MATHRUBHUMI RSS
Loading...
സ്‌നേഹത്തുരുത്തില്‍ ഇത്തിരിനേരം
മധു.കെ.മേനോന്‍

സൗഹൃദക്കൂടാരം, എഴുത്തിനൊരിടം, സാമൂഹ്യ-രാഷ്ട്രീയ ചര്‍ചകളുടെ വേദി... ഫേസ്ബുക്ക് പലര്‍ക്കും പലതാണ്...



''ഞാന്‍ ഇന്നു രാവിലെ 8.23ന് ജനിച്ചു. 8.33ന് അമ്മയുടെ മുലപ്പാല്‍ കുടിച്ചു. കണ്ണുതുറന്ന് ലോകത്തെ കണ്ടു. ചുറ്റും ഒരുപാടു പേരുണ്ടായിരുന്നു. ഞാനതില്‍ അച്ഛനെ തിരഞ്ഞു. സുന്ദരനായ അച്ഛന്‍ എന്നെനോക്കി ചിരിക്കുന്നുണ്ടായിരുന്നു. പേരിടാത്ത എന്നെ അമ്മ 'മോളു'എന്നാണ് വിളിച്ചത്.''
- മോളു, പ്രായം ഒരുദിവസം

''ഇന്നലെ രാത്രി ഞാന്‍ സുഖമായുറങ്ങി. രാവിലെ എന്നെ കാണാന്‍വന്ന മുത്തശ്ശിയോട് അമ്മ പറയുന്നത് കേട്ടു 'മോള് രാത്രിയില്‍ ഒരു ശല്യവും ചെയ്തില്ല' എന്ന്. പകല്‍ മുഴുവന്‍ എന്നെ കാണാന്‍വന്നവരുടെ തിരക്കായിരുന്നു. ഒന്ന് ആശ്വാസത്തോടെ മുള്ളാന്‍പോലും പറ്റിയില്ല''
- മോളു, പ്രായം രണ്ടുദിവസം

യഥാര്‍ഥ ലോകത്ത് പിച്ചവെക്കും മുന്‍പ് ഫേസ്ബുക്കിന്റെ അയഥാര്‍ഥ ലോകത്ത് സംസാരിക്കാന്‍പഠിച്ച കുഞ്ഞിന്റെ പോസ്റ്റുകള്‍. 'ലോകത്ത് ഒരാള്‍ ജനിക്കുമ്പോള്‍തന്നെ ഫേസ്ബുക്കില്‍ പുതിയൊരു അഡ്രസ്സും പിറവിയെടുക്കുന്നു'വെന്നാണ് ഒരു വിരുതന്‍ ഇതേപ്പറ്റി കമന്റിട്ടത്.

ഉറങ്ങിയെണീറ്റാല്‍ നേരെ ഫേസ്ബുക്കിലെത്തുക എന്നതാണ് പുതിയ ശീലം. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൗഹൃദങ്ങളിലെയും ചര്‍ച്ചകളിലെയും എല്ലാ സാധ്യതകളിലേക്കും എത്തിനോക്കുകയും സജീവമായി ഇടപെടുകയും ചെയ്യുന്ന പുതിയ തലമുറയാണ് ഇപ്പോഴത്തെത്. ഇക്കാര്യത്തില്‍ മലയാളിസ്ത്രീകളുടെ മാറ്റമാണ് എല്ലാവരെയും അദ്ഭുതപ്പെടുത്തുന്നത്.

ദാമ്പത്യജീവിതത്തിലെ പൊരുത്തമില്ലായ്മകള്‍ ഫേസ്ബുക്കില്‍ കോറിയിടാന്‍ മടിക്കുന്നില്ല അവര്‍. തന്റെ പ്രണയരഹസ്യം സുഹൃത്തുക്കളോട് പങ്കുവെക്കുന്നതില്‍ കൗമാരക്കാരിക്ക് ഫേസ് ബുക്ക് പ്രചോദനമാകുന്നു. ഭര്‍ത്താവ് ജോലിക്കും കുട്ടികള്‍ സ്‌കൂളിലേക്കും പോയാല്‍ വീട്ടമ്മ നേരെയെത്തുന്നത് ഫേസ് ബുക്കിന്റെ വിശാലതയിലേക്കാണ്. ആ ലോകത്തിലെ ഫ്രന്‍ഡ് റിക്വസ്റ്റുകളില്‍ അവള്‍ പുതിയ കൂട്ടുകാരെ തിരയുന്നു. നഷ്ടബാല്യത്തിലെ ചങ്ങാതിമാരെ കണ്ടെത്തി ഓര്‍മകളിലേക്ക് ചായുന്നു. മറന്നുകിടന്നിരുന്ന പല പ്രണയബന്ധങ്ങളും ഇതുവഴി വീണ്ടും തളിര്‍ക്കുന്നു.

തന്റെ അടുക്കളയില്‍ ഇന്ന് അടുപ്പ് പുകഞ്ഞോ എന്നതിനെക്കുറിച്ച് വേവലാതിപ്പെടാതെ തന്റെ സുഹൃത്തുക്കളിന്ന് എന്തൊക്കെ ചെയ്തു, അവരുടെ ഇന്നത്തെ സ്റ്റാറ്റസ് എന്താണ്... എന്നൊക്കെ അറിയാന്‍ വെപ്രാളപ്പെടുന്നു.

എന്നാല്‍ തിരിച്ചറിവും തന്റേടവുമുള്ള സ്ത്രീകള്‍ ഫേസ് ബുക്കിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു. ആത്മാര്‍ഥതയുള്ള സ്ത്രീപുരുഷ സൗഹൃദങ്ങളുടെ ഇടമായി ഉപയോഗിക്കുന്നതിനപ്പുറം ഫേസ്ബുക്കില്‍ നടക്കുന്ന സാമൂഹ്യ-രാഷ്ട്രീയ ചര്‍ച്ചകളിലും സ്ത്രീകള്‍ മുന്‍നിരയില്‍ തന്നെ അണിചേരുന്നു.

