MATHRUBHUMI RSS
Loading...
നാളെ ഇവര്‍ രംഗം കൈയടക്കും
റീഷ്മ ദാമോദര്‍

ആകര്‍ഷകമായ ശമ്പളമുള്ള പുതിയ തൊഴില്‍ അവസരങ്ങള്‍ വളര്‍ന്നുവരുന്ന കാലം. തൊഴില്‍ മേഖലയില്‍ ഇനി വരുന്ന നാളുകള്‍ ആരുടേതാണ്? വിദഗ്ധര്‍ അടങ്ങിയ ടീമിനോട് 'ഗൃഹലക്ഷ്മി' ഈ ചോദ്യം ഉന്നയിച്ചു. അവര്‍ നല്‍കിയ മറുപടിയാണ് ഈ ഫീച്ചര്‍...


എം.ബി.ബി.എസ്., ഐ.ടി., എഞ്ചിനീയറിംഗ് തൊഴിലുകളുടെ പ്രതാപം മങ്ങുകയാണോ? പകരക്കാരായി ചില 'ന്യൂ ജനറേഷന്‍' ജോലികള്‍ രംഗത്തെത്തിക്കഴിഞ്ഞു. വരും വര്‍ഷങ്ങള്‍ ഈ 'ന്യൂ ജനറേഷന്റെ' പിന്നാലെയായിരിക്കും.

ഫോട്ടോഗ്രാഫി, ഫിറ്റ്‌നെസ് ട്രെയിനിംഗ്, ഷെഫ്, റേഡിയോ ജോക്കി...ഇന്നലെവരെ ആരും ശ്രദ്ധിക്കാതിരുന്ന ചില തൊഴില്‍മേഖലകളാണ് കടന്നുവരുന്നത്.

എന്നാല്‍, ടീച്ചിംഗ്, നഴ്‌സിംഗ് എന്നിവ ഇപ്പോഴും പിന്നിലായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

''സര്‍ക്കാര്‍ ജോലികള്‍ക്ക് ഇന്നും യാതൊരു കോട്ടവും തട്ടിയിട്ടില്ല. ആളുകള്‍ക്ക് ഏറ്റവും പ്രിയങ്കരം സര്‍ക്കാര്‍ ജോലികള്‍തന്നെ. ജോലിസ്ഥിരത, മറ്റാനുകൂല്യങ്ങള്‍...ഇതൊക്കെയാണ് ആകര്‍ഷക ഘടകങ്ങള്‍. സര്‍ക്കാര്‍ ജോലിയോളം സ്റ്റാറ്റസ് മറ്റൊരു ജോലിക്കുമില്ലെന്ന് കരുതുന്നവരുമുണ്ട്'' കണ്ണൂര്‍ സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ പ്രൊഫ. കെ.പി. ജയരാജന്‍ പറയുന്നു.

എന്നാല്‍, ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് മെമ്പര്‍ സെക്രട്ടറി ഡോ. ജി. വിജയരാഘവന് മറ്റൊരഭിപ്രായമാണ് .''കഠിനാധ്വാനം ചെയ്താല്‍ എത്ര ഉയരത്തിലും എത്താമെന്നതാണ് സര്‍ക്കാരിതര ജോലികളുടെ പ്രത്യേകത. സര്‍ക്കാര്‍ ജോലികളില്‍ സീനിയോറിറ്റി അനുസരിച്ചാണല്ലോ പ്രമോഷന്‍? എന്നാല്‍, മറ്റു ജോലികളില്‍ അങ്ങനെയാവണമെന്നില്ല. ജീവിതകാലം മുഴുവന്‍ ഒരു കമ്പനിയില്‍തന്നെ...ഇങ്ങനെയായിരുന്നു കുറച്ചു മുന്‍പുവരെ. എന്നാലിന്ന്, അങ്ങനെയല്ല. ഒരു കമ്പനിയില്‍ നിന്നും മറ്റൊരു കമ്പനിയിലേക്ക് മാറുന്നവരുടെ എണ്ണം വല്ലാതെ കൂടുന്നുണ്ട്. സീനിയോറിറ്റി പരിഗണിക്കും. ശമ്പളവും കൂടും. പിന്നെന്തു വേണം?''

പരമ്പരാഗത കോഴ്‌സുകള്‍ക്കും ഇന്ന് ഡിമാന്റ് കുറഞ്ഞിട്ടൊന്നുമില്ല. ''ഞങ്ങളുടെ കോളേജില്‍ ചേരാന്‍ വരുന്ന വിദ്യാര്‍ത്ഥികളില്‍ അധികവും തിരഞ്ഞെടുക്കുന്നത് എം.എ., എംഎസ്‌സി., എം.കോം കോഴ്‌സുകള്‍ തന്നെയാണ്. എളുപ്പം ജോലി ലഭിക്കുമെന്നതാണ് ഇവയുടെ പ്രത്യേകത'', മൈസൂര്‍ റീജിയണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എജ്യുക്കേഷനിലെ സീനിയര്‍ സ്‌കെയില്‍ ലക്ചറര്‍ ഡോ. വി. ദേവിപ്രസാദ് പറയുന്നു.
''കുറച്ചു മുമ്പുവരെ ഐ.ടി. ജോലിക്കായിരുന്നു കൂടുതല്‍ ഡിമാന്റ്. പക്ഷേ, ആ തള്ളിക്കയറ്റം ഇപ്പോള്‍ കുറച്ചൊന്നു കുറഞ്ഞിട്ടുണ്ട്. സാമ്പത്തികമാന്ദ്യത്തിന്റെ ഭാഗമായി കുറച്ചു പേര്‍ക്ക് ജോലി നഷ്ടപ്പെട്ടതാവാം കാരണം. എന്നുവെച്ച്, ഐ.ടി.യില്‍ ഡിമാന്റ് കുറയുന്നില്ല. ഫോട്ടോഗ്രാഫി മേഖലയില്‍ 2010 മുതല്‍ കുറേയധികം തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകും. അതിലേറ്റവും പ്രധാനം ഫാഷന്‍ ഫോട്ടോഗ്രാഫിയും. കാരണം മോഡലിംഗ് രംഗത്തുണ്ടായ വളര്‍ച്ചതന്നെയാണ്. ഇരുപതു വര്‍ഷം മുന്‍പ് യൂറോപ്പിലുണ്ടായ ഒരു ബൂം ആണ് ഫോട്ടോഗ്രാഫിയില്‍ ഇനി നമ്മള്‍ കാണാന്‍ പോകുന്നത്'', അഹമ്മദാബാദ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈനിലെ ഡോ. ദീപക് ജോണ്‍ മാത്യു.
''എല്‍.എല്‍.ബി. എന്നാല്‍ വക്കീല്‍ എന്നൊരു ധാരണയുണ്ടായിരുന്നു. എന്നാലിപ്പോള്‍, എല്‍.എല്‍.ബിയും എല്‍.എല്‍.എമ്മും കഴിഞ്ഞാല്‍ സാധ്യതകളേറെയാണ്, നോട്ടറി, സോളിസിറ്റര്‍, ലീഗല്‍ അഡൈ്വസര്‍...ഇവര്‍ക്ക് വിദേശത്തും നല്ല സാധ്യതയാണ്,'' മാതൃഭൂമി പീരിയോഡിക്കല്‍സ് ഡെപ്യൂട്ടി എഡിറ്ററും കരിയര്‍ വിദഗ്ധനുമായ എം.പി. ഗോപിനാഥ് അഭിപ്രായപ്പെടുന്നു.

