പി.സനിത

തിരശ്ശീല മാറ്റുമ്പോള്‍ അരങ്ങത്ത് ശ്രീകൃഷ്ണനും രുക്മിണിയും. രുക്മിണി-കൃഷ്ണ സംവാദമാണ് കഥ. രുക്മിണിയുടെ പ്രേമഭക്തിയും ജ്ഞാനവും പരീക്ഷിക്കാന്‍ ഭഗവാന്‍ കലുഷഭാവം കൈക്കൊള്ളുന്നു. ആനന്ദഭൈരവിയില്‍ തുടങ്ങി സിന്ധുഭൈരവിയില്‍ പെയ്തവസാനിക്കുന്ന പദങ്ങളില്‍ കൃഷ്ണന്റെയും രുക്മിണിയുടെയും പ്രണയപരിഭവങ്ങളുണ്ട്. കൃഷ്ണ സാന്ത്വനമുണ്ട്.
'രുക്മിണീ മോഹനം' കഥകളി ഓരോ തവണ അരങ്ങിലെത്തുമ്പോഴും രാധാമാധവന്റെ കണ്ണുകള്‍ അവയെ ആദ്യം കാണുന്നപോലെ താലോലിക്കും. താനെഴുതിയ ആദ്യ ആട്ടക്കഥകളിലൊന്നിന്റെ വളര്‍ച്ച അറിയാനുള്ള കൗതുകത്തിനൊപ്പം ഓരോ അരങ്ങും ആസ്വാദനത്തിന്റെ പുതിയ തലങ്ങളാണ് ഈ കഥകളി പ്രേമിക്ക് സമ്മാനിക്കുന്നത്.
ആട്ടക്കഥയെഴുതുന്ന സ്ത്രീകള്‍ വിരലിലെണ്ണുന്നവര്‍ മാത്രം. ഇരയിമ്മന്‍ തമ്പിയുടെ മകള്‍ കുഞ്ഞുക്കുട്ടി തങ്കച്ചിയുടെ പിന്‍മുറക്കാരിയായതിന് പ്രചോദനം എത്ര കണ്ടാലും മതിവരാത്ത കഥകളിയോടുള്ള അടങ്ങാത്ത ഇഷ്ടം മാത്രം.
രുഗ്മി വധവും രുക്മിണീ മോഹനവും രാധാമാധവന്‍ തന്റെ 35-ാം വയസ്സിലെഴുതിയത്. ഇപ്പോള്‍ 64 പിന്നിടുമ്പോള്‍ ഏഴാമത്തെ ആട്ടക്കഥയുടെ പണിപ്പുരയിലാണിവര്‍.
അര്‍ജുനന്റെ തീര്‍ഥയാത്രാ കാലത്തില്‍ നിന്നും ഇതള്‍ വിടര്‍ത്തിയ 'കപിന്ധ്വജ ചരിതം', 'ഡാവിഞ്ചി പൊരുള്‍', 'ശബരീ ചരിതം', 'അംഗദദൂത്' എന്നിവ ആസ്വാദകര്‍ക്ക് സമ്മാനിച്ചത് കലയുടെ അനന്യമായ ആസ്വാദ്യതയാണ്.
കളിവിളക്കുകളുടെ മുന്നിലിരുന്ന് മതിവരുവോളം കഥകളി കണ്ട കുട്ടിക്കാലം ഇന്നും രാധയുടെ മനസ്സില്‍ നിറപ്പകിട്ടുള്ള ഓര്‍മയാണ്. ''അന്നൊക്കെ ഏതാനും മണിക്കൂറുകളിലല്ല കഥകളി. രാത്രി തുടങ്ങിയാല്‍ വെട്ടം വീഴുമ്പോഴേ കഥ അവസാനിക്കൂ. വലിയ കളിവിളക്കിന് മുന്നില്‍ കണ്ണുമിഴിച്ചുള്ള ആ ഇരിപ്പില്‍ ഇടയ്‌ക്കൊക്കെ ഞങ്ങള്‍ കുട്ടികളുറങ്ങിപ്പോകും. വലുതാവുന്നതനുസരിച്ച് കഥകളി കൂടുതല്‍ ആസ്വദിക്കാന്‍ തുടങ്ങി. ഞങ്ങള്‍ കുട്ടികളുടെ പ്രധാന വിനോദങ്ങളിലൊന്ന് തലേദിവസം കണ്ട കഥകളി അവതരിപ്പിക്കുക എന്നതാണ്.ഏട്ടന്‍ വെണ്മണി വിഷ്ണുവും അനുജന്‍ വെണ്മണി കൃഷ്ണന്‍ നമ്പൂതിരിപ്പാടും ചേച്ചിമാര്‍ ശ്രീദേവിയും പാര്‍വതിയും ഞങ്ങളുടെ ബന്ധു ഹരിദാസും കഥകളി കാണാനും കളിക്കാനുമുണ്ടാകും. കുട്ടിക്കളികള്‍ക്കിടയില്‍ ഞങ്ങള്‍ക്കിഷ്ടപ്പെട്ട കളിയായിരുന്നു കഥകളി. ഹരിദാസ് പിന്നീട് കലാമണ്ഡലം ഹരിദാസായി.''
