MATHRUBHUMI RSS
Loading...
മദിച്ചുമറിയും ജീവിത ലഹരി
മധു കെ. മേനോന്‍

പണവും യൗവ്വനവും ഹൈടെക് ലൈഫ് സ്റ്റൈലും ചേര്‍ന്ന് രൂപപ്പെടുത്തുന്ന പുതിയ ബന്ധങ്ങളുടെ കഥകള്‍. കുടുംബം വേണ്ടാത്തവര്‍, പ്രണയം തുറന്നിടുന്നവര്‍, കുട്ടികള്‍ വേണ്ടെന്നുവെക്കുന്നവര്‍... ഐ.ടി. നഗരമായ ബാംഗ്ലൂരില്‍ നിന്ന് ഒരന്വേഷണം

2008 മാര്‍ച്ച് 23, ഞായറാഴ്ച. പുതുതായി റിലീസ് ചെയ്ത ബോളിവുഡ് സിനിമ 'RACE' കാണാന്‍ കൂട്ടുവിളിക്കാനാണ് ഊര്‍മിള ബാംഗ്ലൂര്‍ കോറമംഗലയിലെ റിങ്കുവിന്റെ ഫഌറ്റിലെത്തിയത്. ഫഌറ്റില്‍ ഊര്‍മിള കണ്ട കാഴ്ച 'ഇന്ത്യന്‍ സിലിക്കണ്‍ വാലി'യിലെ ഐ.ടി 'ടെക്കീസി'നെ (ഐ. ടി. ടെക്‌നോക്രാഫ്റ്റുകളെ വിളിക്കുന്ന ഓമനപ്പേര്) മുഴുവന്‍ ഞെട്ടിച്ചു.

ഇന്‍ഫോസിസില്‍ സോഫ്ട്‌വെയര്‍ എഞ്ചിനീയറായ അമിത് ഫഌറ്റിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍. തൊട്ടടുത്ത് കൊല്ലപ്പെട്ട് കിടക്കുന്ന ഭാര്യ റിങ്കു. ഒരു വര്‍ഷം മുമ്പ് ആര്‍ഭാടമായിട്ടായിരന്നു ഈ ഐ.ടി. ദമ്പതികളുടെ വിവാഹം. ചാറ്റിങ്ങില്‍ മൊട്ടിട്ട പ്രണയം വിവാഹത്തിലെത്തിയതായിരുന്നു.

സൗഹൃദത്തില്‍ കിളിര്‍ത്ത ഇവരുടെ ജീവിതത്തിന് പിന്നെയെന്ത് സംഭവിച്ചു? ഉത്തരം അമിതിന്റെ ഡയറിയിലുണ്ട്. ''റിങ്കുവിന് ഓഫീസിലെ മറ്റൊരാളുമായി ബന്ധമുണ്ടെന്നറിഞ്ഞിട്ടും ഞാനവളെ സ്‌നേഹിച്ചു. അവള്‍ കാമുകനോട് ഫോണില്‍ സല്ലപിക്കുന്നത് കേട്ടപ്പോഴെല്ലാം ഞാന്‍ കണ്ടില്ലെന്നു നടിച്ചു. ഇന്നവള്‍ വിവാഹമോചനം ആവശ്യപ്പെട്ടു. അതുകൊണ്ട് ഞാനവളെ കൊന്നു.''

*** *** ***

ഐ.ടി. മേഖലയില്‍ ജോലിയെടുക്കുന്നവരുടെ കുടുംബബന്ധങ്ങളില്‍ താളപ്പിഴകള്‍ സാധാരണമാവുകയാണ്. ബാംഗ്ലൂര്‍ നഗരത്തിലെ മലയാളി ടെക്കികള്‍ക്കിടയില്‍ 'ഗൃഹലക്ഷ്മി' നടത്തിയ അന്വേഷണം തെളിയിക്കുന്നത് അതാണ്. കൈയില്‍ ഇഷ്ടംപോലെ പണം. അതേസമയം കുടുംബത്തോടൊപ്പം ചെലവിടാന്‍ സമയമില്ലാത്ത അവസ്ഥയും. ദിവസം 12-14 മണിക്കൂര്‍ നീളുന്ന ജോലിയുടെ സമ്മര്‍ദ്ദം, ലൈംഗികസ്വാതന്ത്ര്യത്തിന്റെ പ്രലോഭനങ്ങള്‍. ഐ.ടി. ജോലിക്കാര്‍ക്കിടയില്‍ കുടുംബബന്ധങ്ങള്‍ വഴിപിഴയ്ക്കുന്നതിന്റെ കാരണങ്ങള്‍ പുറത്തുവന്നു. ഐ.ടി. മേഖലയിലെ മലയാളികള്‍ക്കിടയില്‍ വിവാഹമോചനം കൂടിയിട്ടുണ്ടെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ ജസ്റ്റിസ് ഡി. ശ്രീദേവിയും ശരിവെക്കുന്നു.

