MATHRUBHUMI RSS
Loading...
വൈകീട്ടെന്താ പരിപാടി...
ശര്‍മിള

സൗഹൃദങ്ങള്‍ പൂക്കുന്ന ചില സങ്കേതങ്ങള്‍. അവിടത്തെ കാഴ്ചകളിലൂടെ, സായന്തനത്തിന്റെ മധുരം നുകര്‍ന്നൊരു യാത്ര...


മറൈന്‍ ഡ്രൈവിന്റെ ഇഷ്ടികവിരിച്ച വിശാലമായ നടപ്പാതയില്‍ നഗരം നിറഞ്ഞുതുടങ്ങി. മെല്ലെ മറയുന്ന ചുവപ്പ് സൂര്യന്‍. കായലോരത്തെ തണുപ്പുള്ള കാറ്റ്. മഹാരാജാസില്‍നിന്നും സെന്റ് തെരേസാസില്‍നിന്നുമൊക്കെയെത്തിയ കോളേജ് പിള്ളേര്‍ സംഘമായി ചിരിച്ചുമറിഞ്ഞു നടക്കുന്നു. പിന്നെ ഇഷ്ടം പോലെ ലവ് ബേര്‍ഡ്‌സ്.

''ഇരുന്ന് സംസാരിക്കാന്‍ ഒരു തുറന്ന സ്ഥലം''-മറൈന്‍ഡ്രൈവിന്റെ ആരാധികയാണ് കൈരളി ചാനലിലെ 'എക്‌സ്ഫാക്റ്റര്‍' ഷോ അവതാരക സ്രിന്‍ഡ. കൂടെ ഒരു കൊച്ചുഗാങ്. ''ഞങ്ങളുടെ ശനി-ഞായര്‍ നേരമ്പോക്ക് ഇവിടെയാണ്,'' ഗാങ്ങിലെ അഷബ് വിവരിച്ചു. ഒരു സ്വകാര്യ ഫിനാന്‍സ് കമ്പനിയില്‍ റിലേഷന്‍ഷിപ്പ് ഓഫീസറാണ് അഷബ്. കൂട്ടുകാര്‍ അറേബ്യന്‍ ചിക്കന്‍ വാങ്ങിക്കഴിക്കാനുള്ള പ്ലാനിലാണ്. ഈ വോക്‌വേയില്‍ കൈയ്യെത്തുംദൂരത്തുതന്നെ എല്ലാ 'ഈറ്റബ്ള്‍സും' കിട്ടും. മുളകിട്ട പൈനാപ്പിള്‍, മുളകു ബജി...അങ്ങനെ.

കോട്ടയംകാരി ലിഡിയ മൂന്നു വര്‍ഷമായി കൊച്ചിയുടെ വശ്യസൗന്ദര്യത്തില്‍ മുങ്ങിനടക്കുന്ന പെണ്‍കുട്ടിയാണ്. കൊച്ചി ചുറ്റിനടക്കാറുണ്ടോ എന്നാണെങ്കില്‍ 'ഇതെന്തു ചോദ്യം' എന്ന മറുപടി. ''മറൈന്‍ഡ്രൈവില്‍ ഇരുന്ന് കത്തിവെക്കുന്നതിനേക്കാള്‍ ഇഷ്ടം ചുമ്മാ നടക്കാനാണ്,''കൈരളി ചാനലില്‍ 'ഹലോ ഗുഡ് ഈവനിങ്' പരിപാടിയുടെ അവതാരകയാണ് ലിഡിയ.