''ഫേസ്ബുക്ക് ഞങ്ങള്‍ കരുതലോടെയാണ് ഉപയോഗിക്കുന്നത്. ഇതില്‍ ഫ്രന്‍ഡ്‌സായി വരുന്നവര്‍ എല്ലാവരും നല്ലവരാണെന്ന ധാരണ ഞങ്ങള്‍ക്കില്ല. നല്ല സൗഹൃദം പറഞ്ഞെത്തുന്നവര്‍ പെട്ടെന്ന് നിറംമാറി അവനിലെ തനി സ്വഭാവം പുറത്തെടുക്കുന്ന അനുഭവങ്ങള്‍ ഒരുപാടുണ്ട്. പക്ഷേ, ഇവന്‍മാരെയൊക്കെ എങ്ങനെ കൈകാര്യംചെയ്യണമെന്ന് ഞങ്ങള്‍ക്ക് നന്നായറിയാം,'' കോഴിക്കോട്ടെ മാധ്യമപ്രവര്‍ത്തകയായ മേരി ദീപ ഡേവിഡ് പറയുന്നു.

തന്റെ സുഹൃത്ത് ഫേസ് ബുക്കില്‍ ഇട്ട ഒരു സ്റ്റാറ്റസ് മെസ്സേജിന് ദീപ ഒരു കമന്റ് നല്‍കി. ദീപയുടെ കമന്റ് ഇഷ്ടമാകാത്ത വേറൊരാള്‍ അതിനു താഴെ ഇങ്ങനെ കുറിച്ചു 'ഈ മേരി ദീപ എങ്ങനെ ചരക്കാണോ?'

''എനിക്ക് കയ്യും കെട്ടിയിരിക്കാന്‍ മനസ്സുവന്നില്ല. ഞാന്‍ ഫേസ് ബുക്കിലെ 'റിപ്പോര്‍ട്ട് അബ്യൂസി'ല്‍ പരാതിപ്പെട്ടു. പേടിച്ചരണ്ടുപോയ കക്ഷി എനിക്കൊരു മെസ്സേജ് തിരിച്ചയച്ചു, സോറി പറഞ്ഞുകൊണ്ട്,'' ദീപ ചിരിക്കുന്നു.

മറ്റൊരു മലയാളി വനിതാ ജേണലിസ്റ്റിന് ഉണ്ടായ അനുഭവം ഇങ്ങനെ: ഫേസ് ബുക്കില്‍ അവര്‍ക്കൊരാള്‍ മെസേജയച്ചു, 'സെക്‌സിന് തയ്യാറാണോ?' എന്ന് ചോദിച്ച്. സെക്‌സ് മോഹിച്ച പയ്യനെ വെറുതെവിടാന്‍ വനിതാ ജേണലിസ്റ്റ് ഒരുക്കമായിരുന്നില്ല. അവര്‍ ആ മെസ്സേജ് കോപ്പി ചെയ്ത് സ്വന്തം വാളില്‍ പോസ്റ്റ് ചെയ്തു. താഴെയൊരു ചോദ്യവും, 'ഇതിന് ഞാനെന്ത് മറുപടി നല്‍കണം?'

മാന്യനായി നടിച്ച് ഫ്രന്‍ഡ്‌സ് ലിസ്റ്റില്‍ കയറിക്കൂടിയ പയ്യന്റെ ഇമേജ് ചീട്ടുകൊട്ടാരംപോലെ തകര്‍ന്നുവീണു. ഏറെ വൈകാതെ ഈ വെര്‍ച്വല്‍ ലോകത്തുനിന്നുതന്നെ പലായനംചെയ്ത് അവന്‍ എവിടേയ്‌ക്കോ മറഞ്ഞു.

ഈ സംഭവത്തില്‍ ഒരു മധ്യവയസ്‌കയായ കോളേജ് അധ്യാപികയുടെ കമന്റ് ഇങ്ങനെയായിരുന്നു, ''കൗമാരപ്രായത്തില്‍ ഒരു വായ്‌നോക്കി എന്നോടും ഇതുപോലെ ചോദിച്ചു. അന്നെനിക്ക് സമൂഹത്തെ പേടിയായിരുന്നു. അവന്റെ മുന്നില്‍ പെടാതെ വഴിമാറി നടക്കുക മാത്രമേ എനിക്ക് ചെയ്യാന്‍ സാധിച്ചുള്ളൂ. ഇന്നായിരുന്നെങ്കില്‍ ഫേസ്ബുക്കിന്റെ ചുമരില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍കൊണ്ട് ഞാനവന്റെ ലിംഗം ഛേദിക്കുമായായിരുന്നു.''

സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള സ്ത്രീകളെ ഒരുമിപ്പിച്ചു എന്നതായിരിക്കും ചരിത്രം ഫേസ്ബുക്കിന് നല്‍കുന്ന സ്ഥാനം. ''ഫേസ്ബുക്കില്‍ സ്ത്രീ സ്വാതന്ത്ര്യബോധം അനുഭവിക്കുന്നുണ്ട്. ഇതിലൂടെ സംസാരിക്കുമ്പോള്‍ നമ്മള്‍ നമ്മളില്‍നിന്നുതന്നെ മാറിനില്‍ക്കുന്നതുപോലെ തോന്നും. വ്യക്തികള്‍ തമ്മില്‍ നേരിട്ടു സംസാരിക്കുന്നതുപോലെയല്ലാതെ, ഒരു മറയ്ക്കു പിറകിലിരുന്ന് സംസാരിക്കുമ്പോള്‍ എല്ലാം തുറന്നുപറയാനുള്ള സാധ്യതയുണ്ടാകുന്നുണ്ട്'', എഴുത്തുകാരി ഷെറിന്‍ ബഷീര്‍ പറയുന്നു.