''രണ്ടു വര്‍ഷം മുമ്പ് മലയാളി ഐ.ടി. പ്രൊഫഷണലുകള്‍ക്കിടയില്‍ 280 വിവാഹമോചനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.ഇപ്പോഴത് 2500ലേറെയാണ്. ബാംഗ്ലൂര്‍, ചെന്നൈ ഉള്‍പ്പെടെ വിവിധ കുടുംബകോടതികളില്‍ നിന്നു ലഭ്യമായ കണക്കാണിത്'', ജസ്റ്റിസ് ശ്രീദേവി പറയുന്നു.
കൈനിറയെ പണം കിട്ടുന്ന മേഖലയാണ് ഐ.ടി. ഇതിനിടയില്‍ ജീവിക്കാന്‍ മറന്നുപോവുന്ന യുവതീയുവാക്കള്‍. ''ഓരോ ദിവസവും 12-14 മണിക്കൂര്‍ നിരന്തരം പണിയെടുക്കുന്ന ഇവരുടെ ശാരീരിക ആരോഗ്യത്തോടൊപ്പം മാനസിക ആരോഗ്യവും തകരുന്നതിന്റെ സൂചനകളാണ് കാണുന്നത്'', ഇവര്‍ക്കിടയില്‍ വന്ധ്യതയും കൂടുന്നുണ്ടെന്ന് ജസ്റ്റിസ് ശ്രീദേവി നിരീക്ഷിക്കുന്നു.

കൈനിറയെ കാശ്, പക്ഷേ...


കൈനിറയെ കാശ്, അടിക്കടി വിദേശയാത്രകള്‍... പക്ഷേ ഇതിനുമപ്പുറം വേറെയും ചില കഥകളുണ്ട് ഐ.ടി. മേഖലയില്‍.
തിരുവല്ലക്കാരി നാന്‍സിയും ഡല്‍ഹി സ്വദേശി അരവിന്ദ്ശര്‍മയും ഒരേ കമ്പനിയില്‍ ജോലി ചെയ്യുന്നവരാണ്. വീട്ടുകാരുടെ എതിര്‍പ്പ് അതിജീവിച്ച് ഇരുവരും വിവാഹിതരായി. അവരവരുടെ പ്രശ്‌നങ്ങളും പരിമിതികളും പരസ്​പരം മനസ്സിലാക്കാമെന്ന വിശ്വാസമായിരുന്നു ഇരുവര്‍ക്കും. പക്ഷേ, ജോലിയുടെ പേരില്‍തന്നെ ഇവര്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ ഉയര്‍ന്നു.

അതിനിടെ നാന്‍സിയെ ഓണ്‍സൈറ്റ് ജോലിക്കായി (വിദേശത്ത് കരാര്‍ അടിസ്ഥാനത്തിലുള്ള ജോലി) കമ്പനി അമേരിക്കയിലേക്കു വിടാന്‍ തീരുമാനിച്ചതോടെ പ്രശ്‌നം രൂക്ഷമായി. ഒടുവില്‍ അവര്‍ പിരിയാന്‍ തീരുമാനിച്ചു.

14 മണിക്കൂര്‍വരെ ഇരുവരും ഓഫീസില്‍ ചെലവഴിച്ചിരുന്നു. രണ്ടു പേര്‍ക്കും മിക്കവാറും ദിവസങ്ങളില്‍ രണ്ടു ഷിഫ്ടുകളിലായിരുന്നു ജോലി. ഇതിനിടെ വ്യക്തിപരമായ കാര്യങ്ങള്‍ക്ക് സമയം കിട്ടുന്നില്ലെന്ന് പറഞ്ഞായിരുന്നു വഴക്ക് തുടങ്ങിയതെന്ന് നാന്‍സിയുടെ അടുത്ത സുഹൃത്തുക്കള്‍ പറയുന്നു. ''ഒരുപക്ഷേ ഭാര്യയോടൊപ്പം ചെലവഴിക്കുന്നതിനേക്കാള്‍ സമയം ഓഫീസിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പമായിരിക്കും മിക്ക ഐ.ടി. പ്രൊഫഷണലുകളും. ഇത്തരം നിമിഷങ്ങളില്‍ അസ്വസ്ഥതകള്‍ തലപൊക്കുക സ്വാഭാവികം.'', ഇന്‍ഫോസിസില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റായ സച്ചിശിവാനന്ദ് പറയുന്നു. ഒരുമിച്ച് ജോലി ചെയ്യുന്നവര്‍ തമ്മിലുള്ള വിവാഹങ്ങളാണ് ഐ.ടി. മേഖലയില്‍ ഭൂരിഭാഗവും. എല്ലാ സമ്മര്‍ദ്ദങ്ങളേയും തിരക്കുകളേയും ഇരുവര്‍ക്കും നന്നായി മനസ്സിലാക്കാന്‍ സാധിച്ചിട്ടുകൂടി വിവാഹമോചനങ്ങള്‍ ഏറുന്നതാണ് കാണുന്നത്.

ഒരുമിച്ച് താമസിച്ച് രസിക്കുന്നവര്‍


ബ്രിറഗഡ്വ റോഡിലെ 'സ്​പൂഗ' പബ്ബില്‍ വെച്ചാണ് തിരുവനന്തപുരംകാരി നയനയെ പരിചയപ്പെട്ടത്. സ്‌ട്രെയ്റ്റന്‍ ചെയ്ത മുടി മുഖത്തേക്ക് പാറിയിട്ട സുന്ദരി. ഇറുകിയ ജീന്‍സിലും ടീഷര്‍ട്ടിലും ഏറെ സ്വതന്ത്രയെന്നു തോന്നിക്കുന്ന അവള്‍ ബാംഗ്ലൂറിയന്‍ കാമുകന്‍ ഗൗരവിനൊപ്പം ബിയര്‍ മോന്തിക്കുടിച്ചുകൊണ്ടിരുന്നു.

