MATHRUBHUMI RSS
Loading...
ഫാഷന്‍ സവാരി@ഗോവ
ശര്‍മിള

നേത്രാവതി ട്രെയിന്‍ മഡ്ഗാവ് റെയില്‍വേ സ്‌റ്റേഷനില്‍ നിരങ്ങി നിന്നു. ഉറക്കച്ചടവിലെന്നപോലെ. ഗോവ ഉണര്‍ന്നിട്ടുണ്ടായിരുന്നില്ല. നനുത്ത മഞ്ഞിന്റെ മൂടുപടത്തിനുള്ളില്‍ ഗോവ നിഗൂഢമായി. വണ്ടിയിറങ്ങുമ്പോള്‍ത്തന്നെ ഓരോരുത്തരും വിനോദ സഞ്ചാരികളായിക്കഴിഞ്ഞിരുന്നു. പ്രീ പെയ്ഡ് ടാക്‌സി കൗണ്ടറില്‍ നിശ്ശബ്ദത. പലതരം വിചിത്രമായ വസ്ത്രങ്ങളണിഞ്ഞ വിദേശികള്‍. ഗോവയിലെ ജീവിതവും ഫാഷനും അന്വേഷിച്ചിറങ്ങിയ ഞങ്ങള്‍ ഗോവക്കാരാവാന്‍ തയ്യാറായി. യാത്രക്കാര്‍ ക്ഷമയോടെ ഊഴം കാത്തു. എല്ലാവരും ഗോവയുടെ മര്‍മ്മമായ പനാജിയിലേയ്ക്ക്.

മഞ്ഞിന്റെ കനം ഒന്നുകൂടി കുറഞ്ഞു. പ്രഭാതം പനാജിയെ മഞ്ഞിന്റെ നേരിയ ഷാള്‍ പുതപ്പിച്ചപോലെ. പോര്‍ച്ചുഗീസുകാര്‍ 'പംജിം' എന്നു വിളിപ്പേരിട്ട നഗരത്തിലൂടെ കാറില്‍ സഞ്ചരിക്കുകയായിരുന്നു ഞങ്ങള്‍. ഗോവ അപ്പോഴും ഉറക്കം തന്നെ. തലേന്ന് രാത്രി മുഴുവന്‍ നീണ്ടുനിന്ന ജീവതോത്സവത്തിന്റെ അലസമധുരമായ ഹാങ്ങ് ഓവര്‍ ഉറങ്ങിത്തീര്‍ക്കുകയായിരിക്കണം.

തെരുവുകള്‍ സജീവമാകാന്‍ രാവിലെ പത്തു മണി കഴിയും. '18വേ ജൂണ്‍' റോഡിലൂടെ പോകുമ്പോള്‍ പൂത്തു വിടര്‍ന്നു നില്‍ക്കുന്ന ഗുല്‍മോഹര്‍ ചില്ലകള്‍ക്കിടയിലൂടെ പംജി ചര്‍ച്ചിന്റെ ദൃശ്യം. കുമ്മായം പൂശിയ വലിയ വെള്ള മതിലുകള്‍, മുകളില്‍ അലങ്കാരപ്പണികള്‍ - തൂവെള്ള ലെയ്‌സു കൊണ്ടൊരു കൊട്ടാരം പോലെ പള്ളി.

റോഡില്‍ ഗുല്‍മോഹര്‍ പുഷ്പങ്ങളുടെ പരവതാനി. കാറിലും ബൈക്കിലുമായി ആണും പെണ്ണും ജോലി സ്ഥലങ്ങളിലേയ്ക്ക് ഇരമ്പിത്തുടങ്ങി. ഗോവയ്ക്ക് പ്രിയപ്പെട്ട നിറങ്ങളുണ്ട്. നീലയാണ് സ്ത്രീകളുടെ ഇഷ്ടപ്പെട്ട നിറം. നീലയുടെ വകഭേദങ്ങളിലാണ് അവരുടെ രുചി ഭേദം. ടര്‍ക്കോയ്ിസ്് ബ്ലൂ തൊട്ട് വയലറ്റിലേയ്ക്കുള്ള നിറം മാറ്റം വരെ. ആണുങ്ങളാണെങ്കില്‍ മിക്കവരും റെഡ് ടീ-ഷര്‍ട്ടാണ് ധരിക്കുക. എന്തുകൊണ്ടാണ് ഇത്രയധികം നീലയും വയലറ്റും ചുവപ്പും? ഈ ചോദ്യത്തിന് കൃത്യമായ ഉത്തരമില്ല. ഗോവന്‍ മനസ്സിന്റെ സ്വഭാവമാണ്. അത്രതന്നെ.