സന്ധ്യക്ക് വൈദ്യുതവിളക്കുകള്‍ തെളിഞ്ഞപ്പോള്‍ എന്തൊരു കാഴ്ച! ജിസിഡിഎ ഷോപ്പിങ് കോംപ്ലക്‌സിനും ബേ പ്രൈഡ് മാളിനും പുതിയൊരു ചൈതന്യം. ഔട്ട് ഡോര്‍ സ്‌നാക്ക് ഔട്ട്‌ലെറ്റുകളിലിരുന്ന് കാപ്പിയും ഐസ്‌ക്രീമും നുണയുന്ന യുവത്വം. എല്ലാവരും സുന്ദരികളും സുന്ദരന്മാരുമാണ്. ഷോപ്പിങ് മാളുകളിലെ ഗംഭീരമായ ഗ്ലാസ് ചുമരുകള്‍ക്ക് മുന്‍പില്‍, മാര്‍ബിള്‍ തൂണുകള്‍ക്കിടയില്‍... അദൃശ്യമായ ഒരു ക്യാമറക്കണ്ണിനു മുന്‍പിലെന്നപോലെ അറിയാതെ പോസ് ചെയ്യുന്നപോലെ അവരെല്ലാം... അത്ര ആകര്‍ഷകമായ ചലനങ്ങള്‍, നോട്ടങ്ങള്‍... അതീവ ഭംഗിയുള്ള വസ്ത്രങ്ങള്‍...

കായലിലെ ജലവിതാനത്തിനിപ്പോള്‍ അസ്തമയം അവശേഷിപ്പിച്ച ഇരുണ്ട ചെമപ്പു നിറം. കൊച്ചുവള്ളങ്ങള്‍, ഫിഷിങ് ബോട്ടുകള്‍... ടൂറിസ്റ്റ് ബോട്ടിലെ ജോലിക്കാര്‍ ആളെ വിളിച്ചുകേറ്റാന്‍ മിടുക്കന്മാരാണ്. വൈകീട്ട് കൊച്ചിക്കായലില്‍ ഒരു 45 മിനുട്ട് ബോട്ടിങ് നല്ല രസം... വെളിച്ചം വിതറുന്ന കൊച്ചിന്‍ രാത്രിയിലേക്കു തിരിച്ചുവരാം.

ദേ, സ്റ്റാച്യൂവില്‍ കാണാം...

'ദേ, ചേട്ടാ വൈകുന്നേരം സ്റ്റാച്യൂവില് കാണാം'-യൂണിവേഴ്‌സിറ്റി കോളേജിനു മുന്നിലെ റോഡില്‍വെച്ച് പിരിയുമ്പോള്‍ കൂട്ടുകാര്‍ പരസ്​പ രം വിളിച്ചുപറഞ്ഞു. 'സ്റ്റാച്യു' എന്ന് ഓമനിച്ചു വിളിക്കുന്നത് സ്റ്റാച്യു ജങ്ഷനെയാണ്. തിരുവനന്തപുരത്തിന്റെ ഒത്ത നടുവിലെ മുക്കൂട്ട് കവല. മുന്നില്‍ സെക്രട്ടേറിയറ്റ് മന്ദിരം. ചുറ്റിലും സര്‍ക്കാര്‍ സ്ഥാപനങ്ങളും ഷോപ്പിങ് കോംപ്ലക്‌സുകളും. കവലയുടെ നടുക്ക് ദിവാന്‍ മാധവരായര്‍ പ്രതിമ.

