MATHRUBHUMI RSS
Loading...
ഈ വെള്ളം കുടിക്കാമോ
യാസിര്‍ ഫയാസ്‌

ഒരാള്‍ എത്ര അളവ് വെള്ളം കുടിക്കണം, ഏതാണ് നല്ല വെള്ളം... കുടിവെള്ളത്തെക്കുറിച്ച് അവശ്യമറിയേണ്ട കാര്യങ്ങള്‍...


നാടും നഗരവുമൊക്കെ കൊടുംചൂടിന്റെ പിടിയിലാണ്. ജലാശയങ്ങള്‍ വറ്റിവരണ്ടിരിക്കുന്നു. ടാങ്കറുകളിലെത്തിക്കുന്ന കുടിവെള്ളത്തിലെ മാലിന്യത്തിന്റെ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ദിനവും പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. അത് സാധൂകരിക്കുന്ന വിധം പല ജില്ലകളില്‍ നിന്നും മഞ്ഞപ്പിത്തവും വയറിളക്കവുമടക്കമുള്ള ജലജന്യ രോഗങ്ങളുടെ വാര്‍ത്തകളും പിന്നാലെയെത്തുന്നു.

വെള്ളം, ജീവജലം

ജീവന്റെ അടിസ്ഥാനം തന്നെ ജലമാണ്. മനുഷ്യ ശരീരത്തിന്റെ 60-70 ശതമാനവും ജലമാണ്. മസ്തിഷ്‌ക കോശങ്ങളിലാവട്ടെ 80-85 ശതമാനം വരെയുണ്ട് ജലാംശം. ഭക്ഷണമില്ലാതെ കൂടുതല്‍ നാള്‍ കഴിയാമെങ്കിലും വെള്ളമില്ലാതെ 2-3 ദിനങ്ങള്‍ക്കപ്പുറം മനുഷ്യന് ജീവിച്ചിരിക്കാനാവില്ല. രണ്ടു ദിവസത്തിലധികം വെള്ളം ലഭിക്കാതിരുന്നാല്‍ ശരീരത്തിലെ മാലിന്യനീക്കം തടസ്സപ്പെട്ട് ശരീരത്തില്‍ നിന്ന് തന്നെ വിഷബാധയുണ്ടാകും. ദഹനവും ഉപാപചയപ്രവര്‍ത്തനങ്ങളുമൊക്കെ ശരിയായി നടക്കണമെങ്കില്‍ ധാരാളം വെള്ളം ആവശ്യമാണ്. ശ്വാസോച്ഛ്വാസ പ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കണമെങ്കിലും വേണ്ടത്ര വെള്ളം വേണം. ശ്വാസോച്ഛ്വാസ പ്രക്രിയയിലൂടെ മാത്രം നിത്യവും 120 മില്ലി വെള്ളം പുറത്ത് പോകുന്നുണ്ട്. ശരീരത്തിലെ ജലാംശം കുറയുമ്പോഴാണ് വൃക്കയിലും മൂത്രാശയത്തിലുമൊക്കെ കല്ലുകള്‍ രൂപപ്പെടുന്നത്.

ദഹന വ്യവസ്ഥയുടെ ശരിയായ പ്രവര്‍ത്തനത്തിനും വെള്ളം വേണം. ദഹിച്ച ഭക്ഷണത്തിലെ അവശ്യഘടകങ്ങളെ ശരിയായ വിധത്തില്‍ ശരീരത്തിന് ആഗിരണം ചെയ്യണമെങ്കിലും ജലാംശം ആവശ്യമാണ്. ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഇല്ലാതിരിക്കുമ്പോഴാണ് ക്ഷീണവും തളര്‍ച്ചയുമൊക്കെ അനുഭവപ്പെടുന്നത്. ചര്‍മത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ജലാംശം ആവശ്യമാണ്. ചര്‍മത്തിന്റെ സ്‌നിഗ്ധത നിലനിര്‍ത്താനും സ്വേദഗ്രന്ഥികളുടെ പ്രവര്‍ത്തനം ശരിയായി നടക്കാനും ചര്‍മ പാളികള്‍ക്കിടയിലെ കൊഴുപ്പ് നിലനിര്‍ത്തുന്നതിനും ശരിയായ അളവില്‍ വെള്ളം കൂടിയേ തീരൂ. മുടിയുടെ അഴകിനും വെള്ളം ആവശ്യമാണ്.

