തൃഷ്ണ

ടി.കെ.ഡി മുഴപ്പിലങ്ങാട്‌

20 Sep 2012

''എലി വീണക്കമ്പികളെ കടിച്ചുമുറിക്കുന്നതുപോലെ എന്റെ തൃഷ്ണ, എന്റെ ശ്രേഷ്ഠഗുണങ്ങളെ കടിച്ചുമുറിക്കുന്നു. ഈ തൃഷ്ണ ചഞ്ചലമായ മര്‍ക്കടിപ്പോലെ അലംഘനീയസ്ഥാനത്തുപോലും തന്റെ പാദത്തെ ഉറപ്പി ക്കുവാന്‍ ശ്രമിക്കുന്നു. അത് തൃപ്തിയായതിനുശേഷം കായ്കള്‍ പറിച്ചെടുക്കാനാഗ്രഹിക്കുന്നു. അധികസമയം ഒരിടത്ത് ഉറച്ചിരിക്കുന്നുമില്ല.
ഹൃദയകമലത്തിലിരിക്കുന്ന തൃഷ്ണയാകുന്ന വണ്ട് ക്ഷണമാത്രയില്‍ തന്നെ പാതാളത്തിലേക്കും വിഭിന്ന ദിക്കുകളിലേക്കും പോകുന്നു. ഈ തൃഷ്ണയാണ് ഈ ലോകത്തുള്ള എല്ലാ ദുഃഖങ്ങളിലുംവെച്ച് ഭയങ്കരമായ ദുഃഖത്തെ പ്രദാനം ചെയ്യുന്നത്.''
മഹോപനിഷത്ത് ദുഃഖകാരണം തൃഷ്ണയാണെന്ന് പറയുന്നു. തീവ്രമായ ആഗ്രഹമാണ് തൃഷ്ണ. ദാഹമെന്ന് പദാര്‍ത്ഥം വിഷയസുഖങ്ങളിലുള്ള എല്ലാതരം ആസക്തിയെയും തൃഷ്ണ എന്നു പറയുന്നു. തൃഷ്ണയെ തടുത്താല്‍ ശാരീരികപ്രതികരണങ്ങളുണ്ടാകും. ശരീരം മെലിയും, തളരും, ചെവി കേള്‍ക്കാതാവും, ചിത്തശക്തി നശിക്കും, ചുഴലിയും ഹൃദ്രോഗവും ഉണ്ടാകും. ശരീരത്തെയും മനസ്സിനെയും ഒരുപോലെ അത്യാസക്തി കഷ്ടപ്പെടുത്തുന്നു.

ബുദ്ധദര്‍ശനം തൃഷ്ണയില്‍നിന്നാണ് ഒന്നാമത്തെ ആര്യസത്യമായ ദുഃഖം ഉണ്ടാവുന്നതെന്ന് ഉപദേശിക്കുന്നു. ഭവതൃഷ്ണ, വിഭവതൃഷ്ണ എന്നിങ്ങനെ രണ്ടുതരം ആസക്തികളെപ്പറ്റിയും ബുദ്ധദര്‍ശനം പറയുന്നു. ലൗകികാസക്തിയാണ് ഭവതൃഷ്ണ. സംസാരലോകജീവിതത്തിനുള്ള ഇച്ഛയാണിത്. നിര്‍വ്വാണപ്രാപ്തിക്കായുള്ള വാസനയാണ് വിഭവതൃഷ്ണ. മഹോപനിഷത്ത് തൃഷ്ണയുണ്ടാകുന്നതെങ്ങനെയെന്ന് പറയുന്നു.
''ഈ തൃഷ്ണ ഒരു മഹാമാരിയാണ്. ചിന്തയെ വെടിഞ്ഞിട്ടുള്ളവനു മാ ത്രമേ അതിനെ നശിപ്പിക്കുവാന്‍ സാധ്യമാവുകയുള്ളൂ. അല്പനേരത്തേക്കെങ്കിലും ചിന്തയെ വെടിഞ്ഞാല്‍ അത്യന്തം സുഖം ലഭിക്കുന്നു. മറിച്ച് അല്പമെങ്കിലും ചിന്ത മനസ്സിലുദയം ചെയ്താല്‍ അതു ദുഃഖത്തിനു കാരണമായിത്തീരുന്നു.''

