ഈ കഴിഞ്ഞ നെഹ്‌റു ട്രോഫി വള്ളം കളിയുടെ അന്ന് ആലപ്പുഴ വഴി കാറിലൂടെ കടന്നു പോകാന്‍ ഇടയായതാണ് ഇതെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. മത്സരം കഴിഞ്ഞ സമയം, നഗരത്തിലൂടെ ഉള്ള ഇടുങ്ങിയ ഹൈവേ വാഹനങ്ങളുടെയും ആളുകളുടെയും തിക്കിലും തിരക്കിലും പെട്ട് വാഹനങ്ങള്‍ എല്ലാം ഒച്ച് പോലെ നീങ്ങണോ വേണ്ടയോ എന്ന രീതിയില്‍ നില്‍ക്കുന്നു. ഞങ്ങളും ആ കുരുക്കില്‍ കാഴ്ച കണ്ടു കാറില്‍ ഇരുന്നു. ഒരു ഇരുപതു മിനിറ്റ് കഴിഞ്ഞു കാണും, വാഹനം അതെ സ്ഥലത്ത് തന്നെ.. അപ്പോള്‍ അതാ വരുന്നു.... ഒരു വാഹന വ്യൂഹം. ആദ്യം ഒരു മഹിന്ദ്ര ബോലെരോ കടന്നു വരുന്നു.
ആളുകള്‍ തലങ്ങും വിലങ്ങും ഓടി മാറുന്നതും കാണാമായിരുന്നു. അതിന്റെ പുറകില്‍ അതാ വരുന്നു ഒരു വില കൂടിയ തരാം വിദേശ കാര്‍. എങ്ങനെ ആ തിരക്കിനിടെ അവര്‍ ആ വേഗത്തില്‍ കടന്നു പോയി എന്നുള്ളത് അതിശയത്തോടെ ഞങ്ങള്‍ നോക്കി ഇരുന്നു. ഞങ്ങള്‍ അപ്പോളും ഒരിഞ്ചു പോലും നീങ്ങാന്‍ പറ്റാത്ത അവസ്ഥയില്‍ തന്നെ. ഏകദേശം ഒരു പത്തു മിനിറ്റ് കഴിഞ്ഞു കാണും, വീണ്ടും ഇതേ രീതിയില്‍ ഒരു കൂട്ടര്‍ കടന്നു പോയി.
അതിശയത്തോടെ നോക്കി കണ്ടു ഇരിന്നപ്പോള്‍ ഓര്‍മയില്‍ നിന്നന്തു കേരള സ്‌റ്റേറ്റ് 54, 70 എന്നീ രണ്ടു നമ്പരുകള്‍ മാത്രമാണ്. ഇത് നടന്നത് ആഗസ്ത് 8 ന്. അത് കഴിഞ്ഞു സെപ്തംബര്‍ 8 ന് മാതൃഭുമിയില്‍ തന്നെ വായിക്കാന്‍ ഇടയായി, അഭ്യന്തരമന്ത്രിയുടെ വാഹനം തട്ടി നിരവധി വാഹനങ്ങള്‍ക്ക് കേടു പറ്റി എന്നത്. ഇത് ഒരു സ്ഥിരം സംഭവം തന്നെ. ഇത് കണ്ടു വേദന തോന്നി പല വകുപ്പുകള്‍ക്കും കത്ത് എഴുതി നോക്കി. പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല എന്നതാണല്ലോ നമ്മുടെ വകുപ്പുകളുടെയും മന്ത്രിമാരുടെയും നയം. ഈ വിഷയം പ്രത്യേകിച്ചും അവരെ സംബന്ധിച്ചുള്ളത് ആവുമ്പോള്‍ പിന്നെ പറയുകയും വേണ്ട.
ഈ പശ്ചാത്തലത്തില്‍ സിറ്റിസണ്‍ ജേര്‍ണലിസ്റ്റ് എന്ന രീതിയില്‍ എനിക്ക് ചില ഉപാദികള്‍ നിര്‍ദേശിക്കാനുണ്ട്.
1) ആദ്യമായി മന്ത്രിമാരുടെയും മറ്റു ഉയര്‍ന്ന സ്ഥാനങ്ങളില്‍ ഇരിക്കുന്നവരുടെയും വാഹനങ്ങളില്‍ സ്പീഡ് നിയന്ത്രണ ഉപകരണങ്ങള്‍ ഘടിപ്പിക്കുക.
2) ഇതേ ഉപകരണങ്ങള്‍ മറ്റു ഔദ്യോഗിക വാഹനങ്ങളിലും ഘടിപ്പിക്കുക.
3) സെക്യൂരിറ്റി, എസ്‌കോര്‍ട്ട്, പൈലറ്റായി പോകുന്ന വാഹനങ്ങളിലെ ്രൈഡവര്‍മാര്‍ക്ക് പ്രത്യേക വാഹന വേഗത പരിശീലനങ്ങള്‍ നല്‍കുക.
4) മന്ത്രിമാരോ ഉന്നത വ്യക്തികളോ കടന്നു പോകാന്‍ സാധ്യത ഉള്ള ജില്ലകളില്‍ ആ പ്രദേശത്തെ എഫ്.എം. റേഡിയോ ടീവി സൌകര്യങ്ങള്‍ ഉപയോഗിച്ച് ജനങ്ങള്‍ക്ക് അതിവേഗതയിലുള്ള ആ വാഹന വ്യൂഹത്തിന്റെ വരവിനെ പറ്റി മുന്നറിയിപ്പ് നല്‍കുക.
ജനങ്ങളുടെ ജീവന് വലിയ വില ഒന്നും നമ്മുടെ നേതാക്കന്മാര്‍ക്കിലെങ്കിലും, തീര്‍ച്ചയായിട്ടും, പൈലറ്റ് വാഹനങ്ങളിലെ സാരഥിമാരോട് ഒരു മമത തോന്നാതിരിക്കില്ല. കാരണം അവരല്ലേ, ഇവരെ നിത്യേന ഉള്ള ഈ വായുഗുളിക വാങ്ങല്‍ ഓട്ടം സാധിപ്പിച്ചു കൊടുക്കുന്നത്. ആ പാവങ്ങളുടെ കുടുംബാംഗങ്ങളെങ്കിലും മനഃസമാധാനത്തോടെ കഴിയട്ടെ. കളി വേറെ കാര്യം വേറെ, നമ്മുടെ നിയമകര്‍ത്താക്കളും, നേതാക്കന്മാരും അവരുടെ റോഡിലൂടെ ഈ മിന്നലോട്ടം ഒന്ന് കുറച്ചു, അവരെ ജയിപ്പിച്ചു വിട്ട ജനങ്ങളുടെ ആവശ്യങ്ങളുടെയും, പരിധികളുടെ പട്ടികകള്‍ തീര്‍ക്കാന്‍ വ്യഗ്രത കാട്ടിയിരുന്നെങ്കില്‍
രമേശ് മേനോന്‍, ഇരിങ്ങാലക്കുട
|