ചിക്കന്‍ വിപണി ഉഷാര്‍...

Posted on: 21 Feb 2011


സന്ദീപ് സുധാകര്‍



ഐ.ടി നഗരമായും മെട്രോ നഗരമായും കൊച്ചി മാറുമ്പോള്‍ കൊച്ചിക്കാരുടെ ഭക്ഷണ ശീലങ്ങളും കാലത്തിനൊത്ത് മാറുകയാണ്. പണ്ടൊക്കെ ഒരു ശനിയാഴ്ചയോ ഞായറാഴ്ച്ചയോ ഹോട്ടലുകളില്‍ നിന്ന് ബിരിയാണി കഴിച്ചിരുന്ന ഇവര്‍ക്ക് ഇന്ന് പ്രിയം ബക്കറ്റ് ഫീസ്റ്റും, ഫ്രൈഡ് ചിക്കന്‍ ഫീസ്റ്റും, ബര്‍ഗര്‍ ഫീസ്റ്റുമൊക്കെ. ചിക്കന്‍ സ്‌നാക്കര്‍, മിനി ക്രഷര്‍, സ്‌നാക്ക് ബോക്‌സ്, റിസോ, പോപ്പ് കോണ്‍ ചിക്കന്‍, ഹോട്ട് ഡോഗ് എന്നിങ്ങനെ വിഭവങ്ങള്‍ വേറെയുമുണ്ട്.

ഇഷ്ട വിഭവങ്ങളില്‍ ഇന്നും രാജാവ് ചിക്കന്‍ തന്നെയാണ്. മലബാര്‍ സ്‌റ്റൈല്‍ കോഴിക്കറിയും, ബിരിയാണിക്കുമൊക്കെ പ്രത്യേക ഹോട്ടലുകളുള്ള കൊച്ചിയില്‍ ഇന്ന് ചിക്കന്‍ വിഭവങ്ങള്‍ മാത്രം വിളമ്പുന്ന കെന്റുക്കി ഫ്രൈഡ് ചിക്കന്‍, ചിക്കന്‍ ചിക്കാഗോ, ചിക്കിങ്, പെന്‍ഗ്യിന്‍, ചിക്കനിക്ക് എന്നിങ്ങനെ ഒരുപാട് റെസ്റ്റോറന്റുകളുമുണ്ട്.

വൃത്തിയുടെ കാര്യം മുതല്‍ ഭക്ഷണം കഴിക്കാനെത്തുന്നവരോടുള്ള പെരുമാറ്റത്തില്‍ വരെ പ്രൊഫഷണലായി പെരുമാറുന്ന ഒരു കൂട്ടം ഹോട്ടല്‍ ജീവനക്കാരും മാറ്റത്തിന്റെ മറ്റൊരു മുഖമാണ്. കെന്റുക്കിയിലും ചിക്കന്‍ ചിക്കാഗോയിലുമൊക്കെ റെസ്‌റ്റോറന്റുകളുടെ അകത്തളം സൂക്ഷിക്കുന്ന കാര്യത്തില്‍ ഹോട്ടല്‍ ജീവനക്കാര്‍ കാണിക്കുന്ന ശ്രദ്ധ വേറിട്ടറിയാം. പത്ത് മാസം മുന്‍പാണ് ചിക്കന്‍ ചിക്കാഗോ കൊച്ചിയില്‍ പ്രവത്തനമാരംഭിച്ചത്. നിലവിലുള്ള രണ്ട് റെസ്റ്റോറന്റുകള്‍ക്ക് പുറമെ പുതിയ ഒരു റെസ്റ്റോറന്റു കൂടി തുടങ്ങാന്‍ അലോചിക്കുന്നതായി ഉടമസ്ഥരിലൊരാളായ സജി തോമസ് പറയുന്നു. ദോഹയില്‍ ഇതേ ബിസിനസ് നടത്തുന്ന പാര്‍ട്ട്‌നര്‍ കൂടിയായ ദസ്തഹീറാണ് ഇത്തരമൊരു ആശയം പരിചയപ്പെടുത്തിയത്. വൈകുന്നേരങ്ങളില്‍ വീട്ടിലിരുന്നു കളയുന്ന സമയമാണ് സജി ഈ ബിസിനസിനായി വിനിയോഗിക്കുന്നത്.

