MATHRUBHUMI RSS
Loading...
ഇവര്‍ ഗാര്‍ഹിക പീഡനത്തിന്റെ ഇരകള്‍
എ.ജെ.ലെന്‍സി

ഒരു മുഴം കയറില്‍, അല്ലെങ്കില്‍ വിഷക്കുപ്പിയില്‍ തീരുമായിരുന്നു അസ്മാബിയുടെ ജീവിതം. ദുരിതങ്ങള്‍ക്കിടയില്‍ കൂടുതലൊന്നും ചിന്തിക്കാനുള്ള കെല്പ് അന്ന് അവരുടെ മനസ്സിനുണ്ടായിരുന്നില്ല.

കൈവിട്ടുപോകുമായിരുന്ന ജീവിതത്തിന്റെ ഏതോ നല്ല നിമിഷത്തിലായിരിക്കണം അവര്‍ ഗാര്‍ഹികാതിക്രമ നിയമത്തെക്കുറിച്ച് കേട്ടിട്ടുണ്ടാവുക. അത് ജീവിതത്തിന് വീണ്ടും പച്ചവെളിച്ചം വീശി. ''പണ്ടേ ആത്മഹത്യ ചെയ്തുപോയേനെ. ഭര്‍ത്താവ് എന്നെ ഉപേക്ഷിച്ചിട്ട് വേറെ കെട്ടി വീട്ടില്‍ നിന്ന് ഇറക്കിവിട്ടു. കൊച്ചുമക്കളുടെ ഉത്തരവാദിത്വം ചുമലിലായി. എങ്ങോട്ടു പോകണമെന്നറിയില്ല, മക്കളുടെ മുഖം മരിക്കാന്‍ അനുവദിച്ചില്ല.....'' പൊട്ടിവന്ന കരച്ചില്‍ അസ്മാബിയുടെ വാക്കുകളെ മുറിച്ചു.

സാര്‍വദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ഫാമിലി കൗണ്‍സലിങ് സെന്റര്‍ സംഘടിപ്പിച്ച വനിതാ കൂട്ടായ്മയില്‍ ഗാര്‍ഹികാതിക്രമ നിയമത്തിന്റെ ഗുണഭോക്താക്കള്‍ അനുഭവങ്ങള്‍ പങ്കുവെച്ചപ്പോള്‍ കേള്‍വിക്കാരുടെ കണ്ണു നിറഞ്ഞു. ജീവിതം വഴിമുട്ടിയ സന്ദര്‍ഭങ്ങളില്‍ അബലകളായ ഈ സ്ത്രീകളെ നിയമം കരുത്തുറ്റവരാക്കി.

ഭര്‍തൃപീഡനത്തെത്തുടര്‍ന്ന് ആസ്​പത്രിയില്‍ ചികിത്സയിലായിരുന്ന അസ്മാബി തിരിച്ച് ഭര്‍തൃഗൃഹത്തിലെത്തിയപ്പോള്‍ എതിരേറ്റത് അടഞ്ഞ വാതിലാണ്. അങ്കണവാടി അധ്യാപനംവഴി ലഭിച്ച സമ്പാദ്യവും കൂട്ടി നിര്‍മിച്ച വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ടു. ഭര്‍ത്താവ് മറ്റൊരു സ്ത്രീയോടൊപ്പം കഴിയുന്നതറിഞ്ഞ് അസ്മാബി ചിന്തിച്ചത് ആത്മഹത്യയെക്കുറിച്ചാണ്. 'ഫാമിലി കൗണ്‍സലിങ് സെന്റര്‍' എന്ന ഗാര്‍ഹിക പീഡന നിയമത്തിന്റെ സേവനദാതാവിനെക്കുറിച്ച് അറിയുമ്പോഴേക്കും മര്‍ദനം ഏറ്റ് അവശയായിരുന്നു. കേസ് ഫയല്‍ ചെയ്ത ദിവസം തന്നെ താമരശ്ശേരി കോടതി ഗാര്‍ഹികാതിക്രമം തടഞ്ഞുകൊണ്ടും വീട് വില്‍ക്കുന്നതും കൈമാറ്റം ചെയ്യുന്നതും തടഞ്ഞുകൊണ്ടും ചെലവിന് മാസം 1500 രൂപ വീതം നല്‍കിക്കൊണ്ടും വിധിച്ചു.

ഭര്‍ത്താവിന്റെ ക്രൂരമായ മര്‍ദനമുറകള്‍ ഏറ്റുവാങ്ങിയ ചേവായൂര്‍ സ്വദേശി സുമ മകളുടെ ചോറ്റുപാത്രത്തില്‍ ഒളിച്ചുവെച്ചാണ് കൗണ്‍സലിങ് സെന്ററില്‍ പരാതി എത്തിക്കുന്നത്. കേസിനെക്കുറിച്ച് കൗണ്‍സലിങ് സെന്ററില്‍ നിന്ന് അന്വേഷിച്ചതറിഞ്ഞ് അതിക്രൂരമായ മര്‍ദനമായിരുന്നു ഭര്‍ത്താവില്‍നിന്ന് സുമയ്ക്ക് ഏറ്റുവാങ്ങേണ്ടിവന്നത്.

