MATHRUBHUMI RSS
Loading...
മോഹിപ്പിക്കാതെ എന്റെ പൊന്നേ

കറാച്ചി ഡിസൈനിലുള്ള നെക്‌ലേസ്, ഗ്രാഫിക് ഇനാമലുള്ള വള... സ്വര്‍ണ വിപണിയിലെ പുതിയ വിശേഷങ്ങള്‍...


സ്വര്‍ണത്തിന്റെ മിന്നല്‍പ്പിണരില്‍ ഭ്രമിക്കാത്തവര്‍ കുറയും. പ്രത്യേകിച്ചും സ്ത്രീകള്‍. സുവര്‍ണനാഗത്തിന്റെ ചന്തമുള്ള മൂന്ന് ഗ്രാമിന്റെ നേര്‍ത്ത മാല തൊട്ട് പത്ത് പവന്റെ കുന്ദന്‍ നെക്‌ലേസില്‍ വരെ ആ പ്രിയം പടര്‍ന്ന് കിടക്കുന്നു.

ജ്വല്ലറിയില്‍ സ്വര്‍ണം വാങ്ങാനെത്തിയ സ്ത്രീകളുടെ മുഖത്തെല്ലാം എന്തോ ഒരു ആനന്ദത്തിന്റെ അലയിളക്കമില്ലേ ! ഏറ്റവും സൗഖ്യത്തോടെയാണവര്‍ മഞ്ഞലോഹത്തിന്റെ മനോഹരരൂപങ്ങള്‍ക്കിടയില്‍ നില്‍ക്കുന്നത്.

വിപണിയില്‍ ഇപ്പോള്‍ മറുനാടന്‍ ജ്വല്ലറികളാണ് മിന്നുംതാരങ്ങള്‍. വിവാഹത്തിന് ഇത്തരമൊരു കലക്ഷന്‍ വാങ്ങുന്നത് സാധാരണമായിരിക്കുന്നു. ''കറാച്ചി, മന്ദൂറ ഡിസൈനുകള്‍ക്ക് നല്ല ഡിമാന്റുണ്ട്. ഇറ്റാലിയന്‍, സിംഗപ്പൂര്‍ കലക്ഷനുകളിലും നല്ല ഡിസൈനുകള്‍ വരുന്നുണ്ട്. രാജസ്ഥാനി, കുന്ദന്‍വര്‍ക്ക് മലയാളിക്ക് പൊതുവെ പ്രിയമാണിപ്പോള്‍'' - മലബാര്‍ ഗോള്‍ഡ് സീനിയര്‍ മാനേജര്‍ മൊയ്തീന്‍കുട്ടി പറഞ്ഞു.

പലനിറങ്ങളിലുള്ള ഇനാമല്‍ വര്‍ക്കുകള്‍ ചെയ്ത സ്വര്‍ണവളകളും മാലകളും കുറേക്കാലമായി രംഗത്തുണ്ട്. ഇതിലും ഇപ്പോള്‍ പുതുമ വന്നിരിക്കുന്നു. സ്വര്‍ണത്തില്‍ കട്ടിയിലുള്ള ഇനാമല്‍ വര്‍ക്കാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ 'ഗ്രാഫിക് ഇനാമല്‍' എന്നറിയപ്പെടുന്ന കനം കുറഞ്ഞ ഇനാമലാണ് ആഭരണങ്ങളില്‍ കാണുന്നത്. ആഭരണത്തിന്റെ മൊത്തം കനം കൂട്ടുന്നില്ല എന്നതാണ് ഇവയുടെ ഗുണം. ഈ വിഭാഗത്തില്‍ ഒന്നരപവന്‍ തൊട്ട് ആഭരണങ്ങള്‍ ലഭ്യമാണ്. നെക്‌ലേസിലും കമ്മലുകളിലും സ്റ്റോണിന് പകരം അതേ ലുക് ഉള്ള റോഡിയം പോളിഷ് ആണ് വരുന്നത്.

''വിവാഹാവശ്യത്തിന് ആഭരണമെടുക്കാന്‍ വരനും വധുവും അവരുടെ കുടുംബവും കാണും. ആരെന്ത് അഭിപ്രായം പറഞ്ഞാലും ആഭരണങ്ങളുടെ കാര്യത്തില്‍ പെണ്‍കുട്ടിയുടെ ഇഷ്ടമായിരിക്കും അവസാനവാക്ക്. വിവാഹശേഷം സാധാരണജീവിതത്തിലും ധരിക്കാന്‍ കഴിയുന്ന ലളിതമായ ഡിസൈനുകളാണ് പുതുതലമുറയ്ക്ക് ഇഷ്ടം''- ജോയ് ആലുക്കാസ് ജനറല്‍ മാനേജര്‍ (ഗോള്‍ഡ്) പി.ഡി.ജോസ് പറഞ്ഞു.