''രണ്ടു വര്‍ഷമായി ബാംഗ്ലൂരിന്റെ മെയിന്‍ സ്ട്രീമില്‍ ഞാനുണ്ട്. കോള്‍സെന്ററിലെ ജോലിയും ഇവിടുത്തെ രാത്രി ജീവിതവും എനിക്കൊരു ഹരമാണ്'', നയന ലണ്ടന്‍ സ്ലിം സിഗരറ്റിന്റെ ഒരു പുകയെടുത്തു.

ജോലിയൊഴിഞ്ഞ സമയം ഫ്രീക് ഔട്ടുകളില്‍ നയനയുടെ കൂടെ എപ്പോഴുമുണ്ടാകും ഗൗരവ്. നവദമ്പതികളെപ്പോലെ. ''പക്ഷേ ഗൗരവിനെ വിവാഹം കഴിക്കാതെ ഇങ്ങനെ കറങ്ങിനടക്കാനാണ് എനിക്കിഷ്ടം'', നയന തുറന്നു ചിരിച്ചു.

''ബാംഗ്ലൂരില്‍ ജീവിക്കാന്‍ പണവും കൂടെ കറങ്ങാന്‍ കാമുകിയും മതി. ഇതിന് കല്യാണം കഴിക്കേണ്ട കാര്യമെന്ത്?'', ഗൗരവ് നയനയെ ചേര്‍ത്ത് പിടിച്ച് ഒരു ബിയര്‍ കൂടി ഓര്‍ഡര്‍ ചെയ്തു. ഓണ്‍സൈറ്റ് കരാര്‍ ചെയ്യുന്ന ഐ.ടി. കമ്പനികളില്‍ ജോലിക്കാര്‍ വിവാഹം കഴിക്കുന്നതിന് വിലക്കുണ്ട്. ജോലിക്കാര്‍ നാട്ടിലേക്ക് മടങ്ങുന്നത് തടയാനുദ്ദേശിച്ചാണ് ഇത്. ചിലയിടങ്ങളില്‍ ജോലിക്കു പോകുമ്പോള്‍ ഒപ്പിട്ടുവാങ്ങുന്ന കരാറില്‍തന്നെ ഇക്കാര്യം എഴുതിചേര്‍ക്കാറുണ്ട്. ബാംഗ്ലൂരിലെ കോള്‍സെന്ററുകളില്‍ വിവാഹിതരായതിന്റെ പേരില്‍ പലര്‍ക്കും ജോലി നഷ്ടപ്പെട്ടിട്ടുണ്ട്്.

ബാംഗ്ലൂരിലെ ടെക്കികള്‍ക്കിടയില്‍ 10 ശതമാനം പേര്‍ കോഹാബിറ്റേഷന്‍ ഇഷ്ടപ്പെടുന്നുണ്ടെന്നാണ് 'സ്മൃതി' മനുഷ്യാവകാശ സംഘടന നടത്തിയ പഠനത്തില്‍ കണ്ടത്. ഇതില്‍ മലയാളികളുമുണ്ട്. വിവാഹിതരാകുന്നതിന് വിലക്കുള്ള കമ്പനികളിലുള്ളവരാണ് കൂടുതലുംകോഹാബിറ്റേഷന് മുതിരുന്നത്.

''പരിചയപ്പെടുന്ന കൊലീഗുമായി ജീവിക്കാം. മടുത്തെന്നു തോന്നുമ്പോഴോ, അസ്വാരസ്യങ്ങള്‍ ഉരുണ്ടുകൂടുമ്പോഴോ ബന്ധം അവസാനിക്കുകയുമാവാം'', കൊഹാബിറ്റേഷന്റെ പ്രലോഭനത്തിലാണ് ഓര്‍ക്കിഡ് ടെക്‌നോളജീസിലെ പ്രവീണ്‍.
ബാംഗ്ലൂരിലെ ഐ.ടി. ദമ്പതിമാര്‍ക്കിടയില്‍ കുട്ടികള്‍ വേണ്ടെന്ന് വെക്കുന്നവരുടെ എണ്ണവും കൂടിവരുന്നതായി 'സ്മൃതി'യുടെ പഠനത്തില്‍ പറയുന്നു.

നീണ്ട അവധി കേട്ടുകേള്‍വി പോലുമില്ലാത്ത ഐ.ടി. സ്ഥാപനങ്ങളില്‍ ജോലി ചെയ്യുമ്പോള്‍ കുട്ടികള്‍ വേണ്ടെന്നു വെക്കാതെ തരമില്ലെന്നാണ് അടുത്തയിടെ വിവാഹിതരായ ടെക്കി ദമ്പതിമാര്‍, നിഷ-സ്റ്റാന്‍ലി പറയുന്നത്. അല്ലെങ്കില്‍ ഭാര്യ ജോലി വിടണം. ഒരാഴ്ചയില്‍ കൂടുതല്‍ ഒരു കമ്പനിയും ജീവനക്കാര്‍ക്ക് അവധി നല്‍കാറില്ല. കൂടുതല്‍ അവധി വേണമെന്നുള്ളവര്‍ക്ക് ജോലി വിട്ടുപോവുക എന്ന വഴി മാത്രമേ മുന്നിലുള്ളൂ.