തലാക്ക് ചൊല്ലിയ ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് ഇറങ്ങിപ്പോകേണ്ട അവസ്ഥയാണ് കുറ്റിക്കാട്ടൂരിലെ സക്കീനയ്ക്കുണ്ടായിരുന്നത്. ഭര്‍ത്താവ് നഷ്ടപ്പെട്ടു. വീട്ടില്‍നിന്ന് അടിച്ചിറക്കപ്പെട്ടു. ജീവിക്കാന്‍ വേറെ വഴി കാണാതെയാണ് കൗണ്‍സലിങ് സെന്റര്‍ വഴി കുന്ദമംഗലം കോടതിയെ സമീപിച്ചത്. വീട്ടില്‍നിന്ന് പുറത്താക്കരുതെന്നും ഗാര്‍ഹികാതിക്രമം നടത്തുന്നത് തടഞ്ഞുകൊണ്ടും ചെലവിനുനല്‍കാനും കോടതി ഉത്തരവിട്ടു.

മറ്റൊരു സ്ത്രീയുടെ കൂടെ കഴിയുന്ന ഭര്‍ത്താവില്‍നിന്ന് ഗാര്‍ഹികപീഡന നിരോധന നിയമപ്രകാരം ബിന്ദുവിനും കുട്ടികള്‍ക്കും ചെലവിന് ലഭിച്ചു. ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് ഇറങ്ങിപ്പോകേണ്ടതില്ലെന്നും കോടതി ഉത്തരവിട്ടു.

സ്വത്തിനുവേണ്ടിയുള്ള ഒന്‍പത് മക്കളുടെയും അത്യാര്‍ത്തിയില്‍ നിരന്തരം പീഡനം അനുഭവിക്കേണ്ടിവന്നയാളാണ് ശ്രീദേവിയമ്മ. അവസാനം കോടതി സ്വത്ത് ഭാഗിക്കാന്‍ ഉത്തരവിട്ടു. ഇപ്പോള്‍ തനിച്ചുജീവിക്കുന്ന ശ്രീദേവിയമ്മയെ പീഡിപ്പിക്കാന്‍ ആരും ധൈര്യപ്പെടാറില്ല.

ഭര്‍ത്താവിനെ കാണാനില്ലാത്ത ഭീതിയില്‍ നിലവിളിച്ചുകൊണ്ടാണ് പയ്യാനക്കലെ ദേവയാനി കൗണ്‍സലിങ് സെന്ററില്‍ എത്തിയത്. അന്വേഷണത്തിനൊടുവിലാണ് ദേവയാനി ചതിക്കപ്പെട്ടതറിഞ്ഞത്. ഭാര്യയെയും മൂന്നു മക്കളെയും ഉപേക്ഷിച്ച് ഭര്‍ത്താവ് മറ്റൊരു സ്ത്രീയോടൊപ്പം ജീവിക്കുന്നു. ഭര്‍ത്താവിന്റെ പേരിലുള്ള വീട് വില്ക്കാനാണ് ശ്രമം. കോടതി ഉത്തരവിലൂടെ ഇത് തടയാന്‍ സാധിച്ചു. ചെലവിന് ലഭിക്കാനും ഉത്തരവായി. പക്ഷേ, ഇവിടെ തീര്‍ന്നില്ല. വഴിയിലും മറ്റുംവെച്ച് ഭര്‍ത്താവ് പ്രതികാരം തീര്‍ക്കാന്‍ ശ്രമിച്ചു. ഇതില്‍നിന്ന് നിയമം അവര്‍ക്ക് രക്ഷ നല്കുന്നു.

സൈറാബാനു, ശ്രീജ, ഹൈമവതി, റജുള തുടങ്ങി ഗാര്‍ഹികാതിക്രമ നിയമംകൊണ്ട് സ്വന്തം ജീവിതത്തിലുണ്ടായ ആശ്വാസത്തെക്കുറിച്ച് വിവരിക്കാനെത്തിയത് പത്ത് സ്ത്രീകളാണ്.

ഒന്നുറക്കെ സംസാരിക്കാന്‍പോലും ധൈര്യമുണ്ടായിരുന്നവരല്ല ഇവരിലാരും. സുഹൃത്തുക്കളും അയല്‍വാസികളും ധൈര്യംപകര്‍ന്നു. ഗാര്‍ഹിക പീഡന നിരോധന നിയമത്തെക്കുറിച്ചും ഇതിനുള്ള സൗജന്യ നിയമോപദേശത്തെക്കുറിച്ചും നിയമസഹായത്തെക്കുറിച്ചുമൊന്നും പലരും കേട്ടിട്ടുപോലുമുണ്ടായിരുന്നില്ല.

ജീവിതം ദുസ്സഹമായപ്പോഴാണ് അവര്‍ ഈ നിയമത്തിന്റെ വാതില്‍മുട്ടിയത്. കേസിനും കോടതി ഉത്തരവിനുംശേഷം ജീവിതം ആര്‍ക്കും അത്ര മധുരമല്ലെങ്കിലും അവനവന്റെയും തങ്ങളുടെ കുട്ടികളുടെയും അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഈ സ്ത്രീകള്‍ കരുത്ത് നേടി. അവര്‍ നാളെയുടെ സ്ത്രീയുടെ മാതൃകയാണ്. സ്നേഹവും വ്യക്തിത്വവുമുള്ള നാളെയുടെ സ്ത്രീകള്‍.