MATHRUBHUMI RSS
Loading...
ചായക്കൂട്ടുകള്‍ക്കിടയില്‍ ഷീബ
തെന്നൂര്‍.ബി.അശോക്‌

കാത്ത്‌ലാബിലെ ഓപ്പറേഷന്‍ ടേബിളില്‍ കിടക്കുന്ന രോഗിക്ക് ആത്മവിശ്വാസം പകര്‍ന്ന് ആഞ്ചിയോപ്ലാസ്റ്റി സെന്റിങ് ചെയ്യുന്ന അതേ സൂക്ഷ്മതയും പ്രാര്‍ഥനയുമാണ്, എണ്ണച്ഛായത്തില്‍ ചിത്രമെഴുതുമ്പോഴും വേദനകളെ കവിതകളാക്കി കോറിയിടുമ്പോഴും ഡോ. ഷീബാജോര്‍ജിനുള്ളത്. ഷീബാജോര്‍ജ് എന്ന കാര്‍ഡിയോളജിസ്റ്റിന് ചിത്രമെഴുത്തും കാവ്യരചനയും ഗൗരവമാര്‍ന്ന ഇടപെടലാണ്.

എത്ര തിരക്കുകള്‍ക്കിടയിലും മനസ്സിലുള്ള ചിത്രങ്ങള്‍ ക്യാന്‍വാസിലാക്കാനും സ്വകാര്യവേദനകളെ കവിതകളാക്കിമാറ്റാനും മാത്രമല്ല അവയെല്ലാം സൂക്ഷിക്കാനും പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കാനും കവടിയാര്‍ കുറവന്‍കോണത്ത് 'ഡ്രീംസി'ല്‍ ഡോ. ഷീബാജോര്‍ജിന് സാധിക്കുന്നു. വാട്ടര്‍കളര്‍, പെന്‍സില്‍, പെന്‍ ആന്‍ഡ് ഇങ്ക്, എണ്ണഛായം എന്നീ മാധ്യമങ്ങളിലായി നൂറിലധികം ചിത്രങ്ങള്‍ ഡോക്ടറുടെ ബ്രഷില്‍ പിറവിയെടുത്തിട്ടുണ്ട്. എങ്കിലും അധികവും എണ്ണഛായാചിത്രങ്ങള്‍തന്നെ. സമൂഹത്തില്‍ ദുരിതംപേറുന്ന സ്ത്രീകളുടെ വിവിധ ജീവിതതലങ്ങള്‍, പ്രകൃതിയോടുള്ള മനുഷ്യന്റെ കടന്നുകയറ്റം, മൃഗതൃഷ്ണ... എന്നിവയെല്ലാം ചിത്രങ്ങള്‍ക്ക് വിഷയങ്ങളാണ്. 'ഡ്രീംസി'ന്റെ സ്വീകരണമുറി മാത്രമല്ല, ഇടനാഴിയും ചുറ്റുഗോവണിയുമെല്ലാം നമ്മെ സ്വീകരിക്കുന്നത് ഡോക്ടറുടെ ചിത്രങ്ങള്‍തന്നെ.

2007ല്‍ മ്യൂസിയം ഓഡിറ്റോറിയത്തില്‍ ചിത്രപ്രദര്‍ശനം നടത്തിയപ്പോഴാണ് ഡോ. ഷീബാ ജോര്‍ജിന്റെ സഹപ്രവര്‍ത്തകര്‍പോലും ഡോക്ടറുടെ ഉള്ളിലുള്ള കലാകാരിയെ തിരിച്ചറിഞ്ഞത്. അന്ന് ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്യാനെത്തിയ അശ്വതിതിരുനാള്‍ ഗൗരി ലക്ഷ്മീഭായി നല്‍കിയ പ്രചോദനമാണ് ഇന്നും കൈമുതലെന്ന് ഷീബാ ജോര്‍ജ് പറയുന്നു.