''നഗരത്തിലെ സാധാരണ ചൈല്‍ഡ്‌കെയര്‍ സെന്ററില്‍ പോലും പ്രവേശനത്തിന് ഒരു ലക്ഷം രൂപവരെ ഡൊണേഷന്‍ നല്‍കണം. അതുകൊണ്ടുതന്നെ കുട്ടികള്‍ ചെലവേറിയ ഇനമാണ് ഞങ്ങളെപ്പോലുള്ളവര്‍ക്ക്'', കൊച്ചിക്കാരന്‍ നിഖിലിന്റെ മറുപടി.

സദാചാരമോ അതെന്താണ്?


ശനിയാഴ്ച രാത്രി എട്ടു മണി. ബാംഗ്ലൂരിലെ ബ്രിഗേഡ് റോഡ് ഒരു റാമ്പ്‌പോലെയുണ്ട്. എം.ടി.വി.യില്‍ നിന്നും നേരിട്ടിറങ്ങി വന്നപോലെ ഫാഷന്‍ പ്രകമ്പനവുമായി ചെറുപ്പക്കാര്‍. നവദമ്പതികളെപ്പോലെ കൈകോര്‍ത്ത് പിടിച്ച് നടക്കുന്ന കമിതാക്കളാണ് ഏറെയും.
''വിവാഹത്തിലേക്ക് എത്തുന്ന പ്രണയങ്ങള്‍ ഒരു ശതമാനംപോലും കാണില്ല. പിരിയുംവരെ പ്രണയിക്കാം എന്ന കരാറില്‍ ബന്ധം തുടങ്ങും. പ്രണയം തകര്‍ന്നാലും സുഹൃത്തുക്കളായി തുടരുന്നു പലരും. മറയ്ക്കാനൊന്നുമില്ലാത്ത ആണ്‍-പെണ്‍ സൗഹൃദങ്ങള്‍ ഏറെയുണ്ടിവിടെ'', തലശ്ശേരിക്കാരന്‍ മുഹമ്മദ് ഓര്‍മിപ്പിച്ചു.

എം.ജി. റോഡിലെ 'ക്ലബ്ബ് മന്ത്ര'. അകത്തെ നേര്‍ത്ത വെളിച്ചത്തില്‍ ഹൈ ഫ്രീക്വന്‍സി പാട്ടിനൊപ്പം ചുവടുവെക്കുന്നവര്‍. ഇവിടെ മദ്യപാനത്തിന്റെ കാര്യത്തിലുമില്ല ആണ്‍-പെണ്‍ ഭേദം!

സഹപ്രവര്‍ത്തകര്‍ തമ്മിലുള്ള വഴിവിട്ട ബന്ധങ്ങളും പുതുമയല്ല. ശനിയും ഞായറും വീക്കെന്‍ഡ് ആഘോഷിക്കാന്‍ ഇന്ത്യ വിടുന്നവരുണ്ട് ഇവരുടെ കൂട്ടത്തില്‍. വെള്ളിയാഴ്ച വൈകുന്നേരം മാലിയിലും സിംഗപ്പൂരിലും കൊളംബോയിലും പോയി തിങ്കളാഴ്ച മടങ്ങിയെത്തുന്ന രീതി. കുറേപേര്‍ വയനാട്ടിലേക്കു ചാടുന്നു.

ഗേള്‍ഫ്രണ്ടിന് ഗേള്‍മേറ്റ് എന്നും ബോയ്ഫ്രണ്ടിന് ബോയ്‌മേറ്റ് എന്നുമാണ് ഐ.ടി. ലോകത്ത് വിളിപ്പേര്. ഒന്നില്‍കൂടുതല്‍ ഗേള്‍മേറ്റ് ഉള്ളത് ഗമയാണ് ചില പുരുഷടെക്കികള്‍ക്കെങ്കിലും. മേറ്റുകള്‍ക്കൊപ്പം ഒന്നുരണ്ടു മാസം ഒരുമിച്ച് താമസിക്കുന്നതും ചുറ്റിക്കറങ്ങുന്നതും അത്ര വലിയ കുറ്റമായി ടെക്കികള്‍ കാണുന്നില്ല. 21 വയസ്സുകാരി പ്രീതിമ എന്ന ഐ.ടി. പ്രൊഫഷണല്‍ മൂന്നാഴ്ചക്കാലം ഒരു പുരുഷടെക്കിക്കൊപ്പം ചുറ്റിക്കറങ്ങി സ്വയം ക്യാമറയില്‍ പകര്‍ത്തി നെറ്റിലൂടെ പ്രചരിപ്പിച്ചത് അടുത്തയിടെ ഏറെ വിവാദമുണ്ടാക്കിയിരുന്നു.

''ആഴ്ചയിലൊരു കോക്‌ടെയില്‍ പാര്‍ട്ടി, വെറുതെ ഒരു കമ്പനിസേക്കിന്. അന്ന് ഞാന്‍ മതിയാവോളം കുടിക്കാറുണ്ട്,'' പ്രമുഖ സോഫ്ട്‌വെയര്‍ കമ്പനി ഉദ്യോഗസ്ഥ നിഷാമേനോന്‍ ഇപ്പോള്‍ എം.ജി. റോഡിലെ 'പോഷ്' പബ്ബിലിരിക്കുകയാണ്. മലയാളി സ്ത്രീകള്‍ ഇങ്ങനെ മദ്യപിക്കുകയോ എന്നു ആശ്ചര്യപ്പെട്ടപ്പോള്‍ അവള്‍ പരിഹസിച്ചു, ''മനുഷ്യാ നിങ്ങള്‍ ഏതു നാട്ടിലാ ജീവിക്കുന്നത്?''