എത്ര അളവില്‍

തണുത്ത കാലാവസ്ഥയില്‍ ജീവിക്കുന്ന മുതിര്‍ന്ന ഒരാള്‍ ദിവസം ശരീര ഭാരത്തിന്റെ ഓരോ കിലോ തൂക്കത്തിനും ഓരോ ഔണ്‍സ് വെള്ളം കുടിക്കണമെന്നാണ് അമേരിക്കയിലെ ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് മെഡിസിന്‍ ഇന്‍സ്റ്റിറ്റിയൂട്ട് നിര്‍ദേശിക്കുന്നത്. ഇതനുസരിച്ച് 60 കിലോ തൂക്കമുള്ള ഒരാള്‍ 1.8 ലിറ്റര്‍ വെള്ളം കുടിക്കണം. നമ്മുടെ ചൂട് കൂടിയ കാലാവസ്ഥയില്‍ ഇതിനേക്കാള്‍ അരലിറ്റര്‍ വെള്ളം കൂടുതല്‍ കുടിക്കണം. അതായത് 2.3 ലിറ്റര്‍ വെള്ളം. തടിയും തൂക്കവും കൂടുതലുള്ളവര്‍ വെള്ളത്തിന്റെ അളവ് അതിനനുസരിച്ച് വര്‍ധിപ്പിക്കണം. ഇത് മുഴുവന്‍ ഒന്നിച്ചല്ല കുടിക്കേണ്ടത്. കുറേശ്ശേ ആയി ഇടവേളകളില്‍ കുടിക്കാം. ദാഹം തോന്നിയിട്ട് കുടിക്കാം എന്ന് കരുതേണ്ടതില്ല.

രോഗങ്ങള്‍ ഒഴിവാക്കാം

പലതരം രോഗങ്ങള്‍ പടരുന്ന കാലമാണ് വേനല്‍. വയറിളക്കം, ഛര്‍ദ്ദി, അതിസാരം, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം, കോളറ, അമീബിയാസിസ് തുടങ്ങിയ മലിന ജലത്തിലൂടെ പകരുന്ന രോഗങ്ങളാണ് ഇതില്‍ പ്രധാനം. ജല ലഭ്യത കുറയുമ്പോള്‍ കിട്ടുന്ന വെള്ളം ശുദ്ധമാവണമെന്നില്ല. കേരളത്തിലെ 90 ശതമാനം കിണറുകളിലും ഇ.കോളി ബാക്ടീരിയയുടെ അളവ് പരിധിയിലധികമാണെന്ന് സി.ഡബഌു. ആര്‍.ഡി.എം. നടത്തിയ ഒരു പഠനത്തില്‍ കണ്ടിരുന്നു. വെള്ളത്തിലെ മലത്തിന്റെ സാന്നിധ്യമാണ് ഇ.കോളി സൂചിപ്പിക്കുന്നത്. പാലക്കാട് ജില്ലയില്‍ വാട്ടര്‍ അതോറിറ്റി വിതണം ചെയ്യുന്ന വെള്ളം പരിശോധിച്ചപ്പോള്‍ ഒരു കൈക്കുമ്പിള്‍ വെള്ളത്തില്‍ മാത്രം 1100 ലധികം കോളിഫോം ബാക്ടീരിയകള്‍ ഉണ്ടെന്നാണ് കണ്ടെത്തിയത്. 100 മില്ലി വെള്ളത്തില്‍ പത്തിലധികം കോളിഫോം ബാക്ടീരിയ കാണരുത് എന്ന് നിഷ്‌കര്‍ഷിക്കുമ്പോഴാണിതെന്നോര്‍ക്കണം. അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളിലെ മരണകാരണം മിക്കവാറും ജലജന്യ രോഗങ്ങളാണ്. ഒരോ വര്‍ഷവും മലിനമായ വെള്ളം മൂലം 400 കോടി വയറിളക്ക കേസുകളാണ് ലോകത്തുണ്ടാകുന്നത്. ഇതില്‍ 22 ലക്ഷം മരണങ്ങള്‍ സംഭവിക്കുന്നുണ്ട്. ഓരോ 15 സെക്കന്റിലും വയറിളക്കം മൂലം ലോകത്ത് ഒരു കുട്ടി മരിക്കുന്നുണ്ട്.

