MATHRUBHUMI RSS
Loading...
ഇനി പോക്കറ്റ് സാരിക്കാലം
അഞ്ജന ശശി

സാരിയുടുത്തൊരുങ്ങി കല്യാണത്തിനു പോവാമെന്നുവെച്ചാല്‍ എന്തെല്ലാം നോക്കണം. മൊബൈലും പണവും ലിപ്സ്റ്റിക് പോലുള്ള അത്യാവശ്യം മെയ്ക്ക്-അപ് സാധനങ്ങളുമെല്ലാം ആദ്യം തന്നെ പേഴ്‌സിലോ ബാഗിലോ കരുതണം. സാരി ഒഴുക്കന്‍ മട്ടിലിടുകയാണെങ്കില്‍ ഒരു കൈ കൊണ്ട് അത് ഒതുക്കണം, മറുകൈയില്‍ പേഴ്‌സ്. ഇനി മുടിയൊന്ന് പാറിയാല്‍ ഒതുക്കാന്‍ രണ്ടുകൈയും ഫ്രീയല്ല. ആകെ പ്രശ്‌നം. ജീന്‍സും ടോപ്പുമിട്ടാല്‍ മതിയായിരുന്നെന്ന് അറിയാതെ തോന്നിപ്പോവും.

ഇനി അതിനൊന്നും മെനക്കെടേണ്ടിവരില്ല. സാരിയില്‍ തന്നെ പോക്കറ്റുണ്ടെന്ന് വന്നാലോ? എല്ലാം കൈപ്പിടിയില്‍ ഒതുങ്ങുന്ന ഇക്കാലത്ത് ഇങ്ങനെയൊരു ചിന്തവന്നതില്‍ അത്ഭുതപ്പെടുകയേ വേണ്ട. സാരിക്ക് സാരിയും പോക്കറ്റിന് പോക്കറ്റുമായി വിപണിയില്‍ പോക്കറ്റ് സാരികള്‍ വന്നുകഴിഞ്ഞു.

സത്യത്തില്‍ ഇവ പുറത്തിറങ്ങിയിട്ട് നാലു വര്‍ഷത്തിലേറെയായി. ചെന്നൈയിലെ ശ്രീ കുമരന്‍ സ്റ്റോര്‍ 2006-ല്‍ത്തന്നെ ഇത്തരം സാരികള്‍ പുറത്തിറക്കിയിരുന്നു. ലോകത്തിലെ ആദ്യത്തെ പോക്കറ്റ് സാരികള്‍ എന്നായിരുന്നു അവര്‍ ഇതിനെ വിശേഷിപ്പിച്ചത്. മൊബൈല്‍ ഫോണ്‍, താക്കോല്‍ക്കൂട്ടം, ടിഷ്യു, ലിപ്സ്റ്റിക് തുടങ്ങിയവ സൂക്ഷിക്കാനുപകരിക്കുന്ന പോക്കറ്റ് സഹിതം എന്ന പ്രചാരണവും നടന്നിരുന്നു. എന്തുകൊണ്ടോ അത്തരം സാരികള്‍ക്ക് അന്ന് ആവശ്യക്കാരുണ്ടായില്ല.

എന്നാല്‍ 2010-ല്‍ വീണ്ടും പുതിയഭാവത്തില്‍ വിപണി കീഴടക്കാമെന്ന സ്വപ്നത്തോടെയാണ് പോക്കറ്റ് സാരികളുടെ വരവ്. ലാക്‌മെ ഫാഷന്‍ വീക്കിലെ റാമ്പില്‍ മസബ ഗുപ്ത ഡിസൈന്‍ ചെയ്ത പോക്കറ്റ് സാരികള്‍ക്ക് അന്നേ ആവശ്യക്കാരുണ്ടായിരുന്നു. സാരിക്ക് യോജിച്ച ലിപ്സ്റ്റിക് കൊണ്ടുനടക്കാന്‍ ഒരു പോക്കറ്റ് എന്നാണ് താന്‍ ഉദ്ദേശിക്കുന്നതെന്ന് പ്രശസ്ത ടി.വി.അഭിനേത്രി നീന ഗുപ്തയുടെയും വെസ്റ്റിന്‍ഡീസ് ക്രിക്കറ്റര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെയും പ്രിയ പുത്രി പറയുമ്പോള്‍ ഫാഷന്‍ലോകത്തിന് കേള്‍ക്കാതിരിക്കാന്‍ കഴിയില്ലല്ലോ. ഓഫീസില്‍ പോകുന്നവര്‍ക്ക് മൊബൈല്‍, പേന എന്നിവ കൊണ്ടുനടക്കാമെന്നതും ഇതിന് ആവശ്യക്കാരെ കൂട്ടുന്നു.

'മസബയ്ത്ത എന്ന ലേബലില്‍ തന്നെയാണ് ഈ സാരികള്‍ വിപണിയിലെത്തുന്നത്. സില്‍ക്ക്, കോട്ടണ്‍, വെല്‍വെറ്റ് തുണികളിലാണ് ഈ പോക്കറ്റ് സാരികള്‍ പരീക്ഷിച്ചിരിക്കുന്നത്. പിങ്ക്, പച്ച, മഞ്ഞ, ചുവപ്പ് തുടങ്ങി വര്‍ണവൈവിധ്യങ്ങളില്‍ സാരികള്‍ ലഭ്യമാണ്. കേരളത്തിന്റെ വിപണിയിലേക്ക് ഇതിന്റെ തരംഗം എത്തിത്തുടങ്ങുന്നതേ ഉള്ളൂ. മൊബൈല്‍ഫോണ്‍ തരംഗം പോലെതന്നെ വിദൂരമല്ലാത്ത ഭാവിയില്‍ കേരളത്തില്‍ ഇനി പോക്കറ്റ് സാരി തരംഗവും പ്രതീക്ഷിക്കാം.