ഫേസ്ബുക്കിന്റെ പ്രാഥമിക ലക്ഷ്യം മാത്രമാണ് സൗഹൃദങ്ങള്‍ ഉണ്ടാക്കുക എന്നത്. അതുപോലും ഒരുതരത്തില്‍ സ്വാതന്ത്ര്യം അനുഭവിക്കലാണ്. ''വീട്ടിലെ സംസാരത്തിന് പരിധിയുണ്ട് - അച്ഛന്‍, അമ്മ സഹോദരങ്ങള്‍, അതുമല്ലെങ്കില്‍ ഭര്‍ത്താവ്, കുട്ടികള്‍. ഇതൊരു ക്ലോസ്ഡ് ഗ്രൂപ്പാണ്. അതില്‍നിന്ന് പുറത്തുവന്ന് സ്ത്രീകള്‍ അവരുടെതായ ഇഷ്ടങ്ങള്‍ക്ക് യോജിച്ച സുഹൃത്തിനെ കണ്ടെത്തുന്നു, അവരോട് ചിന്തകള്‍ പങ്കുവെക്കുന്നു,'' ബ്ലോഗെഴുത്തുകാരി അഖില ഹെന്‍ട്രി പറയുന്നു.

''എന്റെ പോസ്റ്റിലിടപെടാന്‍ എന്റെ അമ്മപോലും ശ്രമിക്കാറില്ല. എന്റെതായ പ്ലാറ്റ്‌ഫോമാണിത്. അമ്മയുടെ പോസ്റ്റില്‍ എന്ത് വരുന്നു എന്നത് എന്റെയും വിഷയമല്ല. എന്തെങ്കിലും അഭിപ്രായവ്യത്യാസം ഉണ്ടെങ്കില്‍ ഞങ്ങളത് വാളില്‍ എഴുതുകയാണ് ചെയ്യാറ്,'' അഖില ചിരിച്ചു.

ഫേസ്ബുക്കിലെ അബ്യൂസിനെതിരെ അഞ്ച് പരാതികളാണ് അഖില സൈബര്‍ സെല്ലിന് കൈമാറിയത്.

''ആണിന്റെ ഈഗോയെ ഹര്‍ട്ടുചെയ്യുന്ന ഒരു കാര്യം സ്ത്രീ പറഞ്ഞാല്‍ ചിലര്‍ക്ക് ഹാലിളകും. എന്റെ പോസ്റ്റുകളിലെ കമന്റുകളെക്കുറിച്ച് ഒരാള്‍ എനിക്കൊരു മെസ്സേജ് അയച്ചു. അശ്ലീലം കലര്‍ന്ന ഒരു മെസ്സേജ്. അത് ഞാന്‍ ക്യാമറയില്‍ പകര്‍ത്തി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഇങ്ങനെയൊരാള്‍ എനിക്ക് ഇങ്ങനെയൊരു മെസ്സേജ് അയച്ചിട്ടുണ്ട് എന്ന് കാണിക്കാനായിട്ട്. അതയാള്‍ക്ക് സഹിച്ചില്ല. കുറെ പേരെ സംഘടിപ്പിച്ച് എനിക്കെതിരെ തിരിഞ്ഞു.'' അഖില ഒടുവില്‍ നല്‍കിയ പരാതി ഇതുസംബന്ധിച്ചാണ്.

തല്ക്കാലം ഫേസ്ബുക്കില്‍ തന്നെയാണ് വാദവും വിധിപ്രസ്താവിക്കലുമൊക്കെ നടക്കുന്നത്. കുറ്റം ചെയ്തവനെ അപമാനിച്ച് 'കൊല്ലുന്ന' സാഡിസ്റ്റ് രീതിയാണിതെന്ന് പരാതിയുള്ളവരുണ്ട്. എങ്കിലും 'പെണ്ണിനോട് കളിച്ചവന് ഇതുതന്നെ കിട്ടണം' എന്ന് കമന്റിടുന്നവരാണ് ഭൂരിഭാഗവും.

എഡിറ്റര്‍ ഇല്ല

ഇപ്പോള്‍ ഫേസ്ബുക്കില്‍ വരുന്ന ചര്‍ച്ചകള്‍ ഒന്നും പ്രിന്റ് മീഡിയയില്‍ ഒരിക്കല്‍ പോലും വരാന്‍ സാധ്യതയില്ലാത്തതാണ്. ''ഇവിടെ എഡിറ്റര്‍ എന്ന അരിപ്പയില്ല. നമുക്ക് പറയാനും എഴുതാനുമുള്ളത് ഉച്ചത്തില്‍തന്നെ വിളിച്ചുപറയാമെന്ന സുഖമുണ്ട്,'' മേരി ദീപ ആവേശംകൊണ്ടു.

നീതിരഹിതലോകത്ത് നീതി നടപ്പാക്കുന്നതിന്റെ സുഖം ഫേസ്ബുക്ക് നല്‍കുന്നുണ്ടെന്നാണ് കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലെ ബിരുദ വിദ്യാര്‍ഥിനി നീനാ കൃഷ്ണന്‍ പറയുന്നത്. തെറ്റുചെയ്തവരെ പരസ്യ വിചാരണയ്ക്കാണ് ഫേസ്ബുക്ക് വിധേയമാക്കുന്നത്. സിനിമയിലെ നായികയെ അസഭ്യംപറഞ്ഞ് അക്രമിച്ച യുവനടന്റെ ജനനേന്ദ്രിയം ഛേദിക്കണമെന്നാണ് 'ഫേസ്ബുക്കി'കള്‍ വിധിപ്രസ്താവിച്ചത്(ടെക്കിയൂത്തിന്റെ ഭാഷയില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്ന സ്ത്രീകള്‍ ബുക്കിമാരും പുരുഷന്മാര്‍ ബുക്കന്മാരുമാണ്). അവിഹിതമായി കിട്ടിയ ഗര്‍ഭത്തെ ബസ്സിന്റെ സീറ്റിനടിയില്‍ പ്രസവിച്ചിട്ട് ജീവിതത്തിന്റെ ശൂന്യതയിലേക്ക് നടന്നകന്ന റസിയയോട് കരുണ കാണിക്കണമെന്നും പറ്റിയ തെറ്റ് ഏറ്റുപറഞ്ഞ സ്ഥിതിക്ക് അവരെ സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കണമെന്നും പറയാന്‍ ഫേസ്ബുക്ക് കൂട്ടായ്മയ്ക്കല്ലാതെ ഏത് നീതിന്യായ വ്യവസ്ഥയ്ക്കാണ് സാധിക്കുക.

