MATHRUBHUMI RSS
Loading...
പറന്നു പോയി നീ, എങ്കിലും...

യൗവനത്തിലേ പൊലിഞ്ഞുപോയ ഇരട്ട സഹോദരിയുടെ ഓര്‍മകള്‍ പിന്തുടരുകയായിരുന്നു ഡോ.റെബേക്ക. അതിനിടയിലെ ആകസ്മിക അനുഭവങ്ങള്‍...


ഒരു ദിവസം ക്ലാസ്സില്‍ ഒറ്റക്കിരിക്കുന്ന അതുല്‍ എന്ന വിദ്യാര്‍ഥിയോട് ഞാന്‍ ചോദിച്ചു 'അമിതിനെന്തു പറ്റി?' 'പനിയാണ് മാഡം' എന്ന് മറുപടി. അതുലും അമിതും ഇരട്ടക്കുട്ടികളായിരുന്നു. അതുലിന് എന്താ പനി വരാഞ്ഞത് എന്ന എന്റെ ചോദ്യം കേട്ട് ക്ലാസില്‍ കൂട്ടച്ചിരി. എനിക്ക് ചിരിക്കാന്‍ തോന്നിയില്ല. മനസ്സ് ചിറകടിച്ച് 35 വര്‍ഷങ്ങള്‍ പുറകിലേക്ക് പറന്നു.

ഞാനും എലിസബത്തും ഇരട്ടക്കുട്ടികളായിരുന്നു. ഞങ്ങള്‍ ഒന്നിച്ച് വളര്‍ന്നു. ഒരേപോലെ വേഷം ധരിച്ചു. ഒന്നിച്ചു പഠിച്ചു. എനിക്ക് പനി വരുമ്പോള്‍ എലിസബത്തിനും പനിച്ചു. കാഴ്ചയില്‍ ഞങ്ങള്‍ ഒരുപോലെയായിരുന്നില്ല. എലിസബത്തിന് എന്നേക്കാള്‍ പൊക്കമുണ്ടായിരുന്നു. എലിസബത്ത് സുന്ദരിയായിരുന്നു. നന്നായി ചിത്രം വരയ്ക്കും. സ്‌കൂളിലെ ബാസ്‌കറ്റ്‌ബോള്‍ ടീമിന്റെ ക്യാപ്ടനായിരുന്നു. നന്നായി വെസ്‌റ്റേണ്‍ ഡാന്‍സ് ചെയ്യും. എന്റെ ശ്രദ്ധ പഠിത്തത്തില്‍ മാത്രമായിരുന്നു.

തലശ്ശേരിയിലെ സേക്രഡ് ഹാര്‍ട്ട് സ്‌കൂളിലായിരുന്നു ഞങ്ങളുടെ വിദ്യാഭ്യാസം. മംഗലാപുരത്തുകാരായ കന്യാസ്ത്രീകളായിരുന്നു ഞങ്ങളെ പഠിപ്പിച്ചിരുന്നത്. അവര്‍ നന്നായി ഇംഗ്ലീഷ് സംസാരിക്കും. അതുകൊണ്ടുതന്നെ സ്‌കൂളിന്റെ നിലവാരം വളരെ ഉയര്‍ന്നതായിരുന്നു. പാലായിലും കൂര്‍ഗിലുമുള്ള അപ്പന്റെ ചേട്ടന്റെയും അനിയന്റെയും മക്കളെ പഠിക്കാന്‍ തലശ്ശേരിയിലേക്ക് അയച്ചു. അവരും ഞങ്ങള്‍ ഏഴ് മക്കളും ഉള്‍പ്പെടെ വീട്ടില്‍ പതിനൊന്ന് കുട്ടികള്‍. എന്റെ അപ്പനും അമ്മയും അവരോടൊക്കെ വളരെ സ്‌നേഹമായാണ് പെരുമാറിയത്. അപ്പന്‍ അടുത്തിരുത്തി ഡ്രൈവിംഗ് ആദ്യം പഠിപ്പിച്ചത് അപ്പന്റെ ചേട്ടന്റെ മകളെയായിരുന്നു. ഒരു നല്ല ഡ്രസ്സ് കണ്ടാല്‍ അവര്‍ക്ക് ആദ്യം മേടിച്ചിട്ടേ ഞങ്ങള്‍ക്ക് മേടിക്കുകയുള്ളു. വീട്ടില്‍ നിറയെ ജോലിക്കാരുണ്ടായിരുന്നെങ്കിലും നാല് മണി പലഹാരം ഉണ്ടാക്കുന്നതില്‍ അമ്മച്ചി പ്രത്യേകം ശ്രദ്ധ ചെലുത്തി. അങ്ങനെ ഞങ്ങള്‍ 11 പേരും സന്തോഷത്തോടും സൗഹാര്‍ദത്തോടും കഴിഞ്ഞു.