ഇതൊക്കെ കേട്ടാല്‍ ബാംഗ്ലൂരില്‍ 'നശിക്കാനെന്തെളുപ്പം' എന്നു തോന്നിപ്പോകും. എച്ച്.പി.യില്‍ ബി.പി.ഒ. ആയ തിരുവനന്തപുരംകാരന്‍ പ്രശാന്ത് പറഞ്ഞപോലെ, ''നശിക്കാന്‍ എളുപ്പമാണ്. ജീവിതത്തില്‍ രക്ഷപ്പെടണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും ഇതാണ് പറ്റിയ സ്ഥലം. നമ്മുടെ വഴി നമ്മള്‍ തിരഞ്ഞെടുക്കണമെന്നു മാത്രം.'' ''ബാംഗ്ലൂരിന്റെ നഗരക്കാഴ്ചകളില്‍ മയങ്ങി വഴിതെറ്റി പോകുന്നവരാണ് എല്ലാ മലയാളി കുട്ടികളുമെന്ന് ധരിക്കരുത്. കേരളത്തിന്റെ സദാചാരസീമകള്‍ കൈവിടാത്തവരാണ് ഭൂരിപക്ഷവും'', ഐ.ടി. സുഹൃത്തുക്കളായ അഭിജയും അനിതയും അമര്‍ഷംകൊണ്ടു.

''നാട്ടിലെപോലെ പട്ടുപാവാടയുടുത്ത് മുടിയില്‍ തുളസിക്കതിരും ചൂടി നാണംകുണുങ്ങി പെണ്‍കുട്ടിയായി നടക്കാന്‍ ഇവിടെ പറ്റില്ല. ജോലിക്ക് യോജിച്ച വേഷം വെസ്റ്റേണാണെങ്കില്‍ അത് സ്വീകരിക്കുന്നതില്‍ എന്താണ് തെറ്റ്?'', ബി.പി. ഒ. സുഹൃത്തുക്കളായ മംഗളയും സനിതയും ചോദിക്കുന്നു. ''ഫ്രീക്കൗട്ടിലെ കറക്കം, ബ്യൂട്ടി പാര്‍ലറിലേയും ജിമ്മിലേയും സന്ദര്‍ശനം, മാളുകളിലെ ഷോപ്പിങ്ങ്...ഇതൊക്കെയില്ലാത്ത ജീവിതം ഐ.ടി. ജോലിക്ക് ചേരില്ലെന്ന അഭിപ്രായമാണ് തൃപ്രയാറുകാരി പ്രസീതയ്ക്കുള്ളത്. ക്യൂട്ടായി വസ്ത്രം ധരിച്ച് പുറത്തി റങ്ങുമ്പോഴേക്കും 'അയ്യോ കേരളത്തിന്റെ സദാചാരം' ചോര്‍ന്നുപോയേ എന്നു വിലപിക്കുന്നത് എന്തിനാണെന്ന് പ്രസീത ചോദിക്കുന്നു.

ആത്മഹത്യകള്‍


ബാംഗ്ലൂര്‍ ടെക്‌നോപാര്‍ക്കിലെ ഒന്നാം നിര കമ്പനികളിലൊന്നില്‍ സോഫ്ട്‌വെയര്‍ ഡവലപ്പറായിരുന്നു തൃശൂര്‍ക്കാരന്‍ ജിജോ സൈമണ്‍. 50,000 രൂപ മാസവരുമാനം. എന്നിട്ടും സാമ്പത്തിക ബുദ്ധിമുട്ടു കാരണം രണ്ടു മാസം മുമ്പ് ജിജോ ആത്മഹത്യ ചെയ്തു.

പുത്തന്‍ തലമുറ ബാങ്കുകളുടെ 'ക്രെഡിറ്റ് കാര്‍ഡ്' ചതിയില്‍ നിന്ന് തലയൂരാനാവാതെ ജീവനൊടുക്കുകയായിരുന്നു ജിജോ. ഏഴു ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡുകളാണ് അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നത്. പബ്ബിലും ക്ലബ്ബിലും ഷോപ്പിങ്ങ്മാളിലുമായി പണം വാരിയെറിയുമ്പോള്‍ ബാങ്കിലെ തിരിച്ചടവിനെക്കുറിച്ച് ജിജോ ആലോചിച്ചില്ല.

വരവിനേക്കാള്‍ ഉയര്‍ന്ന നിലവാരത്തില്‍ ജീവിക്കുന്ന ടെക്കികള്‍ക്കിടയില്‍ സാമ്പത്തികഞെരുക്കം മൂലമുള്ള ആത്മഹത്യകള്‍ വര്‍ധിക്കുകയാണെന്ന് ക്രൈം റിക്കോര്‍ഡ് ബ്യൂറോയും സമ്മതിക്കുന്നു. 2008ല്‍ മാത്രം ഏഴു ടെക്കികള്‍ ബാംഗ്ലൂരില്‍ ആത്മഹത്യ ചെയ്തു. 'പെന്‍ഷണേഴ്‌സ് പാരഡൈസ്' എന്ന പേരിലറിയപ്പെടുന്ന ബാംഗ്ലൂരിനെ അമേരിക്കന്‍ ടൈംസ് പത്രം വിശേഷിപ്പിച്ചത് 'ആത്മഹത്യകളുടെ തലസ്ഥാനം' എന്നാണ്.

