MATHRUBHUMI RSS
Loading...
ഇന്റര്‍നെറ്റ്: രക്ഷിതാക്കളും കുട്ടികളും അറിയേണ്ടത്‌
ആര്‍.കെ.ബിജുരാജ്‌

മാറിയ കാലത്ത് കുട്ടികളുടെ അറിവിന്റെ ലോകം വിശാലമാക്കാന്‍ ഇന്റര്‍നെറ്റിനെ ഉപയോഗിക്കാവുന്നതേയുള്ളൂ. അതേസമയം അതിനുള്ളില്‍ പതിയിരിക്കുന്ന അപകടങ്ങളില്‍ വീഴാതെ നോക്കണമെന്നുമാത്രം...


'ഇനി നീ ഈ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യരുത്'. കമ്പ്യൂട്ടര്‍ സൗകര്യമുള്ള മിക്കവീടുകളിലും പതിവായി ഈ വാക്കുകള്‍ മുഴുങ്ങുന്നുണ്ട്. അത്ര സുഖകരമല്ല ഒച്ചയുയര്‍ത്തിയുള്ള ഈ സംസാരം. കുട്ടികള്‍ ഇന്റര്‍നെറ്റിനു മുന്നില്‍ ഇരുന്നാല്‍ വഴിതെറ്റുമോ എന്ന മാതാപിതാക്കളുടെ ഭയമാണ് ഈ ശബ്ദമുയരലിനു പ്രധാന കാരണം.

''ഞാന്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ തെറ്റെന്തോ ചെയ്യുന്നു എന്ന തോന്നലാണ് അമ്മയ്ക്ക്. അതുകൊണ്ട് അമ്മ അറിയാതെ ഞാന്‍ ഇന്റര്‍നെറ്റ് കഫേയില്‍ പോകുന്നു.''-തിരുവനന്തപുരം വഴുതക്കാട്ടെ ബിരുദവിദ്യാര്‍ത്ഥിയായ അനൂപ് കുമാറിന്റേതാണ് ഈ പരിഭവം.
മിക്ക വീടുകളിലെയും അനുഭവമാണ് അനൂപിന്റെ വാക്കുകളിലുള്ളത്. മാതാപിതാക്കള്‍ മക്കളെയോര്‍ത്ത് ഇന്റര്‍നെറ്റിനെയും കമ്പ്യൂട്ടറിനെയും ഭയപ്പെടുന്നു എന്നു തന്നെയാണ് 'ഗൃഹലക്ഷ്മി' നടത്തിയ അഭിപ്രായമാരായലില്‍ മനസ്സിലായത്. എന്നാല്‍ മക്കളെയോര്‍ത്തുള്ള അമിതമായ ഇന്റര്‍നെറ്റ് ഭയം നല്ലതല്ലെന്നും അതു ഗുണത്തേക്കാള്‍ ദോഷമാണ് ചെയ്യുക എന്നുമാണ് മനശാസ്ത്രജ്ഞരുടെയും കമ്പ്യൂട്ടര്‍ വിദഗ്ധരുടെയും അധ്യാപകരുടെയും അഭിപ്രായം.


യെസ് ടു ഇന്റര്‍നെറ്റ്

''ഞാനെന്റെ മകനെ/മകളെ ഇന്റര്‍നെറ്റ് നോക്കാനേ അനുവദിക്കാറില്ല'' എന്നു പറയുന്നത് മാതാപിതാക്കളുടെ അറിവുകേടാണെന്ന് തൃശൂരില്‍ ബാങ്ക് ഉദ്യോഗസ്ഥയായ രജനി പറയുന്നു.

'കുട്ടികള്‍ക്കാവശ്യമായ വിവരങ്ങള്‍ പലതും ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. അവര്‍ വന്നുചോദിച്ചാല്‍ പറഞ്ഞുകൊടുക്കാന്‍ നമുക്കാവില്ല. അതിലും ഭേദം കുട്ടികള്‍ തന്നെ ഇന്റര്‍നെറ്റില്‍ അവരുടെ പ്രോജക്ടിനും മത്സരപരീക്ഷകളില്‍ പങ്കെടുക്കാനുമുള്ള വിവരങ്ങള്‍ തിരയുന്നതാണ്. നമ്മുടെ ശ്രദ്ധ അതില്‍ ഉണ്ടായാല്‍ മതി''- രജനിയുടെ അഭിപ്രായം ഇങ്ങനെ. പന്ത്രണ്ട്, പതിനാല് വയസ്സുള്ള രണ്ട് ആണ്‍മക്കളുണ്ട് അവര്‍ക്ക്്. (രജനിക്കും മക്കളില്‍ ആശങ്കയുണ്ട് എന്നത് സത്യം)

