Mathrubhumi
Go to Articles Home
03 Sep 2010 വെള്ളിയാഴ്ച
ആര്‍ക്കൈവ്‌സ്

കേരളവും ചേരനാടും


ഡോ. ആര്‍. ഗോപിനാഥന്‍



'കേരളം' എന്ന ദേശനാമത്തെ 'ചേര'നാടുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള ചര്‍ച്ചകള്‍ ധാരാളം നടന്നിട്ടുണ്ട്. ഈ പേര് ചേരനാട്ടിന്റെ ഉച്ചാരണ ഭേദമാണെന്ന തെറ്റിദ്ധാരണയില്‍ നിന്നാണ് ഈ വക ചര്‍ച്ചകളെല്ലാം ആരംഭിച്ചത്. എന്നാല്‍, ചേരനാട്ടിന്റെ ആവിര്‍ഭാവത്തിന് മുമ്പുമുതല്‍ ഉണ്ടായിരുന്നതായി പുരാണേതിഹാസങ്ങള്‍ സാക്ഷ്യപ്പെടുത്തിയിട്ടുള്ള കേരളം എന്ന പേര്, ബി.സി. മൂന്നാം നൂറ്റാണ്ട് മുതല്‍ എ.ഡി. മൂന്നാം നൂറ്റാണ്ട്‌വരെ നിലനിന്നിരുന്ന ഒന്നാം ചേരരാജ്യത്തിന്റെ കാലത്ത് ചേരനാടെന്ന് മാറുന്നതിന് കാരണമെന്തെന്ന് ആരും അന്വേഷിച്ചില്ല. പകരം രണ്ടും ഒന്നുതന്നെ എന്നുറപ്പിച്ച്, ചേരത്തില്‍നിന്ന്‌കേരളപദം നിഷ്പാദിപ്പിക്കാനാണ് എല്ലാവരും ശ്രമിച്ചത്. ഇന്നും ആ തര്‍ക്കം പലരും തുടര്‍ന്നുകൊണ്ടുപോകുന്നതിനാല്‍ കേരളം, ചേരനാട്, മലയാളം എന്നീ പേരുകളെ സംബന്ധിച്ചും ആ പേരുകള്‍ കൊണ്ട് നിര്‍ദേശിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളെ സംബന്ധിച്ചുമുള്ള ചില അടിസ്ഥാനപരമായ വസ്തുതകള്‍ വ്യക്തമാക്കാനാണ് ഈ കുറിപ്പെഴുതുന്നത്.

യഥാര്‍ഥത്തില്‍ കേരളം ഒരു പൈശാചി പ്രാകൃത ഭാഷാപദമാണ്. കേ0രളം എന്നാണതിന്റെ വിഗ്രഹം. വെള്ളത്തില്‍ അഭിരമിക്കുന്നതെന്നാണ് കേരളോത്പത്തിയിലും എം.പി. ശങ്കുണ്ണിനായരും (കോണ്ടാക്ട്‌പോയന്റ്‌സ് ബിറ്റ്വീന്‍ പ്രാകൃത് ആന്‍ഡ് മലയാളം എന്ന കൃതി) നല്കുന്ന അര്‍ഥം. ഈ പേര് എ.ഡി. എട്ടാംനൂറ്റാണ്ടില്‍ പരശുരാമ ബ്രാഹ്മണര്‍ വടകര, പുതുപ്പണം മുതല്‍ ചന്ദ്രഗിരിപ്പുഴയുടെ തെക്ക് ഭാഗംവരെ വ്യാപിച്ചിരുന്ന അവരുടെ സങ്കേതത്തെക്കുറിക്കാന്‍ വടക്കുനിന്ന് ഇറക്കുമതി ചെയ്ത പേരാണെന്ന് 'മലബാര്‍ മാന്വലി'ല്‍ ലോഗന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എ.ഡി. നാലാം നൂറ്റാണ്ടിനും എട്ടാം നൂറ്റാണ്ടിനുമിടയില്‍ പല്ലവരാജാവ് മയൂരവര്‍മന്റെ സഹായത്തോടെ സംഘടിതമായി വടക്കേ മലബാറിലേക്ക് കുടിയേറിയ പരശുരാമ ബ്രാഹ്മണര്‍ അവരുടെകൂടെ കൊണ്ടുവന്നതാണ് കേരളം എന്ന പേര്. തുടര്‍ന്ന് തെക്ക് കന്നേറ്റിവരെ വ്യാപിച്ച ബ്രാഹ്മണ സങ്കേതങ്ങളോടൊപ്പം ഉപരിവര്‍ഗ സമൂഹങ്ങളില്‍മാത്രം ഈ പേര് പരക്കുകയും ചില സംസ്‌കൃത കൃതികളിലൂടെ പ്രചരിപ്പിക്കപ്പെടുകയും എട്ടാം നൂറ്റാണ്ടില്‍ കുലശേഖരാധിപത്യത്തോടെ ആ പേരുപോലും ചരിത്രത്തില്‍നിന്ന് മാഞ്ഞുപോവുകയും ചെയ്തു. അക്കാലത്തെ സ്ഥലനാമങ്ങളെല്ലാം പ്രാകൃതഭാഷയിലാണ് നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. അശോക ചക്രവര്‍ത്തിയുടെ ഗിരിനര്‍ ശാസനങ്ങളിലും തിരുക്കോയിലൂര്‍, ജുംബായ് ശാസനങ്ങളിലും പ്രാകൃതഭാഷയിലാണ് സ്ഥലപ്പേരുകളും വ്യക്തിനാമങ്ങളും നല്കിയിട്ടുള്ളത്. ചേരനാട്ടിനെക്കുറിക്കാന്‍വേണ്ടി കേഡപുത്ര, കേരബത്രോസ് എന്നിങ്ങനെയൊക്കെ പ്രയോഗിച്ചിട്ടുള്ളതാണ് ചരിത്രകാരന്മാരെ വഴിതെറ്റിച്ചത്. അശോകശാസനത്തിലും മെഗസ്തനീസ് മുതല്‍ പല വിദേശികളുടെയും പരാമര്‍ശങ്ങളിലും കാണുന്ന കേഡപുത്ര/കേര ബത്രോസ് എന്നീ പേരുകള്‍ കേരളത്തെയല്ല ചേരമാന്‍ നാടിനെയാണ് സൂചിപ്പിക്കുന്നത്. കേഡപുത്ര, ചേരമാന്‍ എന്ന ദ്രാവിഡവാക്കിന്റെ പ്രാകൃതഭാഷയിലുള്ള ലിപ്യന്തര വിവര്‍ത്തനമാണ്, സത്യപുത്ര; അതിയമാന്റെയും.