ഒരു സുന്ദരിയുടെ ഓര്‍മ

പം ജിമ്മിന്‌തൊട്ടടുത്താണ് ഗോവയിലെ തിരക്കേറിയ ബീച്ചുകളിലൊന്നായ ഡോണാ പൗള. പ്രണയവും വിരഹവും വേദനയും കലരുന്നു ഡോണോ പൗളയില്‍. ഹൃദയം അലിയിക്കുന്ന ഒരു കഥയുണ്ട് ഈ കടല്‍ മുനമ്പിന് പറയാന്‍. ഗോവയിലെ ഒരു പോര്‍ച്ചുഗീസ് വൈസ്രോയിയുടെ മകളാണ്് അതി സുന്ദരിയായ ഡോണാ പൗള ഡി മെനസസ്. അവള്‍ ഗോവയിലെ പാവപ്പെട്ട മുക്കുവന്‍ ഗാസ്​പര്‍ ഡയസിനെ സ്്‌നേഹിച്ചു. എന്നാല്‍ ഡോണയുടെ വീട്ടുകാര്‍ പ്രേമം വിലക്കി. മനം തകര്‍ന്ന പെണ്‍കുട്ടി കടല്‍ മുനമ്പിലെ ഉയര്‍ന്ന പാറക്കെട്ടില്‍നിന്നും കടലില്‍ ചാടി ജീവനൊടുക്കി. കടല്‍ മുനമ്പിന് ഗോവക്കാര്‍ അവളുടെ പേര്‍ നല്‍കി. ഡോണ ഇപ്പോള്‍ ഒരു മിത്താണ്. നിലാവുദിച്ച രാത്രികളില്‍ വെണ്‍തിരകളില്‍നിന്നും മുത്തുമാല അണിഞ്ഞ ഡോണ ഉയര്‍ന്നു വരാറുണ്ടെന്നാണ് വിശ്വാസം. ഈ മൂഡില്‍ സ്വയം മറന്നിരിക്കാന്‍ ഇവിടെയെത്തുന്നവര്‍ നിരവധി.

ഡോണാ പൗളയില്‍ രണ്ടു നദികള്‍ സംഗമിക്കുന്നു. സുവാരിയും മണ്ഡോവിയും. അവിടെ ഞങ്ങളെ കാത്തു നില്‍പ്പുണ്ടായിരുന്നു ഗോവന്‍ സൂപ്പര്‍ മോഡല്‍ ഡോണ്‍. പ്രഭാതംപോലെ മനോഹരി... ഉടല്‍ ശില്പം പോലെ. വൈലറ്റ് കാഷ്വല്‍ ബീച്ച് ട്രൗസേഴ്‌സും ബ്ലാക്ക് നൂഡില്‍ സ്ട്രാപ്പ് സ്​പഗേറ്റിയുമാണ് വേഷം. കൈത്തണ്ടയില്‍ നീല നിറമുള്ള 'ഗൂചി' വാച്ച്. റെയ് ബാന്‍ സണ്‍ ഗ്ലാസ്. 'എന്റെ മുടിയിഴകളെല്ലാം മൂടി നില്‍ക്കും. അതുകൊണ്ട് കമ്മലും മാലയുമൊന്നും ധരിക്കാറില്ല.' കണ്ണുകളിലേയ്ക്ക് വീണ മുടിച്ചുരുളുകള്‍ ഡോണ്‍ വാരിയൊതുക്കി.

''ജീവിതം എങ്ങിനെ?''
''ലൈക്ക് എ ലൈറ്റ് ബ്രീസ്'', ഡോണ്‍ കുസൃതിയോടെ കണ്ണിറുക്കി.
വേള്‍ഡ് ഫാഷന്‍ ട്രെന്റുകള്‍ അപ്പപ്പോള്‍ നോക്കി പകര്‍ത്തുന്ന ആളല്ല ഡോണ്‍. ''എനിക്കിഷ്ടമുള്ളതേ ഞാന്‍ വാങ്ങൂ, ധരിക്കൂ.''
കടലോരത്തോടു ചേര്‍ന്ന വോക്ക് വേയില്‍ ഡോണ്‍ പോസ് ചെയ്തു. അനായാസമായ ചലനങ്ങളില്‍ ഭാവങ്ങള്‍ വിരിഞ്ഞുവന്നു. വൈകുന്നേരത്തെ ഇളംകാറ്റില്‍ ഒരു പൂവല്ലിയെപ്പോലെ ഡോണ്‍ നൃത്തം ചെയ്യുകയാണെന്ന് തോന്നിപ്പോയി. ഫോട്ടോഗ്രാഫര്‍ പ്രദീപ് കൂടുതല്‍ മൂവ്‌മെന്റ്‌സ് ആവശ്യപ്പെട്ടു. ഡോണാ പൗളായുടെ പാറക്കെട്ടുകള്‍ക്കു മുന്നില്‍ ഡോണ്‍ അംഗ ചലനങ്ങളെ സ്വതന്ത്രമാക്കി. ഷൂട്ട് കണ്ടുനിന്ന കൊല്‍ക്കത്തക്കാരായ ദമ്പതികള്‍ അഭിനന്ദിച്ചു. 'വണ്ടര്‍ഫുള്‍. സൂപ്പര്‍ ബോഡി.' നേരം ഇരുണ്ടു. ഡോണ്‍ യാത്ര പറഞ്ഞു. അവള്‍ വലിച്ചൂതി വിട്ട് സിഗരറ്റിന്റെ പുകച്ചുരുളുകള്‍ ഒരു നിമിഷം അവശേഷിച്ചു. ഞങ്ങളുടെ അടുത്ത ലക്ഷ്യം പംജിംമിന്റെ പ്രധാന സാംസ്‌കാരിക തലസ്ഥാനമായ കലാ അക്കാദമി.

സംഗീതമില്ലാതെ ഗോവയില്ല

'ജീവിതം ചെറുതല്ലേ. അപ്പോള്‍ മാക്‌സിമം എന്‍ജോയ്‌മെന്റ്. ഞങ്ങള്‍ ഗോവക്കാര്‍ അങ്ങിനെയാണ്'', കലാ അക്കാദമിയുടെ ഒരു വശത്ത് മണ്ഡോവി നദിക്കരയില്‍ ഷൂട്ടിനൊരുങ്ങുന്ന മോഡല്‍ നലീഷാ നതാഷാ കരാസ്‌കോ പറഞ്ഞു. മിസ് ഡിയോ ഹോട്ട്‌ഷോട്ട് ആയ നലീഷ നേരത്തെ മിസ് ഗോവ സൗന്ദര്യ മത്സരത്തിലും പങ്കെടുത്തിരുന്നു.

