മനസ്സ് തുറന്ന് ശ്രീവിദ്യ പറഞ്ഞ കാര്യങ്ങള്‍
19 Oct 2012
മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രി ശ്രീവിദ്യ ഓര്‍മയായിട്ട് ഒക്‌ടോബര്‍ 19ന് ആറ് വര്‍ഷം. പ്രശസ്ത സംഗീതവിദുഷിയായിരുന്ന എം.എല്‍. വസന്തകുമാരിയുടെ മകള്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നട സിനിമകളിലൂടെ ദക്ഷിണേന്ത്യന്‍ പ്രേക്ഷകരെ ആകര്‍ഷിച്ച ശ്രീവിദ്യയ്ക്ക് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ ലഭിച്ചു. നൃത്തത്തിലും സംഗീതത്തിലും സാധാരണമല്ലാത്ത കഴിവ് തെളിയിച്ചിട്ടുണ്ട്. ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, ഇരകള്‍, ആദാമിന്റെ വാരിയെല്ല്, എന്റെ സൂര്യപുത്രിക്ക്, ചെണ്ട, സപ്തസ്വരങ്ങള്‍ തുടങ്ങിയവയാണ് ശ്രദ്ധേയചിത്രങ്ങള്‍. പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസ്, കൈരളി ചാനലില്‍ അവതരിപ്പിച്ച 'ക്വസ്റ്റ്യന്‍ ടൈം' എന്ന സംഭാഷണപരമ്പരയില്‍ ശ്രീവിദ്യയുമായി നടത്തിയ അഭിമുഖത്തിന്റെ ലിഖിതരൂപം.
ജോണ്‍ ബ്രിട്ടാസ്: എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയ ഒരു കാര്യം താങ്കളുടെ വൈവിധ്യമാര്‍ന്ന വ്യക്തിത്വമാണ്. നല്ല സംഗീതജ്ഞ, നല്ല നര്‍ത്തകി, നല്ല അഭിനേത്രി... ഈ മൂന്നു രംഗങ്ങളിലും ശോഭിക്കാന്‍ കഴിഞ്ഞതില്‍ - തിരിഞ്ഞുനോക്കുമ്പോള്‍ എന്താണ് തോന്നുന്നത്?
ശ്രീവിദ്യ: നര്‍ത്തകിയെന്നു പറയുന്നത് - അഞ്ചു വയസ്സുമുതല്‍ ഞാന്‍ ഡാന്‍സ് പഠിക്കാന്‍ തുടങ്ങി. ഞാന്‍ അതിന് സമ്മതിച്ചതെന്തിനെന്നുവെച്ചാല്‍ എനിക്ക് ഒരു അഭിനേത്രിയാവാനുള്ള മോഹമായിരുന്നു. ഷൂട്ടിങ് കാണാന്‍ പോകുമ്പോള്‍ മറ്റുള്ളവരുടെ അഭിനയംകണ്ട് അന്തംവിട്ടുനിന്ന് രസിച്ചിട്ടുണ്ട്.
വെള്ളിത്തിര ഒരു ദൗര്‍ബല്യമായിരുന്നു അല്ലേ?
അതേ, ഞാന്‍ ഭയങ്കര ഒബ്‌സെസ്ഡ് ആയിരുന്നു. സിനിമ കാണുന്നത് ഭയങ്കര ഇഷ്ടമായിരുന്നു. എന്റെ അപ്പൂപ്പന്‍ പൂര്‍ണമായും എതിരായിരുന്നു. എന്റെ ചെറിയ ചെറിയ കഴിവുകള്‍ കണ്ടുപിടിച്ചത് അപ്പൂപ്പനായിരുന്നു. മൂന്നുവയസ്സുള്ളപ്പോള്‍ രാഗങ്ങള്‍ വേര്‍തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നു. രാവിലെ അപ്പൂപ്പന്‍ മാര്‍ക്കറ്റില്‍ പച്ചക്കറി വാങ്ങാന്‍ പോകുമ്പോള്‍ എന്നെയും വിളിച്ചുകൊണ്ടുപോകും. പോകുംവഴി എല്ലാം പറഞ്ഞുതരും.
എം.എല്‍. വസന്തകുമാരിയെന്ന ഒരു വലിയ ഗായികയുടെ മകളാണെന്നുള്ള ചിന്ത എപ്പോഴും മനസ്സിലുണ്ടാവാറുണ്ടായിരുന്നോ?
അതെ. തീര്‍ച്ചയായും. അവരെ അങ്ങനെയാണ് കണ്ടിട്ടുള്ളത്. അതുകൊണ്ട് അമ്മയായി പ്രത്യേകിച്ച് കണ്ടിട്ടില്ല.