കേരളം എന്ന പേര് തുളുനാട്, സേലം, ഗുജറാത്ത്, പഞ്ചാബ്, കശ്മീര്‍ തുടങ്ങി പല പ്രദേശങ്ങളിലും പല കാലങ്ങളിലായി നിലനിന്നിരുന്നു. ഒരു രാഷ്ട്ര വ്യവസ്ഥയെന്ന നിലയിലല്ല, മറിച്ച് ഒരു ബ്രാഹ്മണ സങ്കേതം എന്ന പ്രസക്തിയേ ആ പേരിന് ഉണ്ടായിരുന്നുള്ളൂ. പതിനെട്ടാം നൂറ്റാണ്ടുവരെ മലയാളത്തിലെ നാട്ടുവിജ്ഞാനീയത്തിലോ സാഹിത്യകൃതികളിലോ ആ പേര് ഏതെങ്കിലും ദേശത്തിന്റെ പേരായി ഉപയോഗിച്ചിട്ടില്ല. കേരളമാഹാത്മ്യം, കേരളോത്പത്തി എന്നീ സംസ്‌കൃത ഭാഷയിലുള്ള ഐതിഹ്യകാവ്യങ്ങള്‍ ചേരനാടിന്റെ കടല്‍ത്തീരങ്ങളില്‍ കടലിറക്കത്തിന്റെ ഫലമായി പല ഘട്ടങ്ങളിലായി ഉയര്‍ന്നുവന്ന തീരപ്രദേശങ്ങളുടെ മേല്‍ അവകാശവാദമുന്നയിക്കാന്‍വേണ്ടി പരശുരാമ ബ്രാഹ്മണര്‍ രചിച്ച് പ്രചരിപ്പിച്ചവയാണ്. അതിലാണ് ചേരനാടിന്റെ തീരപ്രദേശങ്ങളെ ആദ്യമായി കേരളം എന്നുവിളിച്ചിട്ടുള്ളത്. അതിനുമുമ്പുണ്ടായിരുന്ന സപ്തകൊങ്കണങ്ങളിലൊന്നായ കേരളത്തിന്റെ അതിരുകള്‍ പോയിട്ട്, കൃത്യമായ സ്ഥലനിര്‍ദേശംപോലും സാധ്യമായിട്ടില്ല. കൊങ്കണവും അതിന്റെ പര്യായപദമായ രേണുകയും (ഇത് പരശുരാമന്റെ മാതാവിന്റെ പേരുമാണ്) പ്രാകൃത പദങ്ങളാണ്. പരശുരാമന്‍ എന്നത് എക്കിലെ രാജാക്കന്മാരുടെ പാരമ്പര്യബിരുദമാണെന്ന് കേസരി 'ഔട്ട്‌ലൈന്‍സ് ഓഫ് ദി പ്രോട്ടോഹിസ്റ്റോറിക് ക്രോണോളജി ഓഫ് വേസ്റ്റണ്‍ ഏഷ്യ' എന്ന കൃതിയില്‍ വിശദമാക്കിയിട്ടുണ്ട്. എ.ഡി. എട്ടാം നൂറ്റാണ്ടില്‍ ശങ്കരാചാര്യര്‍ സപ്തകൊങ്കണങ്ങളുടെ കൂട്ടത്തില്‍ കേരളം, മൂഷികം, കൂപകം (ആയ് രാജ്യം) എന്നീ രാജ്യങ്ങളെ പരാമര്‍ശിക്കുന്നുണ്ട്. ഇതാണ് മുന്‍പറഞ്ഞ ബ്രാഹ്മണ സങ്കേതം. 14-ാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ലീലാതിലകമെന്ന സംസ്‌കൃതഭാഷയിലുള്ള മലയാള വ്യാകരണ അലങ്കാര ശാസ്ത്രഗ്രന്ഥത്തിലാണ് പിന്നീട് കേരളമെന്ന പേര് കാണുന്നതെന്നതും ശ്രദ്ധിക്കേണ്ടതാണ്. ആ കൃതിയിലും മലയാളത്തില്‍ ധാരാളമായിക്കാണുന്നതും അക്കാലത്തുപോലും തിരിച്ചറിയപ്പെടാന്‍ കഴിയാതിരുന്നതുമായ പ്രാകൃതപദ സ്വാധീനതയെപ്പറ്റി വ്യക്തമാക്കുന്നുണ്ട്. മലയാളത്തില്‍ ഇന്നുപയോഗിക്കുന്ന തല, കല്ല്, തന്‍, തിന്‍ തുടങ്ങിയ സാധാരണവാക്കുകളും ധാതുക്കളും പോലും പ്രാകൃതഭാഷയിലേതാണെന്ന് ലീലാതിലകവും ശങ്കുണ്ണിനായരും ചൂണ്ടിക്കാട്ടുന്നുണ്ട്. കേരളവും ചേരനാടും ഒന്നാണെന്ന തെറ്റിദ്ധാരണയാല്‍ മുന്‍ മുഖ്യമന്ത്രി ഇ.എം.എസ്സിനെപ്പോലെ പലരും 'കേരളം മലയാളികളുടെ മാതൃഭൂമി'യാണെന്ന് കരുതാനിടയായി. ചരിത്രപരമായ ഒരു യാഥാര്‍ഥ്യം, ചേരനാടാണ് മലയാളികളുടെ മാതൃഭൂമിയെന്നതാണ്. ആ ചേരനാടിന് കേരളവുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല; 1956 നവംബര്‍ ഒന്നിന് കേരളപ്പിറവിയുണ്ടാകുന്നതുവരെ, ചേരനാടും മലൈയാളവും ബി.സി. മൂന്നാംനൂറ്റാണ്ടില്‍ രണ്ട് രാജ്യങ്ങളായിരുന്നു. മലൈയാളം പിന്നീട് ചേരരാജ്യത്തോട് കൂട്ടിച്ചേര്‍ക്കപ്പെട്ടു. മലയാളത്തിന് മലനിറഞ്ഞ പ്രദേശമെന്നാണ് അര്‍ഥം. മല +ആളം എന്ന് പിരിക്കാം. പല്‍കുന്റക്കൂട്ടമെന്ന മൂലദ്രാവിഡ പദത്തിന്റെ മലയാളത്തിലെ പര്യായപദമാണിത്.