കറുത്ത ടീ ഷര്‍ട്ടും ബ്ലൂ ജീന്‍സുമാണ് കോസ്റ്റിയൂം. കാഷ്വല്‍ ലുക്ക്. മഫ്‌സായിലെ സെന്റ് സേവ്യേഴ്‌സ് കോളേജില്‍ മാസ് കമ്മൂണിക്കേഷന്‍ വിദ്യാര്‍ത്ഥിനിയാണ് നലീഷ. ''ഫാഷന്‍ എപ്പോഴും മാറിക്കൊണ്ടിരിക്കും. എനിക്ക് കാഷ്വല്‍ ഡ്രസ്സാണ് ഇഷ്ടം. കോക്‌ടെയില്‍ ഡ്രസ്സും ധരിക്കാറുണ്ട്. പാര്‍ട്ടിക്ക് പോകുമ്പോള്‍ ഗൗണ്‍ അല്ലെങ്കില്‍ ഷോര്‍ട്ട് ഡ്രസ്സ ്.'' നലീഷ ക്യമാറയ്ക്ക് മുന്നിലേയ്ക്ക്.

കലാ അക്കാദമിയുടെ നദീവശത്തുള്ള തുറന്ന കഫറ്റേരിയയില്‍ കാപ്പി നുണഞ്ഞിരിക്കുന്ന യുവതീയുവാക്കള്‍... പുറത്തേയ്ക്ക് നടക്കുമ്പോള്‍ കാതുകളില്‍ ഓടക്കുഴല്‍ ഈണം. സംഗീതമില്ലാതെ ഗോവയില്ല! പ്രശസ്ത ഗായിക ലതാമങ്കേഷ്‌കറുടെ ജന്മ നാടാണിത്. ലതാജിയുടെ പിതാവും സംഗീതജ്ഞനുമായ ദിനനാഥ് മങ്കേഷ്‌കറുടെ പേരിലാണ് ഇവിടുത്ത ഒരു ഓഡിറ്റോറിയം അറിയപ്പെടുന്നത്. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഒരു സ്ഥിരം വേദികൂടിയാണ് കലാ അക്കാദമി.

പിറ്റേ ദിവസം, മോഡലിനെ പിക്ക് ചെയ്യാനായി ഞങ്ങള്‍ അല്‍റ്റിന്‍ഹോ കുന്നിന്‍ ചെരുവിലേയ്ക്ക് പോയി. സമ്പന്ന ഗോവന്‍ കുടുംബങ്ങളുടെ കോളനിയാണ് അല്‍റ്റിന്‍ഹോ. വിശാലമായ റോഡ്, സായാഹ്നസവാരിയ്ക്ക് പറ്റിയ നടപ്പാതകള്‍, കാറ്റോടി നടക്കുന്ന തുറസ്സുകള്‍. കുന്നിന്‍മുകളില്‍നിന്ന് താഴേയ്ക്ക് നോക്കിയാല്‍ മണ്ഡോവി നദിയുടെ നീര്‍ച്ചാലുകള്‍ പച്ചപ്പുകള്‍ക്കിടയിലൂടെ ചാരുതയാര്‍ന്ന ഡിസൈനുകള്‍ നെയ്യുന്നതുകാണാം.

ഇന്ന് ഷൂട്ടിന് വരുന്ന മോഡലിന്റെ പേര് ജസീക്ക 'ഡിഡ് യു വിഷ് യുവര്‍ ഗേള്‍ ഫ്രന്‍ഡ് വോസ് ഹോട്ട് ലൈക് മി...' . ജസീക്കയുടെ മൊബൈലിലെ റിങ്‌ടോണാണിത്. വിളിച്ച് വിളിച്ച് ഒടുവില്‍ ജസീക്കയെത്തി. ബര്‍ഗണ്ടി നിറമുള്ള ചുരുളന്‍ മുടി തോളിന് താഴേയ്ക്ക് നീണ്ടു കിടക്കുന്നു. ഭംഗിയുള്ള ചെറിയ മുഖം. നല്ല ചിരി. ''ഞാന്‍ ഗോവയിലാണ് ജനിച്ചത്. അച്ഛന്‍ ഗോവക്കാരനും അമ്മ അള്‍ജീരിയക്കാരിയും. ഡിഗ്രി കഴിഞ്ഞ് മുംബയില്‍ മോഡലിങ് ചെയ്തു. വെന്‍ഡല്‍ റോഡ്രിഗ്‌സിന്റെ ഫാഷന്‍ ഷോയില്‍ പങ്കെടുത്തുകൊണ്ടായിരുന്നു തുടക്കം. ഇപ്പോള്‍ പാര്‍ട്ട്‌ടൈം മോഡലിങ്ങും പാര്‍ട്ട്‌ടൈം ഇവന്റ് മാനേജ്‌മെന്റും ചെയ്യുന്നു.''

ജീവിതത്തിനുണ്ടോ പകിട്ട്

ഞങ്ങളിപ്പോള്‍ പംജിമ്മിലെ ഏറ്റവും സുന്ദരമായ തെരുവായ കംപാലിലാണ്. ദയാനന്ദ് ബണ്ടോര്‍കര്‍ റോഡില്‍ തെരുവുകളുടെ വൃത്തിയും വെടിപ്പും കണ്ട് ഞെട്ടിപ്പോയി. മണിക്കൂര്‍ ഇടവിട്ട് ജോലിക്കാര്‍ വൃത്തിയാക്കിക്കൊണ്ടിരിക്കും. ഇവിടെ ആരും ഒന്നു തോന്നിയപോലെ വലിച്ചെറിയുന്നില്ല.