ഷെഫ്

മലയാളികള്‍ അപൂര്‍വമായി മാത്രം കടന്നുവന്ന ഒരു മേഖലയായിരുന്നു ഇത്. എന്നാല്‍, ഇന്ന് സ്ഥിതിയാകെ മാറി. ട്രെയിനി ഷെഫ് ആയി ട്ട് ജോലിക്ക് കയറുന്ന ഒരു തുടക്കക്കാരന് 7000 രൂപ മുതല്‍ ശമ്പളം ലഭിക്കും. എക്‌സ്​പീരിയന്‍സ് കൂടുന്നതിനനുസരിച്ച് ഗ്രേഡും ശമ്പളവും കൂടും.

പ്ലസ് ടു ജയിച്ചൊരാള്‍ക്ക് ഹോട്ടല്‍ മാനേജുമെന്റ് കോഴ്‌സിനു ചേരാം. സമയം നോക്കാതെ ജോലി ചെയ്യാനുളള മനസും നല്ല ഭാഷാ പരിജ്ഞാനവും കൂടിയുണ്ടെങ്കില്‍ നിങ്ങള്‍ക്കും ഈ മേഖലയില്‍ വിജയിക്കാം. മൂന്നു വര്‍ഷത്തെ കോഴ്‌സാണിത്. അംഗീകൃത ഹോട്ടല്‍ മാനേജ്‌മെന്റ് സ്ഥാപനങ്ങളില്‍ ചേര്‍ന്ന് പഠിക്കാം.

സ്ഥാപനങ്ങള്‍

നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജുമെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി, ഡല്‍ഹി.

ആര്‍മി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോട്ടല്‍ മാനേജുമെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി, ബാംഗ്ലൂര്‍.

ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോട്ടല്‍ മാനേജുമെന്റ്, ഡല്‍ഹി, തിരുവനന്തപുരം.

ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജുമെന്റ്, വയനാട്.

റേഡിയോ ജോക്കി

കേരളത്തില്‍ എഫ്.എം. ചാനലുകള്‍ സജീവസാന്നിധ്യമാവുകയാണ്. റേഡിയോ ജോക്കികള്‍ ശ്രോതാക്കള്‍ക്കിടയില്‍ താരങ്ങളാവുകയും. വരുംവര്‍ഷങ്ങള്‍ റേഡിയോ ജോക്കികളുടേതാവും.

കേന്ദ്രസര്‍ക്കാര്‍ 283 സ്വകാര്യ ഓപ്പറേറ്റേഴ്‌സിനു എഫ്.എം. തുടങ്ങാനുള്ള അനുമതി നല്‍കിക്കഴിഞ്ഞു. പല ദേശീയ ചാനലുകളും ഇതേ വഴിയില്‍ത്തന്നെയാണ്. കണക്കുകള്‍ പ്രകാരം വെറും നാല് വര്‍ഷത്തിനുള്ളില്‍ ചുരുങ്ങിയത് 2000 പേര്‍ക്കെങ്കിലും ഈ രംഗത്ത് അവസരമുണ്ടാകും. കേള്‍ക്കാന്‍ ഇമ്പമുള്ളശബ്ദം, അത്യാവശ്യം പൊതുവിജ്ഞാനം, ഉരുളക്കുപ്പേരി പോലെ സംസാരിക്കാനുള്ള കഴിവും. ഇത്രയുമായാല്‍ റേഡിയോ ജോക്കിയാവാനുള്ള ആദ്യകടമ്പ കടന്നു എന്നുപറയാം. പാര്‍ട്ട്‌ടൈം, ഫുള്‍ടൈം റേഡിയോ ജോക്കിമാരാണ് ഇപ്പോഴുള്ളത്.

