ്പുമുറിയുടെയും കണ്‍സെപ്റ്റും വ്യത്യസ്തമാണ്. ഒന്ന് ഇംഗ്ലീഷ് മാതൃകയിലാണെങ്കില്‍, മറ്റൊന്നിന് രാജകീയത, മറ്റൊന്ന് തികച്ചും പൗരാണികമായത്. വിവിധ രാജ്യങ്ങളുടെയും സംസ്‌കാരങ്ങളുടെയും കരവിരുതുകള്‍ ഈ മുറികളില്‍ പ്രതിഫലിക്കുന്നു.

പേരക്കുട്ടികള്‍ക്കുള്ള കിടപ്പുമുറികള്‍ താഴത്തെ നിലയിലാണ്. അവയ്ക്കും പല കളര്‍ സ്‌കീമാണ് ഉപയോഗിച്ചിരിക്കുന്നത്. ക്രീമും ഗോള്‍ഡനും, ബ്ലാക്കും ഗോള്‍ഡനും, പിങ്ക് എന്നിങ്ങനെ കുട്ടികളുടെ ഇഷ്ടത്തിന് അനുസരിച്ച് അവ രൂപകല്‍പന ചെയ്തിരിക്കുന്നു.


വൈറസിലെ എല്ലാ മുറികളുടെയും സീലിംഗ് തേക്കുകൊണ്ടാണ്. സെന്‍ട്രല്‍ എയര്‍ കണ്ടീഷന്‍ഡാണ്. ഒന്‍പത് ബെഡ്‌റൂമുകള്‍, രണ്ട് ഗസ്റ്റ് സ്വീറ്റുകള്‍, ഒരു എന്റര്‍ടെയിന്‍മെന്റ് റൂം, ലൈബ്രറി, ആര്‍ട് ഗാലറി, ഗെയിം റൂം, ലോണ്‍ട്രി കം ഡ്രയിംഗ് റും, സ്വിമ്മിംഗ് പൂള്‍... എല്ലാം ഇതിലുണ്ട്. മൂന്നു നിലകളിലായി തലയെടുപ്പോടെ നില്‍ക്കുന്ന വൈറസിന്റെ, 34,480 സ്‌ക്വയര്‍ ഫീറ്റുള്ള എക്സ്റ്റീരിയരിര്‍ മുഴുവനും മാര്‍ബിള്‍ പതിച്ചിരിക്കുന്നു. 160 കെവിയാണ് ഈ വീടിന്റെ പവര്‍ ലോഡ്. ഈ വീടിനു മാത്രമായി ഒരു ട്രാന്‍സ്‌ഫോര്‍മറും 165 കെ.വി സ്റ്റാന്റ് ബൈ ജെനറേറ്ററുമുണ്ട്.

മൊഡാര്‍ക്ക് ഇന്‍ഡ്യയാണ് വൈറസ് രൂപകല്‍പന ചെയ്തിരിക്കുന്നത്. അരുണ്‍ ലോബോ ഇന്റീരിയര്‍ ഡിസൈനര്‍. ഷമീമയുടെ സഹോദരനും യൂസഫ് അറയ്ക്കലിന്റെ ശിഷ്യനുമായ ഷഫീക് ഈ വീടിന് ശില്ചചാരുത പകര്‍ന്നതില്‍ വലിയ പങ്കുണ്ട്. ഇതിനെല്ലാമുപരി, ഗൃഹനാഥയായ ഷമീമയുടെ സൗന്ദര്യബോധം ഇതിന്റെ ഓരോ കോണിലും പ്രതിഫലിക്കുന്നു.

ഫോട്ടോ: ജമേഷ് കോട്ടയ്ക്കല്‍