MATHRUBHUMI RSS
Loading...
ഗ്രാമത്തിനായി കോര്‍പ്പറേറ്റ് ജീവിതം ഉപേക്ഷിച്ച് ചവ്വി

ഇന്ത്യയിലെ ഏറ്റവും മികച്ച ഇന്‍സ്റ്റിറ്റിയൂട്ടുകളിലൊന്നില്‍ നിന്ന് എം.ബി.എ ബിരുദം. ഏത് കോര്‍പ്പറേറ്റ് സ്ഥാപനത്തിലും എളുപ്പം കയറിപ്പറ്റാം. പക്ഷേ ചവ്വി രജാവത്തിന് വ്യത്യസ്തമായ നിലപാടുകളാണുള്ളത്. അല്ലെങ്കില്‍ പിന്നെ വെറുമൊരു വില്ലേജ് കൗണ്‍സിലിന്റെ തലപ്പത്തിരിക്കാന്‍ അവര്‍ താല്പര്യം കാണിക്കുമോ? അതുമാത്രമല്ല അവര്‍ ജോലി നന്നായി ആസ്വദിക്കുന്നുമുണ്ടത്രെ!

'എന്റെ ഗ്രാമത്തെ സേവിക്കാനുള്ള ആഗ്രഹമാണ് അടുത്തുനടന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കാരണം'-ചവ്വി പറയുന്നു.

ടോങ്ക് ജില്ലയിലെ സോദ എന്ന ചെറിയ ഗ്രാമത്തിന്റെ സര്‍പഞ്ച് ആയി ഒരു മാസം മുമ്പാണ് ചവ്വി രജാവത്ത് തിരഞ്ഞെടുക്കപ്പെട്ടത്.

'എന്റെ മുത്തച്ഛന്‍ ബ്രിഗേഡിയര്‍ രഘുബീര്‍ സിങ് സോദയില്‍ തുടര്‍ച്ചയായി മൂന്ന് തവണ സര്‍പഞ്ച് ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഞാന്‍ അദ്ദേഹത്തിന്റെ കാല്പാടുകള്‍ പിന്തുടരണമെന്നത് മുത്തച്ഛന്റെ ആഗ്രഹമായിരുന്നു'.

റിഷിവാലി സ്‌കൂളില്‍ പഠിച്ചശേഷം ഡല്‍ഹിയിലെ ലേഡി ശ്രീറാം കോളേജില്‍ നിന്ന് ബിരുദം നേടിയ ചവ്വി പൂണെയില്‍ നിന്നാണ് മാനേജ്‌മെന്റ് ബിരുദം നേടിയത്.

'ഞാന്‍ സര്‍പഞ്ച് ആയി ചുമതലയേറ്റിട്ട് ഒരു മാസം മാത്രമെ ആയിട്ടുള്ളൂ. ഞാനിത് ആസ്വദിക്കുന്നു. കോര്‍പ്പറേറ്റ് ജീവിതം നയിക്കാന്‍ കഴിയാത്തതില്‍ എനിക്ക് യാതൊരു പരാതിയുമില്ല'ചവ്വി ആവേശത്തിലാണ്. എന്നെ സംബന്ധിച്ചിടത്തോളം ഗ്രാമീണ ജീവിതം പുതിയ കാര്യമില്ല. കര്‍ഷകരുടെ മക്കള്‍ക്കൊപ്പം കളിച്ചുവളര്‍ന്നവളാണ് ഞാന്‍'.


ജീന്‍സും ടീഷര്‍ട്ടും ധരിക്കുന്ന ചവ്വി ദിവസത്തില്‍ മണിക്കൂറുകളോളം ഗ്രാമീണര്‍ക്കൊപ്പം അവരുടെ നീറുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ചിലവഴിക്കുന്നു. നാടന്‍ ഭാഷയില്‍ ഗ്രാമീണര്‍ ബഹുമാനത്തോടെ ചവ്വയെ വിളിക്കുന്നത് 'ബൈസ' എന്നാണ്.

'ഇവിടുത്തെ ആളുകള്‍ക്ക് എന്നില്‍ വലിയ പ്രതീക്ഷയാണുള്ളത്. ഞാനവരെ നിരാശപ്പെടുത്തില്ല-ചവ്വ വ്യക്തമാക്കുന്നു. വളരെ വേഗം വികസനെ നടപ്പിലാക്കുകയാണ് ലക്ഷ്യം. ഫ്ലറിഡിന്റെ അംശം വളരെ ഉയര്‍ന്നതായതിനാല്‍ വെള്ളം ഇവിടുത്തെ വലിയ പ്രശ്‌നമാണ്. ഇത് പരിഹരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കും'.

എല്ലാ വീടുകളിലും വൈദ്യുതിയെത്തിക്കുന്നതിനും റോഡുകള്‍ നിര്‍മിക്കുകയുമാണ് ചവ്വിയുടെ പരിഗണനയിലുള്ള മറ്റ് വിഷയങ്ങള്‍. മറ്റുള്ളവരില്‍ നിന്ന സഹായം പ്രതീക്ഷിച്ച് സമയം കളയാതെ ഗ്രാമീണര്‍ സ്വയം വികസനത്തിനായി പരിശ്രമിക്കുകയാണ് വേണ്ടത്. ഇക്കാര്യത്തില്‍ ഒരു മാറ്റം ആവശ്യമാണ്. ഇത് ഞാന്‍ അവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഞാന്‍ പലയിടങ്ങളിലും അപ്രതീക്ഷിതമായി കയറിച്ചെല്ലാറുണ്ട്. ഇപ്പോള്‍ സ്ത്രീകള്‍ പോലും വികസനപദ്ധതികളില്‍ പങ്കെടുക്കുന്നുണ്ട്-ചവ്വി അഭിമാനപൂര്‍വം പറയുന്നു.

വില്ലേജിന്റെ കാര്യങ്ങള്‍ നോക്കുന്നതോടൊപ്പം ജയ്പൂരില്‍ തന്റെ കുടുംബത്തിന് സ്വന്തമായുള്ള ഹോട്ടലിന്റെ നടത്തിപ്പിലും ചവ്വി പങ്കെടുക്കുന്നുണ്ട്. ജയ്പൂരില്‍ ഇ-ക്വസ്റ്റ് എന്ന പേരില്‍ ഒരു സവാരി അക്കാദമിയും ചവ്വി നടത്തുന്നുണ്ട്. എന്നാല്‍ രാഷ്ട്രീയത്തില്‍ ഇതിലും ഉന്നതിയിലെത്താന്‍ തനിക്ക് ആഗ്രഹമില്ലെന്ന ചവ്വി രജാവത്ത് വ്യക്തമാക്കുന്നു.