കോട്ടയത്തെ ഒരു സി.ബി.എസ്. ഇ. സ്‌കൂളില്‍ സയന്‍സ് അധ്യാപികയായ റോസി ജയിംസ് പറഞ്ഞത് കുട്ടികളോട് ഇന്റര്‍നെറ്റ് സൈറ്റുകള്‍ കാണണമെന്ന് താന്‍ ആവശ്യപ്പെടുന്നുണ്ടെന്നാണ്. ' ശാസ്ത്രത്തില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ എന്താണെന്ന് എനിക്ക് അത്ര പിടിയില്ല. അമേരിക്കന്‍ ശാസ്ത്ര സ്ഥാപനമായ നാസയുടെ വെബ്‌സൈറ്റില്‍ കുട്ടികളുടെ ക്ലബ്ബ് ഉണ്ട്. (ംംം.ിമമെ.ഴീ്) ഞാന്‍ കുട്ടികളോട് അത്തരം സൈറ്റ് സ്ഥിരം സന്ദര്‍ശിക്കണമെന്ന് പറയാറുണ്ട്. ഇപ്പോള്‍ ശാസ്ത്രത്തിനെ പറ്റി എനിക്കറിയാവുന്നതിനേക്കാള്‍ കുട്ടികള്‍ക്കറിയാം''.

മാറിയ പഠനരീതി

വിദ്യാഭ്യാസരീതികള്‍ മാറിയത് ഇന്റര്‍നെറ്റിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നുണ്ടെന്നാണ് ഭൂരിപക്ഷം അധ്യാപകരുടെയും നിലപാട്. 'മുമ്പ് പാഠപുസ്തകങ്ങളിലെ കാര്യങ്ങള്‍ പഠിച്ചാല്‍ മതിയായിരുന്നു. ഇന്ന് കുട്ടികള്‍ക്ക് പ്രോജക്ട് വര്‍ക്കുകള്‍ ധാരാളമുണ്ട്. അവര്‍ സ്വയം കണ്ടെത്തേണ്ട ഉത്തരങ്ങളുണ്ട്. ഇന്റര്‍നെറ്റിനെ ആശ്രയിക്കുകയോ നിവൃത്തിയുള്ളൂ. ഏതെങ്കിലും ഇന്റര്‍നെറ്റ് കഫേകളില്‍ നിന്നോ മറ്റോ മുതിര്‍ന്നവരെക്കൊണ്ട് അവര്‍ക്കാവശ്യമുള്ള വിവരങ്ങള്‍ കണ്ടെത്തുകയും ഫോട്ടോകള്‍ ഡൗണ്‍ലോഡ് ചെയ്യുകയുമാണ് കുട്ടികള്‍ ഇപ്പോള്‍ ചെയ്യുന്നത് ''- കോതമംഗലം സ്വദേശിയായ അധ്യാപിക അനിത കൃഷ്ണകുമാര്‍ പറയുന്നു. ഇതില്‍ പല കുട്ടികള്‍ക്കും വീട്ടില്‍ കമ്പ്യൂട്ടര്‍/ഇന്റര്‍നെറ്റ് സൗകര്യങ്ങളുണ്ട്. പക്ഷേ, ഇന്റര്‍നെറ്റ് നോക്കാന്‍ വീട്ടുകാര്‍ സമ്മതിക്കുന്നില്ല.

വേണ്ടത് മക്കളിലുള്ള വിശ്വാസം

''ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട മോശം വാര്‍ത്തകള്‍ക്ക് മാധ്യമങ്ങളില്‍ കൂടുതല്‍ പ്രാധാന്യം കിട്ടുന്നതാണ് മാതാപിതാക്കളില്‍ അതിനെപ്പറ്റി ഭയം വളരാന്‍ കാരണം''- ആലുവയിലെ സര്‍ക്കാര്‍ ജീവനക്കാരനും ഒരു പെണ്‍കുട്ടിയുടെ അച്ഛനുമായ സന്തോഷ് പറയുന്നു.

'അന്തര്‍മുഖത്വമുള്ള, മറ്റുള്ളവരുമായി പുറത്തുപോയി ഇടപെടാന്‍ ആഗ്രഹമില്ലാതെ കമ്പ്യൂട്ടറിനു മുന്നില്‍ ഏറെ നേരം ഇരിക്കുന്ന കുട്ടികളെയൊക്കെയാണ് ഭയപ്പെടേണ്ടത്. അല്ലാതെ കുട്ടികളെ മുഴുവന്‍ ഭയപ്പെടുന്നത് ശരിയല്ല'', അയര്‍ലണ്ടില്‍ മനശാസ്ത്രജ്ഞനായ മലയാളി സൈമണ്‍ അലക്‌സിന്റെതാണ് ഈ അഭിപ്രായം.