സൗമ്യ കേസിലെ കോടതി വിധി, ടി.പി. ചന്ദ്രശേഖരന്റെ വധം, എം.എം. മണിയുടെ കൊലവെറി, 22 ഫീമെയ്ല്‍ കോട്ടയത്തിന്റെ ക്ലൈമാക്‌സ് തുടങ്ങി എത്രയോ വിഷയങ്ങള്‍ ഫേസ്ബുക്കില്‍ സുദീര്‍ഘമായ ചര്‍ച്ചകള്‍ക്ക് വിധേയമായി. ഇവിടെയെല്ലാം വ്യക്തമായ കാഴ്ചപ്പാടോടെയുള്ള പ്രതികരണങ്ങളായിരുന്നു സ്ത്രീകളുടേത്.

എന്നാല്‍ ഇവിടെ നടക്കുന്ന എല്ലാ വിചാരണകളും നീതീകരിക്കത്തക്കതല്ല. കല്യാണം നിശ്ചയിച്ച നടി അനന്യയോടും ഒരു പരസ്യത്തില്‍ അഭിനയിച്ചു എന്നതിന്റെ പേരില്‍ നടി സജിത മഠത്തിലിനോടും ഫേസ്ബുക്ക് സമൂഹം ചെയ്തത് പൊറുക്കാനാവാത്ത തെറ്റാണ്.

പാസ്‌വേഡ് ഭര്‍ത്താവിന്റെ കൈയില്‍

സ്ത്രീകള്‍ ഫേസ്ബുക്ക് ബന്ധങ്ങള്‍ തുടരുമ്പോള്‍ അതിനെ സംശയദൃഷ്ടിയോടെയാണ് ചിലരെങ്കിലും കാണുന്നത്. അടുത്തിടെ ഒരു ഇംഗ്ലീഷ് പത്രത്തില്‍ വന്ന വിവാഹ പരസ്യത്തില്‍, വധുവിനെ അവശ്യമുണ്ട് എന്ന് പറഞ്ഞതിനു താഴെയായി ഫേസ്ബുക്ക് അക്കൗണ്ടില്ലാത്തവര്‍ക്ക് മുന്‍ഗണന എന്ന് പ്രത്യേകം എഴുതിക്കണ്ടു. ''എല്ലാ ബന്ധങ്ങളെയും ലൈംഗികാര്‍ഥത്തില്‍ വീക്ഷിക്കുന്നതിന്റെ കുഴപ്പമാണിത്,'' പാലക്കാട് വിക്‌ടോറിയ കോളേജിലെ സീമാ തോമസ് പറയുന്നു.

ഫേസ്ബുക്ക് ഒരു സ്വതന്ത്രമായ പ്ലാറ്റ് ഫോം ആണെന്ന് ആണുങ്ങള്‍ തിരിച്ചറിയുന്നു. വീട്ടില്‍ ഭര്‍ത്താവുമായുണ്ടായ കലഹംപോലും സ്ത്രീ ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്യുന്നു. മദ്യപിച്ചു വരുന്ന ഭര്‍ത്താവിനെ സ്വന്തം പോസ്റ്റില്‍ കളിയാക്കുന്നു. ഇതിനെയെല്ലാം ആണുങ്ങള്‍ ഭയക്കുന്നു. അതുകൊണ്ടാണ് ഭാര്യമാരുടെ ഫേസ്ബുക്ക് പാസ്‌വേഡ് അറിയാന്‍ ഭര്‍ത്താക്കന്‍മാര്‍ വ്യഗ്രത കൂട്ടുന്നതും.

മധ്യവയസ്‌കരാണ് ഭാര്യയുടെ ഫേസ്ബുക്ക് കമ്പത്തെ ഏറെ ഭയക്കുന്നതെന്ന് കോഴിക്കോട്ടെ വീട്ടമ്മയായ ജ്യോതി പറയുന്നു. ''ഇങ്ങനെയുള്ള ആണുങ്ങള്‍ മിക്കവരും ഫേസ്ബുക്കില്‍ സജീവമാണ്. പക്ഷേ, അവരുടെയൊന്നും ഭാര്യമാര്‍ക്ക് പ്രൊഫൈല്‍ ഉണ്ടാകില്ല. ഉണ്ടെങ്കില്‍തന്നെ ഭയങ്കര നിര്‍ജീവമായ പ്രൊഫൈലേ കാണൂ.''

തിരുവനന്തപുരത്തെ ഷാഹിദ പക്ഷേ ജ്യോതിയുടെ അഭിപ്രായത്തോട് യോജിക്കുന്നില്ല,

''ഞാനും ഭര്‍ത്താവും കുട്ടികളുമൊക്കെ ഒന്നിച്ചിരുന്നാണ് മിക്കപ്പോഴും ഫേസ്ബുക്ക് നോക്കുക. അദ്ദേഹത്തിന്റെ പ്രൊഫൈല്‍ ഞാനും നോക്കാറുണ്ട്. കൗമാരക്കാരിയായ മകളും ഞങ്ങളുടെ പ്രൊഫൈല്‍ ശ്രദ്ധിക്കാറുണ്ട്. എല്ലാം സ്വകാര്യമാകുമ്പോഴാണ് പ്രശ്‌നം.''
നല്ല പഠിപ്പുണ്ടായിട്ടും കുടുംബസാഹചര്യം കാരണം ജോലിക്ക് പോകാന്‍ കഴിയാതിരുന്ന സ്ത്രീകളാണ് ഫേസ്ബുക്ക് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്നത്. ഭര്‍ത്താവ് ജോലിക്കും കുട്ടികള്‍ സ്‌കൂളിലും പോയാല്‍ അവര്‍ വീട്ടില്‍ തനിച്ചാകും. ഒറ്റപ്പെടലിന്റെ വേദന അനുഭവിക്കുന്നത് ഇവരാണ്. അവര്‍ക്ക് ഫേസ്ബുക്ക് ആശ്വാസത്തിന്റെ സൗഹൃദപ്പുര തീര്‍ക്കുന്നു.