പഴയ പോര്‍ച്ചുഗീസ് വസതികളാണ് കംപാലിന്റെ ആകര്‍ഷണം. മനോഹരമായ ഒരു പൂന്തോപ്പാണ് റോഡരുകില്‍. അതിനപ്പുറം ഒരു വലിയ പോര്‍ച്ചുഗീസ് വീട് കാണാം. ആര്‍ട്ട് ഡെക്കോ സ്്‌റ്റൈലില്‍ തേക്കില്‍ പണിത വലിയ ഉമ്മറവാതില്‍, ബെല്‍ജിയം ചിത്രപ്പണികള്‍; അകത്തളങ്ങളില്‍ തിളങ്ങുന്ന പൂപ്പാത്രങ്ങള്‍, വെനീഷ്യന്‍ സ്ഫടിക പണിത്തരങ്ങള്‍, പേര്‍ഷ്യന്‍ പരവതാനികള്‍... അതിമനോഹരമായ ഇത്തരം നിരവധി വീടുകള്‍ അടുത്തടുത്ത് കാണാം. പഴയ ഗോവന്‍ തറവാടുകളാണിവ. എത്ര ഭദ്രമായാണ് ഗോവക്കാര്‍ പഴയ കെട്ടിടങ്ങളെ സംരക്ഷിച്ചിരിക്കുന്നത്! സംരക്ഷണച്ചെലവില്‍ ഒരു പങ്ക് സര്‍ക്കാരും വഹിക്കുന്നു.

തുറന്ന തെരുവിലെ ചോല മരങ്ങള്‍ക്ക് കീഴില്‍ സിമന്റ് ബഞ്ചുകളിലൊന്നില്‍ ജസീക്ക ഒരുങ്ങി വരുന്നതും കാത്ത് ഞങ്ങളിരുന്നു. ഞങ്ങളുടെ കാറായിരുന്നു ജസീക്കയുടെ മെയ്ക്കപ്പ് റൂം. പത്തു മിനിറ്റിനുള്ളില്‍ ചുവപ്പു പൂക്കളുള്ള വെള്ള ടാങ്ക് ടോപ്പും ഷോട്‌സുമണിഞ്ഞ് സുന്ദരി റെഡി. ടാങ്ക് ടോപ്പുപോലുള്ള 'ഷോള്‍ഡര്‍ റിവീലിങ്' വസ്ത്രങ്ങള്‍ ഗോവന്‍ സമ്മര്‍ ഫാഷനില്‍ മുഖ്യ ഇനമാണ്. ''ജീന്‍സും സ്‌കര്‍ട്ടുമാണ് ഇഷ്ടം. എല്ലാ ഇളം നിറങ്ങളും പ്രിയമാണ്''- പിരിയാന്‍ നേരം ജസീക്ക സ്വന്തം സ്റ്റൈലിനെക്കുറിച്ച് പറഞ്ഞു. അപ്പോഴവള്‍ ഒരു കടും വൈലറ്റ് ഡ്രസ്സ ിലേയ്ക്ക് വേഷം മാറ്റിയിരുന്നു. ''ഇളം കളറുകള്‍ ഇഷ്ടമായിട്ടും ഇപ്പോള്‍ ധരിച്ചത് കടുത്ത നിറമാണല്ലോ!'' ജസീക്കയുടെ മുഖത്ത് പറയാനാവാത്ത എന്തോ വിഷാദം. പിന്നെ നിസ്സംഗതയോടെ പറഞ്ഞു, ''എന്റെ അമ്മ കഴിഞ്ഞ മാസം മരിച്ചു. ഒരു വര്‍ഷം ദുഃഖാചരണത്തിലാണ് ഞാന്‍. ഇരുണ്ട നിറങ്ങള്‍ മാത്രമേ ധരിക്കൂ.'' വീട്ടില്‍ രണ്ട് അനിയത്തിമാരാണ് ജസീക്കയ്ക്ക്. അച്ഛന്‍ രോഗ ശയ്യയില്‍.

ഫാഷന്‍ ലോകത്തിന്റെ പകിട്ടോ പ്രഭയോ മിക്ക മോഡലുകളുടേയും കുടുംബ ജീവിതത്തിന് ഇല്ലെന്നതാണ് വാസ്തവം. വീട്ടില്‍ വേണ്ടത്ര സ്‌നേഹമോ ശ്രദ്ധയോ സംരക്ഷണമോ കിട്ടാത്തവരാണ് മോഡലിങ്ങിന് എത്തുന്നവരില്‍ ഭൂരിപക്ഷവും. അമ്മ രണ്ടാമത് വിവാഹം ചെയ്തവര്‍, രണ്ടാനമ്മയുള്ളവര്‍, അച്ഛനില്ലാത്തവര്‍, രക്ഷിതാക്കള്‍ വിവാഹ മോചിതരായവര്‍...

മോഡലുകളുടേത് മത്സരം നിറഞ്ഞ ലോകമാണ്. എല്ലാവരും കാശും പ്രശസ്തിയും സന്തോഷവും പ്രതീക്ഷിച്ചാണ് ഇറങ്ങിത്തിരിക്കുന്നത്. എന്നാല്‍ ചുരുക്കം ചിലര്‍ മാത്രമാണ് ഈ ലോകത്തില്‍ വിജയം കൈവരിക്കുന്നത്. ബാക്കിയുള്ളവര്‍ ഒന്നുകില്‍ മറ്റു ജോലികള്‍ തേടിപ്പോകും. മറ്റു ചിലര്‍ ലഹരിയുടെ ലോകത്തില്‍ സ്വയം നഷ്ടപ്പെടും.