പനി, ഓക്കാനം, ഛര്‍ദ്ദി, അതിസാരം, ശരീര വേദന, ക്ഷീണം തുടങ്ങിയവയൊക്കെയാണ് ഈ ജലജന്യ രോഗങ്ങളുടെ പൊതുവായ ലക്ഷണങ്ങള്‍. മഞ്ഞപ്പിത്തത്തില്‍ വായ, കണ്ണ്, മൂത്രം,എന്നിവ മഞ്ഞനിറത്തിലും കാണപ്പെടും. പഴകിയതും തുറന്ന് വെച്ചതുമായ ഭക്ഷണവും അപകടമുണ്ടാക്കും. തുറന്ന് വെച്ചതും വൃത്തിഹീനവുമായ ആഹാര പദാര്‍ത്ഥങ്ങളാണ് അമീബിക് ഡിസന്‍ട്രിപോലുള്ള വയറിള രോഗങ്ങള്‍ക്ക് ഇടയാക്കുന്നത്. ഈച്ചയാണ് ഇവയില്‍ പ്രധാന വില്ലന്‍. വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയവ നിര്‍ജലീകരണത്തിന് കാരണമാകും. അടിയന്തര ശ്രദ്ധ ലഭിച്ചില്ലെങ്കില്‍ നിര്‍ജലീകരണം ഗുരുതര പ്രത്യാഘാതങ്ങള്‍ക്കിടയാക്കും.

മലിന വെള്ളം, പഴകിയ ഭക്ഷണം, തുറന്ന് വെച്ച ആഹാരം ഇതൊക്കെയാണ് കോളറയ്ക്കും കാരണം. വ്യക്തി ശുചിത്വവും പ്രധാനമാണ്. വിസര്‍ജ്യവസ്തുക്കളും മറ്റും ശരിയായ രീതിയില്‍ സംസ്‌കരിക്കാത്തതും ജല സ്രോതസ്സുകളില്‍ കലരുന്നതുമാണ് പലപ്പോഴും അപകടകരമാവുന്നത്. മഞ്ഞപ്പിത്തത്തിന്റെ കാര്യത്തിലും വില്ലന്‍ മലിന ജലവും മലിനമായ ഭക്ഷണവുമാണ്. രോഗികളുമായുള്ള സമ്പര്‍ക്കത്തിലൂടെ രോഗം വ്യാപിക്കുകയും ചെയ്യും. ശുചിത്വവും അടിയന്തര വൈദ്യസഹായവും മഞ്ഞപ്പിത്ത രോഗികളുടെ കാര്യത്തില്‍ പ്രധാനമാണ്. ഇത്തരം സാഹചര്യങ്ങളില്‍ വെള്ളം തിളപ്പിച്ചാറ്റി മാത്രമേ ഉപയോഗിക്കാവൂ. യാത്രകളില്‍ വെള്ളം കൂടെ കൊണ്ടുപോകണം.

തിളപ്പിച്ച് കുടിക്കുക

കുടിക്കുന്ന വെള്ളം ഏതായാലും ശുദ്ധീകരിച്ചേ ഉപയോഗിക്കാവൂ. കുടിവെള്ളം ശുദ്ധീകരിക്കാനുള്ള ഏറ്റവും സുരക്ഷിതമായ മാര്‍ഗ്ഗം തിളപ്പിക്കല്‍ തന്നെ. വെള്ളം തിളച്ച് തുടങ്ങിയാലുടന്‍ തീ ഓഫാക്കരുത്. 5-10 മിനുട്ട് കൂടി തിളക്കാനനുവദിക്കണം. മഞ്ഞപ്പിത്തത്തിന് കാരണമാകുന്ന ഹെപ്പറ്റൈറ്റിസ് എ പോലുള്ള വൈറസുകള്‍ നശിക്കാന്‍ ഇതാവശ്യമാണ്. വെള്ളം തിളപ്പിക്കുമ്പോള്‍ മറ്റ് ജൈവ മാലിന്യങ്ങളും നശിക്കും. തിളച്ച വെള്ളം തണുത്ത ശേഷം ഉപയോഗിക്കാം. മല്ലി, ബാര്‍ളി, പതിമുഖം, രാമച്ചം തുടങ്ങിയവയിട്ട് തിളപ്പിച്ചാറിയ വെള്ളമായാല്‍ കൂടുതല്‍ നല്ലത്. ചൂടുകാലത്ത് ചുക്ക്, ജീരകം എന്നിവയിട്ട് തിളപ്പിച്ച വെള്ളം ഒഴിവാക്കണം. ശുദ്ധമായ മണ്‍കലത്തിലോ കൂജയിലോ രാമച്ചം ഇട്ടുവെച്ച് തണുപ്പിച്ച വെള്ളം കുടിക്കുന്നത് ചൂടിന് ആശ്വാസവും സുഖവുമേകും.