സ്ഥാപനങ്ങള്‍

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍, ഡല്‍ഹി.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.log2craft. org, www.iimc.gov.in

ഫോട്ടോഗ്രാഫി

ഫോട്ടോഗ്രാഫിരംഗം ഇന്ന് പല മേഖലകളിലായി തിരിഞ്ഞുകഴിഞ്ഞു. ഫാഷന്‍ ഫോട്ടോഗ്രാഫി, ഫോട്ടോ ജേര്‍ണലിസ്റ്റ്, ഡോക്യുമെന്ററി ഫോട്ടോഗ്രാഫി, അഡ്വര്‍ടൈസിംഗ് ഫോട്ടോഗ്രാഫി....ഒരുപാട് മേഖലകള്‍. ഇതില്‍ അഡ്വര്‍ടൈസിംഗ് ഫോട്ടോഗ്രാഫിക്കാണ് ഏറ്റവും കൂടുതല്‍ സാധ്യത. കൂടുതല്‍ പണമുണ്ടാക്കാമെന്നതാണ് കാരണം. ഫാഷന്‍ ഫോട്ടോഗ്രാഫി തൊട്ടുപിന്നാലെയുണ്ട്. ദബു രത്ത്‌നാനിയെപ്പോലുള്ളവര്‍ ഇതിനുദാഹരണമാണ്. ഒരു ഫോട്ടോ സെഷന് രണ്ടു മുതല്‍ മൂന്നു ലക്ഷമാണ് ഇവര്‍ക്ക് ലഭിക്കുന്നത്.

ഫോട്ടോഗ്രാഫിയില്‍ താത്പര്യമുള്ള ആര്‍ക്കും കോഴ്‌സിനു ചേരാം. ലൈറ്റ്, ഷെയ്ഡ്, കളര്‍ എന്നിവയെക്കുറിച്ച് ശരിയായ ധാരണയുണ്ടാവണമെന്നു മാത്രം. പ്ലസ് ടുവാണ് ഇതിന്റെയും അടിസ്ഥാന യോഗ്യത.

സ്ഥാപനങ്ങള്‍

ഫിലിം ആന്റ് ടിവി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ, പുണെ (സബ്‌സിഡിയറി കോഴ്‌സ്)

ഭാരതീയ വിദ്യാഭവന്‍, ഡല്‍ഹി.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍, ഡല്‍ഹി.

നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി, ഡല്‍ഹി.

നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈന്‍, അഹമ്മദാബാദ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.log2craft.co, www.niftindia.com

ഫാഷന്‍ ടെക്‌നോളജി

മാറുന്ന വസ്ത്രസങ്കല്പങ്ങളെക്കുറിച്ചുള്ള തനതായ ധാരണയുണ്ടോ നിങ്ങള്‍ക്ക്? ധൈര്യമായി ഫാഷന്‍ലോകത്തേക്ക് കടന്നുവരാം. കാരണം ബ്യൂറോ ഓഫ് ലേബര്‍ കണക്കുകള്‍ പ്രകാരം ഫാഷന്‍ ടെക്‌നോളജിയില്‍ അടുത്ത രണ്ടുവര്‍ഷത്തേക്ക് നല്ല സാധ്യതയുണ്ട്. അതില്‍ ഭൂരിഭാഗവും വന്‍കിട മില്ലുകളിലും ഡിസൈനര്‍ കമ്പനികളിലുമാണ്.

ക്വാളിറ്റി അനലിസ്റ്റ്, ക്വാളിറ്റി കണ്‍ട്രോളര്‍, പാറ്റേണ്‍ മേക്കര്‍, ഇലസ്്‌ട്രേറ്റര്‍, ഫാഷന്‍ മാര്‍ക്കറ്റിംഗ്, ഫാഷന്‍ ആക്‌സസറി ഡിസൈന്‍, കോസ്റ്റ്യൂം ഡിസൈനര്‍, ഫാഷന്‍ കണ്‍സള്‍ട്ടന്റ്, ഫാഷന്‍ കോ- ഓര്‍ഡിനേറ്റര്‍...ഇങ്ങനെ ഫാഷന്‍ ഡിസൈനിംഗില്‍ സാധ്യത വലുതാണ്. ഈ മേഖലയില്‍ തീരെ പ്രവൃത്തി പരിചയമില്ലാത്തവര്‍ക്കു പോലും 8000 രൂപ മുതല്‍ ശമ്പളം ലഭിക്കും.

മുന്‍പരിചയവും കഴിവും അനുസരിച്ച് ശമ്പളം കൂടുകയും ചെയ്യും. പ്ലസ് ടു ജയിച്ചവര്‍ക്ക് ബിടെക് കോഴ്‌സിനു ചേരാം. കൂടാതെ, എം.ബി.എ. ഇന്‍ ഫാഷന്‍ ടെക്‌നോളജിയും നിലവിലുണ്ട്. അണ്ണാമലൈ സര്‍വകലാശാലയാണ് കോഴ്‌സ് നടത്തുന്നത്.

സ്ഥാപനങ്ങള്‍

നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി, ബാംഗ്ലൂര്‍, ചെന്നൈ, ഹൈദ്രബാദ്.

നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗ്, പൂണെ, കണ്ണൂര്‍.

ആര്‍മി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ആന്റ് ഡിസൈന്‍, ബാംഗ്ലൂര്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.niftindia.com, www.bangalore.niftindia.com, www.chennai.niftindia.com

ഫിറ്റ്‌നസ് ട്രെയിനര്‍

കേരളത്തില്‍ അധികമൊന്നും കേട്ടിട്ടില്ലാത്ത ഒരു തൊഴില്‍ മേഖലയാണിത്. ഈ മേഖലയും ഇന്ന് വളര്‍ച്ചയുടെ പാതയിലാണ്.

2012 ആവുമ്പോഴേക്കും പതിനഞ്ച് ശതമാനം തൊഴില്‍ അവസരങ്ങള്‍ ഈ രംഗത്ത് വര്‍ധിക്കും. വിദേശത്തും മറ്റും സ്ത്രീകളാണ് ഈ മേഖലയില്‍ കൂടുതലായുള്ളത്. സ്‌പോര്‍ട്‌സിനോടുള്ള താത്പര്യമാണ് ഇതില്‍ മുഖ്യം.