''മംഗലാപുരത്ത് ജനിച്ചുവളര്‍ന്ന ഞാന്‍ വിവാഹശേഷം തിരുവനന്തപുരത്ത് വന്നു. സുഹൃത്തുക്കളെയെല്ലാം വിട്ട് മറ്റൊരു നാട്ടില്‍. വര്‍ഷം 20 കഴിഞ്ഞു. ഇപ്പോള്‍ ജന്മനാട് വിട്ടുവന്നതിന്റെ ഫീലിങ് തോന്നാറില്ല. കാരണം വേണ്ടപ്പെട്ടവരോടൊക്കെ ഫേസ് ബുക്കിലൂടെ ഞാന്‍ ബന്ധംവെക്കുന്നു, അവരുടെ പുതിയ ഫോട്ടോകള്‍ കാണുന്നു. പാചകക്കുറിപ്പുകള്‍ കൈമാറുന്നു. ഓരോ വിശേഷത്തിലേക്കും എന്നെ ടാഗ് ചെയ്യാന്‍ എത്ര സുഹൃത്തുക്കളാണ്,'' ഷാഹിദ ചിരിച്ചു.

മകള്‍ ഫേസ്ബുക്കിലുണ്ടോ

ഇന്റര്‍നെറ്റ് സേവനം മൊബൈലിലും ലഭ്യമായതോടെ ഫേസ്ബുക്ക് അക്കൗണ്ടില്ലാത്ത കൗമാരക്കാര്‍ കുറവാണെന്നു പറയാം. ഒന്നിലേറെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഉള്ളവരാണ് മിക്കവരും.

തിരുവനന്തപുരം സര്‍ക്കാര്‍ മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ശ്രീലത ടീച്ചര്‍ പറഞ്ഞ കഥ കേള്‍ക്കൂ. പ്ലസ്ടു ക്ലാസിലെ നന്നായി പഠിക്കുന്ന ഒരു കുട്ടി പെട്ടെന്നാണ് പഠനകാര്യത്തില്‍ അലസത കാട്ടാന്‍ തുടങ്ങിയത്. രക്ഷിതാക്കള്‍ സ്‌കൂളിലെ കൗണ്‍സലര്‍ കൂടിയായ ശ്രീലതയോട് കാര്യം ധരിപ്പിച്ചു. ശ്രീലത കുട്ടിയുമായി ഏറെനേരം സംസാരിച്ചു. ഫേസ്ബുക്കില്‍ സ്ഥിരമായി ചാറ്റ്‌ചെയ്തുകൊണ്ടിരുന്ന ചെറുപ്പക്കാരന്‍ പൊടുന്നനെ അക്കൗണ്ട് ഉപേക്ഷിച്ച് സ്ഥലംവിട്ടിരിക്കുന്നു. അതാണ് കുട്ടിയുടെ വിഷാദത്തിന് ഇടയാക്കിയത്.

ആദ്യം 'സൗഹൃദത്തിന് മാത്രം താത്പര്യമുണ്ടെങ്കില്‍' എന്നു പറഞ്ഞ് തുടങ്ങിയ ബന്ധമാണ്. പിന്നെയത് ദൃഢമായി. രാത്രി വീട്ടില്‍ എല്ലാവരും ഉറങ്ങിക്കഴിയുമ്പോള്‍ ദീര്‍ഘനേരം ചാറ്റിങ് പതിവായി. സംസാരത്തില്‍ സെക്‌സും വിഷയമായി. ഒടുവില്‍ കുട്ടി വിവാഹത്തെപ്പറ്റി പറയാന്‍തുടങ്ങിയപ്പോള്‍ 'അപരന്‍' അമ്പരന്നു. ഇനി ചാറ്റിങ് തുടര്‍ന്നാല്‍ പ്രശ്‌നമാണെന്ന് തോന്നിയപ്പോള്‍ അയാള്‍ ജീവനുംകൊണ്ട് ഫേസ്ബുക്ക് വിട്ടു.

ഒരിക്കല്‍ ഫേസ്ബുക്കില്‍ 'കാമുക'നുമായി വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കെ അച്ഛന്‍ മുറിയിലേക്ക് കടന്നുവന്ന കഥ അവള്‍ ടീച്ചറോട് പറഞ്ഞു. അന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ''ഇത്രേം നേരം ഇതിനു മുന്നില്‍ കുത്തിയിരിക്കാതെ നിനക്ക് ഉറങ്ങിക്കൂടെ,'' എന്ന് ചോദിച്ചുകൊണ്ട് അച്ഛന്‍ മുറിയിലേക്ക് കയറിവന്നതും അവള്‍ പെട്ടെന്ന് ഫേസ്ബുക്കിന്റെ ഹോംപേജ് പുറത്തെടുത്തു. ഹോംപേജില്‍ ഒരു നോട്ട് കാണിച്ചുകൊടുത്തു. ട്രെയിനില്‍ കൊല്ലപ്പെട്ട സൗമ്യയുടെ ഘാതകന് വധശിക്ഷ വിധിച്ചതിനെക്കുറിച്ചുള്ളതായിരുന്നു ആ നോട്ട്. ഇതു കണ്ടപ്പോള്‍ അച്ഛന്‍ മകളുടെ പുറത്തു തട്ടി അഭിനന്ദിച്ച് മടങ്ങി.

