MATHRUBHUMI RSS
Loading...
കേള്‍വിക്കുറവ് ചെറുപ്പത്തിലേ കണ്ടെത്താം

കേള്‍വിക്കുറവ് ചെറുപ്പത്തിലേ കണ്ടെത്താം
പിഞ്ചുകുഞ്ഞുങ്ങളുടെ വിട്ടുമാറാത്ത കരച്ചിലിന്റെ മുഖ്യകാരണം ചെവിവേദനയാണ്. മിക്കവാറും രാത്രിയിലായിരിക്കും വേദനയുടെ തുടക്കം. ഒന്നോ രണ്ടോ ദിവസം നീളുന്ന കരച്ചിലിനൊടുവില്‍ ചെവിപൊട്ടി പഴുപ്പ് വന്നേക്കാം. അതോടെ വേദനയും ശമിക്കും. രണ്ടുവയസ്സിനിടയില്‍ ഭൂരിപക്ഷം കുഞ്ഞുങ്ങളിലും ഒന്നുരണ്ട് തവണയെങ്കിലും ഇങ്ങനെയുണ്ടാവാം.

കുട്ടികളില്‍ ചെവിരോഗങ്ങള്‍ മുതിര്‍ന്നവരേക്കാള്‍ കൂടുതലാണ്. അവരുടെ ചെവിയുടെ ഘടനയിലുള്ള ചില പ്രത്യേകതകളും തുടരെത്തുടരെയുണ്ടാകുന്ന ജലദോഷവുമാണ് ഇതിനു കാരണം. ചെവിയുടെ മധ്യകര്‍ണത്തില്‍നിന്ന് ഒരു ട്യൂബ് തൊണ്ടയുടെ മുകള്‍വശത്തേക്ക്, മൂക്കിന്റെ പിറകിലായി തുറക്കുന്നു. ഈ ട്യൂബ് അടഞ്ഞുപോകുമ്പോഴാണ് ചെവിയില്‍ പഴുപ്പ് ഉണ്ടാകുന്നത്. കുട്ടികളില്‍ ഈ ട്യൂബിന്റെ പ്രവര്‍ത്തനം പൂര്‍ണാവസ്ഥയിലെത്തിയിട്ടുണ്ടാവില്ല. ജലദോഷം വരുമ്പോള്‍ ട്യൂബിനകത്തും നീര്‍ക്കെട്ടുണ്ടായി അത് അടഞ്ഞുപോകുന്നു.
മുലപ്പാല്‍ കുടിക്കുന്ന കുട്ടികളില്‍ ഈ രോഗങ്ങള്‍ കുറവാണ്. മുലപ്പാലില്‍ അടങ്ങിയിരിക്കുന്ന പല ഘടകങ്ങളും ചെവിയിലുണ്ടാകുന്ന അണുബാധ തടയുന്നു. ന്യൂമോ കോക്കല്‍ വാക്‌സിന്‍ എടുക്കുന്ന കുട്ടികളില്‍ ചെവിപ്പഴുപ്പ് കുറയുന്നുണ്ട്.


ലക്ഷണങ്ങള്‍

മഞ്ഞുകാലത്താണ് ചെവി രോഗങ്ങള്‍ കൂടുതലാവുന്നത്.ജലദോഷം ബാധിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടാകുന്ന ചെവിവേദനയാണ് മുഖ്യലക്ഷണം. പാലുകുടിക്കാതിരിക്കുക, തുടര്‍ച്ചയായി കരയുക, ചെവി തൊടുമ്പോള്‍ കരയുക, പനി തുടങ്ങിയവയും കാണും.
ചെവി പരിശോധിച്ചാല്‍ രോഗം മനസ്സിലാവും. ചിലപ്പോള്‍ പഴുപ്പ് പുറത്തേക്ക് വന്നിട്ടുണ്ടാകും. മധ്യകര്‍ണത്തിലുണ്ടാകുന്ന നീര്‍ക്കെട്ട് ചിലപ്പോള്‍ ആഴ്ചകളോളം നീളാം. അപൂര്‍വമായി പഴുപ്പ് ചെവിയുടെ ഉള്‍ഭാഗത്തേക്കോ സമീപത്തുള്ള എല്ലുകളിലേക്കോ തലച്ചോറിലേക്കോ ബാധിക്കാറുണ്ട്.