സ്‌പോര്‍ട്‌സ് താരങ്ങള്‍ പഠിക്കുന്ന കോഴ്‌സ് തന്നെയാണ് അടിസ്ഥാനപരമായി ഫിറ്റ്‌നെസ് ട്രെയിനറും പഠിക്കേണ്ടത്. ബിരുദ, ബിരുദാനന്തര, ഡിപ്ലോമ കോഴ്‌സുകള്‍ നിലവിലുണ്ട്. കേരളത്തിലെ സര്‍വകലാശാലകളുടെ കീഴില്‍ ബി.പി.എഡ് (ബാച്ചിലര്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍), എം.പി.എഡ്. (മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍) എന്നീ കോഴ്‌സുകള്‍ നിലവിലുണ്ട്. സ്‌പോര്‍ട്‌സ് അതോറിറ്റികളിലും പരിശീലനത്തിനു ചേരാം.

സ്ഥാപനങ്ങള്‍

ലക്ഷ്മിബായി നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍, തിരുവനന്തപുരം.

ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്റ് സ്‌പോര്‍ട്‌സ് സയന്‍സസ്, ഡല്‍ഹി.

പത്രപ്രവര്‍ത്തനം

കണക്കുകള്‍ പ്രകാരം ഈ മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍ പത്തു മടങ്ങാണ്, വര്‍ധിക്കാന്‍ പോകുന്നത്. അതും വെറും രണ്ടു വര്‍ഷത്തിനുള്ളില്‍. ടി.വി. ചാനലുകളില്‍ മാത്രം 10,000 മുതല്‍ 12,000 പേര്‍ക്ക് അവസരം ലഭിക്കും. ചാനലുകള്‍, ഓണ്‍ലൈന്‍ ജേര്‍ണലിസം എന്നിവയുടെ കടന്നുവരവോടെ പത്രപ്രവര്‍ത്തനത്തിന് സാധ്യതയേറുകയാണ്.

ധനകാര്യ ലേഖകര്‍, പാര്‍ലമെന്ററികാര്യ റിപ്പോര്‍ട്ടര്‍, സ്‌പോര്‍ട്‌സ് ലേഖകര്‍, നിയമലേഖകര്‍ തുടങ്ങിപല മേഖലകളുണ്ട്. പബ്ലിക് റിലേഷന്‍സില്‍ സ്‌പെഷ്യലൈസ് ചെയ്താല്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറുമാവാം. ജേര്‍ണലിസത്തില്‍ പി.ജി. ചെയ്തവര്‍ക്ക് അധ്യാപകരായി ജോലി ചെയ്യാനുള്ള അവസരമുണ്ട്. തുടക്കക്കാര്‍ക്കുപോലും 10,000 രൂപ മുതല്‍ ശമ്പളമുണ്ട്.

സ്ഥാപനങ്ങള്‍

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍, ഡല്‍ഹി.

മുദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്യൂണിക്കേഷന്‍, അഹമ്മദാബാദ്.

ഏഷ്യന്‍ കോളേജ് ഓഫ് ജേര്‍ണലിസം, ഡല്‍ഹി.

സിംബയോസിസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍-പൂണെ.

ടൈംസ് സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ്-ഡല്‍ഹി.

ഭാരതീയ വിദ്യാഭവന്‍.

പ്രസ് അക്കാദമി, കൊച്ചി.

പ്രസ് ക്ലബുകള്‍.

അനിമേഷന്‍

ഇന്ത്യയിലെ ഭൂരിഭാഗം അനിമേഷന്‍ കമ്പനികളും വിദേശരാജ്യങ്ങള്‍ക്കുവേണ്ടി അനിമേറ്റഡ് കാര്‍ട്ടൂണുകള്‍ നിര്‍മിക്കുന്നുണ്ട്. വരും വര്‍ഷങ്ങളില്‍ ഇവ പതിന്മടങ്ങാകും.

ഇപ്പോള്‍ 16,000 പേരാണ് അനിമേഷന്‍ രംഗത്ത് ജോലി ചെയ്യുന്നത്. ഇത് വരും വര്‍ഷം 27,000 എങ്കിലുമാകും.

അനിമേഷന്‍ ഡിസൈന്‍, കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ്, മള്‍ട്ടിമീഡിയ, വെബ് ഡിസൈന്‍ തുടങ്ങിയ മേഖലകളില്‍ ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്കാണ് ഏറെയും അവസരങ്ങള്‍ ഉണ്ടാവുക അനിമേഷന്‍ ഡിപ്ലോമ കഴിഞ്ഞവര്‍ക്കും ആസ്വദിച്ചു ജോലി ചെയ്യാവുന്നൊരു മേഖലയാണിത്.

മനസിലുള്ള കാര്യം വരയിലൂടെ അവതരിപ്പിക്കാനുള്ള കഴിവും പ്ലസ് ടുവുമാണ് അനിമേഷന്‍ കോഴ്‌സിനു ചേരാനുള്ള യോഗ്യത. വിദേശത്ത് ഒരു അനിമേറ്റര്‍ക്ക് രണ്ടു ലക്ഷം രൂപവരെ എളുപ്പത്തില്‍ സമ്പാദിക്കാം.

സ്ഥാപനങ്ങള്‍

നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈന്‍, അഹമ്മദാബാദ്.

ടൂണ്‍സ് അക്കാദമി, തിരുവനന്തപുരം, കോഴിക്കോട്.

സിഡിറ്റ്, തിരുവനന്തപുരം

കൂടുതല്‍ വിവരങ്ങള്‍ക്ക് www.antsindia.com, www.nid.edu, www.toonzacademy.com, www. arenamultimedia.com, www. C-dit.org

നിയമജ്ഞര്‍

സൈബര്‍ കുറ്റകൃത്യങ്ങള്‍ ഏറി വരികയാണ്. അതിനനുസരിച്ച് നിയമജ്ഞരുടെ സാധ്യതയും.