ചിന്ത തൃഷ്ണയ്ക്ക് കാരണമാകുന്നു. മനഃശാസ്ത്രപ്രകാരം ചിന്തയുടെ ഏഴ് ഘടകങ്ങളില്‍ ആദ്യത്തേത് ഇന്ദ്രിയഗോചരത്വമാണ്. പഞ്ചേന്ദ്രിയങ്ങള്‍ വഴി ലഭിക്കുന്ന പ്രാഥമികമായ അറിവ് സംജ്ഞാഗ്രഹണം എന്നറിയപ്പെടുന്നു. അഭിഗോചരത്വം അഥവാ അനുപ്രേക്ഷണമാണ് അടുത്ത ഘട്ടം. വിഷയത്തിലുണ്ടാകുന്ന വിശിഷ്ടാനുഭൂതിയാണ് ഫലം. ഭാവനയുടെ അഥവാ സങ്കല്പത്തിന്റെ ഘട്ടം കഴിയുമ്പോള്‍ ധാരണയുണ്ടാകുന്നു. അര്‍ത്ഥഗ്രഹണത്തെ സഹായിക്കുന്നത് ധാരണയാണ്. യുക്തിവിചാരത്തിന്റെ തട്ടില്‍ വെച്ച് വിവേചനത്തിനു വിധേയമാകുന്നു. അനുമാനവും വിധിയുമാണ് അടുത്ത രണ്ടു ഘട്ടങ്ങള്‍. ഇത്രയും കഴിയുമ്പോഴേക്കും സ്വീകാര്യമോ എന്നു നിശ്ചയിക്കാം എന്നാല്‍ സ്വയം തീര്‍ക്കുന്ന ന്യായങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. നിഷേധത്തിനുപകരം അനുഭാവത്തിന്റെ കൊടിയുയരുന്നു. മഹോപനിഷത്ത് തൃഷ്ണ വശീകരണശേഷിയുള്ള കാട്ടാളസ്ത്രീയെന്നു വിശേഷിപ്പിക്കുന്നു.

''തൃഷ്ണയാകുന്ന കാട്ടാളസ്ത്രീ വാസനയാകുന്ന വലവിരിച്ചിരിക്കുന്നു. മരീചികാത്മകമായ ഈ ജലം ചിത്തമാകുന്ന രശ്മികളാല്‍ സര്‍വ്വത്രവ്യാപ്തമായിരിക്കുന്നു. ഹേ പുത്ര, ഈ മായയെ ജ്ഞാനമാകുന്ന തീക്ഷ്ണബലത്താല്‍ കൊടുങ്കാറ്റ് മേഘജാലങ്ങളെയെന്നപോലെ ഛേദിച്ച് തന്റെ വ്യാപകരൂപത്തില്‍ അവസ്ഥിതനായിരിക്കും.''
ജ്ഞാനംകൊണ്ട് തൃഷ്ണയെ ജയിക്കാം. എന്നാല്‍ തൃഷ്ണയുടെ ബന്ധനം എത്ര ശക്തമാണെന്ന് മഹോപനിഷത്ത് ഓര്‍മ്മിപ്പിക്കുന്നുണ്ട്.
''കയറുകൊണ്ട് കെട്ടപ്പെട്ടവര്‍ മോചിപ്പിക്കപ്പെടാം. എന്നാല്‍ തൃഷ്ണയാല്‍ ബദ്ധരായ പ്രാണികള്‍ ഒരിക്കലും വിമുക്തരാവുകയില്ല. ഇക്കാര്യം പ്രത്യേകം ശ്രദ്ധേയമാണ്.''

തൃഷ്ണതന്നെ വാസനയെന്നുകണ്ട് ജന്മസ്വഭാവമാണ് വാസനയുടെ ബീജരൂപം. ആവര്‍ത്തനജീവിതചക്രം പൂര്‍ത്തിയാക്കുന്ന ജീവികളുടെ ജനനമരണങ്ങള്‍ക്കിടയില്‍ വാസനയെ വിശകലനം ചെയ്ത് ജീവിതപ്രതിഭാസങ്ങള്‍ക്ക് ഉത്തരം തേടുക സാധ്യമല്ല. മുക്തികോപനിഷത്ത് എന്താണ് വാസനയെന്ന ചോദ്യത്തിന് നല്‍കുന്ന നിര്‍വചനം ഇതാണ്:
''ഇത് ഉണ്ട് എന്നുള്ള ഭാവനാദാര്‍ഢ്യത്താല്‍ പൂര്‍വ്വാപരവിചാരരഹിതമായ വസ്തുഗ്രഹണത്തെ വാസന എന്നു പറയുന്നു. തീവ്രമായ സംവേഗത്താല്‍ ഏതൊന്നാണോ ആത്മാവില്‍ ഭാവിതമാകുന്നത്. അതുതന്നെയാണ് വിഗതേതരവാസനനായ അവന്‍.''
ജന്മവാസനകള്‍ ജീവിയുടെ നിലനില്പിന്റെ അടിസ്ഥാനഘടകങ്ങളാണ്. പുനരുല്പാദനം, ദേശാന്തരഗമനം, കൂട് നിര്‍മ്മാണം, രക്ഷാഉപായങ്ങള്‍ പ്രയോഗിക്കല്‍, ആഹാരസമ്പാദനം എന്നിവ അടിസ്ഥാന ജന്മവാസനകളാണ്.

