യയാതി മരണത്തിനുമുന്നില്‍

03 Jul 2011

യയാതി എന്ന രാജാവിന് വയസ്സ് നൂറായപ്പോള്‍ മരണം വന്നു മൊഴിഞ്ഞു. 'ഒരുങ്ങിയിരിക്കുക, സമയമായി. ഞാന്‍ നിങ്ങളെ കൊണ്ടുപോകാന്‍ വന്നതാണ്.'

യയാതി മൃത്യുവിനെ കണ്ട് വിറച്ചുപോയി. അയാള്‍ പറഞ്ഞു 'ഇതു വളരെ നേരത്തെയായിപ്പോയി' മരണം പറഞ്ഞു 'നൂറു വര്‍ഷങ്ങളായി നിങ്ങള്‍ ജീവിക്കുകയാണ്. നിങ്ങളുടെ മക്കള്‍പോലും വൃദ്ധരായി. നിങ്ങളുടെ മൂത്ത മകന് എണ്‍പതായി. ഇതിലധികമെന്താണ് വേണ്ടത്?'
യയാതിക്ക് നൂറുമക്കളായിരുന്നു, എന്തെന്നാല്‍ നൂറ് പത്‌നിമാരാണദ്ദേഹത്തിന്. അദ്ദേഹം മൃത്യുവിനോടാരാഞ്ഞു. 'അങ്ങേക്കെന്നോട് ഒരു പരിഗണന കാട്ടാന്‍ ദയവുണ്ടാകുമോ? എന്റെ മക്കളിലൊരാളെ പ്രേരിപ്പിക്കുകയാണെങ്കില്‍ എനിക്കുപകരം അയാളെയെടുക്കുകയും നൂറു വര്‍ഷങ്ങള്‍കൂടി എനിക്ക് ആയുസ്സ് നീട്ടിത്തരുകയും ചെയ്യുമോ?'

മരണം പറഞ്ഞു. 'പകരം ഒരാള്‍ വരുകയാണെങ്കില്‍ തീര്‍ച്ചയായും
അങ്ങനെ ചെയ്യാം. പക്ഷേ, ഞാനതിഷ്ടപ്പെടുന്നില്ല. നിങ്ങള്‍ പിതാവാണ്. നിങ്ങള്‍ അധികം ജീവിച്ചു, നിങ്ങള്‍ അധികം ആസ്വദിച്ചു. അങ്ങനെയുള്ള നിങ്ങള്‍ വരാന്‍ തയ്യാറല്ലെങ്കില്‍ നിങ്ങളുടെ മകന്‍ എങ്ങനെ വരാന്‍ സന്നദ്ധനാവും?'

യയാതി തന്റെ നൂറു മക്കളെയും വിളിച്ചുവരുത്തി. വൃദ്ധരായ മക്കളെല്ലാം നിശ്ശബ്ദരായിരുന്നു. ഒരാള്‍ മാത്രം, പതിനാറുകാരനായ ഇളയ മകന്‍ പറഞ്ഞു: 'ഞാന്‍ ഒരുക്കമാണ്!'

മരണംപോലും ദുഖിതനായിപ്പോയി. മരണം അയാളോട് പറഞ്ഞു: 'താങ്കള്‍ ഒരുവേള നിഷ്‌കളങ്കനായതുകൊണ്ടാവാം ഇപ്രകാരം പറയുന്നത്. താങ്കളുടെ തൊണ്ണൂറ്റിയൊമ്പത് ജ്യേഷ്ഠന്‍മാരും നിശ്ശബ്ദരായിരിക്കുന്നത് നിങ്ങള്‍ കാണുന്നില്ലേ! ഒരാള്‍ക്ക് എണ്‍പത് വയസ്സാണ്, ഒരാള്‍ക്ക് എഴുപത്തി യെട്ട്, വേറൊരാള്‍ക്ക് എഴുപത്, മറ്റൊരാള്‍ക്ക് അറുപത്. അവെരത്രജീവിച്ചു. പക്ഷേ ഇനിയുമവര്‍ ജീവിക്കാന്‍ കൊതിക്കുന്നു. നീയാണെങ്കില്‍ അത്രയൊന്നും ജീവിച്ചില്ല. നിന്നെ കൊണ്ടുപോകുന്നതില്‍ എനിക്ക് ഖേദമുണ്ട്.'