വേനലില്‍ പഴച്ചാറുകളും ധാരാളം കുടിക്കാം. തണ്ണിമത്തന്‍, ലൈം ജ്യൂസ്, ഇളനീര്‍, മോര് തുടങ്ങിയവ ഉത്തമമാണ്. ഇഞ്ചി ചതച്ചിട്ട മോരിന്‍ വെള്ളം, തേങ്ങവെള്ളം, ഉപ്പും പഞ്ചസാരയും ചേര്‍ത്ത നാരങ്ങാവെള്ളം എന്നിവയും നല്ലതാണ്. കുടിവെള്ളം തിളപ്പിക്കുമ്പോള്‍ 3-4 ഏലക്ക കൂടിയിട്ടാല്‍ രുചിയും കൂടും മൂത്രത്തിന്റെ അളവും കൂടും. എന്നാല്‍ തുളസി, ചുക്ക്, ജീരകം തുടങ്ങിയ രക്തത്തെ ചൂടാക്കുന്ന ദ്രവ്യങ്ങളിട്ട് തിളപ്പിച്ച വെള്ളം വേനലില്‍ തുടര്‍ച്ചയായി കുടിക്കരുത്. കോള പോലുള്ള കൃത്രിമ പാനീയങ്ങളും വേണ്ട. അമഌസ്വഭാവമുള്ള ഇവ രക്തത്തെ പുളിപ്പിച്ച് ശരീരത്തിന്റെ ചൂടു കൂട്ടും. വൃക്കകളുടെ അധ്വാന ഭാരം വര്‍ധിപ്പിക്കുകയും ചെയ്യും. ചൂട് കൂടിയ അന്തരീക്ഷത്തില്‍ നിന്ന് വന്ന ഉടനേ ഫ്രിഡ്ജില്‍ നിന്നെടുത്ത വെള്ളം കുടിക്കുന്നത് ഒഴിവാക്കണം. ഇത് ടോണ്‍സിലൈറ്റിസ്, തൊണ്ട വീക്കം തുടങ്ങിയവയുണ്ടാക്കാം. വേനലില്‍ ചായയും കാപ്പിയും പരമാവധി കുറയ്ക്കണം. കഫീനും ആല്‍ക്കഹോളും അടങ്ങിയ പാനീയങ്ങള്‍ വേനല്‍ക്കാലത്ത് നല്ലതല്ല. ചൂടുമാറ്റാന്‍ തണുത്ത ബിയര്‍ കഴിക്കുന്നവര്‍ ധാരാളമുണ്ട്. മദ്യം നിര്‍ജലീകരണം വര്‍ധിപ്പിക്കുകയാണ് ചെയ്യുക.

