മാതളനാരങ്ങ

ഖലീല്‍ ജിബ്രാന്‍

01 Sep 2012

ഒരിക്കല്‍ ഞാനൊരു മാതളനാരങ്ങയുടെ ഹൃദയത്തില്‍ ജീവിക്കുകയായിരുന്നു. അപ്പോള്‍, ഒരു വിത്തു പറയുന്നത് ഞാന്‍ കേട്ടു, 'ഏതെങ്കിലും ഒരു ദിനം ഞാനൊരു മരമാകും, കാറ്റ് എന്റെ ശിഖരങ്ങളില്‍ പാടും, സൂര്യന്‍ എന്റെ ദലങ്ങളില്‍ നൃത്തം ചെയ്യും. എല്ലാ ഋതുക്കളിലുമുടനീളം ഞാന്‍ ശക്തനും സുന്ദരനുമായിത്തീരും.'

അപ്പോള്‍ മറ്റൊരു വിത്തു പറഞ്ഞു, 'ഞാനും നിന്നെപ്പോലെ ചെറുതായിരുന്നപ്പോള്‍, എനിക്കും അത്തരം കാഴ്ചപ്പാടുണ്ടായിരുന്നു; എന്നാല്‍ ഇപ്പോഴെനിക്ക് കാര്യങ്ങളെ തൂക്കി നോക്കാനും അളക്കാനും കഴിയും. എന്നാല്‍ എന്റെ പ്രതീക്ഷകളെല്ലാം നിഷ്ഫലമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു.'

മൂന്നാമത്തെ വിത്തും പറഞ്ഞു, 'വളരെ വലിയ ഭാവിയുള്ള വാഗ്ദാനങ്ങളൊന്നുംതന്നെ ഞാന്‍ നമ്മളില്‍ കാണുന്നില്ല.'

നാലാമത്തേതു പറഞ്ഞു, 'ഒരു മഹാഭാവിയുമില്ലാത്ത നമ്മുടെ ജീവിതം എന്തൊരു അപഹാസ്യമാണ്.'

അഞ്ചാമത്തേതു പറഞ്ഞു, 'നാം എന്താണെന്നുപോലും അറിയാതിരിക്കുമ്പോള്‍, നാം എന്താകുമെന്നതിനെച്ചൊല്ലി എന്തിനു തര്‍ക്കിക്കണം.'

എന്നാല്‍ ആറാമത്തേതു പറഞ്ഞു, 'നാമെന്തായാലും, അതു തന്നെയായി നാം തുടരും.'

ഏഴാമത്തേതു പറഞ്ഞു, 'എല്ലാം എങ്ങനെയായിത്തീരുമെന്നതിനെക്കുറിച്ച് എനിക്ക് സുവ്യക്തമായ ധാരണയുണ്ട്, എന്നാല്‍ എനിക്കത് വാക്കുകളിലൂടെ പറയാനാവില്ല.'

അപ്പോള്‍ എട്ടാമത്തേതു പറഞ്ഞു - പിന്നീട് ഒമ്പതാമത്തേത് - പിന്നീട് പത്താമത്തേത് - പിന്നീട് ഒട്ടുവളരെയെണ്ണം, എല്ലാവരും സംസാരിക്കുന്നതുവരെ, ഒട്ടുവളരെ ശബ്ദങ്ങളല്ലാതെ ഒന്നും എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല.

അതുകൊണ്ട,് ആ ദിവസംതന്നെ ഞാന്‍ ശീമമാതളത്തിന്റെ ഹൃദയത്തിലേക്ക് ചലിച്ചു. അവിടെ വിത്തുകള്‍ കുറവും ഏറെക്കുറെ നിശ്ശബ്ദവുമായിരുന്നു.

(ഭ്രാന്തന്‍ എന്ന പുസ്തകത്തില്‍ നിന്ന്)

പുസ്തകം വാങ്ങാം
Tags :
Print
SocialTwist Tell-a-Friend



BUY BOOKS
 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education