ആ യുവാവ് മൊഴിഞ്ഞു: 'അങ്ങ് ദുഖിതനാകരുത്. ഞാന്‍ പൂര്‍ണബോധത്തോടെയാണ് വരുന്നത്. എന്റെ പിതാവ് നൂറുവര്‍ഷങ്ങള്‍കൊണ്ട് സംതൃപ്തനായില്ലെങ്കില്‍ ഞാനിവിടെ ഇരിക്കുന്നതില്‍ എന്തര്‍ഥമാണുള്ളത്. എനിക്കെത്രകാലം തൃപ്തനാകാനാകും? എന്റെ തൊണ്ണൂറ്റിയൊമ്പത് സഹോദരന്‍മാരെയും ഞാന്‍ കാണുന്നു. ആരും തൃപ്തരല്ല. അതുകൊണ്ട് എന്തിന് സമയം പാഴാക്കണം? ചുരുങ്ങിയത്, എന്റെ അച്ഛനു വേണ്ടി എനിക്ക് ഇതെങ്കിലും ചെയ്യാനാകുമല്ലോ, നൂറുവര്‍ഷം കൂടി അദ്ദേഹം ഇതാസ്വദിക്കട്ടെ. ഞാനിതുമതിയാക്കി. ആരും തൃപ്തരല്ലെന്നതില്‍നിന്ന് ഒരു കാര്യം ഞാന്‍ പൂര്‍ണമായി മനസ്സിലാക്കി. നൂറുവര്‍ഷങ്ങള്‍ജീവിച്ചാലും ഞാനും ഒരു വേള സംതൃപ്തനാവില്ല. അതു കൊണ്ടിതുമതി...'

മരണം അയാളെ കൊണ്ടുപോയി. നൂറുവര്‍ഷങ്ങള്‍ക്കുശേഷം മരണമെത്തി. യയാതി പറഞ്ഞു: 'നൂറുവര്‍ഷങ്ങള്‍ വേഗം പോയി, വൃദ്ധരായ മക്കളെല്ലാം മരിച്ചു. പക്ഷേ..... മറ്റൊരു മകനെ പകരം തരാം.... ദയവുകാ ട്ടണം.'

ഇതുതുടര്‍ന്നുപോയി. ആയിരം വര്‍ഷങ്ങള്‍! പത്തുവട്ടം മരണം വന്നു. ഒമ്പതുതവണയും ഓരോ പുത്രനെ വീതം കൊടുത്തു. പത്താമത് വട്ടം മരണം വന്നപ്പോള്‍ യയാതി മൊഴിഞ്ഞു, 'നിങ്ങളെന്നെത്തേടി ആദ്യം വന്നപ്പോള്‍ എനിക്കുള്ള അതൃപ്തി ഇപ്പോഴുമെനിക്കുണ്ട്. ഒരു കാര്യം എനിക്ക് മനസ്സിലായി, ഒരായിരം വര്‍ഷങ്ങള്‍ എന്നെ തൃപ്തനാക്കിയില്ലെങ്കില്‍ ഒരു പതിനായിരം
വര്‍ഷങ്ങള്‍കൊണ്ടും എനിക്ക് തൃപ്തനാകാനാകില്ല!!...'

ജീവിച്ചിരിക്കുന്ന ഓരോ നിമിഷങ്ങളും പൂര്‍ണമായി ജീവിക്കുന്ന ഒരാള്‍ക്കേ തൃപ്തിയോടെ മരണത്തിലേക്ക് പോകാനാവൂ. പകല്‍ മുഴുവന്‍ തിന്നും കുടിച്ചും ഉപരിപ്ലവമായ സുഖങ്ങളില്‍ രമിച്ചും രാത്രി മുഴുവന്‍ ഉറങ്ങിയും ജീവിച്ചുകൊണ്ടിരിക്കുന്ന ഒരാള്‍ക്ക്. 'ഞാനിതാ ജീവിക്കുകയാണ്' എന്ന തൃപ്തിയോടെ ജീവിക്കാനാവുന്നില്ല, മരിക്കുവാനും. സ്വന്തം ജീവിതത്തിനുനേരെ, ചുറ്റുപാടുകളുടെ നേരെ, സഹജാതരുടെ നേരെ, തന്റെ മുന്നില്‍ അനുനിമിഷം അരങ്ങേറിക്കൊണ്ടിരിക്കുന്ന മഹാജീവിത നാടകത്തിനുനേരെ നിറഞ്ഞ കൃതജ്ഞതയോടെ, സ്‌നേഹത്തോടെ, ഒരടുപ്പവും കൂടാതെ, ഒരു സാക്ഷിയെപ്പോലെ ഒരാള്‍ക്ക് നോക്കാനാവണം. അപ്പോള്‍, സമയമാകുമ്പോള്‍ ഒരു പുഞ്ചിരിയോടെ അയാള്‍ക്ക് മരണത്തിന്റെ വാതില്‍ കടന്ന് ഇല്ലാതാകാനാവും.
(കരുണയിലേക്കുള്ള തീര്‍ത്ഥാടനം എന്ന പുസ്തകത്തില്‍ നിന്ന്)

പുസ്തകം വാങ്ങാം
Tags :
Print
SocialTwist Tell-a-Friend



BUY BOOKS
 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education