MATHRUBHUMI RSS
Loading...
സംഗീത ചികിത്സയിലൂടെ രാധികയ്ക്ക് പുനര്‍ജന്മം

അമ്പലപ്പുഴ: കഴുത്തില്‍ ഷാള്‍ കുരുങ്ങി അബോധാവസ്ഥയിലായ ആറുവയസ്സുകാരിക്ക് സംഗീത ചികിത്സയിലൂടെ പുനര്‍ജന്മം. പ്രതികരണശേഷിപോലും നഷ്ടപ്പെട്ട് വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയ ബാലിക വീണ്ടും ജീവിതത്തിലേക്ക് പിച്ചവച്ചുതുടങ്ങി. വണ്ടാനത്തുള്ള ആലപ്പുഴ മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലെ കുട്ടികളുടെ വിഭാഗമാണ് ഈ അപൂര്‍വനേട്ടത്തിന് പിന്നില്‍.

തൃക്കുന്നപ്പുഴ പള്ളിപ്പാടുമുറി കളരിക്കല്‍ മഠത്തില്‍ രാജുവിന്റെയും മഞ്ജുവിന്റെയും മകളായ രാധികയ്ക്കാണ് മ്യൂസിക്‌തെറാപ്പി പുതുജീവന്‍ നല്‍കിയത്. കളിക്കുന്നതിനിടയില്‍ കഴുത്തില്‍ ഷാള്‍ കുരുങ്ങി അത്യാസന്ന നിലയിലായ കുട്ടിയെ മെയ് 30നാണ് മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ കൊണ്ടുവന്നത്.

രണ്ടുദിവസം കുട്ടിയെ വെന്റിലേറ്ററില്‍ കിടത്തി കുട്ടികളുടെ വിഭാഗം മേധാവി ഡോ.ഗിരിജാമോഹന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. ന്യൂറോമെഡിക്കല്‍, ന്യൂറോസര്‍ജറി, ഫിസിക്കല്‍ മെഡിസിന്‍ വിഭാഗത്തിലെ ഡോക്ടര്‍മാരും ചികിത്സയില്‍ പങ്കാളികളായി.

കുട്ടികളുടെ തീവ്രപരിചരണ വിഭാഗത്തില്‍ കിടക്കുന്ന കുട്ടിയെ പാട്ടുകള്‍ കേള്‍പ്പിച്ചായിരുന്നു ചികിത്സയുടെ തുടക്കം. പിന്നീട് കുട്ടിയെ ഡോക്ടര്‍മാരും നഴ്‌സുമാരും ചേര്‍ന്ന് ആസ്​പത്രി മുറിക്ക് പുറത്തുകൊണ്ടുപോയി ചികിത്സ തുടര്‍ന്നു.

രണ്ടാഴ്ച മുമ്പ് ചികിത്സ വിജയം കണ്ടു. കുട്ടിപ്രതികരിച്ചുതുടങ്ങി. വേണ്ടപ്പെട്ടവരെയെല്ലാം തിരിച്ചറിഞ്ഞു. ഇഷ്ടഗാനമായ 'അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ' മൂളിത്തുടങ്ങി. കട്ടില്‍ വിട്ട് മറ്റുള്ളവരുടെ സഹായത്താല്‍ നടക്കാനുമാരംഭിച്ചു.

മത്സ്യത്തൊഴിലാളിയാണ് രാജു. ഇവരുടെ മൂന്ന് പെണ്‍മക്കളില്‍ രണ്ടാമത്തെ ആളാണ് രാധിക. ആസ്​പത്രി മുറിയില്‍ രാധിക കളിചിരികള്‍ക്കരികിലേക്ക് എത്തിതുടങ്ങി. എപ്പോഴും പാട്ടുമായി മ്യൂസിക് സിസ്റ്റം അരികിലുണ്ടാവും. ഡോക്ടര്‍മാരും ആസ്​പത്രി ജീവനക്കാരും രാധികയുടെ ഇഷ്ടക്കാരാണ്.

ഡോക്ടര്‍മാരുടെയും മറ്റ് ജീവനക്കാരുടെയും കൂട്ടായപരിശ്രമത്തിലൂടെയാണ് രാധികയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായതെന്ന് ഡോ.ഗിരിജാ മോഹന്‍ പറയുന്നു.കേരളത്തില്‍ത്തന്നെ വളരെ അപൂര്‍വമായാണ് ഇത്രയ്ക്ക് പ്രായം കുറഞ്ഞ കുട്ടിയില്‍ സംഗീതചികിത്സ പരീക്ഷിച്ച് വിജയിച്ചതെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.