ജീവരക്ഷാവാസനയാണ് സര്‍വ്വപ്രധാനമായുള്ളത.് ഇതുമായി ബന്ധപ്പെട്ട വികാരമാണ് ഭയം. മത്സരവാസന (കോപം), നിരാകരണവാസന (വെറുപ്പ്), രക്ഷാകര്‍ത്തൃവാസന (ലളിതവികാരങ്ങള്‍), അര്‍ത്ഥനാവാസന (ദൈന്യം), ലൈംഗികവാസന (കാമം), ജിജ്ഞാസ (അത്ഭുതം), വിധേയത്വം (അപകര്‍ഷതാബോധം), സ്വയം മതിപ്പ് (ആത്മാഭിമാനം), സംഘവാസന (ഏകാന്തതാബോധം), ഭക്ഷണതാത്പര്യം (വിശപ്പ്), ആര്‍ജ്ജനസംഭരണവാസന (ഉടമസ്ഥതാബോധം), ചിരി (ആഹ്ലാദം) എന്നിങ്ങനെ പതിന്നാല് ജന്മവാസനകളുണ്ട്.
മനസ്സും ശരീരവും ജന്മവാസനകളുടെ പ്രയോഗത്തില്‍ ഒരുപോലെ ഇടപെടുന്നു. മുക്തികോപനിഷത്ത് പറയുന്നു:
''ചിത്തമാകുന്ന വൃക്ഷത്തിന്റെ രണ്ടു ബീജങ്ങളായ പ്രാണസ്​പന്ദനം, വാസന ഇവയില്‍ ഒന്ന് ക്ഷീണിക്കുമ്പോള്‍ത്തന്നെ രണ്ടും വേഗം നശിക്കുന്നു.''

തൃഷ്ണയുടെ നാശം പ്രാണനെക്കൂടി ബാധിക്കുമെന്ന് പറയുമ്പോള്‍ അതൊരു മുന്നറിയിപ്പായി കണക്കിലെടുക്കണം. ജന്മവാസനകള്‍ നശിച്ചുകഴിഞ്ഞാല്‍ പിന്നെ ജീവിതമില്ല. ജീവിതമില്ലെങ്കില്‍പ്പിന്നെ ഒന്നും ശേഷിക്കുന്നില്ല. എങ്കിലും തൃഷ്ണയെ ഉപേക്ഷിക്കണമെന്ന് ഉപനിഷത്തുക്കള്‍ ഉപദേശിക്കുന്നു.

''ഈ തൃഷ്ണ അഹങ്കാരയുക്തവും സങ്കല്പമയവുമാണ്. അഹംഭാവരാഹിത്യമാണ് ഈ തൃഷ്ണയെ ഛേദിക്കുവാനുള്ള മഹാസ്ത്രം. ജനനമരണമാകുന്ന ഭീഷണഭീതിയില്‍ സര്‍വ്വപ്രാണികളും മുഴുകിയിരിക്കുന്ന ലോകത്തുനിന്നും നിര്‍ഭയനായി പരമാര്‍ത്ഥലോകത്തില്‍ സഞ്ചരിക്കുക ശാന്തചിത്തത്താല്‍ ചിന്തിച്ച് വാസനയെ പരിത്യജിക്കണം എന്നുള്ള ഭാവനയോടുകൂടി സ്ഥിതിചെയ്യുക.''
ഉപേക്ഷിക്കാനുള്ള മനസ്സ് ഉണ്ടാവണം അത് ബുദ്ധിയുടെയും ധീരതയുടെയും ലക്ഷണമാണെന്ന് കഠോപനിഷത്ത് വ്യക്തമാക്കുന്നു.
യമന്‍ പറഞ്ഞു: ''നചികേതസ്സേ നിന്നെ ഞാന്‍ അതിബുദ്ധിമാനാണെന്ന് കരുതുന്നു. എന്തെന്നാല്‍ സര്‍വ്വഭോഗസമ്പൂര്‍ണ്ണവും പ്രപഞ്ചത്തിന്നാധാരഭൂതവും യജ്ഞഫലരൂപവും സ്തുത്യര്‍ഹവും മഹിമാമയവുമായ സ്വര്‍ഗ്ഗലോകത്തെപ്പോഴും നീ ധീരതയോടുകൂടി തിരസ്‌കരിച്ചിരിക്കുന്നു''