പൂക്കള്‍ തന്ന നിറങ്ങള്‍

ഗോവയില്‍ വിടരുന്ന പൂക്കളില്‍ നിന്നാണത്രെ ഇവിടത്തുകാര്‍ തങ്ങളുടെ വസ്ത്രങ്ങള്‍ക്കുവേണ്ട വര്‍ണ്ണങ്ങള്‍ സ്വീകരിച്ചിരുന്നത്. ആ കഥ പറഞ്ഞത് മുന്‍ നിര ഫാഷന്‍ ഡിസൈനറായ ഫിലു മാര്‍ട്ടിന്‍. പോര്‍ച്ചുഗീസ് ശൈലിയിലുള്ള അവരുടെ ഓഫീസ് മുറിയിലിരുന്ന് സംസാരിക്കുകയായിരുന്നു ഞങ്ങള്‍. 'പോര്‍ച്ചുഗീസുകാര്‍ക്കും മുന്‍പുള്ള കാലത്ത് കറുപ്പും ചുവപ്പും കള്ളികളുള്ള വസ്ത്രമാണ് നാട്ടുകാര്‍ ധരിച്ചിരുന്നത്. ഇവിടെയൊക്കെ കാണുന്ന ഒരു കുഞ്ഞു പൂവാണ് 'ഷൂ ഫ്ലവര്‍'. ആ പൂവിന്റെ ചുവപ്പാണ് പഴമക്കാര്‍ വസ്ത്രങ്ങളിലേയ്ക്ക് പകര്‍ത്തിയത്. പീച്ചി ഓറഞ്ച് നിറമുള്ള 'ഷൂത്തി' പുഷ്പവും കടും ഓറഞ്ച് ഇതളുകളുള്ള 'അബോലി' പുഷ്പവും ഞങ്ങള്‍ക്ക് നിറക്കൂട്ടുകള്‍ തന്നു.''

ഒരു വെള്ള ഓപ്പണ്‍ റൂഫ് ജീപ്പില്‍ അവര്‍ ഞങ്ങളെ അല്പം അകലെയുള്ള തന്റെ ബൂട്ടീക്കിലേയ്ക്ക് നയിച്ചു. ബൂട്ടീക്കിനകത്ത് കമനീയമായ വസ്ത്ര ശേഖരം. മഞ്ഞ റോ സില്‍ക്കില്‍ കോക്‌ടെയില്‍ ഡ്രസ്സ്. സ്ലീവില്‍ നേരിയ പ്ലീറ്റിങ് ഇഫക്ട് നല്‍കിയിരിക്കുന്നു. ഫ്രഞ്ച് ക്രെയ്പ്പും ഷിഫോണും ചേര്‍ന്ന ലെയേര്‍ഡ് ഫ്രോക്ക്, സാറ്റിന്‍ ബലൂണ്‍ സ്‌കര്‍ട്ട്, പീക്കോക്ക് ബ്ലൂ ട്യൂബ് ഡ്രസ്സ ്... ''ഗോവയിലെ ചെറുപ്പക്കാര്‍ക്ക് ടീ-ഷര്‍ട്ടും കുര്‍ത്തയുമാണ് പ്രിയം. കോളേജ് പയ്യന്മാര്‍ക്കിടയില്‍ സിക്‌സ് പോക്കറ്റ് ആര്‍മി ഷോര്‍ട്ട്‌സാണ് ഫാഷന്‍. ടാറ്റൂവിങ് ആണ് ജെന്റ്‌സ് ഫാഷനില്‍ പ്രധാനം. സ്ത്രീകളുടേത് ഏറെക്കുറെ ശരീരം തുറന്നിടുന്ന വസ്ത്ര ധാരണമാണ്. മുട്ടുകള്‍ക്ക് മീതെ നില്‍ക്കുന്ന ഡ്രസ്സുകള്‍, സ്ലീവ്‌ലെസ് ടോപ്പുകള്‍, തുടങ്ങിയവ.'' സ്ത്രീകളുടെ സ്വതന്ത്രമായ വസ്ത്ര ധാരണം ഇവിടെ വളരെ സ്വാഭാവികമാണ്. ഗോവന്‍ ചെറുപ്പക്കാര്‍ പെണ്‍കുട്ടികളെ നോക്കാറുണ്ട്; പക്ഷെ തുറിച്ചു നോക്കാറില്ല.

അംജുനയിലെ വെന്നസ്‌ഡേ ഫ്ലമാര്‍ക്കറ്റ്, ഭാഗായിലെ സാറ്റര്‍ഡേ നൈറ്റ് ബസാര്‍, മഫ്‌സാ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ കുറഞ്ഞ വിലക്ക് ലേറ്റസ്റ്റ് ഫാഷന്‍ വസ്ത്രങ്ങള്‍ കിട്ടും. പംജിമിലെ ഷോപ്പിങ് ഏരിയയാണ് 18 വേ ജൂണ്‍ റോഡ്. മരിയാസ് ഡിസൈനേഴ്‌സ് ബൂട്ടീക്ക്, ബോംബേ ബസാര്‍, റാണി പ്രമീള ആര്‍ക്കെയ്ഡ്, വാഗ്ലേ വിഷന്‍... റോഡരുകിലെ പാന്‍വാലയ്ക്കരുകില്‍ വേഷത്തില്‍ ഫാഷന്‍ മോഡലുകളെ അതിശയിപ്പിക്കുന്ന രണ്ടു പെണ്‍കുട്ടികള്‍ നില്‍ക്കുന്നു. ത്രീഫോര്‍ത്ത് ജീന്‍സും ടീ-ഷര്‍ട്ടും ഓവര്‍കോട്ടും. ഇവര്‍ ഫാഷന്‍ പരേഡിലല്ല. സാധാരണ ജീവിതത്തിലാണ്. അത്രമാത്രം സാധാരണ ജീവിതത്തിന്റെ ഭാഗമാണ് ഗോവയില്‍ ഫാഷന്‍.