സിമന്റ്, സറ്റീല്‍ ബിസനസ്സിന് പുറമെയാണ് സജി റെസ്റ്റോറന്റ് ബിസിന്‌സ് നടത്തുന്നത്. നിക്ഷേപിക്കാനും പ്രയത്‌നിക്കാനും തയ്യാറുള്ള ഏതൊരു നിക്ഷേപകനും ചെയ്യാവുന്ന ബിസിനസ്സാണിതെന്ന് സജി തോമസ് പറയുന്നു. ഇത്തരം റെസ്റ്റോറന്റുകളുടെ കിച്ചന്‍ ഒരുക്കുന്നതിനാണ് ചിലവേറെയും. ഇതിനായി മാത്രം 15 ലക്ഷം മുതല്‍ 20 ലക്ഷം വരെ ചിലവ് വരും. ചിക്കന്‍ കട്ടര്‍, മാരിനേറ്റര്‍, ബ്രഡിങ് ടേബിള്‍, ഫ്രൈയര്‍ എന്നിവയാണ് ആദ്യമായി ഒരുക്കേണ്ടത്. ഇതൊന്നുമില്ലാതെയും ഇതേ വിഭവങ്ങള്‍ ഒക്കെ പാകം ചെയ്യാമെങ്കിലും രുചിയുടെ കാര്യത്തിലും വൃത്തിയുടെ കാര്യത്തല്‍ വിട്ടുവീഴ്ച്ച ചെയ്യാതെ ബിസിനസ് ചെയ്യണമെങ്കില്‍ ഇതൊക്കെ നിര്‍ബന്ധം തന്നെയാണ്.

ഒരു റെസ്‌റ്റോറന്റ് തുടങ്ങാന്‍ എല്ലാ ചിലവും കഴിച്ച് 62 ലക്ഷത്തോളം രൂപയോളമാവം. പക്ഷെ അല്‍പ്പം സമയം മാറ്റി വെയ്ക്കാനുണ്ടെങ്കില്‍ വളരെ ഫലപ്രധമായി ചെയ്യാവുന്ന ബിസിനസാണിതെന്ന് സജി തോമസ് സാക്ഷ്യപ്പെടുത്തുന്നു. വ്യവസായ രംഗത്തും വ്യാപാര രംഗത്തും കൊച്ചി കൈവരിക്കുന്ന പുരോഗതി കൂടെ പരിഗണിക്കുമ്പോള്‍ ബിസിനസ് ഇനിയും വളരാനേ സാധ്യതയുള്ളു. ഐ.ടി മേഖലിയലെ പുരോഗമനവും വിദേശീയരുടെ സാന്നിധ്യവും ബിസിനസ്സിന് മുതല്‍ക്കൂട്ടാവുമെന്ന കാര്യത്തില്‍ സജിക്ക് സംശയമില്ല.

ചിക്കന്‍ വിഭവങ്ങള്‍ തയ്യാറാക്കാന്‍ ഓപ്പണ്‍ ഫ്രൈയിങ്, ക്ലോസ്ഡ് ഫ്രൈയിങ് എന്നിങ്ങനെ രണ്ട് മാര്‍ഗങ്ങളാണുള്ളത്. ഇതില്‍ ഓപ്പണ്‍ ഫ്രൈയിങ്ങാണ് മലയാളിയുടെ രുചിക്ക് ഇണങ്ങുന്ന മാര്‍ഗം. വിഭവങ്ങള്‍ തയ്യാറാക്കാനും അധികം സമയമൊന്നും വേണ്ട. കോഴി പൊരിച്ചെടുക്കാന്‍ വേണ്ടത് കേവലം പതിനാറ് മിനുട്ട് മാത്രമാണ്. ചിക്കന്‍ വിഭങ്ങളെപ്പോലെ തന്നെ പ്രിയമുള്ള ബര്‍ഗറുകളും മറ്റും ഒരുക്കുന്നതും വളരെ പ്രധാനമാണ്. ദിനംപ്രതി 25000 രൂപയുടെ കച്ചവടമാണ് ചിക്കന്‍ ചിക്കാഗോയ്ക്ക് ലഭിക്കുന്നത്. കെന്‍ുക്കിയടക്കമുള്ള മറ്റ് റെസ്‌റ്റോറന്റുകളുടെ കാര്യവും വ്യത്യസ്ഥമല്ല.
Tags: Kochites like it hot
»  News in this Section