എറണാകുളം കാലടിക്കടുത്തെ ശ്രീമൂലനഗരം ഗ്രാമത്തില്‍ വെണ്മണി മനയില്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെയും പാര്‍വതി അന്തര്‍ജനത്തിന്റെയും മകളാണ് രാധ.
''പരമ്പരാഗത രീതിയില്‍ സംസ്‌കൃതം പഠിച്ചു. ഏറെ വൈകിയാണ് സ്‌കൂളിലെത്തിയത്. എന്നാലും പഠനത്തില്‍ ഒട്ടും പിറകിലായിരുന്നില്ല. അന്ന് നമ്പൂതിരി സ്ത്രീകള്‍ക്കിടയില്‍ വിദ്യാഭ്യാസം പ്രചരിച്ചുവരുന്നതേയുള്ളൂ. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദവും ആലുവ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജില്‍ നിന്നു ബിരുദാനന്തരബിരുദവുമെടുത്തു.''
ബാംഗ്ലൂര്‍, മദ്രാസ് എന്നിവിടങ്ങളില്‍ 12 വര്‍ഷത്തോളം അധ്യാപികയായി പ്രവര്‍ത്തിച്ചു. ഭാവന്‍സ് വിദ്യാമന്ദിര്‍ കൊച്ചിയില്‍ നിന്നും പ്രധാനാധ്യാപികയായാണ് വിരമിച്ചത്.
''80 കളിലാണ് ആദ്യ ആട്ടക്കഥ എഴുതുന്നത്. മകള്‍ ലാവണ്യ കഥകളി പഠിക്കാന്‍ തുടങ്ങിയപ്പോള്‍ കഥകളിയുടെ ലോകവുമായി വീണ്ടും നിരന്തരസമ്പര്‍ക്കം തുടങ്ങി. വര്‍ഷങ്ങള്‍ക്കുശേഷം ചിത്രകാരന്‍ ഫ്രാന്‍സിസ് കോടങ്കണ്ടത്ത് നല്‍കിയ ആശയം വികസിപ്പിച്ചെടുത്തതാണ് 'ഡാവിഞ്ചി പൊരുള്‍' എന്ന ആട്ടക്കഥ. സദനം ബാലകൃഷ്ണനാശാന്റെ നേതൃത്വത്തില്‍ ചിട്ടപ്പെടുത്തിയ ഈ കഥ ഉടന്‍ അരങ്ങിലെത്തും. ഇതിന്റെ ഫോട്ടോ സെഷന്‍ നടന്നു കഴിഞ്ഞു.''
രാമായണത്തിലെ ശബരിക്ക് ഒരു പൂര്‍വകാലം വിഭാവനം ചെയ്തപ്പോള്‍ ഉരുത്തിരിഞ്ഞ ശബരീചരിതം കഴിഞ്ഞ മെയ് 23ന് തളി പദ്മശ്രീ കല്യാണമണ്ഡപത്തില്‍ അരങ്ങേറി. കലാമണ്ഡലം മനോജ്, നെടുമ്പുള്ളി രാംമോഹന്‍, കലാമണ്ഡലം ഷണ്മുഖന്‍, കലാമണ്ഡലം കണ്ണന്‍ തുടങ്ങിയവരായിരുന്നു അരങ്ങില്‍. ശബരിമല മണ്ഡലക്കാലത്തും രാമായണമാസക്കാലത്തും ശബരീ ചരിതത്തിന് നിറയെ സ്റ്റേജുകള്‍ കിട്ടി. രാമായണത്തില്‍ നിന്നുള്ള 'അംഗദദൂത്' കഥകളിക്കും ധാരാളം ആസ്വാദകരുണ്ട്.