താന്‍ അപ്‌ലോഡ് ചെയ്ത ഫോട്ടോയ്ക്കും സ്റ്റാറ്റസ്സിനും നല്ല പ്രതികരണങ്ങള്‍ കിട്ടണമെന്ന് എല്ലാ കുട്ടികളും ആഗ്രഹിക്കുന്നു. അത് കിട്ടാതെവരുമ്പോള്‍ അവര്‍ വല്ലാതെ അസ്വസ്ഥരാകുന്നത് പതിവാണെന്ന് കോട്ടയം മന്നാനം കെ.ഇ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ഷെബീറ. ''കുട്ടികളുമായി ഞാന്‍ ഫെയ്‌സ് ബുക്കിലൂടെ ദിവസവും സംവദിക്കാറുണ്ട്. അവരുടെ മനസ്സ് അവര്‍പോലും അറിയാതെ പിന്തുടരുന്നതിന്റെ ലഹരി ഞാനിതിലൂടെ അനുഭവിക്കുന്നു.

പക്ഷേ, കുട്ടികള്‍ ഇത് ഉപയോഗിക്കുന്ന രീതി എന്നെ ആശങ്കപ്പെടുത്തുന്നുണ്ട്. പലരും ദിവസേന അഞ്ചാറ് മണിക്കൂര്‍ കമ്പ്യൂട്ടറിനു മുന്നിലാണ്. പലരും ഫെയ്‌സ് ബുക്കിന്റെ നെഗറ്റീവ് വശത്തേക്ക് വഴുതിമാറുന്നു. പെണ്‍കുട്ടികള്‍ സ്വകാര്യതകള്‍ പുറത്തുപറയുന്നില്‍ യാതൊരു മടിയും കാണിക്കുന്നില്ല. കമ്പ്യൂട്ടര്‍ പഠിക്കുകയാണ് എന്ന ധാരണ നിലനിര്‍ത്തിക്കൊണ്ട് അവര്‍ ചാറ്റിങ്ങിലേര്‍പ്പെടുന്നു.

ആരാണെന്നുപോലും അറിയാത്ത പത്തുപതിനഞ്ച് ചാറ്റ് ഫ്രന്‍സ് ഓരോ കുട്ടിക്കുമുണ്ട്. ഈ പ്രൊഫൈലുകളൊന്നും സത്യസന്ധമാകണമെന്നില്ല. വ്യക്തിപരമായി നമുക്ക് അറിയുന്നവരെയോ അവരെ നേരിട്ടറിയുന്നവരെയോ മാത്രമേ സൗഹൃദത്തിലേക്ക് സ്വീകരിക്കാവൂ. ഇക്കാര്യങ്ങളൊക്കെ ഞാന്‍ കുട്ടികളുമായി ഷെയര്‍ചെയ്യാറുണ്ട്,'' ഷെബീറ പറയുന്നു.

ദൂരെ നിന്നെത്തിയ സ്‌നേഹം

ജാസി കാസിം പ്രവാസി വീട്ടമ്മയാണ്. 15 വര്‍ഷമായി കുടുംബത്തോടൊപ്പം കുവൈത്തിലാണ് ഈ കോഴിക്കോട്ടുകാരിയുള്ളത്. വിവാഹശേഷം വിദേശത്തേയ്ക്ക് പറക്കുമ്പോള്‍ ജാസിക്കൊപ്പം പോയത് കുറെ ബാല്യകാല ഓര്‍മകള്‍. അവിടെയെത്തി ആദ്യത്തെ രണ്ടുവര്‍ഷം ഒരു സ്‌കൂളില്‍ അധ്യാപികയായി. മകന്‍ ബിമലിന്റെ ജനനം ജാസിയുടെ ഉത്തരവാദിത്വം കൂട്ടി. ബിമലിന് ചില വളര്‍ച്ചാപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ജോലി ഉപേക്ഷിച്ച് ജാസി മകന്റെ വളര്‍ച്ചയ്ക്ക് കൂട്ടിരുന്നു. മകനുവേണ്ടി മാത്രമുള്ളതായി പിന്നീടുള്ള ജാസിയുടെ ജീവിതം.

''ഈ ഘട്ടത്തിലാണ് ഫേസ്ബുക്ക് ഒരാശ്വാസംപോലെ വന്ന് തഴുകുന്നത്. ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച കുട്ടികളുടെ അമ്മമാരുടെ ഗ്രൂപ്പുമായുള്ള ബന്ധം തുടങ്ങുന്നത് അങ്ങനെയാണ്. സമാന ദുഃഖമനുഭവിക്കുന്ന ഒരുപാട് അമ്മമാര്‍ ഇതിലൂടെ എനിക്ക് കൂട്ടുകാരായി. തിരുവനന്തപുരത്തെ മിത്രയും ഡല്‍ഹിയിലെ ദീപയുമെല്ലാം ഇങ്ങനെയാണ് എനിക്ക് വേണ്ടപ്പെട്ടവരാകുന്നത്. ഇത്തരം പ്രശ്‌നങ്ങളുള്ള കുട്ടികളുടെ വളര്‍ച്ചയില്‍ എന്തൊക്കെ കാര്യങ്ങളാണ് അമ്മമാര്‍ക്ക് ചെയ്യാനുള്ളത്, അവരുടെ പഠനകാര്യങ്ങള്‍, ഭക്ഷണകാര്യങ്ങള്‍... എല്ലാം ഞങ്ങള്‍ ചര്‍ച്ചചെയ്തു. ആ സൗഹൃദം ശരിക്കും ആശ്വാസമായി. ഈ ലോകത്ത് എനിക്കു ചുറ്റും ഒരുപാട് പേരുള്ളതുപോലെ തോന്നി. തൊട്ടടുത്ത് ഉണ്ടെന്നു തോന്നുന്ന, എന്നാല്‍ ഏറ്റവും ദൂരെ നിന്നെത്തിയ സ്‌നേഹം ഞാനനുഭവിച്ചു'' ജാസി ചിരിച്ചു.