ഇന്നു തിരിഞ്ഞുനോക്കുമ്പോള്‍ എന്റെ അപ്പനും അമ്മച്ചിയും എത്ര മഹത്ത്വമുള്ളവരാണെന്ന് മനസ്സിലാക്കുന്നു. അപ്പന്‍ ജോര്‍ജ് ഇമ്മാനുവല്‍ പാലായിലെ രാമപുരം കുടുംബാംഗമായിരുന്നു. എല്ലാ അവധിക്കാലത്തും ഞങ്ങള്‍ പാലായിലെ തറവാട്ടു വീട്ടില്‍ ഒന്നിച്ചുകൂടും. പിന്നെ ഒരു ഉത്സവമേളമായിരുന്നു. 30-40 കസിന്‍സ് ഒന്നിച്ചുകൂടി കളിച്ചുതിമര്‍ത്തു. ഞാന്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അപ്പന്റെ ചേട്ടന്റെ മകളുടെ കല്യാണമായിരുന്നു. തറവാട്ടിലെ ആദ്യത്തെ കല്യാണം.

കരിമണി മാലയുടെ കഥ

ഞങ്ങള്‍ കുട്ടികള്‍ക്ക് ഓര്‍മിക്കാന്‍ സുഖമുള്ള ഒരു കുട്ടിക്കാലം. വൈകുന്നേരം എല്ലാവരുംകൂടി മീനച്ചിലാറില്‍ കുളിക്കാന്‍ പോകും. പുഴയുടെ തീരത്ത് ഒരു പിക്‌നിക് ആഘോഷിക്കും. ആ സന്തോഷത്തിന്റെ നാളുകളില്‍ ഒരു സംഭവം നടന്നു. ഒമ്പതാം ക്ലാസിലെ റിസള്‍ട്ട് അറിയാന്‍ അപ്പന്‍ തലശ്ശേരിക്ക് പോയിരിക്കുകയായിരുന്നു. എലിസബത്തിന് പഠിത്തത്തില്‍ വലിയ താത്പര്യമില്ലായിരുന്നു. കല്യാണത്തിനണിയാന്‍ വേണ്ടി അമ്മച്ചി രണ്ട് നെക്ലേസുകള്‍ പണിയിച്ചിരുന്നു. പച്ച മണികളുള്ളത് എനിക്കും കരിമണിയുള്ളത് എലിസബത്തിനും. പക്ഷേ, എനിക്ക് പച്ചമണികളുടെ മാല ഇഷ്ടപ്പെട്ടില്ല. ഞാന്‍ എലിസബത്തിനോട് കരിമണിമാല എനിക്ക് തരുമോ എന്നു ചോദിച്ചുകൊണ്ടിരുന്നു. പക്ഷേ, എലിസബത്ത് അത് തരാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ ഞാന്‍ പറഞ്ഞു.

''എനിക്ക് കരിമണിമാല തന്നില്ലെങ്കില്‍ എലിസബത്ത് തോറ്റുപോകും''. എന്നിട്ടും എനിക്കത് തന്നില്ല.