ആട്ടക്കഥ എഴുതുക മാത്രമല്ല കഥകളിയുള്‍പ്പടെയുള്ള പരമ്പരാഗത കലകളെ പ്രോത്സാഹിപ്പിക്കാന്‍ സ്ഥാപിച്ച നവരസം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ജീവനാഡിയും കൂടിയാണ് രാധാമാധവന്‍. 2009ല്‍ ആരംഭിച്ച ഈ ട്രസ്റ്റ് കഥകളിക്ക് നിരവധി വേദികളൊരുക്കി. കഥകളിയോട് ഇഷ്ടമുള്ളവരെ കളി ആസ്വദിക്കാന്‍ പഠിപ്പിച്ചു. വിദ്യാര്‍ഥികള്‍ക്ക് അവര്‍ പഠിക്കുന്ന ആട്ടക്കഥകളെ കളിരൂപത്തില്‍ കാണാനുള്ള അവസരമൊരുക്കി. ഉണ്ണായി വാര്യരുടെ 'നളചരിതം' ആട്ടക്കഥ ഇങ്ങനെ അരങ്ങേറിയത് ഹര്‍ഷാരവത്തോടെയാണ് വിദ്യാര്‍ഥികള്‍ സ്വീകരിച്ചത്. ഇപ്പോള്‍ 'സമകാലിക സംഗീതം' എന്ന അര്‍ധവാര്‍ഷിക-ദ്വിഭാഷാ ജേര്‍ണലിന്റെ മാനേജര്‍ ആണ്. ടാഗോറിന്റെ വിഖ്യാത നാടകം 'ചിത്ര'യെ അവലംബമാക്കി ഒരു ആട്ടക്കഥയുടെ പണിപ്പുരയിലാണ് രാധാമാധവന്‍.
കവിതയാണ് രാധാമാധവന്റെ മറ്റൊരു തട്ടകം. കവിതകള്‍എഴുതാന്‍ മാത്രമുള്ളതല്ല, കീറിക്കളയാനും കൂടിയുള്ളതാണ് എന്ന ധാരണ ഈ കവയിത്രിക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കി.
'വാസനച്ചെപ്പ്', 'പാതിരാ മഴ' എന്നീ രണ്ടു കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. ആത്മനാത്മവിവേകം എന്ന പുസ്തകവും കണ്‍സൈസ് സംസ്‌കൃതം-ഇംഗ്ലീഷ്-മലയാളം നിഘണ്ടു എന്നിവ പുസ്തകരൂപത്തിലാക്കി.
മഹാഭാരതത്തിലെ 101 ഉപാഖ്യാനങ്ങള്‍ 'വ്യാസന്‍ പറഞ്ഞ കഥകള്‍' എന്ന പേരില്‍ ഡി.സി. ബുക്‌സും അധ്യാത്മ രാമായണം ശ്ലോകാര്‍ഥം എഴുതിയത് കുട്ടികൃഷ്ണമാരാരുടെ മകന്റെ 'മാരാര്‍ പബ്ലിക്കേഷന്‍സും' പ്രസിദ്ധീകരിക്കും.
അന്വയം, അന്വയാര്‍ഥം, സാരം എന്നിവയോടുകൂടിയ 'ശ്രീകൃഷ്ണവിലാസം', ശ്രീരാമോദത്തം എന്നീ പുസ്തകങ്ങളും ഉടന്‍ പ്രസിദ്ധീകരിക്കും.
തിരുവനന്തപുരത്ത് തൊണ്ണൂറുകളുടെ ആദ്യം ശ്രീവിദ്യാ കമ്പ്യൂട്ടര്‍ ട്രെയിനിങ് ആന്‍ഡ് സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയിരുന്നു. നാലുവര്‍ഷം കുടുംബ ബിസിനസ്സില്‍ ഫിനാന്‍സ് ഡയറക്ടറുടെ റോളിലും ഉണ്ടായിരുന്നു. ഒക്ടോബറില്‍ ഡല്‍ഹിയില്‍ നടക്കുന്ന 'അനന്യ -ദ പുരാനാ കിലാ' ഡാന്‍സ് ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചിട്ടുണ്ട്. ഇതിനായി അംഗദദൂത് ആശാന്മാര്‍ ചിട്ടപ്പെടുത്തുന്നു. ആധ്യാത്മികവേദിയിലും സജീവമായിരുന്നു രാധാമാധവന്‍. പ്രഭാഷണങ്ങളും ഭാഗവത സപ്താഹങ്ങളും നടത്തിയിരുന്നു.
2005-ല്‍കേരള സര്‍ക്കാര്‍ സാംസ്‌കാരികവകുപ്പ് പ്രസിദ്ധീകരിച്ച 'കൈകൊട്ടിക്കളിപ്പൂക്കള്‍' ഡോ. സുധാഗോപാലകൃഷ്ണനൊപ്പം സമാഹരിച്ചതും രാധാമാധവനാണ്.
പൊറ്റമ്മല്‍ 'സംഗീത'ത്തിലാണ് കുടുംബം. ഭര്‍ത്താവ് മാനേജ്‌മെന്റ് വിദഗ്ധനും സംഗീതസാഹിത്യകാരനുമായ എ.ഡി. മാധവനാണ്. മകള്‍ ലാവണ്യ രഞ്ജിത്തും പേരക്കുട്ടികള്‍ നീലിമയും രാധികയും കഥകളി അവതരിപ്പിക്കാറുണ്ട്.

NEWS LETTER
RSS











