ഞാന്‍ നഗ്നയായി ഗോവന്‍ ബീച്ചില്‍ കറങ്ങിനടന്നിട്ടുണ്ട്
പ്രോതിമാ ബേഡി
20 Jun 2011
1974 മെയ് മാസത്തിലാണ് ആദ്യമായി ഞാന്‍ യൂറോപ്പിലേക്കു പോയത്. പപ്പ (എന്റെ ഭര്‍ത്തൃപിതാവ് ബാബാബേഡി) കുറച്ചുവര്‍ഷങ്ങള്‍ക്കു മുന്‍പ് ഇറ്റലിയിലേക്ക് താമസം മാറ്റിയിരുന്നു. അവിടെ വളരെയധികം ബഹുമാനിക്കപ്പെട്ടിരുന്ന ഒരു മാനസികരോഗചികിത്സകനായിരുന്നു അദ്ദേഹം. മാനസികരോഗചികിത്സയ്ക്കുള്ള ഒരു കേന്ദ്രം അദ്ദേഹം അവിടെ തുടങ്ങിയിരുന്നു. അവിടെ നിന്നാണ് എന്റെ കൊടുങ്കാറ്റുപോലുള്ള യൂറോപ്യന്‍ പര്യടനം തുടങ്ങുന്നത്. റോമിന്റെ വശ്യതയും സൗന്ദര്യവും എന്നെ അമ്പരിപ്പിച്ചു. ആ നഗരത്തില്‍ ബോംബെയിലേക്കാള്‍ കൂടുതല്‍ വായിനോക്കികള്‍ ഉണ്ടെന്നു തോന്നി. എന്റെ സാരി ഞാന്‍ ആളുകള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്നുവെന്ന കാര്യം ഉറപ്പാക്കി. ആ നഗരവുമായി ഞാന്‍ പ്രണയത്തിലായി.
സംവേദികളായ, സുഭഗരായ ആളുകള്‍ എനിക്കു ചുറ്റും കൂടി. ഭൂരിഭാഗവും സൈക്കോഅനലിസ്റ്റുകളും പപ്പയുടെ സുഹൃത്തുക്കളും ശിഷ്യന്മാരുമായിരുന്നു. പപ്പ വളരെ കഠിനാധ്വാനിയായിരുന്നു. പക്ഷേ, എനിക്കുവേണ്ടി അദ്ദേഹം ഗംഭീരമായ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. വല്ലാതെ ലാളിക്കപ്പെട്ടതുപോലെ എനിക്കു തോന്നി. ആകാശം എല്ലായ്പോഴും സ്വച്ഛമായിരുന്നു. നല്ല സൂര്യപ്രകാശമായിരുന്നു അവിടെ. തവിട്ടുനിറത്തിലുള്ള ഒരാളാകുക എന്നത് ഇറ്റലിയില്‍ പരിഷ്കാരമായിരുന്നു. അതുകൊണ്ട് ഞാന്‍ ശരിക്കും ഒരു പരിഷ്കാരിയായിരുന്നു. സ്വര്‍ണമഞ്ഞനിറമുള്ള ഒരു ബിക്കിനി ഞാന്‍ വാങ്ങിച്ചിരുന്നു. അതു ധരിച്ചുകൊണ്ട് എനിക്കുകിട്ടിയ ദാഹാര്‍ത്തമായ നോട്ടങ്ങളെ ഞാന്‍ ആസ്വദിച്ചു. എന്തുകൊണ്ടാണെന്നറിയില്ല, ഇന്ത്യക്കാരായ എല്ലാ പെണ്‍കുട്ടികളും സുന്ദരികളാണെന്ന് അവിടത്തെ ആളുകള്‍ വിശ്വസിച്ചു.
ഞാന്‍ വിമാനയാത്രയില്‍വെച്ച് പരിചയപ്പെട്ട അവിടത്തെ ആലിറ്റാലിയ ക്യാപ്റ്റന്‍ ഒരു ദിവസം എന്നെ ഫോണില്‍ വിളിച്ച് മറ്റു ചിലരുടെയൊപ്പം അയാള്‍ എന്നെ ഒരു ഡിന്നറിന് കൊണ്ടുപോവുകയാണെന്നറിയിച്ചു. ആലിറ്റാലിയ ക്യാപ്റ്റന്‍ സുന്ദരനായിരുന്നു. പക്ഷേ അയാളുടെ വൃത്തികെട്ട വിശക്കുന്ന കണ്ണുകള്‍ എനിക്കിഷ്ടപ്പെട്ടില്ല. ഞാനിത് അയാളോട് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു. എന്നിട്ടും ഞാനയാളുടെ ഡിന്നറിനുള്ള ക്ഷണം സ്വീകരിച്ചു. വൈകീട്ട് ഏഴരയ്ക്ക് അയാള്‍ എന്നെ കൊണ്ടുപോകാനെത്തി. അയാളുടെ കൂടെ മറ്റൊരു പെണ്ണുണ്ടായിരുന്നു എന്നത് എനിക്ക് ആശ്വാസമേകി.