''അശഌല വീഡിയോകളും ചിത്രങ്ങളും കാണണമെന്ന് കുട്ടികള്‍ ആഗ്രഹിച്ചാല്‍ അവരത് മറ്റ് വഴികളിലൂടെ കാണും. എനിക്കറിയാവുന്ന പല കുട്ടികളും വീടുകളില്‍ ഇന്റര്‍നെറ്റ് സൗകര്യമുള്ളവരാണ്. അവരത് ഉപയോഗിക്കാതെ വീട്ടുകാരുടെ കണ്ണുവെട്ടിച്ച് ഇവിടെ വരികയാണ്്''- എറണാകുളം സൗത്തിലെ ഇന്റര്‍നെറ്റ് കഫേ ജീവനക്കാരനായ ജയ്‌സണ്‍ ടി. മാത്യു പറയുന്നു. വീട്ടുകാര്‍ അശഌല സൈറ്റുകളുടെ പേര് പറഞ്ഞ് അറിവ് നിഷേധിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് ജയ്‌സണും നല്‍കുന്ന സൂചന.

മലയാള നടന്റെ 'അസഭ്യ സിനിമകള്‍'

ഇന്റര്‍നെറ്റിലെ വിവരങ്ങളെ പൂര്‍ണമായി വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യരുതെന്നാണ് കണ്ണൂരിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ജയരാജ് പറയുന്നത്. തെറ്റുകള്‍ ഉണ്ടാവാനുള്ള സാധ്യത വളരെയധികമാണ്.'' പലര്‍ പല സമയത്ത് തയ്യാറാക്കിയ വിവരങ്ങളാണ് അതിലുണ്ടാവുക. അതിലെ വിവരങ്ങള്‍ ആധികാരികമാണ് എന്ന ധാരണ കുട്ടികളിലുണ്ടാക്കരുത്''.

കേരളത്തിലെ പ്രമുഖ മലയാളം ചാനലില്‍ വന്ന വാര്‍ത്തയുടെ കഥ കൂടി ജയരാജ് ഓര്‍മിപ്പിക്കുന്നു. പ്രമുഖ നടന്റെ മരണദിവസം. ഫ്ലഷ് ന്യൂസ് ആയി വാര്‍ത്ത സ്‌ക്രോള്‍ ചെയ്യുമ്പോള്‍ നടന്‍ അഭിനയിച്ച സിനിമകളുടെ പേരില്‍ മൂന്നെണ്ണം പച്ചത്തെറിയായിരുന്നു. അതിനുകാരണം ഇന്റര്‍നെറ്റിലെ വിക്കി പീഡിയയില്‍ നിന്ന് എടുത്ത വിവരങ്ങളായിരുന്നു. അതില്‍ ആരോ മൂന്ന് അസഭ്യവാക്കുകള്‍ സിനിമയായി അടിച്ചുചേര്‍ത്തു. അത് സത്യസന്ധമാണെന്ന് വിശ്വസിച്ച് അതുപോലെ തന്നെ വാര്‍ത്ത നല്‍കുകയാണ് ചാനല്‍ ചെയ്തത്.

ഗെയിമുകളുടെ ലോകം

കുട്ടികള്‍ക്ക് കഥ പറഞ്ഞുകൊടുക്കാന്‍ നിങ്ങള്‍ക്ക് സമയമുണ്ടോ?' ചോദ്യം രണ്ടു കുട്ടികളുടെ അച്ഛനും സ്വകാര്യ മെഡിക്കല്‍ കമ്പനിയുടെ മാനേജറുമായ സജിത്തിന്റേത്. കുട്ടികള്‍ക്ക് കഥകള്‍ കേള്‍ക്കണം. അത് പറഞ്ഞുകൊടുക്കാന്‍ സമയമില്ല. മാത്രമല്ല അറിവുമില്ല. പിന്നെ എന്തുചെയ്യും?

''ഇന്റര്‍നെറ്റില്‍ കുട്ടികള്‍ക്ക് വായിക്കാന്‍ ഒട്ടേറെ കഥകള്‍ ലഭ്യമാണ്. അവരില്‍ ഭാഷാജ്ഞാനവും അറിവും പകരുന്ന ധാരാളം സംവിധാനങ്ങളുണ്ട്. ഇത് അവര്‍ക്ക് നിഷേധിക്കുന്നതുകൊണ്ട് എന്താണ് ഗുണം?''-തിരുവനന്തപുരത്ത് കുട്ടികളുടെ ചിത്രങ്ങള്‍ക്ക് അനിമേറ്ററായി പ്രവര്‍ത്തിക്കുന്ന സന്തോഷ് ചോദിക്കുന്നു.

എറണാകുളം വെണ്ണല സ്വദേശിയായ എട്ടുവയസ്സുകാരന്‍ അപ്പു (ശങ്കര്‍) ഇന്റര്‍നെറ്റിലെ ഗെയിമുകള്‍ (ഫേസ് ബുക്കില്‍ നിന്ന് ) പതിവായി കളിക്കുന്നുണ്ട്. പഠിത്തം കഴിഞ്ഞ ശേഷമുള്ള സമയത്താണെന്നു മാത്രം. അച്ഛന്റെ കമ്പൂട്ടറിലുള്ള ഗെയിമുകളേക്കാള്‍ നല്ലതാണ് ഇന്റര്‍നെറ്റിലേതെന്നും അപ്പു പറയുന്നു.

