കൊച്ചി: ഏഴാമത് കേരള ട്രാവല്‍ മാര്‍ട്ട് സപ്തംബര്‍ 27 മുതല്‍ 30 വരെ കൊച്ചി ലെ-മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. കേരളാ ടൂറിസത്തിന് വിപണി കണ്ടെത്തുക എന്ന ലക്ഷ്യവുമായാണ് 2000 മുതല്‍ കെടിഎം സംഘടിപ്പിച്ചുവരുന്നത്. കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയാണ് മാര്‍ട്ട് സംഘടിപ്പിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പങ്കാളിത്തത്തോടെ നടത്തുന്ന ഈ മാര്‍ട്ട് രാജ്യത്തിന് തന്നെ മാതൃകയാണ്.
ഇത്തവണ ഇതിനോടകം 460 വിദേശ ബയര്‍മാരും 1300ഓളം ആഭ്യന്തര ബയര്‍മാരും രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. ദക്ഷിണ അമേരിക്ക, കിഴക്കന്‍ യൂറോപ്പ്, റഷ്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ പുതിയ വിപണികളില്‍ നിന്ന് പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട് എന്നതാണ് ഇത്തവണത്തെ ഏറ്റവും വലിയ സവിശേഷതയെന്ന് കേരള ട്രാവല്‍ മാര്‍ട്ട് പ്രസിഡന്റ് റിയാസ് അഹമ്മദ് 'മാതൃഭൂമി'യോട് പറഞ്ഞു.
കേരള ടൂറിസത്തിന് പുതിയ വിപണികള്‍ കണ്ടെത്തുക എന്ന ലക്ഷ്യവുമായാണ് ഈ രാജ്യങ്ങളില്‍ നിന്നുള്ള ബയര്‍മാരെ പങ്കെടുപ്പിക്കുന്നത്. സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും പ്രതിനിധികള്‍ എത്തുന്നുണ്ട്. മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ബയര്‍മാരും എത്തും. ഈ രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ വിമാനസര്‍വീസുകള്‍ ആരംഭിച്ചതോടെ അവിടുങ്ങളില്‍നിന്നുള്ള സഞ്ചാരികള്‍ ഏറിയിട്ടുണ്ട്. ചൈനയില്‍ നിന്നുള്ള പ്രതിനിധികളും ഇത്തവണ മാര്‍ട്ടിനെത്തും. പുതിയ വിപണികള്‍ക്ക് പുറമെ, പരമ്പരാഗതി വിപണികളായ യു.കെ, അമേരിക്ക, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നു പതിവുപോലെ പങ്കാളിത്തമുണ്ട്.
|
|
കേരളം എന്ന ഒരൊറ്റ ഡെസ്റ്റിനേഷനെ മാത്രമായി വിപണനം ചെയ്യുന്നു എന്നതാണ് മറ്റു ട്രാവല്‍ മാര്‍ട്ടുകളില്‍ നിന്ന് കെടിഎമ്മിനെ വ്യത്യസ്തമാക്കുന്നത് |
കേരളത്തിലെ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോംസ്‌റ്റേകള്‍, ആയുര്‍വേദ കേന്ദ്രങ്ങള്‍, ഹൗസ് ബോട്ടുകള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍ എന്നിവരൊക്കെയാണ് സെല്ലര്‍മാരായി പങ്കെടുക്കുന്നത്. ഇത്തരത്തില്‍ 350-360 സെല്ലര്‍മാരുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹെല്‍ത്ത് ടൂറിസവുമായി ഏതാനും ആസ്പത്രികളും കെടിഎമ്മില്‍ പങ്കെടുക്കുന്നുണ്ട്.
കേരളം എന്ന ഒരൊറ്റ ഡെസ്റ്റിനേഷനെ മാത്രമായി വിപണനം ചെയ്യുന്നു എന്നതാണ് മറ്റു ട്രാവല്‍ മാര്‍ട്ടുകളില്‍ നിന്ന് കെടിഎമ്മിനെ വ്യത്യസ്തമാക്കുന്നത്. ബീച്ച്, കായല്‍, ഹില്‍ സ്‌റ്റേഷന്‍ തുടങ്ങി വ്യത്യസ്തമായ ടൂറിസംഅനുഭവങ്ങള്‍ ചെറിയൊരു ചുറ്റളവില്‍ നല്‍കാന്‍ കഴിയുന്നുവെന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു അനുഗ്രഹമാണ്. ഇതുതന്നെയാണ് ലോക ടൂറിസം ഭൂപടത്തില്‍ കേരളത്തിന് അനിഷേധ്യമായ സ്ഥാനം നേടിത്തരുന്നതെന്ന് റിയാസ് അഹമ്മദ് അഭിപ്രായപ്പെട്ടു.
27ന് വൈകുന്നേരമാണ് ഉദ്ഘാടനം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സെമിനാറുകളും ബയര്‍-സെല്ലര്‍ മീറ്റുകളും ഉണ്ടാവും. ബയര്‍മാരായി എത്തുന്നവര്‍ക്കായി 800 ഓളം ഹോട്ടല്‍ റൂമുകളാണ് സൗജന്യമായി ഒരുക്കിക്കൊടുക്കുന്നത്. കേരളത്തിലെ വിവിധ ഡെസ്റ്റിനേഷനുകളിലേക്ക് ടൂറും ഒരുക്കുന്നുണ്ട്. ട്രാവല്‍ മാര്‍ട്ടിന്റെ നടത്തിപ്പിനായി ഇത്തവണ 12-15 കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. രണ്ട് കോടി രൂപ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ തവണ ഒരു കോടി രൂപയാണ് സര്‍ക്കാരില്‍ നിന്ന് ലഭിച്ചത്.
രജിസ്‌ട്രേഷന്‍ മുതല്‍ ബിസിനസ് ഇടപാടുകള്‍ക്കുള്ള അപ്പോയിന്‍മെന്റ് നിശ്ചയിക്കുന്നതുവരെ ഇത്തവണ ഓണ്‍ലൈനിലൂടെയാണ്. പങ്കെടുക്കുന്ന എല്ലാവര്‍ക്കും ബാര്‍-കോഡഡ് ഐഡന്റിറ്റി കാര്‍ഡുകള്‍ വിതരണം ചെയ്യുന്നുണ്ട്. ഓരോരുത്തരും എത്ര നേരം മാര്‍ട്ടില്‍ ചെലവഴിച്ചു എന്നു മനസ്സിലാക്കാന്‍ ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കേരള ടൂറിസത്തിന്റെ വളര്‍ച്ച ലക്ഷ്യമാക്കി 2000ല്‍ ആരംഭിച്ച കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയില്‍ ഇന്ന് 600ലേറെ അംഗങ്ങളാണ് ഉള്ളത്. കേരളത്തിലെ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍ മുതല്‍ ഹോം സ്‌റ്റേകളും ഹൗസ് ബോട്ട് ഉടമകളും വരെ ഇതില്‍ അംഗങ്ങളാണ്.