ഫാഷന്‍ ഗോവയുടെ ലഹരിയാണ്. പടര്‍ന്നു പിടിക്കുന്ന ലഹരി. ഫാഷന്‍ സ്വാതന്ത്ര്യം കൂടിയാണ് - വസ്ത്ര ധാരണത്തിന്റെ സ്വാതന്ത്ര്യം. ഈ സ്വാതന്ത്ര്യം കൊണ്ടാടാന്‍ വരുന്നവരുണ്ട്. മിരാമര്‍ ബീച്ചില്‍വെച്ച് ഒരു സാധാരണ കുടുംബം ഗോവ ആഘോഷിക്കുകയാണ്. ഞങ്ങളോട് ഒരു സ്‌നാപ്പ് എടുത്തു തരാന്‍ പറഞ്ഞപ്പോള്‍ പരിചയപ്പെട്ടു. ഫരീദാബാദില്‍ നിന്ന് ഗുരുചരണ്‍ ഗുപ്തയും ദീപയും പിന്നെ രണ്ടു കുഞ്ഞു കുട്ടികളും. ഇവര്‍ കുപ്പിവള കച്ചവടക്കാരാണ്. സ്‌കര്‍ട്ടും ടോപ്പും അണിഞ്ഞിട്ടുണ്ടെങ്കിലും ഒരു ഗ്രാമീണ വനിതയാണെന്ന് ദീപയുടെ മുഖം വിളിച്ചു പറയുന്നുണ്ട്. 'വീട് ഗ്രാമത്തിലാണ്. കൂട്ടു കുടുംബമാണ്. അവിടെയൊന്നും ഈ മാതിരി ഉടുപ്പുകള്‍ അണിയാന്‍ പാടില്ല. ഇതിപ്പോള്‍ ഇവിടെ വന്ന ശേഷം ഭര്‍ത്താവ് വാങ്ങി തന്നതാണ്.' സങ്കോചത്തോടെ, അതേ സമയം സ്വാതന്ത്ര്യം കിട്ടിയപോലെ, ദീപ തുറന്നു പറഞ്ഞു.

അതിരറ്റ ആനന്ദം

പതിനഞ്ചാം നൂറ്റാണ്ടില്‍ സ്ഥാപിക്കപ്പെട്ട ഓള്‍ഡ് ഗോവയിലാണ് ഇപ്പോള്‍ ഞങ്ങള്‍. തിസാവാടി താലൂക്കിലെ അതിഗംഭീരമായ സെയ്ന്റ് ഫ്രാന്‍സിസ് സേവ്യര്‍ ചര്‍ച്ചിനു മുന്‍പില്‍. ചെങ്കല്ലില്‍ പണിത ഓട് മേഞ്ഞ കൂറ്റന്‍ പള്ളി. വിശുദ്ധ സെയ്ന്റ് സേവിയറുടെ ഭൗതിക അവശിഷ്ടങ്ങള്‍ പള്ളിയ്ക്കകത്ത് ഒരു രജത പേടകത്തില്‍ വായു കടക്കാത്ത ഗ്ലാസ് കൂടിനുള്ളില്‍ അടക്കം ചെയ്തിരിക്കുന്നു. ഡോറിയന്‍ സ്‌റ്റൈലിലുള്ള ഈ പള്ളി വാസ്തു ശില്പ കലയിലെ ഒരു വിസ്മയമാണ്.

ഒപ്പമുണ്ടായിരുന്ന മോഡല്‍ ആന്‍ഡ്രിയ മെന്റൂസ അള്‍താരക്ക് മുന്നില്‍ മെഴുകു തിരികള്‍ കത്തിച്ച് പ്രാര്‍ത്ഥിച്ചു. പിന്നീട് പള്ളി മുറ്റത്ത് ചെങ്കല്‍ സ്തൂപങ്ങളുടെ മുന്‍പില്‍ അവള്‍ ക്യാമറയ്ക്ക് പോസ് ചെയ്തു. പശ്ചാത്തലവും ഫാഷനും അംഗലാവണ്യവും ഒരു സിംഫണിപോലെ. തിരിച്ച് പംജിമിലെത്തുമ്പോഴേയ്ക്കും രാത്രി വൈകിയിരുന്നു. പട്ടോ ബ്രിഡ്ജ് കടന്നുപോകുമ്പോള്‍ തൊട്ടടുത്തെ ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡൗണ്‍ ദി റോഡ് ബാറില്‍നിന്നും വെസ്റ്റേണ് ഫാസ്റ്റ് നമ്പറുകള്‍ ഇരമ്പിയെത്തി. ബാറിന്റെ വാതില്‍ തുറന്നിറങ്ങി വരുന്നു രണ്ടു സ്ത്രീകള്‍. എന്തൊരു പ്രസന്നത! സോ ഫ്രഷ്! രാവിലെ കുളിച്ച് ഈറന്‍മാറിവരുന്ന മലയാളി മങ്കമാരുടെ മട്ടില്‍. ഈ ദൃശ്യം ഗോവയെ സംബന്ധിച്ചിടത്തോളം ഒരത്ഭുതമേയല്ല. ഒരു പതിവ് ദൃശ്യം.