ക്ലോറിനേഷന്‍ ഇങ്ങിനെ

കുടിവെള്ളം ശുദ്ധീകരിക്കാനുള്ള എളുപ്പ വഴിയാണ് ക്‌ളോറിനേഷന്‍. കുളവും കിണറുമൊക്കെ അണുവിമുക്തമാക്കാന്‍ പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന ക്‌ളോറിനില്‍ സോഡിയം ഹൈപ്പോക്ലോറേറ്റാണ് അടങ്ങിയിരിക്കുന്നത്. ആയിരം ലിറ്റര്‍ വെള്ളത്തിന് അര ടീസ്പൂണ്‍ എന്ന കണക്കില്‍ ബ്ലീച്ചിങ് പൗഡര്‍ എടുക്കുക. അതായത് രണ്ടരഗ്രാം. പ്രദേശത്ത് പകര്‍ച്ച വ്യാധികള്‍ ഉണ്ടെങ്കില്‍ അഞ്ച് ഗ്രാം എടുക്കാം. ഒരു കിണറിന് സാധാരണ 3-4 സ്പൂണ്‍ ബ്ലീച്ചിങ് പൗഡര്‍ മതിയാകും. ഈ പൗഡറില്‍ ആദ്യം ലേശം വെള്ളം ചേര്‍ത്ത് കുഴമ്പ് പരുവത്തില്‍ കലക്കിയെടുക്കുക. ഇതില്‍ കൂടുതല്‍ വെള്ളം ചേര്‍ത്ത് കലക്കിയ ശേഷം തെളിയാനായി മാറ്റിവെക്കുക. തുടര്‍ന്ന് ഈ തെളിഞ്ഞ ലായനി ബക്കറ്റിലെടുത്ത് കിണറ്റിലെ വെള്ളത്തില്‍ മുക്കി ഇളക്കിച്ചേര്‍ക്കുക. മട്ട് ഒഴിവാക്കണം. ഒരു മണിക്കൂറിന് ശേഷം കിണറ്റിലെ വെള്ളം ഉപയോഗിച്ച് തുടങ്ങാം. ക്ലോറിനേഷന്‍ രാത്രി ചെയ്യുന്നതാണ് നല്ലത്.

നിര്‍ജലീകരണം തടയാം

വേനല്‍കാലത്തെ മറ്റൊരു പ്രധാന ആരോഗ്യപ്രശ്‌നം നിര്‍ജലീകരണമാണ്. അപ്പോള്‍ ശരീരത്തില്‍ നിന്ന് ധാരാളം വെള്ളം നഷ്ടപ്പെടും. ഒപ്പം ശരീര ത്തിന് ആവശ്യമായ ലവണങ്ങളും. കഠിനമായ ചൂടില്‍ നിന്ന് ശരീരത്തെ രക്ഷിക്കാനുള്ള താപക്രമീകരണ സംവിധാനത്തിന്റെ ഭാഗമാണ് വിയര്‍ക്കല്‍. അമിതമായ ചൂടില്‍ നിന്ന് ശരീരത്തെ രക്ഷിക്കുവാനായി ത്വക്കിലേക്ക് കൂടുതല്‍ രക്തം പമ്പ് ചെയ്യുകയും വിയര്‍പ്പ് ഗ്രന്ഥികള്‍ കൂടുതല്‍ വിയര്‍പ്പ് സ്രവിപ്പിക്കുകയും ചെയ്യും. ഈ വിയര്‍പ്പിന്റെ ബാഷ്പീകരണത്തിന് ശരീരത്തില്‍ നിന്ന് താപം ഉപയോഗിക്കുമ്പോഴാണ് ചൂട് കുറയുന്നതും ശരീരത്തിന് തണുപ്പനുഭവപ്പെടുന്നതും. ശരീരത്തില്‍ നിന്ന് അമിതമായി വെള്ളം നഷ്ടപ്പെടുമ്പോള്‍ മൂത്രം കുറയും. മലം വരണ്ടുപോകും. ജലവും ലവണങ്ങളും നഷ്ടപ്പെടുമ്പോള്‍ പേശീവേദന(ഹീറ്റ് ക്രാമ്പ്), തളര്‍ച്ച, തലകറക്കം എന്നിവ അനുഭവപ്പെടും. ഇങ്ങിനെ നഷ്ടപ്പെടുന്ന വെള്ളവും പൊട്ടാസ്യം, സോഡിയം തുടങ്ങിയ ലവണങ്ങളും അടിയന്തരമായി പുനസ്ഥാപിക്കേണ്ടതുണ്ട്. അതിന് ധാരാളം വെള്ളം കുടിക്കണം. മൂത്രത്തിന്റെ അളവ് കുറയാതെ നോക്കുകയും വേണം. ശരീരത്തിലെ ജലവും ലവണങ്ങളും പുനസ്ഥാപിക്കപ്പെടാതിരിക്കുന്നത് വൃക്കകള്‍, മസ്തിഷ്‌കം, ഹൃദയം തുടങ്ങിയ സുപ്രധാന അവയങ്ങളുടെയെല്ലാം പ്രവര്‍ത്തനത്തെ അവതാളത്തിലാക്കും. ശരീത്തില്‍ നിന്ന് അമിതമായി വെള്ളം നഷ്ടപ്പെടുന്നത് ശരീരത്തെ രോഗാതുരമാക്കും. വയറിളക്കവും ഛര്‍ദ്ദിയും രോഗതീവ്രത കൂട്ടുകയും ചെയ്യും. നിര്‍ജലീകരണം തടയാന്‍ ഉപ്പിട്ട കഞ്ഞിവെള്ളവും ശുദ്ധജലവും ധാരാളം കുടിക്കണം.