വേദനസംഹാരികളും മൂക്കടപ്പ് തടയാനുള്ള മരുന്നുകളുമാണ് രോഗം വന്നാല്‍ ആദ്യം നല്‍കുന്നത്. പലപ്പോഴും ആന്റിബയോട്ടിക് മരുന്നുകളും ഉപയോഗിക്കേണ്ടിവരും. മധ്യകര്‍ണത്തിലെ നീര്‍ക്കെട്ട് മരുന്നുകൊണ്ട് മാറുന്നില്ലെങ്കില്‍ ലഘുശസ്ത്രക്രിയകള്‍ വേണ്ടിവരും. ബാഹ്യകര്‍ണത്തിലുള്ള അണുബാധയും ചെവിവേദനയുണ്ടാക്കാറുണ്ട്. പലപ്പോഴും തുള്ളിമരുന്നുകള്‍കൊണ്ട് ഇത് ഭേദമാകാറുണ്ട്. ചിലപ്പോള്‍ ആന്റിബയോട്ടിക് മരുന്നുകളും വേണ്ടിവരും. ചെറിയ ശസ്ത്രക്രിയവഴി പഴുപ്പ് എടുത്തുകളയാം.

ചെവിക്കായം

ചെവിക്കകത്ത് കാണുന്ന മഞ്ഞ നിറത്തിലുള്ള എണ്ണമയമുള്ള ദ്രാവകമാണ് ചെവിക്കായം. ഇത് ചെവിക്ക് സംരക്ഷണം നല്‍കുന്നു. ഇത് എടുത്തുകളയേണ്ടതില്ല. ചില കുട്ടികള്‍ക്ക് വളരെയധികം വാക്‌സ് അടിഞ്ഞുകൂടാറുണ്ട്. ഇത് പലപ്പോഴും കേള്‍വിക്കുറവിനു കാരണമാകാം. ഒരു ഡോക്ടറെക്കണ്ട് വാക്‌സ് എടുത്തുകളയാം. എന്നാല്‍ ചെവിയില്‍ ബഡ്‌സ് ഇടരുത്. ഇത് ചെവിയുടെ സ്വാഭാവിക സംരക്ഷണ സംവിധാനങ്ങളെ നശിപ്പിക്കുന്നു.

കേള്‍വിക്കുറവ്

കുഞ്ഞുങ്ങളിലുണ്ടാകുന്ന കേള്‍വിക്കുറവ് തുടക്കത്തിലേ ശ്രദ്ധിക്കണം. ഇങ്ങനെയുള്ള കുട്ടികളില്‍ പലര്‍ക്കും സംസാരിക്കാനുള്ള കഴിവ് ഇല്ലാതെ വരാം. ജനിച്ച് ആറു മാസത്തിനിടയില്‍ കേള്‍വിക്കുറവ് കണ്ടുപിടിച്ച് ചികിത്സിച്ചാല്‍ ഇവര്‍ക്ക് പൂര്‍ണമായ കേള്‍വിശക്തിയും സംസാരശേഷിയും ലഭിക്കും. ചികിത്സ വൈകുന്തോറും വിജയസാധ്യത കുറയും. നവജാതശിശുക്കളില്‍പോലും കേള്‍വിപരിശോധന നടത്താനുള്ള സംവിധാനങ്ങള്‍ ഇന്ന് ലഭ്യമാണ്. ലളിതമായ ഇക്കോ ചെക്ക് മെഷിന്‍ ഉപയോഗിച്ച് കുട്ടികളില്‍ കേള്‍വി പരിശോധിക്കാം.

ഡോ.എം.നാരായണന്‍
ശിശുരോഗവിദഗ്ധന്‍, കൊച്ചി