കുട്ടികളുടെ പ്രൊഫൈലുകള്‍

''കമ്പ്യൂട്ടര്‍ ഗെയിമുകളും ഹാരിപോട്ടറും പിന്നെ പഠനവും ഇഷ്ടപ്പെടുന്ന സാധാരണ മനുഷ്യനാണ് ഞാന്‍''. എന്ന് പ്രൊഫൈലില്‍ ടാഗ് ലൈന്‍ എഴുതിയ ഹൈസ്‌ക്കുള്‍ വിദ്യാര്‍ത്ഥിയെ ഓര്‍ക്കുട്ടില്‍ കണ്ടു. പഠനം ഇഷ്ടപ്പെടുന്നതിന് അടുത്ത് രണ്ട് നക്ഷത്ര ചിഹ്‌നം ഉണ്ട്. വി ശദീകരണം താഴെ: '' ഒറ്റ നക്ഷത്രം വച്ച് അടയാളപ്പെടുത്തിയതെല്ലാം നുണകളാണ്. രണ്ട് നക്ഷത്രമുള്ളതെല്ലാം വലിയ നുണകള്‍''. പതിനെട്ടുവയസ്സില്‍ മുകളിലുള്ളവര്‍ക്കേ 'ഓര്‍ക്കൂട്ടി'ല്‍ അംഗമാകാന്‍ കഴിയൂവെങ്കിലും അനന്തു ഓര്‍ക്കുട്ടില്‍ ഉണ്ട്. കുറേ കുട്ടികളും ഫ്രണ്ട്‌സായി അതില്‍ ഉണ്ട്. അവര്‍ പുതിയതായി ഇറങ്ങിയ സിനിമയെപ്പറ്റിയും പരീക്ഷയെപ്പറ്റിയുമൊക്കെ കുട്ടികളുടേതായ രീതിയില്‍ ചര്‍ച്ചചെയ്യുന്നു.

അപകടകരമല്ലാത്ത വിധത്തില്‍ തന്നെയാണ് അനന്തുവിന്റെ കമ്പ്യൂട്ടര്‍/ഇന്റര്‍നെറ്റ് താല്‍പര്യം. വ്യക്തമായ കാഴ്ചപ്പാടുള്ള രക്ഷിതാക്കള്‍ അവനെ നയിക്കുന്നു. ഇത്തരം മേല്‍നോട്ടത്തില്‍ കുട്ടികള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതില്‍ തെറ്റില്ല എന്നാണ് കൊച്ചിയില്‍ അധ്യാപകനായ ജോസഫ് സേവ്യറിന്റെ അഭിപ്രായം.

സെര്‍ച്ച് എഞ്ചിനുകള്‍

കുട്ടികള്‍ അശ്ലീല സൈറ്റുകളിലും മറ്റും ആകര്‍ഷിക്കപ്പെടുമെന്ന ചിന്തയും ആശങ്കയും അനാവശ്യമാണെന്ന് തലശ്ശേരി സ്വദേശിയും സോഫ്റ്റ്‌വെയര്‍ വിദഗ്ധനുമായ മുക്താര്‍ പറയുന്നു. കമ്പ്യൂട്ടറില്‍ ചില പ്രത്യേക പ്രോഗ്രാമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ അശ്ലീല സ്വഭാവമുള്ള സൈറ്റുകളിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെടും. (Kids.getnetwise.org എന്ന വെബ്‌സൈറ്റില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്)

www.ajkids.com, www.kidsclick.org, www.search.netnanny.com
തുടങ്ങിയ സെര്‍ച്ച് എഞ്ചിനുകളിലൂടെ തിരഞ്ഞാല്‍ അശ്ലീലവും അപകടകരവുമായ വിവരങ്ങള്‍ ലഭിക്കില്ല.

കുട്ടികള്‍ക്കുവേണ്ടിയുള്ള വിവിധ രാജ്യാന്തര സൈറ്റുകള്‍ www.ala.org (great websites for kids) എന്ന വെബ്‌സൈറ്റില്‍ ക്രോഡീകരിച്ചിട്ടുണ്ട്. അമേരിക്കന്‍ ലൈബ്രറി അസോസിയേഷന്‍ (എ.എല്‍.എ) ആണ് കുട്ടികള്‍ക്കുവേണ്ടിയുള്ള ഈ വിവരങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മൃഗങ്ങള്‍, കല, ചരിത്രം/ജീവചരിത്രം, സാഹിത്യം/ഭാഷ, റഫറന്‍സ്, കണക്ക്/കമ്പ്യൂട്ടര്‍, ശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നിങ്ങനെ തരം തിരിച്ചാണ് അതില്‍ ഏഴുന്നൂറോളം വെബ്‌സൈറ്റുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഇന്റര്‍നെറ്റ് ഉപയോഗം വിവിധ പ്രായത്തില്‍

