വധശിക്ഷാവിധി കേട്ടപ്പോള്‍ ഞാന്‍ ചിരിച്ചുപോയി- സരബ്ജിത് സിങ്
22 Jan 2013
ചണ്ഡിഗഡ്: 'പാകിസ്താന് നിയമത്തിലെ കള്ളക്കളികള്‍ മൂലമാണ് താന്‍ ജയിലലടക്കപ്പെടേണ്ടി വന്നതെന്ന്' വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 22 വര്‍ഷമായി തടവില്‍ കഴിയുന്ന സരബ്ജിത് സിങ്. സരബ്ജിത് സിങ്ങിനെക്കുറിച്ച് അദ്ദേഹത്തിന്റെ അഭിഭാഷകന് അവായിസ് ശൈഖ് എഴുതിയ 'സരബ്ജിത് സിങ്: എ കേസ് ഓഫ് മിസ്റ്റേക്കണ്‍ ഐഡിന്റിറ്റി' എന്ന പുസ്തകത്തിലാണ് സരബ്ജിത് സിങ് ഇങ്ങനെ പറഞ്ഞിരിക്കുന്നത്.
അജ്മല്‍ കസബിന്റെ വധശിക്ഷ പാകിസ്താന് പ്രസിഡണ്ടിന്റെ മുന്നിലുള്ള സരബ്ജിത് സിങ്ങിന്റെ ദയാഹരജിയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് പുസ്തകത്തില്‍ പറയുന്നു. 'കസബിനെയും സരബ്ജിത് സിങ്ങിനെയും ഒരിക്കലും താരതമ്യപ്പെടുത്താന്‍ കഴിയില്ല. കസബിനെതിരായ വീഡിയോതളിവുകള് ഉണ്ടായിരുന്നു. ചെയ്യാത്തകുറ്റത്തിന് 22 വര്‍ഷമായി ജയിലില്‍ കിടക്കുകയാണ് സരബ്ജിത്. മഞ്ജിത് സിങ് എന്നയാളെന്ന് തെറ്റിദ്ധരിച്ചാണ് അദ്ദേഹത്തെ പിടികൂടിയത്. 1990ല്‍ പാകിസ്താനില്‍ നടന്ന ബോംബ് സ്ഫോടനങ്ങളിലെ പ്രതിയായി എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത് മഞ്ജിത് സിങ്ങിന്റെ പേരാണ്. തെറ്റിദ്ധാരണയുടെ ഇരയാണ് സരബ്ജിത്' - അവായിസ് ശൈഖ പറഞ്ഞു.
പുസ്തകത്തിന്റെ പ്രചരണത്തിനായി ഇന്ത്യയിലെത്തിയതായിരുന്നു അവായിസ് ശൈഖ്.
1991 ആഗസ്റ്റ് 15-നാണ് സരബ്ജിത് സിങിനെ വധശിക്ഷയ്ക്ക് വിധിച്ച് കൊണ്ട് പാകിസ്താന് കോടതി ഉത്തരവിടുന്നത്. 'വിധി കേട്ടപ്പോള്‍ ഞാനറിയാതെ ചിരിച്ചുപോയി, എന്റെ നാട്ടുകാര്‍ സ്വാതന്ത്ര്യദിനം കൊണ്ടാടുമ്പോള്‍ ഞാന്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നതോര്ത്ത്. 'ഗര്‍ ചലേ ഹം ഫിദ' എന്ന പഴയ ഹിന്ദിസിനിമാഗാനം മൂളിക്കൊണ്ട് ഞാന്‍ ജയിലിലേക്ക് നടന്നു.' - സരബ്ജിത് സിങ് പുസ്തകത്തിലെഴുതുന്നു.
'കുറ്റക്കാരനല്ലെന്ന് കാണിക്കുന്നതിനായി ഞാന്‍ കൊടുത്ത തെളിവുകളെല്ലാം നിയമഫയലുകളില് നിന്ന് അപ്രത്യക്ഷമായി. പാകിസ്താനിലെ മിക്ക ജഡ്ജിമാരും പോലീസുകാരും പണം പിന്‍പറ്റുന്നവരും സത്യസന്ധതയില്ലാത്തവരുമാണ്. പാകിസ്താനിലെ ജനങ്ങള്‍ക്ക് പോലും കോടതിയില്‍ വിശ്വാസം നഷ്ടമായിരിക്കുന്നു. രാഷ്ട്രീയസമ്മര്‍ദ്ദം സഹിക്കാനാവാതെ തെറ്റായ വിധി പ്രഖ്യാപിക്കാന്‍ കോടതികള്‍ നിര്‍ബന്ധിതമാകുന്നു.'- സരബ്ജിത് സിങ് പുസ്തകത്തിലെഴുതുന്നു.
പാകിസ്താന് മുന്‍പ്രസിഡണ്ട് സുള്‍ഫിക്കര്‍ അലി ഭൂട്ടോയ്ക്ക് ശേഷം ഇതാദ്യമായാണ് ഒരു പാകിസ്താനി തടവുകാരനെക്കുറിച്ച് പുസ്തകമിറങ്ങുന്നത്.
Tags :