ഐ.ടി. മേഖലയില്‍ പണ്ടത്തെപ്പോലെ തൊഴില്‍ സുരക്ഷിതത്വം ഇന്നില്ല. ഫോര്‍ഡ് മോട്ടോര്‍, ഡെല്‍ കമ്പ്യൂട്ടേഴ്‌സ്, ഐ.ബി.എം. തുടങ്ങിയ വമ്പന്മാര്‍ പോലും ജോലിക്കാരെ കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചന തുടങ്ങിക്കഴിഞ്ഞു എന്നാണ് വിദേശ മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട്. ഇത് ജോലിക്കാര്‍ക്കിടയില്‍ പിരിമുറുക്കം വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് പ്രമുഖ ഐ.ടി. സ്ഥാപനത്തിലെ സി.ഇ.ഒ. വിശാല്‍ മേനോന്‍ പറയുന്നു.

ഡോളറിന്റെ വിനമയമൂല്യം ഇടിഞ്ഞതോടെ പല കരാറുകളും തീര്‍ക്കാന്‍ കൂടുതല്‍ മനുഷ്യാധ്വാനം വേണ്ടിവരുന്നുണ്ട്. ഇതിന്റെ ഭാഗമായി ശനിയാഴ്ചകളിലുണ്ടായിരുന്ന അവധി ഒട്ടുമിക്ക ചെറുകിട സ്ഥാപനങ്ങളും എടുത്തുകളഞ്ഞു. ഇതിനെതിരെ ആദ്യമൊക്കെ പ്രതിഷേധസ്വരങ്ങള്‍ ഉയര്‍ന്നെങ്കിലും ജോലിസുരക്ഷയെ ഭയന്ന് പലരും പിന്മാറുകയായിരുന്നു'', പ്രമുഖ എം.എന്‍.സി.ലെ ഐ.ടി. സ്‌പെഷ്യലിസ്റ്റ് രാജ്കുമാറിന് നിരാശ.

''ബാംഗ്ലൂരില്‍ വന്‍തുക ശമ്പളം കിട്ടുന്നവര്‍ ധാരാളമുണ്ടെങ്കിലും അതിനനുസരിച്ച് ബാങ്കുനിക്ഷേപങ്ങളില്‍ വര്‍ധന ഉണ്ടാകുന്നില്ലെന്നാണ് ബാങ്കിങ്ങ് അവലോകനസമിതിയുടെ കണക്ക്. 10 ശതമാനം പേരെങ്കിലും നികുതിയിളവ് നേടാനുള്ള നിക്ഷേപമല്ലാതെ മറ്റൊന്നും നടത്തുന്നില്ല.'' ഒരു ദേശസാല്‍കൃതബാങ്കിന്റെ സി.ഇ.ഒ. ഫൈസല്‍ അഹമ്മദ് പറഞ്ഞു.

ഐ.ടി. ദമ്പതിമാരായ ശരത്തിനും രാഖിക്കും പക്ഷേ ഈ അഭിപ്രായത്തോട് യോജിപ്പില്ല. ''ഞങ്ങള്‍ക്ക് ഇരുവര്‍ക്കും കൂടി 75,000 രൂപ മാസം കിട്ടുന്നു. ഫഌറ്റ് വാടക, അത്യാവശ്യം ഷോപ്പിങ്ങ്... എല്ലാം കഴിഞ്ഞാല്‍തന്നെ 50,000 കൂളായി സമ്പാദിക്കാം. മ്യൂച്വല്‍ ഫണ്ടിലും റിയല്‍ എസ്റ്റേറ്റിലും ഷെയറിലുമെല്ലാം സ്ഥിരമായി പണം നിക്ഷേപിക്കുന്നുണ്ട് ഞങ്ങള്‍.''


പുതിയ രോഗങ്ങള്‍


ഹൃദയാഘാതത്തിനും ബ്രെയിന്‍ ഹെമറേജിനും പിന്നാലെ പുതിയൊരു രോഗം കൂടി ഐ.ടി. പ്രൊഫഷണലുകളെ തേടിയെത്തിയിട്ടുണ്ട്, 'പോസ്റ്റ് നപ്ഷ്യല്‍ ഡിപ്രഷന്‍' (പി.എന്‍.ഡി, വിവാഹാനന്തരജീവിതത്തില്‍ സംഭവിക്കുന്ന പിരിമുറുക്കം).

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അള്‍സര്‍, വിശപ്പില്ലായ്മ, ശ്വാസതടസ്സം ഇവയൊക്കെ പി.എന്‍.ഡി.യുടെ ലക്ഷണമാകാം. 2020ല്‍ ഇന്ത്യയില്‍ ഹൃദ്രോഗത്തേക്കാള്‍ ഭീകരമായി പി.എന്‍.ഡി. മാറുമെന്നാണ് WHOയുടെ മുന്നറിയിപ്പ്. ഇന്ത്യന്‍ സൈക്യാട്രി ഡോട്ട് കോം നടത്തിയ പഠനം സൂചിപ്പിക്കുന്നത് പി.എന്‍.ഡി.ക്ക് ഇരയാവുന്നതിലധികവും നഗരത്തിലെ വിവാഹിതരായ ജോലിയുള്ള യുവതികളാണ് എന്നാണ്.