ഏത് പ്രായത്തില്‍ ഏത് തരത്തിലാണ് കുട്ടികള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് എന്ന് തിരിച്ചറിയുകയും അതനുസരിച്ച് നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നതില്‍ മാതാപിതാക്കളുടെ പങ്ക് വലുതാണ്. കമ്പ്യൂട്ടര്‍ വിദഗ്ധരും മനശാസ്ത്ര വിദഗ്ധരും നല്‍കുന്ന സൂചനകളില്‍ ചിലത്:

2-4 വയസ്: ഈ ഘട്ടത്തില്‍ കമ്പ്യൂട്ടര്‍ സംബന്ധമായി കുട്ടികള്‍ക്ക് സന്തോഷകരമായ അനുഭവം നല്‍കാനാണ് ശ്രമിക്കേണ്ടത്. മൂന്നുവയസുമുതല്‍ പല കുട്ടികള്‍ക്കും അല്‍പം കൂടുതല്‍ സ്വാതന്ത്ര്യം മാതാപിതാക്കള്‍ കമ്പ്യൂട്ടറില്‍ അനുവദിച്ചുകൊടുക്കാറുണ്ട്. അതുവഴി അവര്‍ക്ക് സ്വയം അന്വേഷിക്കാനും പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്താനും കഴിയും. അവര്‍ തങ്ങളുടേതായ ചെറുതെറ്റുകള്‍ വരുത്തുകയും ചെയ്യും. രക്ഷിതാക്കള്‍ തന്നെ അവര്‍ക്കുവേണ്ട വെബ് സൈറ്റുകള്‍ തിരഞ്ഞെടുത്തുകൊടുക്കുക.

4-7 വയസ്: കുട്ടികള്‍ സ്വയം കാര്യങ്ങള്‍ അന്വേഷിക്കാന്‍ തുടങ്ങുന്ന ഘട്ടമാണിത്. അവര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ മാതാപിതാക്കള്‍ക്ക് അവരുമായി അടുത്ത ബന്ധം ഉണ്ടായിരിക്കണം.കുട്ടികള്‍ സന്ദര്‍ശിക്കേണ്ട സൈറ്റുകള്‍ മാത്രം ലഭ്യമാകുന്ന വിധത്തില്‍ പ്രോഗ്രാമുകള്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റ് സംവിധാനം സെറ്റ് ചെയ്യുക. കുട്ടികളുടേതായ സെര്‍ച്ച് എഞ്ചിനുകളും ഉപയോഗിക്കുക.

7-10 വയസ്: കുട്ടികളെ കുറേയൊക്കെ സ്വതന്ത്രമായി വിടുന്നതാണ് നല്ലത്. എന്നാല്‍ മാതാപിതാക്കള്‍ അവര്‍ക്ക് അടുത്തു തന്നെ ഉണ്ടായിരിക്കുകയും വേണം. സ്വതന്ത്രമായി അന്വേഷിക്കാനുള്ള അവസരം നല്‍കുന്നു എന്ന തോന്നല്‍ അവരിലുണ്ടാക്കുകയാണ് പ്രധാനം. ഈ സമയത്ത് കുട്ടികള്‍ എത്രനേരം ഇന്റര്‍നെറ്റിനു മുന്നില്‍ ഇരിക്കുന്നു അവരെന്തുചെയ്യുന്നു എന്ന് അന്വേഷിക്കണം. ഇന്റര്‍നെറ്റ് നോക്കുന്ന കാര്യത്തില്‍ സമയനിഷ്ഠ വയ്ക്കുക.

10-12 വയസ്: ഈ സമയത്താണ് കുട്ടികള്‍ സ്‌കൂള്‍ വര്‍ക്കിന് കമ്പ്യൂട്ടര്‍/ഇന്റര്‍നെറ്റ് കൂടുതല്‍ ഉപയോഗപ്പെടുത്താന്‍ തുടങ്ങുക. തങ്ങളുടെ ഹോബിക്കാവശ്യമായ വിഭവങ്ങള്‍ ശേഖരിക്കുകയും ചെയ്യും. ഈ സമയത്ത് കുട്ടികള്‍ കമ്പ്യൂട്ടറില്‍ എന്തുചെയ്യുന്നു എന്നതിനൊപ്പം എത്രനേരം ഇരിക്കുന്നു എന്നതും പ്രധാനമാണ്. അറിയാവുന്ന/താല്‍പര്യമുള്ള വിഷയങ്ങളുള്ള സൈറ്റുകള്‍ സന്ദര്‍ശിക്കാനാണ് അനുവദിക്കേണ്ടത്- ഉദാഹരണത്തിന് തങ്ങളുടെ പ്രിയപ്പെട്ട കായിക താരത്തിന്റെയോ സംഗീതകാരനെയോ പറ്റിയുള്ള സൈറ്റുകള്‍.

