MATHRUBHUMI RSS
Loading...
ഓരോ പടവിലും ഈ ഡോക്ടര്‍ ആദ്യം
ടി.ആര്‍.രമ്യ

ചങ്ങനാശ്ശേരിയില്‍ ജനിച്ച് തോന്നയ്ക്കല്‍ക്കാരനെ വിവാഹം കഴിച്ച് ആലപ്പുഴയില്‍ ജീവിച്ച സുഹറാബീവി പല കാര്യങ്ങളിലും ഒരേയൊരു സുഹറ ഡോക്ടറാണ്. മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള ആലപ്പുഴയിലെ ആദ്യ വനിതാ ഡോക്ടര്‍. ആരോഗ്യ രംഗത്തെ ഏറ്റവും ഉയര്‍ന്ന പദവിയായ ഹെല്‍ത്ത് സര്‍വീസ് ഡയറക്ടറായ സമുദായത്തില്‍ നിന്നുള്ള ആദ്യ വ്യക്തി. കേന്ദ്ര സര്‍ക്കാരിന്റെ മഹിളാ ശിരോമണി പുരസ്‌കാരം നേടിയ കേരളത്തില്‍ നിന്നുള്ള ആദ്യ മുസ്‌ലീം വനിത.

മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം പോയിട്ട് പുറത്തിറങ്ങാന്‍ പോലും നിയന്ത്രണമുണ്ടായിരുന്ന കാലത്താണ് സുഹറാബീവി ചങ്ങനാശ്ശേരിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ്. പഠിക്കാന്‍ പോയത്. അന്ന് അന്ധാളിച്ച സമൂഹം ഇന്ന് സുഹറാബീവിയെക്കരുതി അഭിമാനിക്കുന്നു.

മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്കണമെന്ന് വാശിയുള്ള മാതാപിതാക്കള്‍ 1954-ലാണ് സുഹറയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പഠിക്കാനയച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നാലാമത്തെഎം.ബി.ബി.എസ്. ബാച്ചുകാരിയായി സുഹറ. 1961-ല്‍ പഠിത്തം പൂര്‍ത്തിയാക്കിയിറങ്ങിയപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നിറങ്ങുന്ന മൂന്നാമത്തെ വനിതാ മുസ്‌ലീം ഡോക്ടറായി സുഹറാ ബീവി.

തൈക്കാട് ആസ്​പത്രിയിലായിരുന്നു ആദ്യ നിയമനം. ആലപ്പുഴയിലെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ അബ്ദുള്‍ റഹിമിനെ വിവാഹം കഴിച്ച ശേഷം ആലപ്പുഴയായി ഡോ.സുഹറാബീവിയുടെ തട്ടകം. വനിതാ ശിശു ആസ്​പത്രിയില്‍ നാലുവര്‍ഷം. പിന്നീട് ചെട്ടികാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍. ഇതിനിടയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മടങ്ങിപ്പോയി ഗൈനക്കോളജിയില്‍ പി.ജി.ഡിപ്ലോമയും നേടി. പിന്നെ സുഹറ ആരോഗ്യ മേഖലയിലെ ഭരണരംഗത്തേക്ക് ചുവടുമാറുകയായിരുന്നു. ആലപ്പുഴ ജില്ലാ കുടുംബാസൂത്രണ ഓഫീസറായി തുടക്കം. പിന്നെ വനിതാ-ശിശു ആസ്​പത്രിയില്‍ മടങ്ങിയെത്തി, സൂപ്രണ്ടായി. പിന്നെ ഡി.എം.ഒ.യും ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഹെല്‍ത്ത് സര്‍വീസ് ഡയറക്ടറു (ഡി.എച്ച്.എസ്.)മായി. ആരോഗ്യ മേഖലയില്‍ 31 വര്‍ഷം സേവനമനുഷ്ഠിച്ച ശേഷം 1992ല്‍ ഡോക്ടര്‍ വിരമിച്ചു. ഇക്കാലത്തിനിടയില്‍ ആലപ്പുഴ വനിതാ-ശിശു ആസ്​പത്രിയില്‍ ജോലിചെയ്ത കാലമാണ് ഏറ്റവും കൂടുതല്‍ ആസ്വദിച്ചതെന്ന് ഡോക്ടര്‍ പറയുന്നു; വെല്ലുവിളികള്‍ നേരിടേണ്ടിവന്നത് ഡി.എച്ച്.എസ്.ആയിരുന്നപ്പോഴും. രാഷ്ട്രീയക്കളികള്‍ക്കിടയില്‍ ഉദ്യോഗസ്ഥര്‍ ബലിയാടാകുന്നതെങ്ങനെയെന്ന് സുഹറാ ബീവി പലപ്പോഴും കണ്ടു; അനുഭവിച്ചു. സേവന മേഖലയില്‍ കൂടുതല്‍ കാലം പ്രവര്‍ത്തിച്ചതിനാല്‍ രോഗികളുമായി ഇടപെടാന്‍ അധികകാലം ലഭിക്കാത്തതില്‍ ഡോക്ടര്‍ക്ക് ഇന്ന് നിരാശയുണ്ട്.