വൈകിട്ട് നാലു മണിയുടെ വെയിലൊന്ന് ചാഞ്ഞാല്‍ കവലയില്‍ ആളുകള്‍ ഇരമ്പുകയായി... അധികവും ചെറുപ്പക്കാര്‍. പാര്‍ക്ക് ചെയ്തിട്ട ബൈക്കുകളുടെ നിരയ്ക്കിടയില്‍ ഒരു ചിറ്റ് ചാറ്റ്. പ്ലസ് ടു വിദ്യാര്‍ഥിനി ഹരിപ്രിയ, ആള്‍ സെയിന്റ്‌സിലെ ഡിഗ്രി വിദ്യാര്‍ഥിനി അശ്വതി, അമൃതാ ടിവി ഡാന്‍സര്‍ ചൈത്ര. കൂട്ടിന് അമൃതാ ടിവി 'ലെറ്റസ് ഡാന്‍സ്' വിന്നര്‍ അജേഷുമുണ്ട്. സ്റ്റാച്യുവിലെ അനീഷ് റഹ്മാന്‍ ഡാന്‍സ് സ്റ്റുഡിയോവില്‍ ഡാന്‍സ് പ്രാക്ടീസ് കഴിഞ്ഞ് വരികയാണിവര്‍. ''സ്റ്റാച്യുവില്‍ ചുമ്മാനിന്ന് സംസാരിക്കുക വളരെ ത്രില്ലിങ്ങാണ്. ദാ ആ തട്ടുകട കണ്ടില്ലേ, ചൂടുള്ള ബനാന ചിപ്‌സ് കിട്ടും.'' പറഞ്ഞുതീരും മുന്‍പേ ചിപ്‌സ് വാങ്ങി കൊറിച്ചുതുടങ്ങി അജേഷ്. ഓരോ പിടി വാരിത്തിന്നാന്‍ കൂട്ടുകാരികള്‍ മത്സരിച്ചു...

പലര്‍ക്കും സുഹൃത്തുക്കളെ കണ്ടുമുട്ടാനുള്ള ഇടമാണ് സ്റ്റാച്യു. ''ഇവിടെ ഈ തിരക്കിലും ബഹളത്തിലും ഒരു പ്രത്യേക രസമുണ്ട്. മ്യൂസിയംപോലെയോ കനകക്കുന്ന് പോലെയോ കാഴ്ചകളുടെ ഭംഗിയല്ല ഇവിടെ. ആള്‍ക്കൂട്ടത്തില്‍മാത്രം കിട്ടുന്ന ഒരു സുഖം''-സായാഹ്നപത്രം തിരഞ്ഞുവന്നതാണ് സെയില്‍സ് എക്‌സിക്യൂട്ടീവ് സുമേഷ്.

ബസ്‌സ്റ്റോപ്പില്‍ അല്പം വായ്‌നോട്ടം. പെട്ടെന്ന് കണ്ടുമുട്ടുന്ന പരിചയക്കാരിയോട് സൊള്ളല്‍, പ്രണയത്തിന്റെ കുറുകല്‍, രാഷ്ട്രീയം, ചര്‍ച്ചകള്‍... അങ്ങനെയെല്ലാം. സ്റ്റാച്യു-ബ്രിട്ടീഷ് ലൈബ്രറി റോഡില്‍ സന്ധ്യമയങ്ങുമ്പോള്‍ പതിവായെത്തുന്ന വാന്‍ തട്ടുകടയാണ് ചിലരുടെ ലക്ഷ്യം.

സ്റ്റാച്യുവിലെ ഡി.സി ബുക്‌സ് ബില്‍ഡിങ്ങിന് മുന്‍പിലുമുണ്ട് കൊച്ചുകൊച്ചുകൂട്ടങ്ങള്‍. ''പുതിയ പുസ്തകങ്ങള്‍ വന്നോ എന്ന് ഡി.സിയിലൊന്ന് പരതും. പിന്നെ ആരെങ്കിലും പരിചയക്കാര്‍ കാണും. സംസാരിച്ച് കുറച്ചുസമയം ചെലവിടും''-ഡി.സിക്കു മുന്നിലെ സ്ഥിരം നില്‍പ്പുകാരനാണ് സ്‌കൂള്‍ അധ്യാപകനായ ശ്രീരാജ്.