12-14 വയസ്: ഈ സമയത്താണ് ഓണ്‍ലൈന്‍ ചാറ്റിംഗ് കുട്ടികള്‍ ഇഷ്ടപ്പെട്ടു തുടങ്ങുക. അപരിചിതരുമായുള്ള ചാറ്റിംഗ് പ്രോത്സാഹിപ്പിക്കരുത്. തങ്ങളുടേതായ വിവരങ്ങളോ ഫോട്ടോയോ അപരിചിതര്‍ക്ക് കൈമാറരുത്, ഓണ്‍ലൈനില്‍ പരിചയപ്പെട്ടവരെ ഒറ്റയ്ക്ക് കാണാന്‍ പോകരുത് തുടങ്ങിയ കാര്യങ്ങള്‍ കുട്ടികളെ ബോധ്യപ്പെടുത്തണം. കുട്ടികള്‍ക്ക് ലൈംഗിക കാര്യങ്ങളില്‍ താല്‍പര്യമുണ്ടാകുന്ന സമയമാണിത്. അതിനാല്‍ തന്നെ ലൈംഗികതയുള്ള ഫോട്ടോകള്‍ കാണാനും മറ്റും ശ്രമമാവും. ഈ സമയത്ത് മാതാപിതാക്കള്‍ ചുറ്റുവട്ടത്തു നിര്‍ബന്ധമായും ഉണ്ടാകണം. കുട്ടികള്‍ ലൈംഗിക കാര്യങ്ങള്‍ ശ്രദ്ധിക്കുന്നു എന്നതില്‍ ആശങ്കപ്പെടേണ്ട. അതിനെ കൈകാര്യം ചെയ്യുന്നതിലാണ് രക്ഷിതാക്കളുടെ മിടുക്ക്്.

14-17 വയസ്: കുട്ടികള്‍ ശാരീരികമായും വൈകാരികമായും പക്വതനേടുന്ന കാലമാണിത്. കുട്ടികള്‍ക്ക് മേലുള്ള നിയന്ത്രണം മാതാപിതാക്കള്‍ക്ക് നഷ്ടമാകുന്ന സമയമാണ് എന്നതിനാല്‍ ജാഗ്രതകൂടുതല്‍ വേണം. കുട്ടികള്‍ക്ക് റിസ്‌കുള്ള കാര്യങ്ങള്‍ ചെയ്യാന്‍ താല്‍പര്യമുണ്ടാകും. ഇന്റര്‍നെറ്റ് പ്രണയത്തില്‍ ഏര്‍പ്പെടാനും സാധ്യതയുണ്ട്. ഇന്റര്‍നെറ്റിലുള്ള പലരും യഥാര്‍ത്ഥ വ്യക്തികളോ സ്വഭാവങ്ങളുള്ളവരോ അല്ല എന്ന് കുട്ടികള്‍ക്ക് വ്യക്തമായി ബോധം പകരണം. ഓണ്‍ലൈനില്‍ കണ്ടെത്തുന്നവരോടൊപ്പം ഓഫ്‌ലൈന്‍ കൂടിക്കാഴ്ചയ്ക്ക് തയ്യാറാകുന്നുവെന്നതാണ് ഈ സമയത്തെ ഏറ്റവും വലിയ അപകടം. പെണ്‍കുട്ടികള്‍ (ആണ്‍കുട്ടികളും) തനിച്ച് ആരെയും കാണാന്‍ പോകുന്നില്ലെന്ന് ഉറപ്പാക്കണം. കുട്ടികള്‍ എന്തെങ്കിലും അപക്വമായി ചെയ്യുകയാണെങ്കില്‍ ഇന്റര്‍നെറ്റ് സംവിധാനം വിചേ്ഛദിക്കാനല്ല ശ്രമിക്കേണ്ടത്. ഭാവിയില്‍ അതാര്‍വത്തിക്കാതിരിക്കാനുള്ള ഉപദേശങ്ങളും നിര്‍ദേശങ്ങളുമാണ് നല്‍കേണ്ടത്.

അവര്‍ എന്താണ് തിരയുന്നത്

കുട്ടികള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നു എന്നതുകൊണ്ട് അവര്‍ വഴിതെറ്റുമെന്ന് മാതാപിതാക്കള്‍ അമിതമായി ഭയപ്പെടേണ്ട കാര്യമില്ല. എന്നാല്‍ ഇക്കാര്യത്തില്‍ ഉപേക്ഷ കാണിക്കുന്നതും നല്ലതല്ല. മനശാസ്ത്രജ്ഞരും കമ്പ്യൂട്ടര്‍ വിദഗ്ധരും വച്ച ചില നിര്‍ദേശങ്ങള്‍:

കമ്പ്യൂട്ടര്‍ എപ്പോഴും രക്ഷിതാക്കളുടെ കണ്ണെത്തുന്ന ഇടത്ത് വയ്ക്കുക. ഹാളിലോ രക്ഷിതാക്കളുടെ മുറിയിലോ കമ്പ്യൂട്ടര്‍ വയ്ക്കുന്നതാണ് നല്ലത്.