ഈ വാക്ക് മലയ+ അളം എന്ന് വിഗ്രഹിക്കുമ്പോള്‍ മലയപര്‍വതത്തിന്റെ കടല്‍ത്തീരം എന്നര്‍ഥം കിട്ടും. അത് മലയാളമല്ല, ചേരരാജ്യത്തിന്റെ കടല്‍ത്തീരമാണ്.

കേസരി ബാലകൃഷ്ണപിള്ള, ഡി.ഡി.കൊസാംബി, സങ്കാലിയ, റൊമീല ഥാപ്പര്‍ തുടങ്ങി പലരും കേരളം എന്ന സ്ഥലത്തിന്റെ ചലനത്തെപ്പറ്റി വ്യക്തമാക്കിയിട്ടുണ്ട്. ഈ കേരളവും ചേരരാജ്യവുമായി ഒരു ബന്ധവുമില്ല. ചേരം ഒരു ദ്രാവിഡ വാക്കാണ്. ചേരനാടിന്റെ ഏറ്റവും പഴയ പേര് പല്‍ക്കുന്റക്കൂട്ടം (ധാരാളം മലകളുടെ കൂട്ടം എന്നര്‍ഥം) എന്നായിരുന്നു. പിന്നീടത് മലൈനാട്, മലൈയാളം, കടല്‍മലൈനാട്, ചേരമാന്‍നാട്, ചേരനാട് എന്നിങ്ങനെയെല്ലാം അറിയപ്പെട്ടിട്ടുണ്ട്. നാട്ടറിവില്‍ മാവേലിനാട്, മലനാട് എന്നിങ്ങനെയും വിളിക്കപ്പെടുകയുണ്ടായെങ്കിലും കേരളം എന്ന പേരില്‍ ഈ പ്രദേശം ഒരിക്കലും അറിയപ്പെട്ടിരുന്നില്ല.

ചേരനാട് ഇന്നത്തെ കേരളം മാത്രമായിരുന്നില്ല. അത് ഇന്നത്തെ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളുടെ കുറേ ഭാഗത്തേക്കുകൂടി വ്യാപിച്ചിരുന്ന ഒരു സഹയോഗ ഭരണമായിരുന്നു. നാഗ, ഗോണ്ഡ് വംശങ്ങളുടെ പിന്മുറക്കാരായ വിവിധ ഗോത്രങ്ങളില്‍ ഉള്‍പ്പെട്ട രാജാക്കന്മാര്‍ ഒത്തുചേര്‍ന്ന് സൃഷ്ടിച്ച ഒരു സഹയോഗ ഭരണമായിരുന്നതുകൊണ്ട് ആ ഭരണക്രമം ചേരല്‍ എന്ന പേരില്‍ അറിയപ്പെട്ടു. ചേര്‍ന്നതുകൊണ്ട് ചേരല്‍. ഏഴു ഗോത്രങ്ങളുടെ സഹയോഗ ഭരണക്രമമായിരുന്നു ചേരല്‍ സാമ്രാജ്യം. ഇതൊരു ക്രിയാനാമമാണ്. ഇത്തരത്തിലുള്ള നാമകരണപ്രക്രിയ അന്ന് സാധാരണമായിരുന്നു. ഉദാഹരണത്തിന് സംഘപ്പലകയെയും മധുരനഗരത്തെയും കുറിക്കാന്‍ ആദ്യകാലത്ത് കൂടല്‍ എന്ന പേരായിരുന്നു ഉപയോഗിച്ചിരുന്നത്.

പിന്നീടുണ്ടായ ബുദ്ധമത സ്വാധീനതയുടെ ഫലമായിട്ടാണ് സംഘം എന്ന പേര് പ്രചരിക്കപ്പെട്ടത്. പണ്ഡിതര്‍ ഒരുമിച്ച് കൂടുന്ന സ്ഥലമായതുകൊണ്ട് സംഘപ്പലകയും രണ്ടുനദികള്‍ ഒരുമിച്ചുചേരുന്ന ഇടമായതിനാല്‍ മധുരയും കൂടല്‍ എന്ന് വിളിക്കപ്പെട്ടു. ഇപ്രകാരം, അക്കാലത്ത് രൂപപ്പെട്ട മലനാട്ടു രാജ്യങ്ങളുടെ കൂടിച്ചേരലിലൂടെ ചേരല്‍ രാജ്യം രൂപം കൊള്ളുകയും ചേര രാജാവ് ചേരല്‍+ ആതന്‍ ആകുകയും ചെയ്തു. കുടക്കോനും പൂഴിയര്‍കോനും കുട്ടുവക്കോനും വേളീറുകളും മറ്റും ചേര്‍ന്ന് ചേരലാതനെ വാഴിച്ചു. കോനില്‍ നിന്ന് ആതനിലേക്കുള്ള വളര്‍ച്ച പ്രാദേശികാധിപത്യഭരണക്രമത്തില്‍ നിന്ന് ഒരു രാഷ്ട്ര വ്യവസ്ഥയിലേക്കുള്ള മാറ്റമായിരുന്നു. ചതുരുപായങ്ങളിലൂടെയായിരുന്നു ചേരമാന്‍ നാട്, ക്രമേണ അതിയമാന്‍ നാടും മലയമാന്‍ നാടും പറമ്പുമലയും കുതിരമലയും കൊല്ലിമലയും മലൈനാടും മറ്റും തങ്ങളോട് കൂട്ടിച്ചേര്‍ത്തത്.
» MORE STORIES