മുന്‍സീഫ് മുതല്‍ ജഡ്ജ് വരെ. പിന്നെ, സോളിസിറ്റര്‍, നോട്ടറി, ലീഗല്‍ അഡൈ്വസര്‍, ലോ ഓഫീസര്‍, അധ്യാപകര്‍ ഈ മേഖലയിലെ ജോലി സാധ്യതകള്‍ ഇങ്ങനെ നീളുന്നു.

വെറും അക്കാദമിക് ബിരുദം മാത്രം പോര. എല്ലാം നന്നായി ഓര്‍ത്തുവെക്കാനുള്ള കഴിവുണ്ടായിരിക്കണം. പ്ലസ് ടു ജയിച്ചവര്‍ക്ക് എല്‍.എല്‍.ബി.ക്കു ചേരാം. എന്‍ട്രന്‍സിന്റെ അടിസ്ഥാനത്തിലാണ് എല്‍.എല്‍.ബി. പ്രവേശനം ലഭിക്കുക. എല്‍.എല്‍.എം. കൂടിയുള്ളവര്‍ക്ക് അധ്യാപകരുമാവാം.

കേരളത്തില്‍ വിവിധ ജില്ലകളിലായി ലോ കോളേജുകള്‍ നിലവിലുണ്ട്. കൂടാതെ, നാഷണല്‍ സ്‌കൂള്‍ ഓഫ് ലോ, നാഷണല്‍ അക്കാദമി ഓഫ് ലീഗല്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ച് എന്നിവിടങ്ങളിലും ചേരാം.

അധ്യാപകര്‍

രണ്ടരലക്ഷത്തോളം ഒഴിവുകള്‍... അധ്യാപനമേഖലയില്‍ അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ഉണ്ടാവുന്ന ഒഴിവുകളാണിത്. പ്രീ-പ്രൈമറി,യു.പി., ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, കോളേജ് എന്നിവിടങ്ങളിലായിരിക്കും ഇവ. അവസരങ്ങള്‍ക്ക് പഞ്ഞമില്ലാത്തൊരു മേഖലയാണിത്. അമേരിക്ക പോലുള്ള വിദേശരാജ്യങ്ങളിലും കൂടുതല്‍ തൊഴിലവസരങ്ങള്‍ അധ്യാപകര്‍ക്കാണ്. അധ്യാപനജോലിയിലേക്ക് ഏറ്റവും കൂടുതല്‍ കടന്നുവരുന്നത് പെണ്‍കുട്ടികള്‍ ആണെന്നതാണ് കൗതുകകരം. കണക്കുകള്‍ പ്രകാരം കേരളത്തിലെ ആകെയുള്ള ബിഎഡ്. കോളേജുകളിലെ വിദ്യാര്‍ഥികളില്‍ 95 ശതമാനവും പെണ്‍കുട്ടികളാണ്.

വിദേശത്ത് അധ്യാപകരായി ജോലി ലഭിക്കണമെങ്കില്‍ രാജ്യാന്തരതലത്തില്‍ അംഗീകരിച്ച സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ കൂടി പൂര്‍ത്തിയാക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.besol.org

നഴ്‌സിങ്

ബി.എസ്.സി. നഴ്‌സിംഗ്, നഴ്‌സിംഗ് ഡിപ്ലോമ എന്നിവ പൂര്‍ത്തിയാക്കിയവര്‍ക്ക് വിദേശത്ത് അവസരങ്ങള്‍ കൂടിവരികയാണ്, പ്രത്യേകിച്ച് മലയാളി നേഴ്‌സുമാര്‍ക്ക്. അതും മികച്ച ശമ്പളമാണ് ഇന്ന് നഴ്‌സിങ് രംഗത്ത് ഉള്ളത്. സൗദിയില്‍ 60,000 രൂപയും അമേരിക്കയില്‍ ഒരു ലക്ഷത്തിനു മുകളിലും ലഭിക്കും.

അമേരിക്കന്‍ നഴ്‌സ് അസോസിയേഷന്റെ റിപ്പോര്‍ട്ടുപ്രകാരം അമേരിക്കയില്‍ പന്ത്രണ്ട് ശതമാനത്തോളം ഒഴിവുകള്‍ നഴ്‌സിംഗ് മേഖലയില്‍ നിലവിലുണ്ട്. 2012 ആവുമ്പോഴേക്കും ഇപ്പോഴുള്ള നഴ്‌സുമാരില്‍ 35 ശതമാനത്തോളം വിരമിക്കുകയും ചെയ്യും. ഫലത്തില്‍ വരും വര്‍ഷങ്ങളില്‍ അവസരങ്ങള്‍ പതിന്മടങ്ങാവുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വിദേശത്ത് പല ആശുപത്രികളിലും നഴ്‌സുമാര്‍ക്ക് മണിക്കൂറിനനുസരിച്ചാണ് ശമ്പളം നല്‍കുന്നത്.

നാല്‍പത്തഞ്ച് ശതമാനം മാര്‍ക്കോടെ പ്ലസ് ടു (കെമിസ്ട്രി, ഫിസിക്‌സ്, ബയോളജി) ജയിച്ചാല്‍ ബി.എസ്‌സി. നഴ്‌സിങ്ങിനു ചേരാം. നാലു വര്‍ഷമാണ് കോഴ്‌സ്. പിന്നെ ഒരു വര്‍ഷത്തെ പ്രാക്ടിക്കല്‍ ട്രെയിനിംഗും. കൂടെ, കഋഘഠട (ഇന്റര്‍നാഷണല്‍ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിംഗ് സിസ്റ്റം) പാസായാല്‍ പിന്നെ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, കാനഡ, ന്യൂസിലന്‍ഡ്, യു.എസ്. എന്നിവിടങ്ങളില്‍ ജോലി ചെയ്യാം. പക്ഷേ, കഋഘഠടനു ഏഴിനു മുകളില്‍ സ്‌കോര്‍ ലഭിക്കണം.

