ഹരീഷ് എച്ച്.-തിരുവനന്തപുരം


തിരുവനന്തപുരം: ട്രെയിന്‍ ടിക്കറ്റ് റിസര്‍വ് ചെയ്താല്‍ പ്രിന്റ് ചെയ്ത പേപ്പര്‍ കാണിക്കേണ്ടതില്ലെന്ന റെയില്‍വേ അറിയിപ്പ് കണക്കിലെടുക്കാതെ ടിക്കറ്റ് പരിശോധകര്‍ പിഴ ഈടാക്കുന്നതായി പരാതി. റിസര്‍വേഷന്‍ പി.എന്‍.ആര്‍. നമ്പര്‍ അടക്കം രേഖപ്പെടുത്തിയ എസ്.എം.എസിനൊപ്പം ടിക്കറ്റിന്റെ സ്‌ക്രീന്‍ ഇമേജ് മതിയെന്നാണ് റെയില്‍വേ പുറത്തിറക്കിയ പുതിയ അറിയിപ്പില്‍ പറയുന്നത്. പ്രിന്റ് തന്നെ വേണമെന്ന് നിര്‍ബന്ധമില്ലെന്നുള്ള ഈ നിര്‍ദേശം കാറ്റില്‍ പറത്തിയാണ് ടി.ടി.ഇ.മാര്‍ പലരും അധികപിഴ യാത്രക്കാരില്‍ നിന്ന് ചുമത്തുന്നത്.

റെയില്‍വേയുടെ അറിയിപ്പുകളും പുതുക്കിയ നിര്‍ദേശങ്ങളും യാത്രക്കാര്‍ക്ക് ബാധകമാണെങ്കിലും അത് റെയില്‍വേ ജീവനക്കാര്‍ക്ക് ബാധകമല്ലെന്ന് ഇതില്‍ നിന്ന് വ്യക്തമാകുന്നു. തിരുവനന്തപുരത്ത് കോട്ടയത്തേക്ക് വേണാട് എക്‌സ്പ്രസ് ട്രെയിനില്‍ യാത്ര ചെയ്ത (PNR No. 4133572843, Train No. 16302, class-2S, Seat NO-D172) ഹരീഷ്‌കുമാര്‍ എച്ച്. എന്ന എനിക്കുണ്ടായ അനുഭവമാണ് ഈ വാര്‍ത്ത എഴുതാന്‍ കാരണം.

2011 സപ്തംബര്‍ 28 ന് തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് യാത്ര ചെയ്ത ഞാന്‍ പി.എന്‍.ആര്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള എസ്.എം.എസും ടിക്കറ്റ് ഇമേജും പരിശോധകനെ കാണിച്ചെങ്കിലും സമ്മതിച്ചില്ലെന്ന് മാത്രമല്ല എന്നില്‍ നിന്ന് 50 രൂപ പിഴ ഈടാക്കുകയും ചെയ്തു. 62 രൂപയുടെ ടിക്കറ്റിനാണ് പ്രിന്റ് ഔട്ട് ഇല്ലെന്ന് കാരണം പറഞ്ഞ് 50 രൂപ ഈടാക്കിയത്.

റെയില്‍വേ വെബ്‌സൈറ്റില്‍ ഉള്‍പ്പെടെ ഇത്തരം പുതുക്കിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടും പത്ര-മാധ്യമങ്ങളിലെല്ലാം അത് സംബന്ധിച്ച വാര്‍ത്ത വന്നിട്ടും ഇതൊന്നും തങ്ങളറിഞ്ഞില്ല എന്ന മട്ടിലാണ് ടിക്കറ്റ് പരിശോധകന്‍ പെരുമാറിയത്.

വെര്‍ച്ച്വല്‍ റിസര്‍വേഷന്‍ മെസേജ് എന്ന പേരിലാണ് ഈ പദ്ധതി റെയില്‍വേ നടപ്പാക്കിയത്. ഐ.ഡി. പ്രൂഫിനൊപ്പം ഇ.ആര്‍.എസിന് പകരം (Electronic Reservation Slip) ടിക്കറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ഇമേജ് കാണിച്ചാല്‍ മതിയെന്നാണ് റെയില്‍വേയുടെ സൈറ്റില്‍ പറയുന്നത്. 20-07.2011 ല്‍ പുറത്തിറക്കിയ ഉത്തരവാണിത്. എന്നിട്ടും ടിക്കറ്റ് പരിശോധകര്‍ ഇതറിഞ്ഞ മട്ടില്ല.

ഐപാഡ്, ലാപ്‌ടോപ്, മൊബൈല്‍ എന്നിവയിലെ പി.എന്‍.ആര്‍. നമ്പര്‍ ഉള്‍പ്പെട്ട ചിത്രം കാണിച്ചാല്‍ മതി. പല യാത്രക്കാരും ഇത്തരം പരാതികള്‍ ഉന്നയിക്കുന്നുണ്ട്. ഒന്നുങ്കില്‍ റെയില്‍വേ അധികൃതര്‍ വിഷയത്തില്‍ ഇടപെട്ട് അറിയിപ്പ് നല്‍കുകയോ അല്ലെങ്കില്‍ ഇത്തരം നിര്‍ദേശം എന്തിന് നല്‍കി എന്ന് വ്യക്തമാക്കുകയോ വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.