TopGear1
TopGear2
TopGear3
വണ്ടികളിലെ കറുത്ത ഫിലിം മാറ്റിക്കുമെന്ന് പോലീസ്‌
Posted on: 04 May 2012

തിരുവനന്തപുരം: വാഹനങ്ങളുടെ ഗ്ലാസുകളില്‍ കാഴ്ച മറയ്ക്കുന്ന കറുത്ത ഫിലിം പതിക്കുന്നതിനെതിരെ പോലീസും ഗതാഗതവകുപ്പും ഉടന്‍ നടപടികള്‍ ആരംഭിക്കും. കോടതി വിധി നടപ്പാക്കുന്നതിന് സമയപരിധി അനുവദിച്ചിട്ടില്ലാത്തതിനാല്‍ പതിവ് വാഹന പരിശോധനയില്‍ ഇതും ഉള്‍പ്പെടുത്തുമെന്ന് ഡി.ജി.പി ജേക്കബ് പുന്നൂസ് പറഞ്ഞു. കോടതിയുത്തരവ് നടപ്പാക്കേണ്ടതുണ്ട്. കോടതിവിധി വന്നതുമുതല്‍ അത് നാട്ടിലെ നിയമമാണ്. അത് പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് ഡി.ജി.പി. പറഞ്ഞു.

നിലവിലുണ്ടായിരുന്ന നിയമം തന്നെയാണ് സുപ്രീംകോടതി വിധിയിലും പരാമര്‍ശിച്ചിട്ടുള്ളതെന്ന് ട്രാന്‍സ്‌പോര്‍ട്ട് ജോയിന്റ് കമ്മീഷണര്‍ അലക്‌സ് പോള്‍ പറഞ്ഞു. നിയമം കര്‍ശനമായി നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കും. ഇതുസംബന്ധിച്ച ഉത്തരവ് അടുത്ത ദിവസം ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കുലറായി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഏപ്രില്‍ 27 നാണ് വാഹനങ്ങളുടെ ഗ്ലാസുകളില്‍ കറുത്ത ഫിലിം ഒട്ടിക്കുന്നതിനെതിരെ സുപ്രീംകോടതി വിധി വന്നത്. 1989 ലെ കേന്ദ്ര മോട്ടോര്‍ വാഹനനിയമപ്രകാരം മുന്നിലെയും പിന്നിലെയും ഗ്ലാസുകളില്‍ 70 ശതമാനവും വശങ്ങളില്‍ 50 ശതമാനവും സുതാര്യമായിരിക്കണം. ഈ നിയമം കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു.



മോട്ടോര്‍വാഹന നിയമത്തിന്റെ ലംഘനമാണെങ്കിലും ഇതു സംബന്ധിച്ച് പോലീസിനും നടപടിയെടുക്കാന്‍ കഴിയും. എല്ലാത്തരം സ്വകാര്യ ടാക്‌സി വാഹനങ്ങള്‍ക്കും കറുത്ത ഫിലിം നിരോധനം ബാധകമാണ്. 500 മുതല്‍ 5000 രൂപ വരെ പിഴ ലഭിച്ചേക്കാം. സ്വകാര്യ വാഹനങ്ങളെ സംബന്ധിച്ചിടത്തോളം രജിസ്‌ട്രേഷന്റെ ലംഘനമായി കണക്കാക്കും. അനധികൃതമായി വാഹനങ്ങളുടെ രൂപഘടന മാറ്റുന്നതായി കണക്കാക്കപ്പെടും. 500 രൂപയാണ് പിഴ. അതേസമയം ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളില്‍ പെര്‍മിറ്റ് വ്യവസ്ഥകളുടെ ലംഘനമാണിത്. ടാക്‌സി കാറുകള്‍ക്ക് (ലൈറ്റ്‌മോട്ടോര്‍ വെഹിക്കിള്‍സ്) 3000 രൂപയും മീഡിയം വാഹനങ്ങള്‍ക്ക് 4000 രൂപയും ഹെവി വാഹനങ്ങള്‍ക്ക് 5000 രൂപയും പിഴ ലഭിക്കാനിടയുണ്ട്. കുറ്റം ആവര്‍ത്തിച്ചാല്‍ പെര്‍മിറ്റ് റദ്ദാക്കാനും വ്യവസ്ഥകളുണ്ട്. കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങള്‍ക്കും നിരോധനം ബാധകമാണ്.

അതേസമയം ഗ്ലാസുകളിലെ സുതാര്യത കണക്കാക്കുന്നതുസംബന്ധിച്ച് ശാസ്ത്രീയ മാനദണ്ഡങ്ങളില്ലെന്ന് ഗതാഗതവകുപ്പുദ്യോഗസ്ഥര്‍ പറഞ്ഞു. വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരെ പുറമേ നിന്നും നോക്കിയാല്‍ തിരിച്ചറിയാന്‍ കഴിയണം. അമ്പത് ശതമാനം പ്രകാശ സുതാര്യതയുണ്ടെങ്കില്‍ ഇതിന് കഴിയും. അല്ലാത്തപക്ഷം നടപടിയുണ്ടാകും. അതിസുരക്ഷാ വിഭാഗത്തില്‍പെട്ട വി.വി.ഐ.പികള്‍ സഞ്ചരിക്കുന്ന വാഹനങ്ങളെ മാത്രമാണ് നിയമത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. സുരക്ഷാ കാരണങ്ങളാലാണ് ഈ ഇളവ്.
Print
SocialTwist Tell-a-Friend










Other stories in this section