വിരമിക്കുന്നതിനു മുന്‍പാണ് സുഹറ ഡോക്ടറെ കേന്ദ്രം മഹിളാ ശിരോമണി പുരസ്‌കാരം നല്കി ആദരിച്ചത്. സ്ത്രീകള്‍ക്ക് ദേശീയ തലത്തില്‍ നല്കുന്ന ഈ പുരസ്‌കാരത്തിന് അന്ന് കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത് ഡോ. സുഹറാ ബീവി മാത്രം. അതും സുഹറാ ബീവിക്ക് മാത്രം ലഭിച്ച അംഗീകാരം.

പടിപടിയായി, സ്വാഭാവികമായിട്ടായിരുന്നു ഡോ. സുഹറാബീവിയുടെ വളര്‍ച്ച. വിദ്യയാണ് ഏറ്റവും വലിയ ധനമെന്ന് വിശ്വസിച്ച പിതാവാണ്‌സുഹറയുടെ വളര്‍ച്ചയ്ക്ക് വേണ്ട വളം നല്കിയത്. സുഹറാബീവിയുടെ സഹോദരങ്ങളും വിവിധ മേഖലകളില്‍ ഉന്നത സേവനം അനുഷ്ഠിച്ചവരാണ്. സഹോദരന്‍ അബ്ദുല്‍ റഹ്മാന്‍ ജനറല്‍ ചീഫ് എന്‍ജിനീയര്‍ ഓഫ് കേരള ആയിരുന്നു. സഹോദരി ഡോ. ഷെരീഫ കോട്ടയം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ആയാണ് വിരമിച്ചത്. മറ്റൊരു സഹോദരി സഫിയ ബീവി വിദ്യാഭ്യാസ വകുപ്പില്‍ അഡീഷണല്‍ സെക്രട്ടറിയായി.

സുഹറാ ബീവിക്ക് മൂന്ന് മക്കള്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഷബീര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോപീഡിക്ക് സര്‍ജന്‍ സഗീര്‍, ആലപ്പുഴയിലെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ ഷഫീഖ് എന്നിവര്‍. സുഹറാബീവിയുടെ ഭര്‍ത്താവ് അബ്ദുല്‍ റഹീം വെള്ളക്കിണറില്‍ അബ്ദുല്‍ റഹിം ആന്‍ഡ് കമ്പനി എന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനം നടത്തുന്നു. ആലിശ്ശേരി വാര്‍ഡിലെ ലെപ്പേരിപറമ്പില്‍ വീട്ടില്‍ വിശ്രമ ജീവിതത്തിലാണ് ആലപ്പുഴയുടെ ഈ ആദ്യ വനിതാ ഡോക്ടര്‍.