വീട്ടില്‍ മറ്റാരുമില്ലാത്തപ്പോള്‍ കുട്ടികള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അനുവദിക്കരുത്. കുട്ടികള്‍ സന്ദര്‍ശിച്ച സൈറ്റുകള്‍, തിരഞ്ഞ വിവരങ്ങള്‍ എന്നിവ എന്തെന്ന് തിരക്കുക.

കുട്ടികള്‍ ഓണ്‍ലൈനിലായിരിക്കുന്ന സമയം ക്രമപ്പെടുത്തുക. ദിവസത്തില്‍ എത്രനേരം കമ്പ്യൂട്ടര്‍ ഉപയോഗിക്കാം എന്നതില്‍ കര്‍ശനമായ ഒരു രീതി പിന്തുടരുക.

അപരിചിതരുമായുള്ള ചാറ്റിംഗ് നിരുല്‍സാഹപ്പെടുത്തുക

ലൈംഗിക സൈറ്റുകള്‍ സ്‌ക്രീനില്‍ ലഭ്യമല്ലാത്ത വിധത്തില്‍ ബ്ലോക്ക് ചെയ്യുക. (അതിന് പ്രോഗ്രാമുകള്‍ ലഭ്യമാണ്)

അക്രമം നിറഞ്ഞ വിഷ്വല്‍/വീഡിയോ എന്നിവ കാണുന്നതും മറ്റുള്ളവര്‍ക്ക് അയക്കുന്നതും തടസപ്പെടുത്തുക

മതപരമായ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്ന സൈറ്റുകള്‍ സന്ദര്‍ശിക്കുന്നത് നിരുല്‍സാഹപ്പെടുത്തുക

നിയമവിരുദ്ധ പ്രവര്‍ത്തനം, ബോംബ് നിര്‍മിക്കല്‍, തീവ്രവാദം എന്നിവ പ്രോത്സാഹിപ്പിക്കുന്ന സൈറ്റുകള്‍ കുട്ടികള്‍ കാണുന്നില്ലെന്ന് ഉറപ്പാക്കുക.

കുട്ടികള്‍ ഇന്റര്‍നെറ്റില്‍ തങ്ങള്‍ക്കാവശ്യമുള്ള വിവരങ്ങള്‍ തിരയുമ്പോള്‍ കുട്ടികള്‍ക്കുവേണ്ടി പ്രത്യേകമായി തയ്യാറാക്കിയിട്ടുള്ള ഇന്റര്‍നെറ്റ് ബ്രൗസറുകള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കുക.

വിദ്യാലയങ്ങളില്‍ നിന്നിറങ്ങിയ ശേഷം കുട്ടികള്‍ രഹസ്യമായി ഇന്റര്‍നെറ്റ് കഫേകള്‍ സന്ദര്‍ശിക്കുന്നുണ്ടോയെന്നും മറ്റും നിരീക്ഷിക്കുക.

മാതാപിതാക്കള്‍ക്ക് അല്‍പ്പം കരുതല്‍

നിങ്ങള്‍ക്ക് സ്വന്തമായി വെബ് പേജോ കമ്യൂണിറ്റി പ്രൊഫൈലുകളോ (ഓര്‍ക്കുട്ട്, ഫെയ്‌സ്ബുക്ക് തുടങ്ങിയവ)മറ്റോ ഉണ്ടെങ്കില്‍ അതില്‍ കുട്ടികളെപ്പറ്റിയുള്ള വിശദ വിവരങ്ങള്‍ നല്‍കാതിരിക്കുക.

കുട്ടികളെ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മറ്റുള്ളവരുമായി പരസ്യമായി ചര്‍ച്ചചെയ്യാതിരിക്കുക. നിങ്ങള്‍ ഓണ്‍ലൈനില്‍ സംസാരിക്കുമ്പോള്‍ അപരിചിതരുമായി നിങ്ങളുടെ കുട്ടികളുടെ വ്യക്തിപരമായ വിവരങ്ങള്‍ പങ്കുവയ്ക്കരുത്. പരസ്യമായ ചര്‍ച്ചകള്‍ മറ്റുള്ളവര്‍ കാണാന്‍ ഇടയുണ്ടെന്ന് ഓര്‍മിക്കുക.