'സ്വവര്‍ഗരതിക്കാര്‍ നടത്തുന്ന ഒരു ഉഗ്രന്‍ സ്ഥലത്തേക്കാണ് നിന്നെ ഞങ്ങള്‍ കൊണ്ടുപോകുന്നത്,' അയാള്‍ പറഞ്ഞു. 'അത് വളരെ രസകരമായ ഇടമാണ്. അവര്‍ രാഷ്ട്രീയത്തെക്കുറിച്ചും മറ്റും ചീത്തവാക്കുകള്‍ ഉപയോഗിച്ച് പാട്ടുപാടും. നമുക്കവിടെ ഒരു നാലാമനെ, ധനികനായ ഒരു ബാങ്കറെ കാണേണ്ടതുണ്ട്. ആ ഡിന്നറിന് കാശുകൊടുക്കുന്നത് അയാളാണ്.' ബാങ്കര്‍ സുന്ദരനായിരിക്കുമെന്ന് ഞാന്‍ കരുതി, രസികനായിരിക്കുമെന്നും. റസ്റ്റോറന്റിലെ രംഗം വളരെ ആഹ്ലാദകരമായിരുന്നു. എനിക്കത് പെട്ടെന്നിഷ്ടപ്പെട്ടു. ആളുകള്‍ അകത്തേക്കു കടന്നുവരുമ്പോള്‍ അവരുടെ ശരീരാവയവങ്ങളെക്കുറിച്ച് ഗായകര്‍ അഭിപ്രായം പറയാന്‍ തുടങ്ങി. ധാരാളം ചതുരക്ഷരപദങ്ങള്‍ യഥേഷ്ടം ഉപയോഗിച്ചുകൊണ്ടിരുന്നു. അവര്‍ കാമാതുരമായ ആംഗ്യങ്ങള്‍ കാട്ടി. ഇറ്റാലിയന്‍ ഭാഷയിലെ അശ്ലീലപദങ്ങള്‍ ധാരാളമുപയോഗിച്ചു. (ആലിറ്റാലിയ ക്യാപ്റ്റന്‍ ആ വാക്കുകള്‍ എനിക്ക് പരിഭാഷപ്പെടുത്തിത്തന്നുകൊണ്ടിരുന്നു. അയാള്‍ അത് ശരിക്കും ആസ്വദിച്ചു). ബാങ്കര്‍ അകത്തേക്ക് കടന്നുവന്നു. ഞാന്‍ ഉദ്ദേശിച്ചതുപോലുള്ള ആളായിരുന്നില്ല അയാള്‍. ഉയരം കുറഞ്ഞ, ഉരുണ്ട, കഷണ്ടി കയറിയ, വഴുവഴുപ്പന്‍. ആകെ കൊള്ളാവുന്നത് വൃത്തിയാക്കിവെച്ചിരുന്ന അയാളുടെ കൈകളാണ്. അയാള്‍ ഇറ്റാലിയന്‍ ഭാഷമാത്രമാണ് സംസാരിച്ചുകൊണ്ടിരുന്നത്. പക്ഷേ, ആ ഭാഷയ്ക്ക് അയാളുടെ വായില്‍ അകപ്പെട്ടതുമൂലം എല്ലാ ആകര്‍ഷകത്വവും ചാരുതയും നഷ്ടപ്പെട്ടു.