നമുക്ക് ബീച്ചില്‍ പോവാം

ഒരു ഞായറാഴ്ച കിട്ടിയാല്‍ കൊല്ലത്തെ ആണും പെണ്ണും ഒരുപോലെ ഉത്സാഹത്തില്‍ പറയുന്നൊരു ഡയലോഗുണ്ട്, 'നമുക്ക് ബീച്ചില്‍ പോവാം...' ടൗണില്‍നിന്ന് ഒന്നു കാലു നീട്ടിവെച്ച് നടന്നാല്‍ ബീച്ചായി. തടസ്സമില്ലാത്ത ആകാശം, തുറന്ന നീലക്കടല്‍, കടലിരമ്പത്തിന്റെ നിലയ്ക്കാത്ത സംഗീതം... ''പൂഴീല് വെറുതെ ഇങ്ങനെ ഇരുന്നാല്‍ മതി. കപ്പലണ്ടീം കൊറിച്ച്. ഞങ്ങള് ഫ്രണ്ട്‌സ് എപ്പഴും ഇവിടെയാ കൂടുക...'' ബീച്ചിലെ ഒാരോ വിസ്മയങ്ങളും വിവരിക്കുകയായി കമ്പ്യൂട്ടര്‍ വിദ്യാര്‍ഥിനി മാളു.

പബ്ലിക് ലൈബ്രറി, എസ്.എന്‍.കോളേജ് ജങ്ഷന്‍, അഡ്വഞ്ചര്‍ പാര്‍ക്ക്, ബിഷപ്പ് ജറോം നഗര്‍... ടൗണില്‍ ചുറ്റിക്കറങ്ങാന്‍ 'ഹോട്ട് സ്‌പോട്ടുകള്‍' ധാരാളമുണ്ട്. എന്നിട്ടും ബീച്ച് തന്നെയാണ് ഇവിടത്തെ ചെറുപ്പക്കാരുടെ പ്രിയസങ്കേതം. '' ഇവിടെ വന്നാല്‍ വലിയ ചെലവില്ല. 25 രൂപയ്ക്കപ്പുറം കാശാവില്ല. ഞങ്ങള്‍ ചില ദിവസം അഞ്ചു മണിക്ക് വന്ന് ക്രിക്കറ്റോ ബീച്ച് വോളിയോ കളിക്കും. ചിലര്‍ ശീട്ടുകളിക്കാര്‍ക്കൊപ്പം കൂടും. മറ്റൊരു രസം ബൈക്കേഴ്‌സാണ്. പലരും പുതിയ ബൈക്ക് വാങ്ങിയാല്‍ ബീച്ചില്‍ കൊണ്ടുവന്ന് ചില അഭ്യാസമൊക്കെ കാണിക്കും''-സ്‌പോര്‍ട്‌സ് പ്രേമിയാണ് അനസ്. ബി.ടെക് കഴിഞ്ഞ് ആന്ധ്രയില്‍ ഒരു പ്രൊജക്ടില്‍ വര്‍ക്ക് ചെയ്യുന്നു.

കടപ്പുറത്ത് കടലില്‍ പോവാത്ത വള്ളങ്ങള്‍ കെട്ടിക്കിടപ്പുണ്ട്. ചെറുപ്പക്കാരുടെ ഇഷ്ടസങ്കേതമാണിവിടം.''ഞാനും ഫ്രണ്ട്‌സും ജീവിതത്തിലെ പ്രധാന തീരുമാനങ്ങളൊക്കെ എടുക്കാന്‍ ഈ മൂലയിലാ കൂടുക.''-അനസ് ഓര്‍മിച്ചു.

പട്ടംപറത്തുന്ന ഒരുകൂട്ടം കുട്ടികള്‍... ചായക്കടയില്‍ ചാറ്റ്-പട്ടാണിയും മുട്ടയും-സ്വാദ് നോക്കുന്നവര്‍ നീതു, മുഹമ്മദ് റുഷ്ദി, ശ്യാംകുമാര്‍... ''ഇടയ്ക്ക് ബീച്ചില്‍ നല്ല ജുഗല്‍ബന്ദി കാണും. ഫ്യൂഷന്‍ മ്യൂസിക്'', കൂട്ടുകാര്‍ പറഞ്ഞു.

