ഒ.രാധിക
നാസി ഭീകരത ലോകത്തോട് വിളിച്ചുപറഞ്ഞ ആന്‍ ഫ്രാങ്ക് എന്ന പെണ്‍കുട്ടിയെപ്പോലെ സ്വതന്ത്രജീവിതം വഴിമുട്ടിയപ്പോഴാണ് മലാല എന്ന പാകിസ്താന് പെണ്‍കുട്ടിയും ഡയറിയെഴുതാന്‍ തുടങ്ങിയത്. നാസി വേട്ടക്കിടെ ജീവന് കൈയിലെടുത്ത് ഒളിയിടങ്ങളില്‍ അജ്ഞാതവാസത്തിന് വിധിക്കപ്പെട്ട ആനിന് കൂട്ടുകൂടാനോ പങ്കുവെക്കാനോ ആരുമില്ലാത്തതുകൊണ്ടായിരുന്നു കിറ്റിയെന്ന ഓമനപ്പേരില്‍ ഡയറി എഴുതിയത്. എന്നാല്‍ മലാലയ്ക്ക് തീവ്രവാദവും യുദ്ധവും നരകമാക്കിയ പാക്കിസ്താന് മണ്ണില്‍നിന്ന് തന്റെ ജീവിതം പറയാന്‍ ഇന്റര്‍നെറ്റ് കൂട്ടുണ്ടായിരുന്നു. അവള്‍ക്ക് ബ്ലോഗ്വഴി പുറംലോകത്തോട് പറയാനായി. ഏത് നിമിഷവും ഒരു വെടിയുണ്ടയോ ബോംബോ മറ്റേതെങ്കിലും ആയുധമോ ജീവനെടുക്കുമെന്ന് അറിഞ്ഞാണ് കളിപ്രായത്തില്‍ പതിനൊന്നാം വയസ്സില്‍ മലാല തീക്കളി തുടങ്ങിയത്.സൈനിക ഹെലികോപ്റ്ററും താലിബാനും തന്റെ ഉറക്കം കെടുത്തിയ പേടി സ്വപ്നമാണ് 2009 ജനവരി മൂന്നിന് മലാല ഡയറിയില്‍ പങ്കുവെക്കുന്നത്. വഴിയിലൂടെ പോവുമ്പോള്‍ മറ്റാരോടോ ഫോണിലൂടെ നടത്തുന്ന കൊലവിളിപോലും അവളെ നടുക്കി. മറ്റെന്തിനേക്കാളും പെണ്‍കുട്ടികള്‍ക്ക് പഠിക്കാനേര്‍പ്പെടുത്തിയ നിരോധനമാണ് ഈ കൊച്ചുകുട്ടിയെ അപകടകരമായ വഴിയിലേക്ക് നയിച്ചത്. യൂണിഫോമില്ലാതെ സ്കൂളില്‍ ചെല്ലണമെന്ന് പ്രിന്‍സിപ്പല്‍ പറയുമ്പോള്‍ ഏറ്റവും ഇഷ്ടപ്പെട്ട പിങ്ക് നിറമണിഞ്ഞ് അവള് സ്കൂളിലെത്തുന്നു. പക്ഷേ, അസംബ്ലിയില്‍ കളര്‍ വസ്ത്രത്തിന് പകരം അവരെ അധ്യാപകര്‍ നിറം മങ്ങിയ ഉടുപ്പുകളിടുവിച്ചു. താലിബാന്റെ കണ്ണില്‍ പെടാതിരിക്കാന്‍ ഒരു ദിവസം ഏറെ സങ്കടത്തോടെ അവള് കുറിച്ചു: 'ഇനിയൊരിക്കലും' തനിക്ക് സ്കൂളില്‍ പോകാനാവില്ലെന്ന് അവധിപ്രഖ്യാപിച്ച പ്രിന്‍സിപ്പല്‍ സ്കൂള്‍ വീണ്ടും തുറക്കുന്ന കാര്യം പറഞ്ഞിരുന്നില്ല. കള്ളപ്പേരില്‍ മലാല ബി.ബി.സി.യില്‍ തന്റെ ജീവിതം എഴുതിക്കൊണ്ടിരുന്നു. ലോകത്ത് ഏറ്റവും സുന്ദരമായ പ്രകൃതിയില്‍ ജീവിതം ദുസ്സഹമാക്കുന്ന കാടന്‍ നിയമങ്ങളും ബോംബും തോക്കും വിറപ്പിക്കുന്ന രാപകലുകളും ആ കൗമാരക്കാരി പങ്കുവെച്ചു. ബ്ലോഗെഴുതാന്‍ അച്ഛനായിരുന്നു അവള്‍ക്ക് വഴികാട്ടി. ഒരു സ്കൂള്‍ ഉടമസ്ഥനായ അച്ഛന് താലിബാന്റെ വധഭീഷണിയുണ്ടായിരുന്നു. പെണ്പള്ളിക്കൂടങ്ങള് താലിബാന് കൂട്ടത്തോടെ ബോംബിട്ട് തകര്‍ത്തു. 2008-ല്‍ മാത്രം ഇവിടെ 150 സ്കൂളുകള്‍ അവര്‍ തകര്‍ത്തു.