അപ്പന്‍ തിരിച്ചുവന്നു. എല്ലാവരുടെയും മുമ്പില്‍വെച്ച് പറഞ്ഞു ''എലിസബത്ത് തോറ്റുപോയി''. ഒന്നാലോചിച്ചു നോക്കൂ. 30-40 കസിന്‍സ് ഒന്നിച്ചുകൂടിയ സമയം. പിന്നെ എലിസബത്തിന്റെ മുഖം മ്ലാനമായിരുന്നു. ഇന്നും ഞാനോര്‍ക്കുന്നു പാലായിലെ തറവാട്ടുവീട്ടിലെ വിശാലമായ പുത്തന്‍ മുറിയില്‍ വെച്ച് എലിസബത്ത് പറഞ്ഞു. ''ഇന്നാ കരിമണിമാല എടുത്തോ'', ഒരൊറ്റ ഏറ്! അത് അന്തരീക്ഷത്തില്‍ക്കൂടി പറന്ന് എന്റെ അടുത്തുവന്നു വീണു. അപ്പോള്‍ ആ കരിമണിമാലയോട് എനിക്കൊട്ടും ഇഷ്ടം തോന്നിയില്ല.

ആ നാളുകളില്‍ 10-ാം ക്ലാസില്‍ ജയിക്കാന്‍ വേണ്ടി ഒമ്പതാം ക്ലാസില്‍ തോല്പിക്കുക എന്നൊരു പതിവുണ്ടായിരുന്നു. അത് ഞങ്ങളുടെ വേര്‍പാടിന്റെ മുന്നോടിയായിരുന്നു. ഞാന്‍ 10-ാം ക്ലാസിലും എലിസബത്ത് ഒമ്പതാം ക്ലാസിലും പഠിത്തം തുടര്‍ന്നു. എസ്.എസ്.എല്‍.സി. ക്ക് മികച്ച വിജയം നേടിയ എന്നെ എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ ചേര്‍ത്തു. ഒരു കൊല്ലം കഴിഞ്ഞ് എലിസബത്തിനെ മൈസൂര്‍ തെരേസ്യന്‍ കോളേജിലും. അവിടെയും എലിസബത്തിന്റെ കായികപ്രതിഭ തിളങ്ങി. ബാസ്‌കറ്റ്‌ബോള്‍ ക്യാപ്ടനായി ക്യാംപസില്‍ വിലസി. ആയിടയ്ക്ക് രണ്ടാമത്തെ സംഭവം നടന്നു. കോളേജിലെ ഒരു സാധാരണ മെഡിക്കല്‍ ചെക്കപ്പ്! മൈസൂര്‍ തേരേസ്യന്‍ കോളേജിലെ ഡോക്ടര്‍ എലിസബത്തിനെ പരിശോധിച്ചപ്പോള്‍ ഒരു സംശയം! മാറ്റി നിറുത്തി വീണ്ടും പരിശോധിച്ചപ്പോള്‍ ഹൃദയത്തിന് ഒരു ദ്വാരവും മര്‍മരവും ഉണ്ടെന്നും വിദഗ്ധ പരിശോധന നടത്തണമെന്നും പറഞ്ഞു. അപ്പന്‍ തീരുമാനമെടുത്തു. ഉടനെത്തന്നെ ഡല്‍ഹി അകങടല്‍ കൊണ്ടുപോയി ശസ്ത്രക്രിയ ചെയ്തു. നിര്‍ഭാഗ്യമെന്നു പറയട്ടെ, ആ ശസ്ത്രക്രിയ വിജയകരമായിരുന്നില്ല. ആ ശസ്ത്രക്രിയ കഴിഞ്ഞതിനു ശേഷമാണ് എലിസബത്ത് ശരിക്കും രോഗിയായിത്തീര്‍ന്നത്. ആയിടയ്ക്ക് എലിസബത്ത് ബാംഗ്ലൂര്‍ മൗണ്ട് കാര്‍മല്‍ കോളേജിലാണ് പഠിച്ചിരുന്നത്. അസുഖം വര്‍ധിച്ചുവന്നപ്പോള്‍ പിന്നെ അമേരിക്കയിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചു. ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ വെച്ച് എലിസബത്തും അപ്പനും പ്ലെയിനില്‍ പറന്നുയരുന്നത് കണ്ണാടിച്ചില്ലുകളിലൂടെ നോക്കിനിന്നത് ഇപ്പോഴും എന്റെ കണ്‍മുന്നിലുണ്ട്.