ഫേസ്ബുക്ക് സൗഹൃദങ്ങള്‍ ജാസിയുടെ ജീവിതത്തിന് പുതിയ നിറം നല്കി. വീടിന്റെ ചുമര്‍ നിറയെ ജാസി വരച്ച ചിത്രങ്ങളാണ്.
''ചെറുപ്പത്തില്‍ ഞാന്‍ വരയ്ക്കുമായിരുന്നു. പിന്നെയെല്ലാം വേണ്ടെന്നുവെച്ചു. എന്റെ ഫേസ്ബുക്ക് മിത്രങ്ങളാണ് വീണ്ടും ബ്രഷ് കയ്യിലെടുക്കാന്‍ പ്രേരിപ്പിച്ചത്.'' ജാസി പറയുന്നു. ജാസി വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും കുവൈത്തില്‍ നടന്നു.

''ഇപ്പോള്‍ ഫേസ്ബുക്കില്‍ എനിക്ക് മറ്റു ചില സുഹൃത്തുക്കള്‍ കൂടിയുണ്ട്. ചിത്രകലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍. ദിവസവും അവരുമായി ചിത്രകലയെക്കുറിച്ച് സംസാരിക്കുന്നു, അഭിപ്രായങ്ങള്‍ തേടുന്നു. പരസ്പരം കാണുകയോ നേരിട്ട് മിണ്ടുകയോ ചെയ്തിട്ടില്ലാത്തവരാണ് പലരും. എന്നിട്ടും ഈ സ്‌നേഹത്തുരുത്തില്‍ ഞങ്ങള്‍ മനസ്സുകൊണ്ട് ഒരുമിക്കുന്നു.'' ജാസിയുടെ കണ്ണുകള്‍ ആര്‍ദ്രമായി.

ഫേസ്ബുക്ക് വിട്ടു: അനന്യ

വിവാഹനിശ്ചയശേഷമാണ് പ്രശ്‌നങ്ങളുടെ തുടക്കം. എനിക്ക് ഒരു ഫേസ്ബുക്ക് പ്രൊഫൈലേ ഉള്ളൂ. പക്ഷേ, എന്റെ പേരില്‍ വ്യാജ പ്രൊഫൈലുകളുണ്ടാക്കി വിവാഹനിശ്ചയ ഫോട്ടോ അപ്‌ലോഡ് ചെയ്തു. എന്നിട്ട് വെറുതെ വിവാദങ്ങള്‍ സൃഷ്ടിച്ചു. ''എന്തിനിവള്‍ ഇയാളെ വിവാഹം കഴിക്കണം?'' തുടങ്ങി ഒരുപാട് അനാവശ്യ കമന്റുകള്‍. ഞാനാരെ വിവാഹം കഴിക്കണം, എങ്ങനെ ജീവിക്കണം ഇതൊക്കെ തീരുമാനിക്കേണ്ടത് ഞാനല്ലേ. പക്ഷേ, അതെല്ലാം അനാവശ്യ ചര്‍ച്ചയ്ക്ക് വിഷയമാക്കി - നടി അനന്യ പറയുന്നു.

ഏറെ വിഷമം വന്നപ്പോള്‍ 'മലയാളികള്‍ക്ക് ഫേസ്ബുക്ക ് ഉപയോഗിക്കാന്‍ അറിയില്ല' എന്നു ഞാന്‍ പറഞ്ഞുപോയി. അപ്പോള്‍ അതില്‍ പിടിച്ചായി ആക്രമണങ്ങള്‍. മറ്റുള്ളവരുടെ സ്വകാര്യജീവിതത്തില്‍ എത്തിനോക്കുകയല്ല, സോഷ്യല്‍സൈറ്റുകളുടെ ഉദ്ദേശ്യം. എന്തെല്ലാം നല്ല കാര്യങ്ങള്‍ ഇതുപയോഗിച്ച് ചെയ്യാം. അതെല്ലാം വിസ്മരിച്ച് ഫേസ്ബുക്കിനെ മോശമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനെയാണ് ഞാന്‍ ചോദ്യം ചെയ്തത്. ഇതുകൊണ്ടെല്ലാം ഞാന്‍ തല്ക്കാലത്തേക്ക് ഫേസ്ബുക്ക് വിട്ടുനില്‍ക്കുകയാണ്.

ഒളിച്ചോടാനില്ല: സജിത

സമീപകാലത്ത് ഞാനഭിനയിച്ച ഒരു പരസ്യത്തെച്ചൊല്ലി എന്നെ മോശമാക്കി ചിത്രീകരിക്കാനുള്ള നീക്കം ചിലരുടെ ഭാഗത്തുനിന്നുണ്ടായി. ഈ നീക്കത്തിന് ഫെയ്‌സ്ബുക്ക് നിമിത്തമായി. ആദ്യം നല്ലവിമര്‍ശനം എന്ന രീതിയില്‍ ഞാനിതിനെ പോസിറ്റീവായി കാണാനാണ് ആഗ്രഹിച്ചത് - നാ ടക, സിനിമാ നടി സജിത മഠത്തില്‍ പറയുന്നു.

പക്ഷേ, പെട്ടെന്ന് വിമര്‍ശനത്തിന്റെ രീതി മാറി. ഫേക്ക് പ്രൊഫൈല്‍ ഉണ്ടാക്കി ചിലര്‍ സംഘം ചേര്‍ന്ന് എന്നെ ആക്രമിക്കാന്‍ തുടങ്ങി. രണ്ടായിരത്തിലേറെ ഷെയറുകളും കമന്റുകളുമായി വലിയൊരു ഗ്രൂപ്പായിരുന്നു അത്.