വടക്ക് പടിഞ്ഞാറന്‍ പാകിസ്താനിലെ മിങ്കോറയാണ് അവളുടെ നാട്. സ്വര്‍ഗംപോലെ സൗന്ദര്യം കവിഞ്ഞൊഴുകുന്ന സ്വാത് താഴ്വരയില് പക്ഷേ, അവര്‍ക്കില്ലാത്തത് സമാധാനം മാത്രം. കാട്ടുയുഗത്തിലേക്ക് ജീവിതം തിരിച്ചുവിട്ട താലിബാന് തിട്ടൂരങ്ങളില് എപ്പോഴും സ്ത്രീകളും പെണ്‍കുട്ടികളും ഇരകള്‍ മാത്രം. താലിബാന് ആദ്യം നിരോധിച്ചത് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവും ജോലിയും മാര്‍ക്കറ്റില്‍ പോകലുമാണ്. ഇന്ന് അത്യാവശ്യത്തിന് പുറത്തിറങ്ങണമെങ്കില്‍ താലിബാന് പറയുന്ന പോലത്തെ ബുര്‍ഖ തന്നെ ധരിക്കണം.
2009-ല്‍ സ്വാതില്‍ നിന്ന് സൈന്യം താലിബാനെ തുരത്തിയപ്പോഴാണ് മലാല സ്വന്തം പേരില്‍ പ്രത്യക്ഷപ്പെട്ടത്. ടെലിവിഷനില്‍ ശക്തമായി പെണ്‍വിദ്യാഭ്യാസത്തിനുവേണ്ടി വാദിച്ചു. 2011-ല്‍ കുട്ടികളുടെ അന്താരാഷ്ട്ര സമാധാന പുരസ്കാരത്തിന് അവള് നാമനിര്‍ദേശം ചെയ്യപ്പെട്ടു. കഴിഞ്ഞവര്‍ഷം പാകിസ്താന് ദേശീയ സമാധാന പുരസ്കാരത്തിന് മലാല പുരസ്കാരമെന്ന് പുനര്‍നാമകരണം ചെയ്തു. ഇങ്ങനെ ദേശീയ- അന്താരാഷ്ട്ര തലത്തില്‍ തിളങ്ങിനില്‍ക്കുമ്പോഴാണ് മലാലയെ സ്കൂള്‍ വാനില്‍നിന്ന് പിടിച്ചിറക്കി വെടിവെച്ചത്. അതോടെ രാജ്യവും ലോകവും ഒന്നാകെ അവളുടെ ജീവനുവേണ്ടി പ്രാര്‍ഥനയിലാണ്. രക്ഷപ്പെട്ടുവന്നാല്‍ കൊല്ലുമെന്ന് താലിബാന് വീണ്ടും തീട്ടൂരം പുറപ്പെടുവിച്ചതിനാല്‍ ലോകം ആശങ്കയിലാണ്.

NEWS LETTER
RSS