കടല്‍ത്തീരത്തുവെച്ചുമാത്രം എന്നും കണ്ടുമുട്ടുന്നവരുണ്ട്. എന്നും കാണുന്ന മുഖങ്ങള്‍ പരസ്​പരം ചിരിച്ചുതുടങ്ങും. ഹലോ പറയും. ക്രമേണ ഉറ്റസൗഹൃദങ്ങള്‍ രൂപമെടുക്കുകയായി. ''ഈ കടല്‍ സാക്ഷി. ഞങ്ങള്‍ നല്ല ഫ്രന്‍ഡ്‌സായിരുന്നു ആദ്യം. ഇപ്പോള്‍ പ്രേമിക്കുന്നവരാണ്''-തീരത്തെ ജലകന്യകയുടെ പ്രതിമയ്ക്കടുത്തുവെച്ച് പരിചയപ്പെട്ടവര്‍, മീരയും അശ്വിനും പറഞ്ഞു.

പുല്‍മൈതാനത്തില്‍...

കോഴിക്കോട് നഗരത്തിന്റെ സായാഹ്നം മാനാഞ്ചിറയ്ക്കുചുറ്റുമാണ്. വെയില്‍മായുമ്പോഴേക്കും മൈതാനത്തിലെ പുല്‍ത്തകിടിയില്‍ ചെറുകൂ ട്ടങ്ങളായി ആളുകള്‍ വന്നിരിക്കയായി. വിശ്രമത്തിന്റെയും സൗഹൃദത്തിന്റെയും മുഹൂര്‍ത്തങ്ങള്‍...

മൈതാനിയുടെ പ്രധാന കവാടത്തിലൂടെ കുറച്ച് പെണ്‍കുട്ടികളും ആണ്‍കുട്ടികളും കലപിലകൂട്ടി കടന്നുവന്നു. പുല്‍ത്തകിടിയില്‍ ചുമന്ന സന്ധ്യയില്‍ അവരുടെ ഒത്തുകൂടല്‍... ''ഞങ്ങള്‍ ഡെയ്‌ലി മാനാഞ്ചിറയില്‍ വരും'' - ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ഥിനി ശ്രുതി പറയുന്നു. കൂട്ടത്തിലെ കുട്ടി പ്ലസ് വണ്‍ വിദ്യാര്‍ഥിനി തീര്‍ഥയാണ്. പാനിപ്പൂരി കഴിക്കാനുള്ള അക്ഷമയിലാണ് തീര്‍ഥ. പിന്നെ ശീതളും സഫോണും ജസിനും... ''കോളേജില്‍ സെന്റിനറി ഇയര്‍ സെലിബ്രേഷന്‍ വരാന്‍പോകുന്നു. റിഹേഴ്‌സലും മറ്റുമായി തിരക്കാണ്. വൈകീട്ട് മാനാഞ്ചിറയില്‍ വന്നിരിക്കുമ്പോള്‍ എല്ലാ ടെന്‍ഷനും തീരുന്നപോലെയാണ്'' - ക്രിസ്ത്യന്‍ കോളേജിലെ ഡിഗ്രി വിദ്യാര്‍ഥിനി ദിഷാ ദിവാകര്‍ പറഞ്ഞു.