ആളൊഴിഞ്ഞ റോഡിലൂടെ അതാ ഒരു ചെറുപ്പക്കാരന്‍ പറക്കാനായുംപോലെ കൈകള്‍ നിവര്‍ത്തി തുള്ളിച്ചാടി പോകുന്നു. യൗവ്വനത്തിന്റെ അതിരറ്റ ഏതോ ആനന്ദ നിമിഷത്തിലായിരിക്കാം അയാള്‍. മദ്യം ഇത്രയധികം ആനന്ദം പകരുന്നത് ഗോവയില്‍ മാത്രമാണെന്ന് തോന്നുന്നു.

നേരം പുലരുമ്പോള്‍ പംജിമില്‍നിന്നും മുപ്പത്തിമൂന്ന് കിലോ മീറ്റര്‍ അകലെയുള്ള വാസ്‌കോ എന്ന് വിളിക്കുന്ന വാസ്‌കോ ഡ ഗാമാ നഗരത്തിലേയ്ക്ക് കുതിക്കുകയായിരുന്നു ഞങ്ങള്‍. ആ വഴിയിലാണ് സുവാരി നദി. നദിയിലൂടെ ഇരുമ്പയിര് കയറ്റിയ ബാര്‍ജുകള്‍ തലങ്ങും വിലങ്ങും നീങ്ങുന്നുണ്ടായിരുന്നു. ഗോവയുടെ പ്രധാന വ്യവസായമാണ് ഇരുമ്പയിര്‍ ഖനനം.

മര്‍മ്മ ഗോവ തുറമുഖത്തിന് അഭിമുഖമായി നില്‍ക്കുന്ന ചെറിയ ഒരു കുന്നിന്‍ പ്രദേശം. മുകളിലേയ്ക്ക് നടക്കുമ്പോള്‍ നിലത്തു കിടന്നിരുന്ന പൊട്ടിയ ഒരു കരിങ്കല്‍ തൂണില്‍ കാല്‍ മുട്ടി. പഴയ പോര്‍ച്ചുഗീസ് കോട്ടയുടെ അവശിഷ്ടങ്ങള്‍. കല്‍ച്ചുമരുകള്‍ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു. അവിടെയുള്ള പൂന്തോട്ടത്തില്‍ സായാഹ്നം ചെലവിടാനെത്തിയ പെണ്‍കുട്ടികളുടെ ഒരു സംഘം. പരിചയപ്പെട്ടു. കുറേ പേര്‍ മലയാളികളാണ്. റിതു, ദീപ, ദില്‍ഷ, ഫ്രീസി, സ്‌നേഹാല്‍, എല്ലാവരും വാസ്‌കോയിലെ എം ഇ എസ് കോളേജിലെ വിദ്യാര്‍ത്ഥിനികള്‍.

വാസ്‌കോയില്‍നിന്നും തിരിച്ചുള്ള യാത്രയില്‍ ഗോവന്‍ ഗ്രാമീണ ജീവിതത്തിന്റെ നിരവധി സ്വാഭാവിക നിമിഷങ്ങള്‍ കണ്‍മുന്നിലെത്തി. റോഡിനിരുവശവുമുള്ള വയലുകളില്‍നിന്നും പച്ചക്കറികള്‍ പറിച്ച് വില്‍പ്പനയ്ക്ക് നിരത്തുന്ന സ്ത്രീകള്‍. മറ്റൊരിടത്ത് റോഡരികിലെ ഒരു വീടിനു മുന്നില്‍ വഴിയിലേയക്ക് കണ്ണും നട്ട് ഒരു യുവതി. ഒരു കൊച്ചു സ്റ്റൂളില്‍ രണ്ടു മൂന്ന് പൊതിച്ച തേങ്ങയും രണ്ടു കുപ്പി വെളിച്ചെണ്ണയും വില്‍പ്പനയ്ക്കായി നിരത്തിക്കൊണ്ട്. കൊച്ചു പൂക്കളുടെ പ്രിന്റുള്ള കോട്ടണ്‍ ഫ്രോക്കുകളാണ് മിക്ക ഗ്രാമീണ സ്ത്രീകളും ധരിക്കുന്നത്.

ഖാനാ പീനാ നാച്‌ന

വാണാ പാര്‍ട്ടീയിങ്, കം റ്റു ഭാഗാ ബീച്ച്. ഗോവയുടെ മുദ്രാവാക്യമാണിത്. റോഡിനിരുവശവുമുള്ള ബാറുകളുടേയും പബ്ബുകളുടേയും നീണ്ട നിര കണ്ടാല്‍ ഭാഗയെത്തി എന്നുറപ്പിക്കാം. തിരകളില്‍ ബനാന ബോട്ട് റൈഡ് നടത്തുന്നവര്‍, ജെറ്റ് സ്‌കീയിങ്ങും പാരാ സെയ്‌ലിങ്ങും നടത്തുന്നവര്‍.... ഒരുപാട് ജല വിനോദങ്ങളുണ്ടിവിടെ. സണ്‍ ബാത്ത് നടത്തുന്ന വിദേശികള്‍ വിനോദത്തിന്റെ അനന്ത സാധ്യതകള്‍ അന്വേഷിച്ചുകൊണ്ടേയിരിക്കുന്നു. ബിക്കിനി അണിഞ്ഞ മദാമ്മമാര്‍, ബീച്ച് ബെഡ്ഡില്‍ ചാരിക്കിടന്ന് ടക്കീല നുണയുന്ന സായ്പ്പന്മാര്‍... നൈറ്റ് പാര്‍ട്ടികളുടെ അരങ്ങാണിവിടം. ഗോവയുടെ ഡിസ്‌കോ ഗ്രൗണ്ടായ കലംകുത്ത് ബീച്ച് തൊട്ടടുത്താണ്.