ജനറല്‍ നഴ്‌സിംഗ് കഴിഞ്ഞ് മൂന്നു വര്‍ഷത്തെ എക്‌സ്​പീരിയന്‍സ് ഉള്ളവര്‍ക്ക് ഗള്‍ഫ്‌നാടുകളില്‍ നല്ല സാധ്യതയുണ്ട്. എന്നാല്‍, അവിടത്തെ രജിസ്‌ട്രേഷന്‍ ഉണ്ടാവണമെന്നു മാത്രം. കേരളത്തില്‍ മാത്രം 90ഓളം അംഗീകൃത നഴ്‌സിംഗ് കോളേജുകള്‍ ഉണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.indiannursingcouncil.co.in, www.ielts.org

പാചകവും ഡിസൈന്‍ ചെയ്യാം

പാചകവും ഭാവനയും തമ്മിലെന്ത് ബന്ധം? വളരെയടുത്ത ബന്ധമുണ്ടെന്നാണ് കോവളത്തെ 'താജ് ഗ്രീന്‍ കോവ് റിസോര്‍ട്ട് ആന്റ് സ്​പാ'യിലെ സീനിയര്‍ ഷെഫ് ദി പാര്‍ട്ടിയായ രാഹുല്‍ പറയുന്നത്. ''അത്യാവശ്യം വരയ്ക്കാനൊക്കെ അറിയാവുന്നതുകൊണ്ടാണ് ഞാനീ ഫീല്‍ഡിലെത്തിയത്. ഷെഫ് എന്നുവെച്ചാല്‍ വെറും കുക്ക് മാത്രമല്ല. സ്വന്തമായി പല രുചിക്കൂട്ടുകളും കണ്ടെത്തേണ്ടിവരും. അത് ക്രിയേറ്റിവിറ്റി തന്നെയാണ്.''

''ഒരു പുഡ്ഡിങ് റെസിപ്പി കിട്ടിയാല്‍, അതേപോലെത്തന്നെ ഞാന്‍ പരീക്ഷിക്കാറില്ല. അതിലെ സാധനങ്ങളുടെ അനുപാതം, രുചി ഒക്കെ മാറ്റിനോക്കും. എന്നിട്ട്, ഞങ്ങളുടെ സീനിയേഴ്‌സിന്റെ മുമ്പില്‍ പ്രസന്റ് ചെയ്യും. അവര്‍ ഓകെ പറഞ്ഞാല്‍ പിന്നെയൊന്നും നോക്കാനില്ല.'' രാഹുല്‍ വാചാലനാകുന്നു.

എഞ്ചിനിയറിങ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചാണ് രാഹുല്‍ ഇവിടെയെത്തിയത്. ''ആദ്യം ഇതിനോടൊരു ക്രെയ്‌സ് ആയിരുന്നു. ജോലി ചെയ്തു തുടങ്ങിയപ്പോ ശരിക്കും താത്പര്യമായി. മാനേജ്‌മെന്റ് ട്രെയിനി (ഹോട്ടല്‍ ഓപ്പറേഷന്‍) ആയിട്ടാണ് ഞാന്‍ ജോയിന്‍ ചെയ്തത്, ഗോവയിലെ ഒരു ഹോട്ടലില്‍. പിന്നീട്, മുംബൈയിലെ താജ് ഹോട്ടലില്‍... അതിനുശേഷമാണ് ഇവിടെയെത്തുന്നത്.''

''ഏത് ഭക്ഷണവും വ്യത്യസ്തമാക്കാം. അതെങ്ങനെയൊക്കെ എന്നാണ് ഞാന്‍ ചിന്തിക്കുന്നത്. നല്ല രസമാണത്. ഒരു ഡിസൈനര്‍ ആയി ഞാനെന്നെ സങ്കല്‍പ്പിക്കും''. പാചകത്തിനോടുള്ള ഒരാവേശം രാഹുലിന്റെ വാക്കുകളില്‍തന്നെയുണ്ട്.

''കേരളത്തിന് പുറത്തേക്ക് പോകാന്‍ തയ്യാറാണോ? എങ്കില്‍ ഒരുപാട് അവസരങ്ങളുണ്ട് ഈ മേഖലയില്‍. ഷിപ്പിലും ജോലി ചെയ്യാം. ഷെഫ് മുതല്‍ കോര്‍പ്പറേറ്റ് ഷെഫ് വരെയാവാം. പക്ഷേ, ക്ലോക്ക് നോക്കി ജോലി ചെയ്യുന്നവര്‍ക്ക് പറ്റിയ മേഖലയല്ലിത്.''

വാചകമടി മാത്രം പോരാ

''മുന്‍പൊക്കെ പത്രത്തില്‍ എനിക്ക് താത്പര്യമുള്ളത് മാത്രമേ വായിക്കൂ. ധോണി എത്ര റണ്‍സ് എടുത്തു? ഇന്ത്യ ജയിച്ചോ? ഇതൊക്കെ... എന്നാല്‍, ഇപ്പോള്‍ അങ്ങനെയല്ല. പത്രം വായിച്ചേ പറ്റൂ. കാരണം, എല്ലാ കാര്യങ്ങളെക്കുറിച്ചും വാചകമടിക്കണമെങ്കില്‍ നമുക്കും വല്ലതുമറിയണ്ടേ?'', പൂജ ചോദിക്കുന്നു. കൊച്ചി മാതൃഭൂമി ക്ലബ്ബ് എഫ്.എമ്മിലെ റേഡിയോ ജോക്കിയാണ് പൂജ.