മൈതാനത്തിനും ചിറയ്ക്കുമിടയില്‍ പാര്‍ക്ക്. വലിയ മരത്തണലുകളില്‍ നീണ്ടുനിവര്‍ന്ന് ചെറുമയക്കത്തിലാഴുന്നവര്‍... തണലില്‍ ഒരു ഓള്‍ഡ് മെന്‍സ് കോര്‍ണറുമുണ്ട് . യൗവനത്തിന്റെ തമാശകള്‍ക്ക് പറ്റിയതെല്ലാം മാനാഞ്ചിറയ്ക്കു ചുറ്റുമുണ്ട്.കടലയും പോപ്‌കോണുമെല്ലാം... മിഠായിത്തെരുവില്‍ ഒന്നിനും പഞ്ഞമില്ല.പുല്‍മൈതാനിയിലെ സൗഹൃദങ്ങള്‍ രാത്രി എട്ടുമണിയോളം നീളും. കല്യാണത്തിന്റെ പുതുക്കംമാറാത്ത ഇണകള്‍ക്കും അനുരാഗികള്‍ക്കും ചങ്ങാതിക്കൂട്ടങ്ങള്‍ക്കും മീതെ കൊളോണിയല്‍ സ്റ്റൈലില്‍ പണിത ഉയര്‍ന്ന വിളക്കുമരങ്ങള്‍ വെളിച്ചം പൊഴിച്ചുനില്‍ക്കും.

നമ്പര്‍ വണ്‍ മറൈന്‍ ഡ്രൈവ്

പത്തില്‍ പഠിക്കുമ്പോള്‍ സ്‌കൂള്‍ എക്‌സ്‌കര്‍ഷന് വന്നിട്ടുണ്ട് കൊച്ചിയില്‍. കണ്ണൂരിലെ തനിനാട്ടിന്‍പുറത്തുനിന്നെത്തിയ ഞാന്‍ അന്നു മുതല്‍ ഈ നഗരത്തെ സ്‌നേഹിച്ചുതുടങ്ങി. അതാണ് പ്ലസ് ടു കഴിഞ്ഞ് സെന്റ് തെരേസാസില്‍ പഠിക്കാന്‍ കാരണം. സിനിമയില്‍ വന്നതിനു ശേഷം അധികം കറക്കമൊന്നുമുണ്ടായില്ല. 'ഹാപ്പി ഹസ്‌ബെന്‍ഡ്‌സ്' ഷൂട്ടിങ് മറൈന്‍ ഡ്രൈവിലായിരുന്നു. കുറേക്കാലത്തിനുശേഷം അന്ന് ഞാന്‍ ഭാമയ്ക്കും ജയറാമേട്ടനുമൊപ്പം വോക്‌വേയിലൂടെ സന്ധ്യാസമയത്ത് ഇളംകാറ്റുമേറ്റ് നടന്നു.''

സംവൃത (നടി)


ഓര്‍മയില്‍ ഒരു ജാഥ

യൂണിവേഴ്‌സിറ്റിയില്‍ ഞാനും 'തരികിട' സാബുവും ബാലഭാസ്‌കറും ജാസിഗിഫ്റ്റും ഒരേ ബാച്ചാണ്. പൊളിറ്റിക്‌സിലൊന്നും ഇടപെടാതെ പാട്ടുമായി നടക്കുന്നവരാ ഞങ്ങള്‍. സമരത്തിനൊന്നും വിളിച്ചാല്‍ പോവാത്തവര്‍. ഒരിക്കല്‍ നിര്‍ബന്ധിക്കപ്പെട്ട് എസ്.എഫ്.ഐ.യുടെ സമരത്തിനുപോയി. നീളന്‍ ജാഥയുടെ ഏറ്റവും പിറകിലാണ് ഞാനും കൂട്ടരും. സ്റ്റാച്യുവിലെത്തിയതേയുള്ളൂ. ഏറ്റവും മുന്നില്‍ ഒരു സോഡക്കുപ്പി മോളിലോട്ടു പോവുന്നതും കണ്ടു. പോലീസ് വന്ന് അടിതുടങ്ങി. അത് പടര്‍ന്നു പിന്നോട്ടെത്തും മുന്‍പ് ഞങ്ങള്‍ ഒരു ഓട്ടോവില്‍ ചാടിക്കയറി രക്ഷപ്പെട്ട് വീട്ടിലെത്തി. ഇന്നും സ്റ്റാച്യു എന്നു ഓര്‍ക്കുമ്പോള്‍ ചിരിയോടെ മനസ്സിലെത്തുന്ന സംഭവം അതാണ്.''