''പി.എന്‍.ഡി. രോഗലക്ഷണങ്ങളുമായി എന്റെയടുത്ത് ചികിത്സക്ക് വരുന്നവരുടെ എണ്ണം കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ അഞ്ച് ഇരട്ടി വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വിദ്യാനായര്‍ എന്നു പേരുള്ള ഒരു യുവതി എന്നെ കാണാന്‍ വന്നു. അന്ന് അവളുടെ ഒന്നാം വിവാഹവാര്‍ഷികദിനമായിരുന്നു. എന്നിട്ടും മുഖത്ത് നിരാശ ബാധിച്ചപോലെ. ഫഌറ്റില്‍ ഒരുമിച്ച് താമസിച്ചിട്ടും ഐ.ടി. ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെ വീക്കെന്‍ഡില്‍ മാത്രമേ കാണാനാകുന്നുള്ളൂ എന്നതായിരുന്നു അവരുടെ വിഷമം. സാധാരണ ദിവസങ്ങളില്‍ സംസാരം ഫോണിലൂടെയും നെറ്റിലൂടെയും മാത്രം'', ബാംഗ്ലൂര്‍ ബഞ്ചാര അക്കാദമി കൗണ്‍സലിംഗ് കേന്ദ്രത്തിലെ ഡോ. അലി ഖാജ പറയുന്നു.

'ഞങ്ങള്‍ ഇതൊന്നും അത്ര കാര്യമാക്കാറില്ല'


ബാംഗ്ലൂരിന്റെ ഐ.ടി. കാഴ്ചകളിലുമുണ്ട് സൗന്ദര്യമുള്ള ഒരുപാട് നല്ല കുടുംബചിത്രങ്ങള്‍. പതിനാല് മണിക്കൂറിലേറെ നേരം ജോലി ചെയ്യുമ്പോഴും പരസ്​പരം സഹകരിച്ചും വിശ്വസിച്ചും നല്ല കുടുംബജീവിതം നയിക്കുന്നവര്‍.

കോറാമംഗല ബന്നഹട്ട റോഡിലെ രാഹുലിന്റെ ഫഌറ്റിലെത്തുമ്പോള്‍ അവിടെ അതിഥികളായി മൂന്ന് കുടുംബങ്ങള്‍. ഐ.ടി. മേഖലയില്‍ നിന്നുതന്നെയുള്ള മലയാളി സുഹൃത്തുക്കളാണവര്‍.

ഐ.ടി. മേഖലയെക്കുറിച്ച് മോശമായ പലതും കേള്‍ക്കുന്നല്ലോ എന്ന് ചോദിച്ചപ്പോള്‍ അവരുടെ പ്രതികരണം 'ചുറ്റും നടക്കുന്നതൊന്നും ഞങ്ങള്‍ കാര്യമാക്കാറില്ല' എന്നായിരുന്നു.

'ഐ.ടി.ക്കാരന് ഐ.ടി.ക്കാരി ഭാര്യ, കുടുംബജീവിതത്തിന് സമയമുണ്ടാകുമോ?' എന്ന് ചോദിച്ച സുഹൃത്തുക്കളുണ്ട്. വ്യത്യസ്ത ഷിഫ്റ്റുകളിലാണ് ജോലിയെങ്കിലും മനസ്സുവെച്ചാല്‍ സമയമൊക്കെ താനെ ഉണ്ടായിക്കോളും-എസ്.എ.പി.യില്‍ ജോലി ചെയ്യുന്ന രാഹുലിന്റെ അനുഭവം.
''ജോലിയില്‍ എത്ര തിരക്കുണ്ടായാലും ശരി വീട്ടിലേക്ക് അത് വലിച്ചുനീട്ടാറില്ല. വീട്ടിലെത്തിയാല്‍ കുട്ടി, കുടുംബം അത്രയേ ചിന്തിക്കാറുള്ളൂ'', ഇന്‍ഫോസിസില്‍ എക്‌സിക്യൂട്ടീവായ നമിത രാജീവ് വീട്ടമ്മയുടെ റോളില്‍ സന്തുഷ്ടയാണ്.

''ദിവസം പതിനായിരം രൂപ പൊടിക്കാന്‍ യാതൊരു ബുദ്ധിമുട്ടുമില്ലാത്ത ബാംഗ്ലൂരില്‍ ആവശ്യത്തിനു മാത്രം ചെലവഴിച്ച് ജീവിക്കുന്നവരാണ് ഞങ്ങള്‍. പബ്ബും ക്ലബ്ബും മാളുമൊക്കെയായി പണം കൊള്ളയടിക്കാന്‍ ഒരുപാടുപേര്‍ തക്കംപാര്‍ത്തിരിക്കുന്നുണ്ടിവിടെ. നല്ലൊരു മണി മാനേജ്‌മെന്റ് വശമില്ലാത്തവരാണ് ഇവരുടെ ചതികളിലകപ്പെടുന്നത'', ഇ.എം.സി. സ്‌ക്വയറിലെ രഞ്ജിത് അമര്‍ഷംകൊണ്ടു.