സ്വപ്നങ്ങള്‍ നെയ്യാന്‍ പുസ്തകങ്ങള്‍

ഇന്റര്‍നെറ്റ് കുട്ടികള്‍ക്ക് ആവശ്യമായ ധാരാളം വിവരങ്ങള്‍ ഒറ്റ മൗസ് ക്ലിക്കില്‍ നല്‍കുന്നുവെങ്കിലും വിശ്വസനീയവും ആധികാരികവുമായ അറിവ് നല്‍കുന്നില്ലെന്നാണ് 'ഗൃഹലക്ഷ്മി'യോട് അഭിപ്രായം പങ്കിട്ട ഏതാണ്ട് മുഴുവന്‍ അധ്യാപകരുടെയും അഭിപ്രായം.
കഥകളും അറിവുകളും ഇന്റര്‍നെറ്റില്‍ ധാരാളം ലഭ്യമുണ്ടെങ്കിലും അതൊരിക്കലും പുസ്തക വായനയുടെ സാധ്യതകളെ പരിമിതപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നില്ലെന്നാണ് കൊല്ലത്തെ സാമൂഹ്യപ്രവര്‍ത്തകനായ എസ്. അജയകുമാറുള്‍പ്പടെയുള്ളവരുടെ പക്ഷം. ഭാവനയേക്കാള്‍, യുക്തിസഹവും മനസില്‍ പതിയുന്നതുമായ കഥകളോ അനുഭവങ്ങളോ ഉള്ള പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കണമെന്നാണ് കോട്ടയത്തെ സ്‌കൂള്‍ അധ്യപകനായ സുരേഷ് കുമാറും പറഞ്ഞത്. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ 'അഗ്നിച്ചിറകുകള്‍' ആണ് സുരേഷും കുട്ടികള്‍ക്ക് നിര്‍ദേശിക്കുന്നത്. ''സമൂഹത്തിന്റെ ഏറ്റവും താഴെ തട്ടില്‍ നിന്ന് രാജ്യത്തിന്റെ ഏറ്റവും ഉയര്‍ന്ന പദവിയിലേക്ക് ഒരു വ്യക്തി എങ്ങനെ കടന്നു ചെല്ലുന്നു എന്ന് കുട്ടികള്‍ ഒരുവട്ടം അറിഞ്ഞാല്‍ മതി അത്തരമൊരു ജീവിതം തെരഞ്ഞെടുക്കാന്‍ കുട്ടികളും ആഗ്രഹിക്കും. മനസില്‍ സ്വപ്നങ്ങള്‍ നെയ്യുന്നതരം പുസ്തകങ്ങളാണ് ആവശ്യം''-സുരേഷ് പറയുന്നു.

കുട്ടികള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്ന ഇംഗ്ലീഷ് -മലയാളം പുസ്തകങ്ങള്‍:

വിങ്‌സ് ഓഫ് ഫയര്‍-ഡോ.എ.പി.ജെ. അബ്ദുള്‍കലാം / ഹാരിപോട്ടര്‍ കഥകള്‍ / ഫെയ്മസ് ഫൈവ് (സീരിസ്)-എനിഡ് ബ്ലൈട്ടന്‍ / റോട്ടന്‍ സ്‌കൂള്‍- ആര്‍.എല്‍. സ്‌റ്റൈന്‍ / റോള്‍ഡ് ഡാല്‍ സീരീസ് പുസ്തകങ്ങള്‍ / പേഴ്‌സി ജാക്‌സണ്‍ സീരീസ് / ആന്‍ഫ്രാങ്ക് ഡയറി / ജംഗിള്‍ ബുക്ക് (ഇംഗ്ലീഷ്)

കുട്ടികളുടെ രാമായണം / കുട്ടികളുടെ മഹാഭാരതം / പ്രൊഫ.എസ്.ശിവദാസ് രചിച്ച വിവിധ പുസ്തകങ്ങള്‍ / കുഞ്ഞുണ്ണിമാഷിന്റെ രചനകള്‍ / മാലി കൃതികള്‍ / സുമംഗലയുടെ കഥകള്‍ / മാണിക്യക്കല്ലും കുട്ടിക്കഥകളും / കലാമിനോട് കുട്ടികള്‍ ചോദിക്കുന്നു / പഞ്ചതന്ത്രം കഥകള്‍ / തെന്നാലി രാമന്‍ കഥകള്‍ / ഐതിഹ്യമാല (മലയാളം)

കുട്ടികള്‍ കാണാന്‍ ഇഷ്ടപ്പെടുന്ന സിഡികള്‍

രണ്ട് വയസുമുതലുള്ള കുട്ടികള്‍ക്കാവശ്യം അവരുടെ മനസ്സിന് സന്തോഷം പകരുകയും അവരെ ചിന്തിപ്പിക്കുകയും ചെയ്യുന്ന തരത്തിലുള്ള സിഡികളാണ്. ഇന്റര്‍നെറ്റിനു പുറത്ത് കാഴ്ചയുടെ ഹരം കുട്ടികളില്‍ പടരുന്നതില്‍ സഹായകരമായ ചില സിഡികള്‍ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

മഞ്ചാടി 1,2,3 / പൂപ്പി / മിടുമിടുക്കന്‍ / നഴ്‌സറി റൈംസ് / ബാക്ക്ഗണ്‍ / ടോം ആന്‍ഡ് ജെറി
ബെന്‍-10 / പോക്കിമോണ്‍ / ചോട്ടാഭീം / ഡോറിമോന്‍