സ്വര്‍ഗംപോലും ഉപേക്ഷിക്കാന്‍ നിശ്ചയിച്ച സ്ഥിരബുദ്ധിക്ക് മറ്റെല്ലാം നിസ്സാരമാണ്. മനോനിയന്ത്രണം പ്രയാസമേറിയതാണ്. എന്നാല്‍ അതിനുള്ള രീതികളെന്തെന്ന് മഹോപനിഷത്ത് വിശദീകരിക്കുന്നു:
''നീ സര്‍വ്വവിധത്തിലുള്ള ആശകളെയും പരിത്യജിച്ച് വാസനാശൂന്യനായി, രാഗരഹിതനായി, താപരഹിതനായി എല്ലാ സാംസ്‌കാരിക വ്യവഹാരങ്ങളെയും ബാഹ്യരൂപത്തില്‍ ചെയ്യുക. ബാഹ്യമായി ക്രോധരൂപം പൂണ്ടാലും ആന്തരികമായി ക്രോധരഹിതനായിരിക്കണം. ബാഹ്യമായി കര്‍ത്താവാണെങ്കിലും ആന്തരികമായി അകര്‍ത്താവായിരിക്കുക. ഇപ്രകാരം ശുദ്ധചിത്തനായി ലോകത്തില്‍ സഞ്ചരിക്കുക. എന്തെന്നാല്‍ ശത്രുവിനെയും മിത്രത്തേയും ഒരുപോലെ കരുതുന്നവനും നിത്യവും പ്രാപ്തങ്ങളായ കര്‍മങ്ങള്‍ ചെയ്യുന്നവനും ഇച്ഛാനിച്ഛകളില്‍ നിന്നുമുക്തനായിട്ടുള്ള നിസ്‌വൃഹനും ശോകഹര്‍ഷാദിരഹിതനും പ്രിയഭാഷിയും പാരംഗിതജ്ഞാനിയുമായിരിക്കുന്നവന്‍ ആരാണോ അവന്‍ ഈ പ്രപഞ്ചത്തില്‍ ദുഃഖത്തെ പ്രാപിക്കുന്നില്ല.''

ഈ സുഖമാര്‍ഗം മഹോപനിഷത്ത് ഉപദേശിക്കുന്നത് ഭാരതീയമായ ജീവിതവീക്ഷണമെന്ന നിലയിലാണ്. മനസ്സിന്റെ നിലപാടുകളെപ്പറ്റി സ്വയം അറിഞ്ഞിരിക്കുന്ന ഒരാള്‍ക്കു മാത്രമേ അതിനെ നിയന്ത്രിക്കാനും നേരായ വഴിയിലേക്ക് നയിക്കാനും കഴിയുകയുള്ളൂ. മഹോപനിഷത്ത് അതിന്റെ രീതികളെപ്പറ്റി ഊന്നിപ്പറയുന്നു.

''ചിത്താഹങ്കാരത്തെ ദമനം ചെയ്ത് ഇന്ദ്രിയങ്ങളാകുന്ന ശത്രുക്കളെ ജയിച്ചുകഴിഞ്ഞവരുടെ ഭോഗലിപ്‌സഹേമന്തകാലത്ത് താമരപ്പൂക്കള്‍ നശിക്കുന്നതുപോലെ നഷ്ടമായിത്തീരുന്നു. വാസനയാകുന്ന വേതാളത്തെ ഏകാഗ്രതയാകുന്ന അഭ്യാസംകൊണ്ടു നിയന്ത്രിക്കാതിരിക്കുന്നതുവരെ മാത്രമേ അതു രാത്രിയിലെന്നതുപോലെ ഹൃദയത്തില്‍ ഉറച്ചുനില്ക്കുകയുള്ളൂ. വിവേകിയായ മനുഷ്യന്‍ തന്റെ മനസ്സിനെ കിങ്കരനെപ്പോലെ ആജ്ഞാനുവര്‍ത്തിയാക്കുന്നു. അത് അവന്റെ സര്‍വ്വാര്‍ത്ഥങ്ങളെയും മന്ത്രിയെപ്പോലെ പാലിക്കുന്നു. വിവേകിയുടെ മനസ്സ് സര്‍വ്വേന്ദ്രിയങ്ങളെയും ആക്രമിക്കുന്നതുകൊണ്ട് ഒരു സാമന്തനെപ്പോലെയും പെരുമാറുന്നുണ്ട്.''
കഠോപനിഷത്ത് മനസ്സിനെ നിയന്ത്രക്കുന്നതിനെപ്പറ്റി പറയുന്നു:

''വിവേകിയായ സാരഥിയെപ്പോലെ ശ്രേഷഠമായ ബുദ്ധിയോടുകൂടിയ മനുഷ്യന്‍ അവന്റെ മനസ്സാകുന്ന കടിഞ്ഞാണ്‍ എപ്പോഴും തന്റെ നിയന്ത്രണത്തില്‍ തന്നെ സൂക്ഷിക്കുന്നു.
 1 2 NEXT 
Tags :
Print
SocialTwist Tell-a-Friend



BUY BOOKS
 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education