ആര്‍.ജെ. ഇന്റര്‍വ്യൂ പൂജയ്ക്ക് ഒരു വ്യത്യസ്തമായ അനുഭവമായിരുന്നു. ''അറുപതോളം പേര്‍ നിരന്നിരിക്കുന്നു... എന്നിട്ട്, ഓരോരുത്തരോടും മൂന്നു മിനുട്ട് ഇഷ്ടമുള്ള കാര്യത്തെക്കുറിച്ച് സംസാരിക്കാന്‍ പറഞ്ഞു. ഒഴുക്കില്‍ സരസമായി സംസാരിക്കാനുള്ള കഴിവ് പരിശോധിക്കാനായിരുന്നു അത്.''

റേഡിയോ ജോക്കിയാവാനുള്ള പ്രത്യേക കോഴ്‌സൊന്നും പൂജ പഠിച്ചിട്ടില്ല. ''കൈരളി, ഇന്ത്യ വിഷന്‍ എന്നീ ചാനലുകളില്‍ ആങ്കറിങ് ചെയ്തിട്ടുണ്ട്. അതിന്റെ അനുഭവവുമായാണ് ഇവിടെ എത്തിയത്. അങ്ങനെ മുഴുവനായി പഠിക്കാന്‍ പറ്റുന്നൊരു ജോലിയല്ല ഇത്. ആനുകാലിക വിഷയങ്ങളെക്കുറിച്ചുള്ള അവബോധം ഉണ്ടാവണം. പിന്നെ, മറ്റുള്ളവരെ വെറുപ്പിക്കാതെ സംസാരിക്കാന്‍ കഴിയണം. എന്തുകാര്യത്തിലായാലും ഉരുളയ്ക്കുപ്പേരിപോലെ മറുപടി പറയാനുമറിയണം. ഇതു പറഞ്ഞാല്‍ ശരിയാവുമോ എന്നൊക്കെ ചിന്തിച്ചു നില്‍ക്കാനുള്ള സമയമില്ല. അത്യാവശ്യം ഹ്യൂമര്‍ സെന്‍സ് കൂടെയുണ്ടെങ്കില്‍ വിജയിക്കുമെന്നുറപ്പ്.''

ബി ഫിറ്റ്!

കൊച്ചി ഗിരിനഗറിലുള്ള ബി-ഫിറ്റ് ഫിറ്റ്‌നെസ് ക്ലബ്ബ്... അകത്ത് വര്‍ക്കൗട്ട് സെഷന്‍ നടന്നുകൊണ്ടിരിക്കുന്നു... ഫിറ്റ്‌നെസ് ട്രെയിനറെ തിരക്കിയപ്പോള്‍ ഒരു സ്ത്രീയാണ് കടന്നുവന്നത്, പേര് ബിന്ദു പ്രകാശ്. പുരുഷന്മാരുടെ മേഖലയില്‍ ഒരു സ്ത്രീയോ! അത്ഭുതപ്പെടാന്‍ വരട്ടെ... 12 വര്‍ഷമായി രംഗത്തുള്ള ബിന്ദു പ്രകാശ് അറിയപ്പെടുന്ന ഫിറ്റ്‌നസ് ട്രെയിനറാണ്.

''സാധാരണ മട്ടിലുള്ള ഒരു ക്ലറിക്കല്‍ ജോലി എനിക്ക് സങ്കല്പിക്കാന്‍ പോലുമാവില്ലായിരുന്നു. അങ്ങനെയാണ് സ്വന്തമായൊരു ഫിറ്റ്‌നെസ് ക്ലബ്ബായാലോ എന്നാലോചിച്ചത്. സ്‌പോര്‍ട്‌സ് ചെറുപ്പംതൊട്ടേ എന്റെ കൂടെയുണ്ട്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ബാഡ്മിന്റണിലൊക്കെ പങ്കെടുക്കുമായിരുന്നു. അങ്ങനെ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി. ക്ലബ്ബ് തുടങ്ങി. തുടക്കത്തില്‍ ഉണ്ടായിരുന്നത് പുരുഷന്മാരാണ്. സ്ത്രീകള്‍ കുറവായിരുന്നു. ഫിറ്റ്‌നെസിനെന്തിനാ പ്രത്യേകമൊരു ട്രെയിനിങ്? അങ്ങനെയാണ് പല സ്ത്രീകളും ചിന്തിച്ചിരുന്നത്. പക്ഷേ, പതിയെ ഇതിന്റെ പ്രാധാന്യം അവര്‍ക്കും മനസ്സിലായി.'' ഇന്ന് കൊച്ചിയില്‍ സ്വന്തമായി രണ്ട് ഫിറ്റ്‌നെസ് ക്ലബ്ബുകളുണ്ട് ബിന്ദുവിന്.

ക്ലബ്ബ് തുടങ്ങുമ്പോള്‍ ആത്മവിശ്വാസം മാത്രമായിരുന്നു കൈമുതല്‍. ''പിന്നീട്, പ്രശസ്ത ഫിറ്റ്‌നെസ് ട്രെയിനര്‍മാര്‍ നടത്തുന്ന വര്‍ക്ക്‌ഷോപ്പുകള്‍ അറ്റന്റ് ചെയ്തുതുടങ്ങി. മുംബൈ, ഡല്‍ഹി, ഹൈദരാബാദ്, ബാംഗ്ലൂര്‍... അങ്ങനെ എവിടെയാണെങ്കിലും... ബാംഗ്ലൂരില്‍ നിന്നും റീബോക്ക് കോഴ്‌സ് പൂര്‍ത്തിയാക്കുകയും ചെയ്തു'', ഫിറ്റ്‌നെസ് ട്രെയിനിങ്ങില്‍ റീബോക്ക് സര്‍ട്ടിഫിക്കറ്റ് നേടിയ ചുരുക്കം പേരില്‍ ഒരാളാണ് ബിന്ദു.

''അധികം സ്ത്രീകള്‍ ഈ രംഗത്തില്ലെന്നതാണ് സത്യം. എന്റെ ക്ലബ്ബിലേക്ക് ട്രെയിനര്‍മാരെ തിരഞ്ഞുനടന്നപ്പോഴാണ് ഇതെനിക്ക് മനസ്സിലായത്. പക്ഷേ, വിദേശത്തൊക്കെ സ്ത്രീകളാണ് ഈ രംഗത്ത് കൂടുതല്‍'', ബിന്ദു പറയുന്നു.

