കണ്ണൂര്‍: സ്കൂള്‍ കലോത്സവത്തില്‍ ആതിരയ്ക്കിത് കന്നിയങ്കമാണ്. ആയിരക്കണക്കിനുപേര്‍ പങ്കെടുക്കുന്ന കലോത്സവത്തില്‍ മറ്റു കുട്ടികളില്‍ നിന്ന് ഈ പത്താം ക്ലാസ്സുകാരിയെ വേറിട്ടുനിര്‍ത്തുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് പാതിമാത്രമായ ഇടംകൈ, രണ്ട് ഇന്നാള് വരെയുള്ള ജീവിതപ്രതിസന്ധികളെ നേരിടാന്‍ അവള് കാണിച്ച ധൈര്യം.
കൈയില്ലാതെ പിറന്ന മകള്‍ ഒരു ബാധ്യതയായി മാറുമോ എന്ന ആശങ്കയും വേദനയും കൊണ്ട് ആത്മഹത്യ ചെയ്തയാളാണ് ആതിരയുടെ അച്ഛന്. ആതിരയ്ക്ക് ഒന്‍പതുമാസം പ്രായമുള്ളപ്പോള്‍ ആയിരുന്നു ആ സംഭവം. അച്ഛനില്ലാത്ത, കൈയില്ലാത്ത കുഞ്ഞിനെ ബന്ധുക്കളും തഴഞ്ഞതോടെ പിന്നീടങ്ങോട് ആതിരയുടെ ജീവിതത്തില്‍ വിളക്കും വെളിച്ചവുമായത് അമ്മ ലേഖയായിരുന്നു.
തിരിച്ചടികളും പ്രതിസന്ധികളും നിറഞ്ഞ ജീവിതത്തിലും മകളുടെ പുഞ്ചിരി മായാതെ കാക്കാന്‍ ലേഖ ശ്രമിച്ചു. നൃത്തത്തോടുള്ള ആതിരയുടെ താത്പര്യം തിരിച്ചറിഞ്ഞപ്പോള്‍ അതിനെ പ്രൊത്സാഹിപ്പിച്ചു. നൃത്താധ്യാപികയായ ബിന്ദു രാജേഷിന് കീഴില്‍ എട്ടുവയസ്സുമുതല്‍ നൃത്തമഭ്യസിക്കുന്നുണ്ട് ആതിര.
മോഹിനിയാട്ടമാണ് പ്രിയപ്പെട്ടതെങ്കിലും കുച്ചിപ്പുഡിയിലും നാടോടിനൃത്തത്തിലും അവള് മികവ് തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഉപജില്ലാ തലത്തില്‍ മത്സരിച്ച് ആതിരയ്ക്ക് എ ഗ്രേഡും രണ്ടാംസ്ഥാനവുമാണ് ലഭിച്ചത്. മത്സരശേഷം ആതിരയെ കണ്ട വിധികര്‍ത്താക്കള്‍ പ്രകടനം വളരെ മികച്ചതായിരുന്നുവെന്നും എന്നാല്‍ കൈകളുടെ മുദ്ര മോഹിനിയാട്ടത്തില്‍ പ്രധാനമാണ് എന്നതിനാല്‍ ആതിരയ്ക്ക് ഒന്നാം സ്ഥാനം നല്കുന്നതില് സാങ്കേതികപ്രശ്നമുണ്ടെന്നും അറിയിച്ചു.
അര്‍ഹമായ അംഗീകാരം നിഷേധിക്കുന്ന കലോത്സവച്ചട്ടങ്ങളോടുള്ള ആതിരയുടെ പോരാട്ടം അവിടെനിന്നാണ് ആരംഭിക്കുന്നത്. ഉപജില്ലയില്‍ ഒന്നാം സ്ഥാനം നേടിയ കുട്ടിയേക്കാള്‍ ഒരുമാര്‍ക്ക് മാത്രമായിരുന്നു കുറവ് എന്നതിനാല്‍ ആതിര അപ്പീലിനുപോയി, ജില്ലയിലേക്ക് യോഗ്യത നേടി. ജില്ലാകലോത്സവത്തിലും മികച്ച പ്രകടനം കാഴ്ച്ച വച്ച ആതിരയ്ക്ക് വിധികര്‍ത്താക്കളുടെ പ്രത്യേക പ്രശംസ നേടാനായെങ്കിലും കലോത്സവ മാനുവലിലെ നിയമങ്ങള്‍ അവളെ വീണ്ടും ചതിച്ചു. ഇടകൈ ഇല്ലായ്മ ചൂണ്ടിക്കാട്ടി ആതിരയ്ക്ക് വീണ്ടും എ ഗ്രേഡും രണ്ടാം സ്ഥാനവും.
ആവര്‍ത്തിക്കുന്ന നീതി നിഷേധത്തിനോടുള്ള ആതിരയുടെ പോരാട്ടം അവസാനിച്ചിരുന്നില്ല. ആതിര വീണ്ടും അപ്പീല്‍ നല്കി. സ്കൂളില്‍ നിന്ന് നല്കിയ ആദ്യ അപ്പീല്‍ തള്ളിപ്പോയതോടെ ആതിരയും അമ്മയും ബാലാവകാശ കമ്മിഷന് മുന്നിലെത്തി. എന്നാല്‍ അപ്പീല്‍ പരിഗണിക്കാനാവില്ലെന്ന കര്‍ശനനിലപാടാണ് ബാലവകാശ കമ്മീഷന് സ്വീകരിച്ചത്. ആതിര തളര്‍ന്നില്ല, അടുത്ത അപ്പീലുമായി ലോകായുക്തയിലെത്തി. അവിടെ അവള്‍ക്ക് നീതി ലഭിച്ചു..... ആതിരയുടെ വാദങ്ങള്‍ അംഗീകരിച്ച ലോകായുക്ത അവള്‍ക്ക് സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്കി. അങ്ങനെയാണ് ആതിരയും അമ്മയും കണ്ണൂരിലെത്തുന്നത്.
അരുവിക്കര ഗവ.ഹൈസ്കൂളില്‍ വിദ്യാര്‍ത്ഥിനിയായ ആതിര അമ്മയ്ക്കൊപ്പം അമ്മാവന് വിനോദിന്റെ വീട്ടിലാണ് കഴിയുന്നത്. ഇടംകൈ കുറവിനെ മറന്നുള്ള ജീവിതത്തില്‍ ഇതുവരെ നേരിട്ട പ്രതിസന്ധികളൊന്നും ആതിരയെ ഉലച്ചിട്ടില്ല. നൃത്തരംഗത്ത് ഇനിയുമേറെ മുന്നോട്ട് പോകണം, നന്നായി പഠിക്കണം ജോലി നേടണം, അമ്മയ്ക്ക് അവകാശപ്പെട്ട ഭൂമിയില്‍ സ്വന്തമായൊരു വീട് പണിയണം.... ആകാശം തൊടുന്ന ആത്മവിശ്വാസത്തോടെ ആതിര പറയുന്നു.