സംഘട്ടനം:മൂന്നാറില്‍ ജിപ്പ് ഡ്രൈവര്‍ കുത്തേറ്റു മരിച്ചു

Posted on: 04 Feb 2012



അഞ്ചുപേര്‍ അറസ്റ്റില്‍

മൂന്നാര്‍:മൂന്നാറിലെ സ്വകാര്യ റിസോര്‍ട്ടില്‍ തര്‍ക്കത്തിനിടെ ജീപ്പ് ഡ്രൈവര്‍ കുത്തേറ്റു മരിച്ചു.

ലാക്കാട് എസ്‌റ്റേറ്റില്‍ യേശുദാസിന്റെ മകന്‍ ജീമോന്‍ (25) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 9.30 ന് ചിന്നക്കനാല്‍ ഗ്യാപ്പ് റോഡിലെ സ്വകാര്യ റിസോര്‍ട്ടിലായിരുന്നു സംഭവം.

കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചുപ്രതികളെ അറസ്റ്റു ചെയ്തു. മുരിക്കാശ്ശേരി രാജമുടി കുറ്റിക്കാട് സജി (35),തൊടുപുഴ തച്ചുകുഴി സന്തോഷ് (41), കൊച്ചി കരിമുകള്‍ കേന്ദ്രീയവിഹാര്‍ അഭിലാഷ് (31), തൊടുപുഴ വണ്ണപ്പുറം മൂലേവീട്ടില്‍ ബിജി (40), കോതമംഗലം കറിപ്പുകാലായില്‍ സന്തോഷ് (39), എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ സജിയാണ് ജീമോനെ കുത്തിയതെന്ന് പോലീസ് പറഞ്ഞു. ജീമോന്റെ സുഹൃത്തും റിസോര്‍ട്ടിലെ ജീവനക്കാരനുമായ ദീപുവും അവിടെ വിനോദ സഞ്ചാരികളെ കൊണ്ടുവന്ന ഡ്രൈവര്‍മാരുമായുള്ള പ്രശ്‌നമാണ് കൊലപാതകത്തില്‍ കലാശിച്ചത്. റിസോര്‍ട്ടിലെ ജീവനക്കാരനായ ദീപുവും ഓട്ടംവന്ന ഡ്രൈവര്‍മാരുമായി നിസ്സാര കാരണത്താല്‍ തര്‍ക്കം നടന്നിരുന്നു. തുടര്‍ന്ന് ദീപു തന്റെ സുഹൃത്തുക്കളായ ജീമോനെയും മറ്റ് അഞ്ച് പേരെയും സ്ഥലത്തേക്ക് വിളിച്ചുവരുത്തി. സ്ഥലത്തെത്തിയ ജീമോനും മറ്റുള്ളവരും ചേര്‍ന്ന് ഓട്ടം വന്ന ഡ്രൈവര്‍മാരുമായി തര്‍ക്കമുണ്ടുവുകയും ഇത് സംഘട്ടനത്തിലെത്തുകയും ചെയ്തു. ഇതിനിടയിലാണ്ജീമോന് നെഞ്ചില്‍ കുത്തേറ്റത്. ഉടന്‍ തന്നെ മൂന്നാര്‍ ടാറ്റാ ഹോസ്​പിറ്റലില്‍ എത്തിച്ചുവെങ്കിലും മണിക്കൂറുകള്‍ക്കുശേഷം മരിച്ചു. മരിച്ച ജീമോന്‍ എട്ട് വര്‍ഷമായി മൂന്നാര്‍, ദേവികുളം സ്റ്റാന്‍ഡിലെ ജീപ്പ് ഡ്രൈവറാണ്. അവിവാഹിതനാണ് . ത്രേസ്യയാണ് ജീമോന്റെ അമ്മ. സഹോദരങ്ങള്‍:കുമാര്‍, പത്മ,ശാന്തി. പ്രതികളെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.

Tags:    Idukki District News.  ഇടുക്കി . Kerala. കേരളം

More News from Idukki