ഫിറ്റ്‌നെസ് ട്രെയിനിങ് ആണുങ്ങള്‍ക്കുള്ളതല്ലേ. സ്ത്രീകളുടെ മൃദുലമായ ശരീരത്തിന് അത് ചേരുമോ. ഈ പഴഞ്ചന്‍ ചിന്താഗതിയോട് ബിന്ദുവിന് യോജിപ്പില്ല.

''അയ്യോ, ഞങ്ങളെക്കൊണ്ട് പറ്റുമോ, എന്ന ചിന്ത മാറ്റിയാല്‍ മതി. കായികാധ്വാനം കുറേ വേണ്ടിവരില്ലേ? എന്ന തെറ്റിദ്ധാരണ ആദ്യമേ കളയണം. ശരീരത്തിന് വളരെ നല്ലതാണിത്. ക്ഷീണമുണ്ടാവില്ല, പെട്ടെന്ന് കിതയ്ക്കില്ല, ഇങ്ങനെയൊരുപാട് ഗുണങ്ങളുണ്ട്. കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും കഴിയും.''

ഉള്ളിന്റെയുള്ളിലെ ഫാഷന്‍ കണ്ണുകള്‍

ഏതൊരു നിറം കണ്ടാലും അതിന്റെ മനോഹാരിതയില്‍ സ്വയം മറക്കുന്നൊരു പെണ്‍കുട്ടി. അതായിരുന്നു സഖി. ''ബി.കോം പഠനം കഴി ഞ്ഞപ്പോള്‍ 'ഇനിയെന്ത്?' എന്ന കണ്‍ഫ്യൂഷനിലായി. അപ്പോഴാണ് ഒരു കസിന്‍ ബ്രദര്‍ ചോദിക്കുന്നത്, 'ഒരു എക്‌സാമുണ്ട്... വരയ്ക്കാം... പെയിന്റ് ചെയ്യാനുള്ള ചാന്‍സുമുണ്ട്. എന്താ അറ്റന്റ് ചെയ്യുന്നോ?' കേട്ടപ്പോ എനിക്കും നല്ല താത്പര്യം തോന്നി. അങ്ങനെ അറ്റന്റ് ചെയ്തു.'' ഫാഷന്‍ ടെക്‌നോളജിയെക്കുറിച്ച് ഒന്നുമറിയാതെ ഫാഷന്റെ ലോകത്ത് എത്തുകയായിരുന്നു സഖി.

നിഫ്റ്റില്‍ സെലക്ഷന്‍ കിട്ടി. രണ്ടു വര്‍ഷത്തെ കോഴ്‌സ്. അതു കഴിഞ്ഞ് മൂന്നു വര്‍ഷത്തോളം ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ ജോലി ചെയ്തു. ''പിന്നെ ഞാന്‍ കേരളത്തിലേക്ക് മടങ്ങി... ഒരു ആറ് മാസത്തോളം ഫ്രീലാന്‍സിങ്...അതിന്റെ ബലത്തില്‍ അമൃത ടിവിയില്‍ ജോലി കിട്ടി, കോസ്റ്റ്യൂം ഡിസൈനറായിട്ട്,'' സഖി പറയുന്നു.

അമൃതയിലെ റിയാലിറ്റി ഷോ മത്സരാര്‍ഥികളുടെ ഡ്രസ്സൊക്കെ ഡിസൈന്‍ ചെയ്യുന്നത് ഇപ്പോള്‍ സഖിയാണ്. ''പഠിക്കുന്ന സമയത്ത്, അമ്മ ഉപയോഗിക്കാത്ത സാരിയൊക്കെ ഞാന്‍ എടുക്കും. എന്നിട്ട്, എനിക്ക് പറ്റുന്ന ഉടുപ്പുണ്ടാക്കുമായിരുന്നു. പിന്നെ, അന്നേ അത്യാവശ്യം വരയ്ക്കുകയും ചെയ്യും. അന്നൊന്നും പക്ഷേ, ഫാഷന്‍ ഡിസൈനിങ് എന്റെ മനസ്സിലേ ഉണ്ടായിരുന്നില്ല. എന്റെ അനുഭവത്തില്‍ നിന്ന് പറയട്ടെ... അത്യാവശ്യം ഡ്രസ് സെന്‍സും ഡിസൈന്‍ ചെയ്യാനുള്ള കഴിവുമുണ്ടെങ്കില്‍ ഫാഷന്‍ ഡിസൈനിങ്ങില്‍ തിളങ്ങാം.''

ഫാഷന്റെ കാര്യത്തില്‍ നമ്മളിപ്പോഴും പിന്നിലാണെന്ന് സഖി പറയുന്നു. ''ഫാഷന്‍ എന്നു പറഞ്ഞാല്‍ എന്തോ മോശമാണെന്നു കരുതുന്ന എത്രയോ പേരുണ്ടിവിടെ. ലോ വെയ്സ്റ്റ് ജീന്‍സ്, ഹെയര്‍ കളറിങ് ഒക്കെ എത്ര പേര്‍ക്ക് അംഗീകരിക്കാന്‍ കഴിയും. ന്യൂസ് അവതരിപ്പിക്കുന്നവരെത്തന്നെ നോക്കൂ... നല്ല കോട്ടൊക്കെയിടും. പക്ഷേ, പൊട്ടു തൊട്ട് ജിമുക്കിയുമിട്ട്... ഇതല്ല സ്റ്റൈല്‍. ഇതൊക്കെ മാറും... ഫാഷന്റെ ലോകത്തേക്ക് എല്ലാവരും കടന്നുവരും, അതും ഏഴ് വര്‍ഷത്തിനുള്ളില്‍...'