സ്വയം മറക്കലിന്റെ ആനന്ദം

പംജിം ബോട്ടു ജെട്ടിയില്‍നിന്നും രാത്രി ഏഴെ മുപ്പതിനുള്ള ബോട്ട് ക്രൂയ്‌സ് ശരിക്കും ഒരു അനുഭവം തന്നെയാണ്. ഒരു മണിക്കൂര്‍ നേരത്തെ ബോട്ടിങ്ങിന് നൂറ്റമ്പത് രൂപ. മൂന്നു നിലയുള്ള ദീപാലംകൃതമായ കൂറ്റന്‍ ബോട്ട് ജെട്ടിയണഞ്ഞു. ഭക്ഷണം, പാനീയം, ഡിസ്‌കോ തെക്ക്.... ബോട്ടില്‍ എല്ലാ സൗകര്യങ്ങളുമുണ്ട്. ഏറ്റവും മുകളിലത്തെ ഫ്‌ളോറില്‍ ഇരുന്നൂറാളുകള്‍ക്ക് സുഖമായിരിക്കാം. സ്‌റ്റേജില്‍ കലാപരിപാടികള്‍ ആരംഭിച്ചു. ഗോവന്‍ ഫോക്ക് ഡാന്‍സ്, പോര്‍ച്ചുഗീസ് നൃത്തം.... പുറത്ത് ഇരുട്ടില്‍ നദി ഒളിഞ്ഞൊഴുകുന്നു. ഓളപ്പാത്തിയിലെ ചിതറുന്ന വെണ്‍നുര മാത്രം നദീ സാന്നിധ്യം അറിയിച്ചു. കാഴ്ചകളത്രയും നദിക്കക്കരെയാണ്. പ്രകാശിക്കുന്ന ബംഗ്ലാവുകളും ഗോപുരങ്ങളും ആദില്‍ഷാ പാലസും മിരാമര്‍ ബീച്ചും പിന്നിട്ട് മണ്ഡോവി ബ്രിഡ്ജിനരികിലൂടെ ബോട്ട്് നീങ്ങിക്കൊണ്ടിരുന്നു. ഫ്‌ളോറിലെ സ്‌റ്റേജില്‍ ഡാന്‍സ് പൊടിപൊടിക്കുന്നു. അനൗണ്‍സര്‍ എല്ലാവരേയും ക്ഷണിച്ചുകൊണ്ടിരുന്നു. 'കം ലറ്റസ് ഡാന്‍സ്'.

ഡല്‍ഹി സ്വദേശികള്‍ മോണ്‍ടിയും നവവധു ഷില്‍പ്പിയുമായിരുന്നു ഞങ്ങളുടെ തൊട്ടടുത്ത്. ഹണിമൂണ്‍ ആഘോഷിക്കാന്‍ ഗോവയില്‍ വന്നതാണവര്‍. മോണ്‍ടി ഒരു തനി സര്‍ദാര്‍ജി. ത്രീഫോര്‍ത്തും സ്ലീവ്‌ലെസ് ടോപ്പും ധരിച്ച ഷില്‍പ്പി രണ്ടു കൈയ്യിലും നിറയെ കുപ്പി വളകളണിഞ്ഞിരുന്നു. ''ഞങ്ങളുടെ സമുദായത്തില്‍ വിവാഹം കഴിഞ്ഞാല്‍ കുപ്പി വളകള്‍ നിര്‍ബന്ധമാണ്.'' പുഞ്ചിരിച്ചുകൊണ്ട് ഷില്‍പ്പി. ഇരുവരും സ്റ്റേജിലെ നൃത്ത സംഘത്തില്‍ ചേര്‍ന്ന് ചുവടുവെച്ചു തുടങ്ങി. 'യേ മേരാ ദില്‍ പ്യാര് കി ദീവാനാ...' സോഫ്റ്റ് മ്യൂസിക്കിന്റെ ഈണതാളങ്ങളില്‍ ആണും പെണ്ണും മതി മറന്നു.

തുടര്‍ന്ന് സ്ത്രീകള്‍ക്ക് മാത്രമായുള്ള ഡാന്‍സ്. മുന്‍പരിചയമില്ലാത്ത എവിടെനിന്നൊക്കെയോ എത്തിയ സ്ത്രീകള്‍. നൃത്തം ചെയ്ത് നൃത്തം ചെയ്ത് അവര്‍ ശരീരത്തെ മറന്നു. ആ സ്വയം മറക്കലിന്റെ ആനന്ദം അവര്‍ ശരിക്കും ആസ്വദിച്ചതായി തോന്നി. 'ഗോവയിലെത്തുന്ന ഓരോ സ്ത്രീയും സ്വാതന്ത്ര്യത്തിലേയ്ക്കാണ് കടന്നെത്തുന്നത്.' തലേ ദിവസം ഹോട്ടല്‍ പാലെഷ്യോ ഡി ഗോവയില്‍ വെച്ച് പരിചയപ്പെട്ട ്‌നടനും എഴുത്തുകാരനായ സന്ദീപ് എന്‍. കോട്ടേച്ചാ പറഞ്ഞതോര്‍മ്മവന്നു.

ഇവിടെ ആനന്ദത്തിന് ഒരു അര്‍ദ്ധ വിരാമം പോലുമില്ലല്ലോ.