അമ്മയെന്നതിനേക്കാള്‍ കൂടുതലായി അവരെ ഒരു ഗായികയെന്ന നിലയിലായിരിക്കും കണ്ടിരിക്കുകയല്ലേ?
തീര്‍ച്ചയായും. അവര്‍ ഒരു ഉഗ്രന്‍ കലാകാരിയായിരുന്നു. അവര്‍ക്കു പകരമായി ഇന്നുവരെ ആരും വന്നിട്ടില്ലെന്നുള്ളതാണ് സത്യം. ഒരു സംഗീതാസ്വാദകയെന്ന നിലയ്ക്ക് സ്‌നേഹത്തോടുകൂടിയ ആരാധനയായിരുന്നു. പിന്നെ ഇത്രയും വലിയ ഒരു മഹാവ്യക്തി എന്റെ അമ്മയാണ് എന്ന ചിന്ത. എന്തെങ്കിലും ഒരു ചോദ്യം ചോദിക്കാന്‍പോലും എനിക്ക് പേടിയായിരുന്നു. അതുകൊണ്ട് കൊച്ചുന്നാളിലായാലും എന്റെ അമ്മ എന്റെകൂടെ നിന്നില്ലെങ്കിലും കുഴപ്പമില്ലായിരുന്നു.
അമ്മയെ ഒരുപാട് വിട്ടുനില്‍ക്കേണ്ടി വന്നിട്ടുണ്ടല്ലേ?
അതെ, ഒരുപാട് മിസ്സ് ചെയ്തു. വീടിന്റെ തൊട്ടടുത്ത് തന്നെയായിരുന്നു അമ്മയുടെ ചേച്ചി. അവരുടെ ആറു കുട്ടികളും ഞങ്ങളും പിന്നെ ഡോക്ടര്‍ രാധാകൃഷ്ണന്‍ റോഡിലുള്ള പല പ്രധാന വ്യക്തികളുടെ കുട്ടികളും ഒരുമിച്ചായിരുന്നു. ജെമിനി സ്റ്റുഡിയോയിലെ എസ്.എസ്. ശ്രീനിവാസന്റേത് അവസാനത്തെ വീടായിരുന്നു. അവിടെനിന്ന് ഒരു വാന്‍ വരും. എല്ലാ ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും ഞങ്ങള്‍ എല്ലാ കുട്ടികളും ആയമാരും കൂടി തിങ്ങിഞെരുങ്ങിക്കയറി ബീച്ചിലേക്ക് ഒറ്റപ്പോക്കാണ്. മിക്കവാറും തിരിച്ചുവരുമ്പോള്‍ കളിച്ച് ഉരുണ്ട് കഴുത്തിലെ ചെയിന്‍ കാണത്തില്ല, കാതിലെ കമ്മല്‍ കാണത്തില്ല - അങ്ങനെയായിരുന്നു. കൂടാതെ പത്മിനിച്ചേച്ചിയേയും മറ്റും കണ്ടാണ് വളര്‍ന്നത്. അവര്‍ വളരെ സാധാരണക്കാരിയായ ഒരു വ്യക്തി ആയിരുന്നു. അവരെയൊക്കെ കണ്ടതുകൊണ്ട് നമുക്ക് സ്വന്തം ആസ്തിയിലുള്ള വ്യത്യാസം തുടക്കത്തിലേ ഇല്ലാതെ പോയി. അവരുടെ കൂടെ ഒരു മേക്കപ്പ്മാന്‍ പോകുമെന്നല്ലാതെ കൂടുതല്‍ ആള്‍ക്കാരൊന്നും ഉണ്ടാവാറില്ല. അവര്‍ വളരെ ലളിതമായാണ് നടന്നിരുന്നത്. സുകുമാരിച്ചേച്ചിയെല്ലാം ഇപ്പോഴും ഒറ്റയ്ക്കല്ലേ പോകുന്നത്. ഇവരെല്ലാം കൂടെ വേഷം മാറും. ആണിനെപ്പോലെ ഡ്രസ്സ്‌ചെയ്യും, രാഗിണിച്ചേച്ചി. സാഹസികരാണ് എല്ലാവരും. സാവിത്രിയമ്മയെ വിളിക്കും. സുലോചനച്ചേച്ചിയെ വിളിക്കും. അന്നത്തെ നായിക അഞ്ജലിയമ്മയെ വിളിക്കും. ചിലപ്പോള്‍ അവരും കൂടെച്ചേരും. എല്ലാവരും ഓരോ വേഷങ്ങള്‍ ചെയ്യും. എല്ലാവരും ഓരോ വണ്ടിയില്‍ കയറിവരും. രാഗിണിച്ചേച്ചി മാത്രമേ സൈക്കിള്‍ റിക്ഷയില്‍ വരാറുള്ളൂ. പുള്ളിക്കാരത്തി ആണിന്റെ വേഷത്തില്‍ - നല്ല ഉയരമുണ്ടല്ലോ. പൈജാമയും ജുബ്ബയും ഇട്ട്-മുണ്ടാസ്. എല്ലാം കെട്ടിയങ്ങനെ ഒരു തളപ്പ് ഇട്ട് കെട്ടി അതിന്റെ മോളില്‍ കയറി ഇരുന്ന് പിള്ളേരുമായി സൈക്കിള്‍ റിക്ഷയില്‍ വിസിലടിച്ച് പാട്ടൊക്കെപ്പാടി മദ്രാസിലെ ചേരിഭാഷയെല്ലാം സംസാരിച്ച് ബീച്ചിലേക്ക് പോകും. അടുത്താണ് ബീച്ച്. അവിടെ അലകളുടെ അടുത്ത് ട്വിന്‍ലൈറ്റുകള്‍ ഇട്ടുവെച്ചിരിക്കും. അവിടെക്കൊണ്ടുപോയി തുണിയെല്ലാം വിരിച്ച് വീട്ടില്‍നിന്നും കൊണ്ടുപോയ ശാപ്പാടെല്ലാം നിരത്തി - പൗര്‍ണമിയുടെ അന്ന് - അവിടത്തെയൊരു രീതി അങ്ങനെയാണ് - പല ഫാമിലിയും ഉണ്ടാവും. അപ്പോള്‍ ഞങ്ങള്‍ ആരാണെന്ന് ആള്‍ക്കാര്‍ അറിയാന്‍ പാടില്ല. അല്ലെങ്കില്‍ ആള്‍ക്കാര്‍ ചുറ്റും കൂടില്ലേ? അങ്ങനെ കളിയും ചിരിയുമായി ഭയങ്കര ബഹളമാണ്. അങ്ങനെ കളിച്ച് ചിരിച്ച് തിരിച്ചുവരും.
രാഗിണി-പത്മിനിമാരെ അനുകരിക്കാറുണ്ടായിരുന്നോ?
ഇല്ല. ഒരു നര്‍ത്തകിയെന്ന നിലയ്ക്ക് ഞാന്‍ ദണ്ഡപാണിപ്പിള്ളയെന്ന ഒരു മാസ്റ്ററുടെ അടുത്താണ് ചേര്‍ന്നിരുന്നത്. പുള്ളിക്കാരന് ഒരു നിര്‍ബന്ധം ഉണ്ടായിരുന്നു - ഡാന്‍സ് പഠിക്കുന്നവര്‍ക്ക് പാട്ടും അറിഞ്ഞിരിക്കണം എന്നായിരുന്നു. അതുകൊണ്ട് എന്നെ നല്ലൊരു മാസ്റ്ററുടെ അടുത്ത് ചേര്‍ത്തു. കാരണം അമ്മയ്ക്ക് സമയമില്ല. അങ്ങനെ പാട്ടുപഠിച്ചു. ആ പാട്ടു പഠിക്കുമ്പോള്‍ അതിന്റെ തുടര്‍ച്ചയായിട്ട് ത്യാഗരാജകീര്‍ത്തനം. പാടുമ്പോള്‍ തെലുങ്കിലാണ് പാടുന്നത്. അപ്പോള്‍ അതിന്റെ അര്‍ഥം, സംസ്‌കൃതം ആണെങ്കില്‍ അതിന്റെ അര്‍ഥം- കുറേശ്ശെ കുറേശ്ശെ എല്ലാഭാഷയിലും. ഇപ്പോള്‍ സ്വാതിതിരുനാള്‍ കീര്‍ത്തനം പാടുകയാണെങ്കില്‍ മലയാളത്തിന്റെ ഉച്ചാരണം, സ്ഫുടത. ഇതെല്ലാം ഗുരുമുഖത്തുനിന്ന് ഗ്രഹിക്കാനായി. ഇങ്ങനെയാണ് ഞാന്‍ വളരുന്നത്. ഇതുകൂടാതെ എന്റെ വീട്ടില്‍നിന്ന് എനിക്ക് വലിയൊരു അന്തരീക്ഷം ഉണ്ടായിരുന്നു. ഞങ്ങളുടെ വീട്ടില്‍ വരുന്ന അതിഥികളാണ് ഇങ്ങനെയൊരവസ്ഥയ്ക്ക് കാരണം. പഴയ ഗുലാം അലി സാഹിബ്, അന്നത്തെ മാണിക്യവര്‍മ്മ എന്നുപേരായ മറാഠി ഗായകന്‍ പാലുസ്‌കര്‍ ഇവരൊക്കെ അമ്മയെ പഠിപ്പിച്ചിട്ടുണ്ട്. ഗുലാം അലി സാഹിബ് എന്റെ അപ്പൂപ്പന്റയൊരു സുഹൃത്തായിരുന്നു. എന്റെ അപ്പൂപ്പന്‍ എന്നുവെച്ചാല്‍ സ്വയം ഭക്ഷണം പാകം ചെയ്ത് കഴിക്കുന്ന ഒരു ബ്രാഹ്മണനാണ്. പക്ഷേ ഇദ്ദേഹം വരുമ്പോള്‍മാത്രം, അവിടെ ബീച്ച് സൈഡില്‍നിന്നുള്ള ഒരു മുസല്‍മാനെ വരുത്തി, കാര്‍ഷെഡില്‍നിന്ന് കാറെല്ലാം വെളിയില്‍ നിര്‍ത്തി ഒരു താല്‍ക്കാലിക അടുക്കള ഉണ്ടാക്കി ബിരിയാണി, മട്ടണ്‍ ഫ്രൈ ഒക്കെയുണ്ടാക്കി ഒരേ നിരയില്‍ ഇലയിട്ടിരുത്തുമായിരുന്നു. പിന്നെ ഏതുനേരവും മ്യൂസിക് അല്ലേ. അവരിങ്ങനെ പാട്ട് പാടിക്കൊണ്ടേയിരിക്കും. രാവിലെ ഒരു മസാലപാല്‍ കഴിച്ചുകഴിഞ്ഞാല്‍ പാട്ടിന്റെ ഒരു പ്രളയമാണ്. മസാലപാലിനുള്ള മസാല അരച്ചു കൊടുക്കുന്നത് എന്റേയും ഏട്ടന്റേയും ജോലിയായിരുന്നു. ഇതങ്ങനെ അരച്ച്, ബദാം, പിസ്റ്റ, കുങ്കുമപ്പൂ, എല്ലാം കൂടി പാലില്‍ ചേര്‍ത്ത് വലിയ ഗ്ലാസില്‍ പകര്‍ത്തിക്കൊണ്ടു കൊടുക്കും. ചേട്ടന്‍ ഒരു ആജാനുബാഹു ആയിരുന്നു. പക്ഷേ നന്നായി പാടും. സ്വരം അതിലും മധുരമാണ്. വലിയ മീശയുണ്ട്. എനിക്കാണെങ്കില്‍ ഗുലാം അലിഖാന്‍ എന്നുപോലും പറയാന്‍ അറിയില്ല. എനിക്ക് ഗുലാബ് ജാമുന്‍ വളരെ ഇഷ്ടമാണ്. അപ്പോള്‍ 'യെ ലോ ബഡേ ഗുലാബ് ജാമുന്‍' എന്നു പറഞ്ഞ് മീശയും പിരിച്ച് എനിക്ക് തരും. എന്നെ വലിയ ഇഷ്ടമായിരുന്നു പുള്ളിക്ക്. കാരണം പുള്ളി ഏത് സ്വരസ്ഥാനം പറഞ്ഞാലും ഞാനത് കൃത്യമായിട്ട് പിടിക്കും. അങ്ങനെ വലിയ വലിയ സംഗീതജ്ഞര്‍ എല്ലാം പുള്ളിയെ കാണാന്‍ വരും. ബാലസുബ്രഹ്മണ്യം, ശെമ്മാങ്കുടി, മഹാരാജപുരം വിശ്വനാഥ അയ്യര്‍ ഇവരൊക്കെ അതികായന്മാര്‍ അല്ലേ സംഗീതത്തില്‍. അവരൊക്കെ ഇങ്ങോട്ടുവന്ന് പാടും. അതെല്ലാം കേട്ട് സംഗീതത്തിന്റെ സത്ത എന്റെ മനസ്സില്‍ ഉണ്ടായി. എന്റെ അപ്പൂപ്പന്‍ എനിക്ക് പത്ത് വയസ്സുള്ളപ്പോള്‍ വരെയേ ജീവിച്ചിരുന്നുള്ളൂ. പിന്നെ ഹാര്‍ട്ട് അറ്റാക്ക് വന്ന് മരിച്ചുപോയി.
Tags :