തീരാവേദനയുടെ നാളുകള്‍

അമേരിക്കയിലെ ഹൂസ്റ്റണില്‍ പ്രശസ്ത ശസ്ത്രക്രിയാവിദഗ്ധനായ ഡോ. മൈക്കിള്‍ ഡിബെക്കിയാണ് ഹൃദയശസ്ത്രക്രിയ ചെയ്തത്. പക്ഷേ, ഓപ്പറേഷന്‍ പൂര്‍ത്തിയാകുമ്പോഴേക്കും എലിസബത്ത് മരിച്ചു! അന്ന് എലിസബത്തിന് 20 വയസ്സ്! എനിക്കും! ഹൂസ്റ്റണില്‍തന്നെ എലിസബത്തിന് അന്ത്യവിശ്രമമായി. ആ വാര്‍ത്ത തലശ്ശേരിയിലെ വീട്ടിലെത്തിയപ്പോള്‍ ഞങ്ങളുടെ ജീവിതം തകിടം മറിഞ്ഞു. വീടാകെ ശോകമൂകമായി. ബന്ധുക്കളും സുഹൃത്തുക്കളും ഓടിയെത്തിയെങ്കിലും അവരെല്ലാം പിരിഞ്ഞപ്പോള്‍ ഞങ്ങളുടെ വേദന ഞങ്ങളുടേതു മാത്രമായി. എല്ലാ പ്രതീക്ഷകളോടും അമേരിക്കയിലേക്കു പോയ അപ്പന്‍ ആകെ തകര്‍ന്നാണ് തിരിച്ചെത്തിയത്. ഏറെ ദുഃഖിതനായിരുന്ന അപ്പന്‍ മിക്കപ്പോഴും കട്ടിലില്‍തന്നെ കിടന്നു. ഒരുപാട് വായിച്ചിരുന്ന അപ്പന് അതിലുള്ള താത്പര്യം കുറഞ്ഞു. ചിരിതന്നെ അപൂര്‍വമായി. പുസ്തകശേഖരം പൊടി പിടിച്ചു കിടപ്പായി. പിന്നെ അപ്പന്‍ ബൈബിള്‍ വായനയിലേക്ക് തിരിഞ്ഞു. ഉറക്കം കുറവായിരുന്നു. അപ്പന്‍ നാലു മണിക്ക് ഉണര്‍ന്ന് ബൈബിള്‍ വായിക്കും. 33 പ്രാവശ്യം പ്രധാന വാചകങ്ങള്‍ അടിവരയിട്ട് ബൈബിള്‍ വായിച്ച അപ്പന്‍, ഈ ലോകത്തിലുള്ളതൊന്നും തന്നെ അനശ്വരമല്ലെന്ന് ബോധ്യമായതിനാലാവാം പലതും പലര്‍ക്കും വിട്ടുകൊടുത്തു. അമ്മച്ചിക്ക് പ്രിയപ്പെട്ട മകളുടെ വേര്‍പാട് താങ്ങാവുന്നതിലധികമായിരുന്നു. പിന്നീട് അമ്മച്ചി മിക്കവാറും വെള്ള സാരിയാണുടുത്തിരുന്നത്.

മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ എന്റെ വിവാഹം നടന്നു. എഴുപുന്നപാറായിലെ ജോര്‍ജ്ജ് തരകനുമായി. ജോലി സംബന്ധമായി ഞങ്ങള്‍ മദ്രാസിലേക്ക് പുറപ്പെട്ടു. 32 വര്‍ഷമായിട്ട് ചെന്നൈയില്‍ താമസിക്കുന്നു. ഞാന്‍ ലൊയോള കോളേജില്‍ പ്രൊഫസറായിത്തീര്‍ന്നു. കോളേജില്‍ പഠിപ്പിക്കുന്ന കുട്ടികളുടെ കുസൃതികളും കല-കായിക പ്രവര്‍ത്തനങ്ങള്‍ക്കുമിടയില്‍ ദിവസങ്ങള്‍ കൊഴിഞ്ഞുപോയി. പക്ഷേ, എലിസബത്തിനെ ഞാനൊരിക്കലും മറന്നില്ല. ഓര്‍മകള്‍ ഹൃദയത്തിന്റെ അടിത്തട്ടില്‍ ഒരു നീറ്റലായി കിടന്നിരുന്നു.

അപ്പനും അമ്മച്ചിയും

അപ്പനാണ് എന്നെ പുസ്തകങ്ങളുടെ ലോകത്തിലേക്ക് നയിച്ചത്. ചെറുപ്പത്തിലേതന്നെ ബഷീറിന്റെയും എം.ടി.യുടെയും മലയാറ്റൂര്‍ രാമകൃഷ്ണന്റെയും കൃതികള്‍ വായിക്കാനിടയായി. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് അപ്പന്‍ ഒരിക്കല്‍ എനിക്ക് സമ്മാനമായി തന്നത് കെ.പി. കേശവമേനോന്റെ 'നാം മുന്നോട്ട്' എന്ന പുസ്തകമായിരുന്നു. പിന്നീടൊരു അവധിക്കാലത്ത് 700 പേജുകളുള്ള വിക്ടര്‍ ഹ്യൂഗോയുടെ 'ലേ മിസറാബ്ള്‍ (പാവങ്ങള്‍) എന്ന ഇംഗ്ലീഷ് നോവല്‍ വായിക്കണമെന്നെന്നോടാവശ്യപ്പെട്ടു. പിന്നീട് ഒരു നിയോഗംപോലെ അതേ നോവല്‍ ഫ്രഞ്ചു ഭാഷയില്‍തന്നെ വായിക്കാന്‍ എനിക്കവസരം ലഭിച്ചു.

ആര്‍ക്കെങ്കിലും എന്തെങ്കിലും ആവശ്യങ്ങളുണ്ടെങ്കില്‍ അവരെയൊക്കെ സഹായിക്കുക എന്നതായിരുന്നു എന്റെ അമ്മച്ചി റോസ് ജോര്‍ജിന്റെ ജീവിതലക്ഷ്യം. പണമായും സ്വര്‍ണാഭരണങ്ങളായും വീട്ടുപകരണങ്ങളായുമൊക്കെ എത്രയെത്ര പേരെ അമ്മച്ചി സഹായിച്ചിരുന്നു. വീട്ടിലെ ജോലിക്കാരോട് നന്നായി പെരുമാറണമെന്നത് അമ്മച്ചിക്ക് നിര്‍ബന്ധമായിരുന്നു. കുന്നിന്‍മുകളിലുള്ള വീട്ടില്‍ വെയിലത്ത് നടന്നു തളര്‍ന്നുവരുന്ന പോസ്റ്റുമാന് അമ്മച്ചി തണുത്ത നാരങ്ങാവെള്ളം കരുതിവെക്കുമായിരുന്നു. പിന്നെ വരുന്ന അവശരായ ഭിക്ഷക്കാര്‍ക്ക് ആല്‍മരത്തിനടിയില്‍ ഊണ്! മദ്രാസില്‍ എന്റെ വീട്ടില്‍ വന്നാല്‍ ഉടനെ അമ്മച്ചിക്ക് കടപ്പുറത്തുള്ള എന്റെ ജോലിക്കാരിയുടെ വീട്ടില്‍ പോകണം. അവിടത്തെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി ഓല മേയാനും മറ്റുമുള്ള പണം കൊടുക്കും. ഇതൊക്കെ കണ്ടാണ് ഞങ്ങള്‍ വളര്‍ന്നത്.