ഡിന്നര്‍ കഴിഞ്ഞപ്പോള്‍, ആ സായാഹ്നത്തിലെ സുന്ദരിക്ക് ഒരു കുപ്പി ഷാംപെയിന് സമ്മാനിക്കുമെന്ന് ഹോട്ടലിലെ അധികാരികള്‍ പറഞ്ഞു. അയാള്‍ ചുറ്റും നടന്ന് ഭാഗ്യവതിയായ ആ സുന്ദരിയെ കണ്ടെത്തും. ഇതു കേട്ടപ്പോള്‍ എല്ലാവരും ഊറിച്ചിരിക്കാന്‍ തുടങ്ങി. ഇത്തരമൊരു സാധാരണ പ്രഖ്യാപനത്തില്‍ ചിരിക്കാനെന്തിരിക്കുന്നു എന്നായിരുന്നു എന്റെ തോന്നല്‍. ഓരോ സ്ത്രീകളെക്കുറിച്ചും അഭിപ്രായം പറഞ്ഞുകൊണ്ട് അയാള്‍ ഓരോരുത്തരുടെ ചുറ്റും നടന്നു. അയാള്‍ അങ്ങനെ നടന്നുകൊണ്ട് ഓരോന്നു പറയുമ്പോള്‍ ഡിന്നറില്‍ പങ്കെടുക്കാനെത്തിയവര്‍ അലറിച്ചിരിച്ചു. ആലിറ്റാലിയ അയാള്‍ പറഞ്ഞ അഭിപ്രായങ്ങള്‍ എനിക്ക് പരിഭാഷപ്പെടുത്തിത്തന്നു. ഇവള്‍ക്ക് നല്ല നിതംബമുണ്ട്, ആ മാംസമടക്കുകള്‍ക്കിടയിലൂടെ ആ ചെറിയ മാംസദണ്ഡിന് കടന്നുപോകാന്‍ വലിയ ബുദ്ധിമുട്ടായിരിക്കും. ഹാ... ഇത് വേറൊന്ന്. ഇത് ആരും തൊട്ടിട്ടില്ലാത്ത കന്യകയെപ്പോലെ ഭയങ്കര ഇറുക്കം, ഭയങ്കര ബുദ്ധിമുട്ട്. അങ്ങനെ പലതും. അയാള്‍ എന്റെ മേശയ്ക്കടുത്തുവന്നു. എനിക്കാവേശമായിരുന്നു. പക്ഷേ, സ്വല്പം അമ്പരപ്പുണ്ടായിരുന്നു. ഇന്ത്യക്കാരി സ്ത്രീയെക്കുറിച്ച് അമ്പരപ്പിക്കുന്ന തരത്തിലുള്ള അഭിപ്രായപ്രകടനം നടത്തുകയില്ലെന്താണുറപ്പ്? ഇന്ത്യക്കാരായ പെണ്ണുങ്ങള് വളരെ കുലീനകളും മര്യാദക്കാരുമാണെന്നല്ലേ അറിയപ്പെടുന്നത്? വെറമൊരു ഇന്ത്യക്കാരി സ്ത്രീയായല്ല ഞാനവിടെ പ്രത്യക്ഷപ്പെട്ടത്. പട്ടുസാരിയില്‍ പൊതിഞ്ഞ് വലിയ സിന്ദുരപ്പൊട്ടുതൊട്ട് ഭംഗിയുള്ള സ്വര്‍ണഭരണങ്ങളണിഞ്ഞ് ഒരു ഇന്ത്യന്‍ രാജകുമാരിയായാണ്.
ഞങ്ങളുടെ മേശയ്ക്കടുത്തെത്തിയപ്പോള്‍ അയാള്‍ പറഞ്ഞു. ഹായ് വളരെ ആകര്‍ഷത്വമുള്ള സുന്ദരിയായ ഈ ഇന്ത്യന്‍ സുന്ദരിക്കാണ് ഇന്നത്തെ ഷാംപെയിന് കുപ്പിക്ക് ഏറ്റവും അര്‍ഹത. അയാള്‍ അതിശയോക്തി കലര്‍ന്ന മട്ടില്‍ തന്റെ കൈ നീട്ടിപ്പിടിച്ചപ്പോള്‍ ഞാന്‍ എഴുന്നേറ്റുനിന്നു. കൈയടിയുടെയും ചിരിയുടെയും ബഹളം ആ മുറിയില്‍ നിറഞ്ഞു. ആളുകള്‍ കൈകൊട്ടി ഒരു പ്രത്യേക രീതിയില്‍ പാട്ടുപാടാന്‍ തുടങ്ങി. അമ്പരപ്പിന്റെയും ആകാംക്ഷയുടെയും അഭിമാനത്തിന്റെയും മിശ്രിതമായ ഭാവത്തോടെ, അടുത്തതായി എന്താണ് ചെയ്യേണ്ടതെന്നറിയാതെ, ആ റസ്റ്റോറന്റിന്റെ നടുവിലേക്ക് മാസ്റ്ററുടെ പിന്നാലെ ഞാന്‍ നടന്നു. 'ആ - മാഡം, ഭവതി അവിടെത്തന്നെ നിന്നാല്‍ മതി,' അയാള്‍ ഇംഗ്ലീഷില്‍ പറഞ്ഞു. 'അവര്‍ ഭവതിയുടെ ഗരിമയെ അഭിനന്ദിക്കട്ടെ.' നാണംകൊണ്ട് എന്റെ മുഖം തുടുത്തു. ആ ചെറിയ മേശയുടെ മുകളില്‍ അയാള്‍ ഒരു കസേര സ്ഥാപിച്ചു. ഒരു കുപ്പി ഷാംപെയിന് കൊണ്ടുവന്ന് അത് ആ കസേരയില്‍ വെച്ചു.
'വരൂ, അതെടുക്കൂ,' മാസ്റ്റര്‍ പറഞ്ഞു. ഞാന്‍ സന്ദേഹിച്ചുനിന്നു. എന്തോ ശരിയല്ലായ്ക ഉണ്ടെന്ന് എനിക്ക് വ്യക്തമായിരുന്നു. ഞാന്‍ നാണംകൊണ്ട് ചിരിക്കുകയല്ലാതെ മറ്റൊന്നും ചെയ്തില്ല.