കുട്ടികള്‍ വെള്ളം കുടിക്കട്ടെ!

പല അമ്മമാരും വെള്ളം കുടിച്ചാല്‍ ഒന്നും കഴിക്കില്ല എന്നുപറഞ്ഞ് കുട്ടികളെ വെള്ളം കുടിക്കാന്‍ സമ്മതിക്കാറില്ല. ഇത് ശരിയല്ല. നിര്‍ജലീകരണം മൂലം വര്‍ഷവും ലക്ഷക്കണക്കിന് ആളുകള്‍ ലോകത്തെമ്പാടും മരണത്തിന് കീഴടങ്ങുന്നുണ്ട്. ചൂടുകാലത്ത് മുതിര്‍ന്നവര്‍ക്കുണ്ടാകുന്നതിനേക്കാള്‍ ജല നഷ്ടം കുട്ടികളിലുണ്ടാവും. കുട്ടികളെ വെള്ളം കുടിക്കാന്‍ നിര്‍ബന്ധിക്കുകയാണ് വേണ്ടത്. വെള്ളം കുടിക്കാന്‍ മടിയുള്ള കുട്ടികള്‍ക്ക് ജ്യൂസോ ഇളനീരോ നാരങ്ങാവെള്ളമോ തേന്‍വെള്ളമോ നല്‍കാം. വെള്ളം കുടിക്കുന്നത് കുറഞ്ഞാല്‍ മുത്രാശയ അണുബാധ പോലുള്ള അസുഖങ്ങളും കുട്ടികളിലുണ്ടാവും.

പച്ചവെള്ളം കൊണ്ടൊരു ചികിത്സ

രാവിലെ ഉണര്‍ന്നാലുടന്‍ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് നല്ലതാണെന്ന് കരുതപ്പെടുന്നു. ജപ്പാനില്‍ ഇത്തരത്തിലൊരു ജല ചികില്‍സാ രീതി തന്നെയുണ്ട്. രാവിലെ എഴുന്നേറ്റാലുടന്‍ വായ വൃത്തിയാക്കിയ ശേഷം 650 മില്ലി ശുദ്ധമായ പച്ച വെള്ളം കുടിക്കുകയാണ് രീതി. തുടര്‍ന്ന് 45 മിനുട്ട് കഴിഞ്ഞേ എന്തെങ്കിലും കഴിക്കാവൂ. ഭക്ഷണം കഴിച്ച് 15 മിനുട്ട് കഴിഞ്ഞാല്‍ രണ്ട് മണിക്കൂര്‍ നേരത്തേക്ക് ഒന്നും കഴിക്കുകയോ കുടിക്കുകയോ അരുത്. തുടക്കത്തില്‍ 650 മില്ലി ഒറ്റയടിക്ക് കുടിക്കാനാവാത്തവര്‍ കുറേശ്ശേയായി വര്‍ധിപ്പിച്ചുകൊണ്ടുവന്നാല്‍ മതി. ഇതിനൊപ്പം പഥ്യമനുസരിച്ചുള്ള ഭക്ഷണം കൂടെ കഴിച്ചാല്‍ കാന്‍സര്‍ ഉള്‍പ്പടെയുള്ള മാരക രോഗങ്ങള്‍ പോലും ഭേദമാക്കാനാവുമെന്നാണ് അവരുടെ വിശ്വാസം. ഈ ചിട്ട ഒരു മാസം തുടര്‍ന്നാല്‍ ബി.പി. നോര്‍മലാകുമെന്നും പറയപ്പെടുന്നു. രോഗം ഭേദമാക്കാനുള്ള ജല ചികില്‍സയുടെ കഴിവിനെക്കുറിച്ച് സംശയങ്ങളുണ്ടെങ്കിലും ശരീരത്തെ ആരോഗ്യപൂര്‍ണമായി സംരക്ഷിക്കുന്നതില്‍ അതിന്റെ ഗുണഫലം ജപ്പാനില്‍ നടന്ന ഗവേഷണങ്ങളില്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്.