ഷാന്‍ (സംഗീതസംവിധായകന്‍)


ഇഷ്ടമാണ്, പക്ഷേ

കുട്ടിക്കാലത്ത് തിരുവോണമായാല്‍ ഞാനും ചേച്ചിയും അച്ഛനുമമ്മയും ചിറ്റപ്പനും ഫാമിലിയുമൊക്കെ ബീച്ചില്‍ പോവും. കടലിനെ ഇഷ്ടവുമാണ്, പേടിയുമാണ് എനിക്ക്. ചേച്ചിയൊക്കെ തിരയില്‍ കളിക്കുമ്പോള്‍ അല്പം മാറി കടലിനെ നോക്കിയിരിക്കും ഞാന്‍. കൊല്ലം ബീച്ചിലായിരുന്നു 'സണ്‍മൂണ്‍ റസ്റ്റോറന്റ്' എന്ന സീരിയലിന്റെ ഷൂട്ടിങ്. ഒഴിവുസമയത്ത് സഹപ്രവര്‍ത്തകരെല്ലാം കടലിലിറങ്ങി. ഞാന്‍ കാല്‍നനയ്ക്കാതെ കടല്‍ കണ്ട് നടന്നു. എന്റെ ഭര്‍ത്താവ് ലോവലിന് കടല്‍ ഭയങ്കര ഇഷ്ടമാണ്. നീന്തലുമറിയാം. കല്യാണം കഴിഞ്ഞ അന്നുതൊട്ട് പറയുന്നതാ ബീച്ചില്‍ പോവണമെന്ന്. എന്റെ ഈ പേടി ഞാന്‍ ഇതുവരെ പറഞ്ഞിട്ടില്ല.''

അമ്പിളീ ദേവി(നടി)


മാനാഞ്ചിറ വിട്ട് കളിയില്ല

മുഖംമാറുന്നതിനു മുന്‍പുള്ള മാനാഞ്ചിറയിലാണ് എന്റെ ഓര്‍മയെല്ലാം. സിനിമാകുതുകിയായ കോളേജ് വിദ്യാര്‍ഥി. അയാള്‍ക്ക് വേണ്ടതെല്ലാം ഒരുക്കിനിന്ന ഒരു ചെറുപട്ടണത്തിന്റെ ഭംഗിയുള്ള മുഖമാണതിന്. കോഴിക്കോട്ടുകാര്‍ക്ക് മാനാഞ്ചിറവിട്ട് ഒരു കളിയില്ല; കളിക്കാനായാലും പോസ്റ്റോഫീസിലേക്കായാലും പുസ്തകമെടുക്കാന്‍ പബ്ലിക് ലൈബ്രറിയിലേക്കായാലും. അന്ന് ക്രൗണ്‍ തിയേറ്ററില്‍ ചാപ്ലിനെപ്പോലുള്ള വലിയ ചലച്ചിത്രകാരന്മാരുടെ റിട്രോസ്‌പെക്ടീവുകള്‍ കാണിച്ചിരുന്നു. ചലച്ചിത്ര കുതുകിയായ ഒരു വിദ്യാര്‍ഥിക്ക് കാണാന്‍ നല്ല സിനിമകളും കണ്ട സിനിമകള്‍ ചര്‍ച്ചചെയ്യാന്‍ കൂട്ടുകാരും ചെന്നിരിക്കാന്‍ മാനാഞ്ചിറ മൈതാനവും. അവിടെ ഫുട്‌ബോള്‍ കോച്ചിങ്ങെടുക്കുന്ന പന്തുകളിക്കാരും കടല കൊറിച്ചുനടക്കാന്‍ അരികിലൊരു പാര്‍ക്കും. മറ്റെന്താണ് അയാള്‍ക്ക് വേണ്ടത്.''

രഞ്ജന്‍ പ്രമോദ് (തിരക്കഥാകൃത്ത്്)

Other stories in this section