ജിഗോളോയെ കാത്തിരിക്കുന്നവര്‍


അമേരിക്കയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലും യൂറോപ്യന്‍ രാജ്യങ്ങളിലും മാത്രം പ്രചാരത്തിലുണ്ടായിരുന്ന 'ജിഗോളോ' (Gigolo) ബാംഗ്ലൂരിലെ ഐ.ടി. മേഖലയില്‍ പ്രചാരമുള്ള വാക്കാണിപ്പോള്‍.

കൗമാരക്കാരായ ആണ്‍വേശ്യകള്‍ക്ക് ഉപയോഗിക്കുന്ന കോഡ് വാക്കാണ് ജിഗോളോ. ഐ.ടി. ലോകത്തെ സമ്പന്ന യുവതികളാണ് 'ജിഗോളോ'യുടെ ആവശ്യക്കാര്‍. നഗരത്തിലെ കോളേജുകളില്‍ പഠിക്കുന്ന ആണ്‍കുട്ടികള്‍ ആഡംബരജീവിതത്തിന് പണം സ്വരൂപിക്കാന്‍ 'ജിഗോളോ'കളായി മാറുകയാണ്. ഒരു രാത്രിക്ക് 2000 രൂപയും വിലകൂടിയ വസ്ത്രങ്ങളുമാണ് ഇവര്‍ക്കുള്ള പ്രതിഫലം.

''എന്റര്‍ടെയിന്‍മെന്റ്, പണം... അതിന് ഏതറ്റംവരെ പോകാനും ഞാന്‍ ഒരുക്കമാണ്'', യാതൊരു കുറ്റബോധവുമില്ലാതെ എഞ്ചിനീയറിങ്ങ് കോളേജ് വിദ്യാര്‍ത്ഥി റിഷി പറഞ്ഞു. ഏറെ നേരത്തെ നിര്‍ബന്ധത്തിന് ശേഷമാണ് റിഷി സംസാരിക്കാന്‍ തയ്യാറായത്.

''എന്റെ ആദ്യ ക്ലയ്ന്റ് 40 വയസ് പ്രായമുള്ള ഉത്തരേന്ത്യക്കാരി സോഫ്ട്‌വെയര്‍ മാനേജരായിരുന്നു. എം.ജി. റോഡിലെ പബ്ബില്‍വെച്ചാണ് ഞാനവരെ കണ്ടത്. അവരെന്നെ വീട്ടിലേക്ക് ക്ഷണിച്ചു. അന്നു രാത്രി അവരോടൊപ്പം കഴിഞ്ഞതിന് 3500 രൂപ പ്രതിഫലം കിട്ടി. പിന്നെ ഞാനിത് പതിവാക്കി. ഇപ്പോഴെനിക്ക് 50ലേറെ സ്ഥിരം ക്ലയ്ന്റുകളുണ്ട്'', റിഷി ചിരിച്ചു.

മിക്ക ജിഗോളോകള്‍ക്കും ഏജന്റുമാരുണ്ട്. പയ്യന്മാരെ കസ്റ്റമേഴ്‌സിനടുത്തെത്തിക്കുകയാണ് ഏജന്റുമാരുടെ പണി. ഇന്ദിരാനഗര്‍, ബ്രിഗേഡ് റോഡ്, കബ്ബോണ്‍പാര്‍ക്ക്, എം.ജി.റോഡ് എന്നിവിടങ്ങളിലെല്ലാം വൈകുന്നേരങ്ങളില്‍ ഏജന്റുമാരെ സ്ഥിരമായി കാണാറുണ്ടെന്ന് ബാംഗ്ലൂര്‍ പോലീസിലെ മലയാളി സുരേഷ്‌കുമാര്‍ പറയുന്നു.

''അമ്മയ്ക്ക് എന്നെ ഡോക്ടറാക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷേ ബിരുദശേഷം ഞാനിങ്ങോട്ടു പോന്നു. ഇപ്പോള്‍ മാസംതോറും ഞാനമ്മയ്ക്ക് നല്ലൊരു തുക അയച്ചുകൊടുക്കുന്നു. ഞാന്‍ ചെയ്യുന്ന ജോലി എന്താണെന്നുപോലും അമ്മ അന്വേഷിച്ചിട്ടില്ല. ഞാനിപ്പോള്‍ വിലകൂടിയ മദ്യം കഴിക്കുന്നു, നല്ല വസ്ത്രം ധരിക്കുന്നു, ഗേള്‍മേറ്റുമായി കറങ്ങിനടക്കുന്നു. ഞാനിത് ശരിക്കും ആസ്വദിക്കുന്നുണ്ട്'', കബ്ബോണ്‍പാര്‍ക്കില്‍ കണ്ട ജിഗോളോ പയ്യന്‍ ഫ്രാന്‍കോ പറഞ്ഞു.

ജിഗോളോകളായി പോകുന്ന പലരും തിരിച്ചുവരുന്നത് എച്ച്.വി. ബാധിതരായാണെന്ന് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കണക്കുകള്‍ കാണിക്കുന്നു. ഐ.ടി. പ്രൊഫഷണലുകള്‍ക്കിടയില്‍ ലൈംഗികരോഗങ്ങള്‍ കൂടുന്നതിനു ജിഗോളോകള്‍ കാരണമാകുന്നുണ്ടെന്ന സൊസൈറ്റിയുടെ നിരീക്ഷണത്തിന് ഏറെ പ്രാധാന്യമുണ്ട്.