ഞാന്‍ സൈബര്‍ സെല്ലില്‍ പരാതി കൊടുത്തു. അബ്യൂസിനെതിരെയായിരുന്നു പരാതി. പരാതി നല്‍കിയശേഷം പിന്നെയിത് ആവര്‍ത്തിച്ചിട്ടില്ല. അന്വേഷണം നടന്നുവരികയാണെന്നാണ് സൈബര്‍സെല്‍ അധികൃതര്‍ അറിയിച്ചത്.

പക്ഷേ, ഇങ്ങനെയൊരു അനുഭവമുണ്ടായി എന്നു കരുതി ഫെയ്‌സ്ബുക്കില്‍ നിന്ന് ഒളിച്ചോടാന്‍ ഞാനില്ല. ഞാനിപ്പോഴും ഇതിനെ ഇഷ്ടപ്പെടുന്നു. ഞാനിത് എന്‍ജോയ് ചെയ്യുന്നുമുണ്ട്.

യു.ആര്‍.എല്‍ അന്വേഷണത്തില്‍ നിര്‍ണായകം

ഫേസ്ബുക്കുമായി ബന്ധപ്പെട്ട പരാതികള്‍ കേരളത്തില്‍ കൂടിവരികയാണെന്ന് പോലീസ് വകുപ്പിന് കീഴിലുള്ള ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അസി. കമാണ്ടന്റ് വിനയകുമാരന്‍ നായര്‍. ഈ വര്‍ഷം 94 പരാതികളാണ് സെല്ലിന് കിട്ടിയത്. ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് വിനയകുമാരന്‍ നായര്‍ മറുപടി പറയുന്നു.

ഫേസ്ബുക്കുമായി ബന്ധപ്പെട്ട് ഏതൊക്കെ തരത്തിലുള്ള പരാതികളാണ് കൂടുതല്‍ കിട്ടുന്നത്?

നിലവില്‍ ആക്ടീവായിട്ടുള്ള പ്രൊഫൈലിലേക്ക് അശ്ലീലം കലര്‍ന്ന മെസ്സേജുകള്‍ അയയ്ക്കുന്നു എന്ന പരാതിയാണ് കൂടുതല്‍ കിട്ടുന്നത്. ഫേസ്ബുക്ക് ഐഡിയോ, ഇ.മെയില്‍ ഐഡിയോ ഇല്ലാത്ത സ്ത്രീകളുടെ പേരില്‍ ഇ.മെയില്‍ ഐഡിയും ഫെയ്‌സ്ബുക്ക് ഐഡിയും ഉണ്ടാക്കി ഫ്രന്റ്‌സിനെ സൃഷ്ടിക്കുന്ന രീതിയാണ് രണ്ടാമതായി കൂടുതല്‍ കാണുന്നത്. നിലവിലുള്ള ഐഡിയില്‍ നിന്നുതന്നെ ഉള്ളടക്കവും ഫോട്ടോയും എടുത്ത് മറ്റൊരു ഐഡി ഉണ്ടാക്കുക, ഒരാളുടെ ഫോട്ടോയിട്ട് മറ്റൊരാള്‍ അയാളുടെ പേരില്‍ ഐഡി ക്രിയേറ്റ് ചെയ്യുക എന്നീ തട്ടിപ്പുകളും നടക്കുന്നുണ്ട്.

എങ്ങനെയാണ് പരാതിപ്പെടുക?

ഫേക് ആയിട്ടുള്ള പ്രൊഫൈല്‍ ശ്രദ്ധയില്‍ പെട്ടാല്‍ ആ പ്രൊഫൈലിനൊരു പേരുണ്ടാകും. ആ പേരിനകത്താണ് ഈ പ്രൊഫൈല്‍ വരിക. പ്രൊഫൈല്‍ തുറക്കുന്ന സ്ഥാനത്ത് ഒരു അഡ്രസ് ബാര്‍ ലിങ്കുണ്ട്. യൂണിവേഴ്‌സല്‍ റിസോഴ്‌സ് ലൊക്കേറ്റര്‍ (ഡഞഘ) എന്നാണിത് അറിയപ്പെടുന്നത്. 'ഈ ഡഞഘല്‍ എന്റെ പേരില്‍ ഒരു ഫേസ്ബുക്ക് ഐഡി കാണുന്നു' എന്നു ചൂണ്ടിക്കാട്ടി വേണം പരാതിപ്പെടാന്‍. ഈ ഡഞഘ അന്വേഷണത്തില്‍ നിര്‍ണായകമാണ്.

സെല്ലിന് പരാതി നല്‍കിയാലും കുറ്റവാളികളെ കണ്ടെത്താന്‍ കഴിയുന്നില്ല എന്ന് പൊതുവെ ആരോപണമുണ്ടല്ലോ?

അത് ശരിയായ ആരോപണമല്ല. കിട്ടിയ പരാതികളില്‍ മിക്കതിലും പ്രതികളെ തിരിച്ചറിയാന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. അന്വേഷണത്തിന് കുറച്ചു കാലതാമസം ഉണ്ടാകുന്നുണ്ട് എന്നത് ശരിയാണ്. അമേരിക്കയിലെ ഫേസ്ബുക്ക് ആസ്ഥാനത്തുനിന്ന് വിവരങ്ങള്‍ ലഭ്യമാകുന്നതിന് ഉണ്ടാകുന്ന കാലതാമസമാണിത്. പിന്നെ ഇന്ത്യക്ക് വെളിയില്‍ നിന്നുകൊണ്ടാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത് എങ്കില്‍ അതു കണ്ടെത്തുന്നതിനും ചില പ്രയാസങ്ങള്‍ സെല്‍ നേരിടുന്നുണ്ട്. രാജ്യത്തിന് പുറത്തുള്ള ആളെ ചോദ്യം ചെയ്യാനോ, അറസ്റ്റു ചെയ്യാനോ ആ രാജ്യത്തിന്റെ അനുമതി വേണം. അത് നേടിയെടുക്കുന്നതിന് ഒരുപാട് നിയമനടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.