കിങ്ഫിഷര്‍ വീണ്ടും വിമാനങ്ങള്‍ റദ്ദാക്കി; കടാശ്വാസം ലഭിച്ചേക്കും

Posted on: 22 Feb 2012



ന്യൂഡല്‍ഹി: മദ്യരാജാവ് വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ വിമാനക്കമ്പനിയായ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് വന്‍തോതില്‍ വിമാനസര്‍വീസുകള്‍ റദ്ദാക്കിയതിനെക്കുറിച്ച് വ്യോമയാന വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഇ.കെ.ഭരത്ഭൂഷണ്‍ ബുധനാഴ്ച കേന്ദ്ര വ്യോമയാന മന്ത്രി അജിത് സിങ്ങിനെ കണ്ട് വിശദീകരിക്കും. ചൊവ്വാഴ്ച കിങ്ഫിഷര്‍ അധികൃതരെ നേരിട്ട് വിളിപ്പിച്ച് ഡിജിസിഎ വിശദീകരണം ആരാഞ്ഞിരുന്നു. ഇന്ന് പുതുക്കിയ വിമാന ഷെഡ്യൂള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങളൊക്കെ അദ്ദേഹം മന്ത്രിയെ ധരിപ്പിക്കും.

അതിനിടെ, കിങ്ഫിഷര്‍ ഇന്ന് കൂടുതല്‍ വിമാനസര്‍വീസുകള്‍ റദ്ദാക്കി. 20 ഓളം സര്‍വീസുകളാണ് ഇന്ന് റദ്ദാക്കിയത്. ഇതില്‍ മുംബൈയില്‍ നിന്ന് പതിനാലും ഡല്‍ഹിയില്‍ നിന്ന് രണ്ടും വിമാനങ്ങള്‍ ഉള്‍പ്പെടുന്നു.

കടാശ്വാസം ലഭിച്ചേക്കും

കമ്പനിയുടെ പ്രവര്‍ത്തനം നിലച്ചുപോകരുതെന്ന് വ്യോമയാന മന്ത്രി അജിത് സിങ്ങും കമ്പനികാര്യ മന്ത്രി വീരപ്പമൊയ്‌ലിയും പറഞ്ഞു. കമ്പനിക്ക് വായ്പ അനുവദിച്ച ബാങ്കുകളില്‍ നിന്ന് കടാശ്വാസം ലഭിക്കുമെന്നതിലേക്കാണ് ഇത് വിരള്‍ചൂണ്ടുന്നത്.

അതേസമയം, രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കിങ്ഫിഷറിന് കടാശ്വാസ പാക്കേജ് അനുവദിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. 1,200 കോടിയുടേതാവും പാക്കേജ്. ഇതില്‍ 700 കോടി രൂപ പ്രവര്‍ത്തന മൂലധന വായ്പയായിരിക്കും. ബാങ്ക് ഗ്യാരന്റിയും വായ്പാ തിരിച്ചടവ് കാലാവധി ദീര്‍ഘിപ്പിക്കലും അടങ്ങുന്നതാവും പാക്കേജ്.

കിങ്ഫിഷറിന്റെ വായ്പകള്‍ കിട്ടാക്കടമായി പ്രഖ്യാപിച്ച ബാങ്ക്, നേരത്തെ കൂടുതല്‍ തുക വായ്പ നല്‍കാനാവില്ലെന്ന നിലപാടിലായിരുന്നു.

പഞ്ചാബ് നാഷണല്‍ ബാങ്കും 160-200 കോടി രൂപ അനുവദിക്കുമെന്നറിയുന്നു. എന്നാല്‍ ഇരു ബാങ്കിന്റെയും മേധാവികള്‍ ഇതെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

Also Read:
സര്‍വീസുകള്‍ ഉടന്‍ പുന:സ്ഥാപിക്കണമെന്ന് കിങ്ഫിഷറിനോട് ഡിജിസിഎ
Tags: Kingfisher cancels 20 flights today, Bail-out likely
»  News in this Section