'കമോണ്‍, ആ കുപ്പി താങ്കള്‍ക്കുള്ളതാണ്.' ഞാന്‍ മുന്നോട്ടു നീങ്ങി കുപ്പിയെടുത്ത് അതിന്റെ കഴുത്തിനുതന്നെ പിടിത്തമിട്ടു. അത് എടുക്കുന്നതിനു മുന്‍പായി മാസ്റ്ററുടെ കൈകള്‍ എന്റെ കൈകകള്‍ക്കുമേലെ ചുറ്റി. ഞാന്‍ എന്റെ കൈകകള്‍ വലിച്ചെടുക്കാന്‍ ശ്രമിച്ചു. പക്ഷേ, അയാള്‍ അത് മുറുകെ പിടിച്ചിരിക്കുകയായിരുന്നു. പെട്ടെന്ന് ഗിറ്റാറിന്റെ ഒരു തന്ത്രി മുഴുങ്ങി. പിന്നെ തികഞ്ഞ നിശ്ശബ്ദതയായിരുന്നു. അപ്പോള്‍ മാസ്റ്റര്‍ സംസാരിച്ചു: 'ഇല്ല, ഇല്ല. ജീവിതത്തിലെ ഏറ്റവും മനോഹരമായ വസ്തുക്കളുടെ കാര്യത്തില്‍ തിടുക്കം കൊള്ളരുത്.' എല്ലാവരും പൊട്ടിച്ചിരിച്ചു. 'ഈ കുപ്പി, ഈ വീഞ്ഞ് നിങ്ങള്‍ ആസ്വദിക്കണം. എത്ര കണ്ട് ഇത് വേണമെന്ന് താങ്കള്‍ കാണിക്കണം.' ഇത് പറയുമ്പോള്‍തന്നെ അയാള്‍ എന്റെ കൈകള്‍കൊണ്ട് മുഷ്ടിമൈഥുനം ചെയ്യുന്നതുപോലെ ഷാംപെയിന് കുപ്പിയുടെ മുന്നോട്ടും പുറകോട്ടും അതിവേഗം ചലിപ്പിച്ചുകൊണ്ടിരുന്നു.
മാസ്റ്റര്‍ തന്റെ കൈ വേഗത്തില്‍ ചലിപ്പിച്ചപ്പോള്‍ സംഗീതത്തിന്റെ ശബ്ദവും ആരോഹണവും വര്‍ധിച്ചു. സംഗീതം അതിന്റെ ഉച്ചസ്ഥായിയിലേക്കു കുതിക്കുകയായിരുന്നു. പെട്ടെന്ന് ഒരു പൊട്ടിത്തെറിയുടെ ശബ്ദം കേട്ടു. ദ്രുതഗതിയിലുള്ള പത പുറത്തേക്കു കുതിച്ചുയര്‍ന്നു. അത് എന്റെ കൈക്കുമുകളിലൂടെയൊഴുകി കസേരയില്‍ പതിച്ചു. പകുതി നിറഞ്ഞ കുപ്പിയുമായി ഞാനെന്റെ ഇരിപ്പിടത്തിനടുത്തേക്ക് നീങ്ങിയപ്പോള്‍ അതിനെ 'മഹത്തായ പ്രദര്‍ശനം' എന്നാണ് മാസ്റ്റര്‍ വിശേഷിപ്പിച്ചത്, അദ്ദേഹത്തിന്റെ അഭിപ്രായത്തിനൊപ്പം ചിരിയും കൈയടിയും ഉയര്‍ന്നു കേട്ടു. ഞാന്‍ പരിഭ്രമംകൊണ്ട് എരിപിരികൊള്ളുകയായിരുന്നു. അതേ സമയം ആ പ്രവൃത്തിയുടെ കാല്പനിക ശേഷിയെക്കുറിച്ച് എനിക്കതിശയം തോന്നി. ഇപ്പോള്‍ സംഭവിച്ച കാര്യം തികച്ചും സാധാരണമായ ഒന്നുതന്നെയെന്ന ഭാവത്തില്‍ തികച്ചും അചഞ്ചലമായിരിക്കാന്‍ ഞാന്‍ ശ്രമിച്ചു. ഞാന്‍ ഇരിപ്പിടത്തില്‍ ഇരുന്നതും ആ വഴുവഴുപ്പന്‍ ബാങ്കര്‍ തന്റെ മാംസളമായ കൈകള്‍കൊണ്ട് എന്റെ തുടയില്‍ പിടിച്ച് ഞെരിച്ചതും ഒന്നിച്ചായിരുന്നു.
Tags :