മനസ്സ് മുറിപ്പെടുമ്പോള്‍, ഏകാന്തത വേട്ടയാടുമ്പോള്‍, പ്രതികരിക്കാന്‍ കഴിയുന്ന മാധ്യമം കവിതയാണെന്ന് ഡോക്ടര്‍ തെളിയിച്ചിട്ടുണ്ട്. ഇതിനുദാഹരണമാണ് 2008ല്‍ പ്രസിദ്ധീകരിച്ച 'നൈര്‍മല്യത്തിന്റെ നൊമ്പരം' (അഗണി ഓഫ് ഇന്നസെന്‍സ്) എന്ന കവിതാസമാഹാരം. പരിചയപ്പെട്ട രോഗികള്‍, അവരുടെ ജീവിതസാഹചര്യങ്ങള്‍, ഹൃദയം തകര്‍ത്ത അനുഭവങ്ങള്‍ എല്ലാം തന്റെകൂടി വ്യഥകളാണെന്ന് ഡോക്ടര്‍ പറയുന്നു. ഉച്ചവരെ തന്നോടൊപ്പം സംസാരിച്ചിരുന്ന് വീട്ടിലേയ്ക്ക് പോയ കൂട്ടുകാരി വൈകുന്നേരം മരിച്ച വാര്‍ത്തയറിഞ്ഞ് ഉറങ്ങാന്‍ കഴിയാത്ത രാത്രിയിലാണ് ഡോ. ഷീബയുടെ ആദ്യ കവിത പിറവിയെടുത്തത് - ഫ്രഛലവ റ് ൗള്‍ ശിഹവൃലയ്ത്ത.

2001ല്‍ ജോലി ലഭിച്ച് കുവൈറ്റിലേയ്ക്ക് പോകേണ്ടിവന്നു. വീട്ടുകാരെ വിട്ടുള്ള ആദ്യയാത്ര. മനസ്സ് കലുഷിതം. പെട്ടെന്ന് അമ്മയ്ക്ക് ഒരു കത്തെഴുതിയാലോ എന്ന് ചിന്തിച്ച് ബാഗില്‍ പരതവേ പേപ്പര്‍ ഇല്ല. ഉള്ളത് അപ്പോയിന്‍മെന്റ് ലറ്ററിന്റെ മൂന്ന് കോപ്പികള്‍. പിന്നെ വൈകിയില്ല. ഒന്നിന്റെ പിറകുവശത്ത് കത്തെഴുതിത്തുടങ്ങി. അത് അവസാനിച്ചപ്പോള്‍ കവിതയായി. എല്ലാം കൂട്ടിച്ചേര്‍ത്ത് 40 കവിതകളുടെ ഒരു സമാഹാരം സി.പി. നായരുടെ അവതാരികയോടെ പുസ്തകമാക്കി പ്രസിദ്ധീകരിച്ചു. സ്നേഹവും പ്രേമവും ജീവിതവും മാത്രമല്ല, ആദ്യവായനയില്‍ തന്നെ അനുവാചകനെ തന്റെ വഴിയേകൂടി കൊണ്ടുപോകുന്ന ഈ കവിതകളിലെല്ലാം നിഴല്‍പോലെ പിന്തുടരുന്ന മരണത്തിന്റെ സാന്നിധ്യം നമുക്ക് കാണാം. ഒരിടത്ത് അതിനെപ്പറ്റി ഡോക്ടര്‍ ഇങ്ങനെ എഴുതിനിര്‍ത്തുന്നു.
'-പക്ഷേ ഒന്നുണ്ട് നീയുമൊരു രക്ഷകന്‍
ചിലര്‍ക്കെങ്കിലും ചിലപ്പോഴെങ്കിലും.'

പട്ടം എസ്.യു.ടി. ആസ്​പത്രിയില്‍ കാര്‍ഡിയോളജി വിഭാഗത്തില്‍ സേവനമനുഷ്ഠിക്കുന്ന ഡോ. ഷീബാ ജോര്‍ജിന്റെ ഭര്‍ത്താവ് ഡോ. മാത്തന്‍ ജോര്‍ജ് ആണ് എല്ലാറ്റിനും പിന്‍ബലമായി ഒപ്പമുള്ളത്. മക്കളായ പ്രദീപും പ്രണോയിയും മെഡിസിന്‍ രംഗത്തുതന്നെയുണ്ട്.