പ്രിയം ലെയ്റ്റ് വെയ്റ്റ്

നിത്യോപയോഗത്തിന് ലൈറ്റ് വെയ്റ്റ് മാലയും കമ്മലുമാണ് ചെറുപ്പക്കാര്‍ ഇഷ്ടപ്പെടുന്നത്. പാര്‍ട്ടികളില്‍ പങ്കെടുക്കുമ്പോള്‍ പക്ഷേ സ്വല്പം 'ലുക്' ഉള്ള കനത്ത ഒറ്റപീസ് ഗോള്‍ഡ് നെക്‌ലേസ് അണിയാനാണ് അവര്‍ക്ക് താല്പര്യം. വലിയ 'കുടജിമുക്കി'യാണ് യുവതികള്‍ക്കിടയില്‍ അടുത്തിടെ പ്രിയങ്കരമായ മറ്റൊരു ആഭരണം. വിരുന്നുകളില്‍ സാരി, ചുരിദാര്‍ വേഷങ്ങള്‍ക്കൊപ്പം ഇവ വളരെ ഭംഗിയാണ്. മുത്ത്, റൂബി, എമറാള്‍ഡ് എന്നിവയാണ് 'കുടജിമുക്കി'കള്‍ക്ക് അലങ്കാരം. മൂന്ന് പവന് മീതെ സ്വര്‍ണത്തിലാണ് ഇവ വരുന്നത്.

കല്ലുകള്‍ പതിച്ച ലൈറ്റ് വെയിറ്റ് ജ്വല്ലറിക്കും ആവശ്യക്കാര്‍ കൂടുതലാണ്. കല്ലുകള്‍ക്ക് റീസെയില്‍ വാല്യു കിട്ടില്ല. എന്നിട്ടും ചുവപ്പും പച്ചയും കല്ലുകള്‍ പതിച്ച മനോഹരമായ കമ്മലുകളും മാലകളും വാങ്ങാന്‍ ആളുകള്‍ തയ്യാറാവുന്നു. വലിയ കല്ലുകളേക്കാള്‍ ചെറിയ കല്ലുകള്‍ പതിച്ച നെക്‌ലേസുകളാണ് പുതിയ ട്രെന്‍ഡ്.

ബ്ലാക്കിഷ് നിറമുള്ള തിളക്കം കുറഞ്ഞ സ്വര്‍ണമാണ് ചെട്ടിനാട് കലക്ഷനുകളുടെ പ്രത്യേകത. ആന്റിക് ലുക് തോന്നാന്‍ ഇവയില്‍ ഓക്‌സിഡൈസ് ചെയ്തിരിക്കുന്നു. വ്യത്യസ്തമായ ആഭരണം കൊതിക്കുന്നവര്‍ക്ക് അനുയോജ്യമാണിവ.

പഴമയില്‍ സൗന്ദര്യം

മുല്ലമാലയും പൂത്താലിയും പാലയ്ക്കാമാലയും പത്താക്കും കാലം സ്​പര്‍ശിക്കാത്ത സൗന്ദര്യം ഉറഞ്ഞ ആഭരണങ്ങളാണ്. വിവാഹത്തിന് ഒരു ട്രെഡീഷണല്‍ ജ്വല്ലറിയെങ്കിലും എടുക്കാത്തവര്‍ ചുരുങ്ങും. തമിഴ് സ്റ്റൈലിലുള്ള ടെമ്പിള്‍ ജ്വല്ലറിക്കും ഇപ്പോള്‍ ആരാധകര്‍ കൂടുതലാണ്. ഏത് ആധുനിക ഫാഷനിലും പിടിച്ച് നില്‍ക്കുന്നതാണ് പരമ്പരാഗത ജ്വല്ലറികള്‍.

കൂടുന്ന സ്വര്‍ണവില ഏറ്റവും ബാധിക്കുന്നത് സാധാരണക്കാരെയാണ്. ''സാധാരണക്കാര്‍ ഷോ തോന്നിക്കുന്ന ലൈറ്റ് വെയിറ്റ് ഗോള്‍ഡ് വാങ്ങുന്നു. നാല് ഗ്രാമിന്റെ ആറ് വള എന്ന കണക്കിന്. 50 പവന്റെ 'ലുക്' തോന്നിക്കുന്ന 25 പവന്‍ ആണ് അവര്‍ക്ക് വേണ്ടത്. ശമ്പളക്കാരുടെ വിഭാഗത്തിന് പ്രെഷ്യസ് സ്റ്റോണ്‍ പതിച്ച നെക്‌ലേസും കമ്മലുമാണ് താല്‍പ്പര്യം. ഇത്തരക്കാര്‍ക്കായി 5000 രൂപ തൊട്ട് തുടങ്ങുന്ന ഡയമണ്ടും ലഭ്യമാണ്''-പി.ഡി.ജോസ് നിരീക്ഷിക്കുന്നു.