എലിസബത്തിനെ തേടി...

എന്റെ രണ്ടു മക്കള്‍ അന്നലിസതരകനും ഉമ്മന്‍തരകനും അമേരിക്കയിലും ഡല്‍ഹിയിലും താമസിക്കുന്നു. ഈയടുത്ത് അമേരിക്കയില്‍ പോകാന്‍ ഇടയായപ്പോള്‍ ഞാന്‍ മകളോട് പറഞ്ഞു: ''എനിക്ക് ഹൂസ്റ്റണില്‍ പോകണം''. അങ്ങനെ ഞങ്ങള്‍ ഷിക്കാഗോയില്‍ നിന്ന് ഹൂസ്റ്റണിലേക്ക് പുറപ്പെട്ടു. ഏര്‍ത്ത് ഹേവന്‍ സിമിത്തേരിയിലെത്തി. സിമിത്തേരി കണ്ടപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടുപോയി. എത്ര ഭംഗിയുള്ള സ്ഥലം! 25 ഏക്കര്‍ പച്ച പുല്‍ത്തകിടി. അവിടവിടെയായി നിറയെ പൂക്കള്‍. മരങ്ങള്‍. ഞങ്ങള്‍ക്ക് അഡ്രസ്സ് അറിയാമായിരുന്നെങ്കിലും കൃത്യമായി എലിസബത്തിനെ അടക്കിയ സ്ഥലം കണ്ടുപിടിക്കാന്‍ പറ്റിയില്ല.

ഒടുവില്‍ ജോര്‍ജ്ജും അന്നലിസയും അവിടുത്തെ ഓഫീസിലേക്ക് അന്വേഷിക്കാന്‍ പോയി. ഞാന്‍ അവിടെ ഒരു ബഞ്ചില്‍ ഇരുന്നു. അത്ഭുതമെന്നു പറയട്ടെ, ഒരു സ്വര്‍ഗീയ സംഗീതം ഒഴുകിവന്നു. ഞാന്‍ ഓര്‍ത്തു എന്റെ ഭാവനയായിരിക്കുമെന്ന്. പക്ഷേ അവിടെ അങ്ങനെ ഒറ്റക്കിരുന്നപ്പോള്‍ സ്വര്‍ഗത്തില്‍ ഇരിക്കുന്ന ഒരു പ്രതീതിയായിരുന്നു. പിന്നീടാണ് മനസ്സിലായത് അവിടത്തെ മരങ്ങളില്‍ കാറ്റത്ത് സംഗീതം പുറപ്പെടുവിക്കുന്ന ഉപകരണം പിടിപ്പിച്ചിരുന്നു. എന്റെ ഭര്‍ത്താവും മകളും അവിടത്തെ ഓഫീസിലെ ഒരമേരിക്കന്‍ സ്ത്രീയുമായി വന്നു. അവരുടെ കൈയില്‍ കംപ്യൂട്ടര്‍ പ്രിന്റ് ചെയ്ത ഒരു മാപ്പുണ്ടായിരുന്നു. അതില്‍ നോക്കിയപ്പോള്‍ ഞാന്‍ നിന്നിരുന്ന അതേ സ്ഥലത്താണ് എലിസബത്തിനെ അടക്കിയിരിക്കുന്നത് എന്നു പറഞ്ഞു. അവിടെ ഒരു മണ്‍കൂനപോലുമില്ലായിരുന്നു. പരന്ന മണ്ണ് മാത്രം! ഞാന്‍ ഉടനെ അവിടെ മുട്ടുകുത്തി. കൈകൂപ്പി പ്രാര്‍ഥിച്ചു. പിന്നീട് മകളോട് പറഞ്ഞ് അവിടെ എലിസബത്തിന്റെ പേരും വിവരവും മാര്‍ബിളില്‍ കൊത്തിവെപ്പിച്ചു.

ഹൂസ്റ്റണില്‍ നിന്ന് പ്ലെയിന്‍ പുറപ്പെടുമ്പോള്‍, അന്യദേശത്ത് മകളെ അടക്കം ചെയ്ത് നാട്ടിലേക്ക് ഒറ്റയ്ക്ക് മടങ്ങേണ്ടിവന്ന അപ്പനെ ഓര്‍ത്ത് എന്റെ കണ്ണു നിറഞ്ഞു. ഹൂസ്റ്റണില്‍ അപ്പന് താമസസൗകര്യവും മറ്റും ഏര്‍പ്പാടു ചെയ്ത നല്ലവരായ മലയാളികളെ ദൈവം അനുഗ്രഹിക്കട്ടെ. മലയാള സിനിമയുടെയും മലയാള സിനിമാഗാനങ്ങളുടെയും സുവര്‍ണ കാലഘട്ടത്തിലൂടെ, ആ പാട്ടുകളുടെ സൗന്ദര്യവും നുകര്‍ന്ന് വരികള്‍ ഹൃദിസ്ഥമാക്കിയാണ് ഞങ്ങള്‍ വളര്‍ന്നത്.

അന്നൊക്കെ എല്ലാ വീട്ടിലും ചലച്ചിത്രഗാനങ്ങള്‍ ഒഴുകിയിരുന്നല്ലോ. ഓരോ പാട്ടിനും ഒരു കഥയുണ്ടാവും ഓര്‍ക്കാന്‍. 'ഭൂമിദേവി പുഷ്പിണിയായി' എന്ന ഗാനത്തിന് ഞാനും എലിസബത്തും കൂട്ടുകാരും കസവുമുണ്ടും നേര്യേതും വേഷ്ടിയുമണിഞ്ഞ് 10-ാം ക്ലാസില്‍ സ്‌കൂളില്‍ സ്റ്റേജില്‍ നൃത്തമാടിയതാണ്. 'കാട് കറുത്ത കാട്', 'കടലേ, നീല കടലേ' ഇവയൊക്കെ എലിസബത്തിന്റെ പ്രിയപ്പെട്ട ഗാനങ്ങള്‍. അപ്പനാകട്ടെ, 'ആയിരം പാദസരങ്ങള്‍', 'കാലം മാറിവരും' പിന്നെ 'പോനാല്‍ പോകട്ടും പോടാ' എന്ന തമിഴ് പാട്ടും എപ്പോഴും പാടുമായിരുന്നു. ഇപ്പോള്‍ ആ പഴയ പാട്ടുകളൊക്കെ കേള്‍ക്കുമ്പോള്‍ മനസ്സ് ചിറകടിച്ച് ആ പഴയ കാലത്തേക്ക് പറന്നുപോവുന്നു.


എലിസബത്തിനെ ലോകം മറന്നോ എന്നറിയില്ല. പക്ഷേ, എങ്ങനെ ഞാന്‍ മറക്കും? ചെന്നൈയിലെ വീടിന്റെ ബാല്‍ക്കണിയില്‍ കടലും നീലിമയാര്‍ന്ന ആകാശവും നോക്കിനില്‍ക്കുമ്പോള്‍ ചിലപ്പോള്‍ ആകാശത്ത് മൂന്നു നക്ഷത്രങ്ങള്‍ മാത്രമേ ഉണ്ടാവാറുളളൂ. അത് അപ്പനും അമ്മച്ചിയും എലിസബത്തും അവിടെനിന്ന് എന്നെ നോക്കി കണ്ണു ചിമ്മുകയാണോ എന്ന് ഞാനോര്‍ക്കും.