അഞ്ചില്‍ കൂടുതല്‍ കന്നുകാലികളെ വളര്‍ത്തണമെങ്കില്‍ ഇനി ലൈസന്‍സ് വേണം

Posted on: 08 Aug 2012

രാജേഷ് ജോര്‍ജ്‌



മലപ്പുറം: അഞ്ച് കന്നുകാലികളില്‍ കൂടുതല്‍ വളര്‍ത്തുന്നവര്‍ക്കും 20 ആടുകളില്‍ കൂടുതല്‍ വളര്‍ത്തുന്ന ഫാമുകള്‍ക്കും ഇനി ലൈസന്‍സ് വേണം. മലിനീകരണമുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതും പൊതുജനങ്ങളില്‍നിന്നുള്ള പരാതി ഏറുന്നതിനാലുമാണ് കന്നുകാലി, ആട്, പന്നി, മുയല്‍ഫാമുകള്‍ക്കും പൗള്‍ട്രി ഫാമുകള്‍ക്കും പഞ്ചായത്തിന്റെ ലൈസന്‍സ് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയത്.അതോടൊപ്പം ദേശാടനപ്പക്ഷികള്‍ തങ്ങുന്ന ജലാശയങ്ങളായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങള്‍ക്ക് നാലുകിലോമീറ്റര്‍ ചുറ്റളവില്‍ പൗള്‍ട്രിഫാം നടത്തുന്നതും വിലക്കിയിട്ടുണ്ട്.

ഇനിമുതല്‍ ലൈവ് സ്റ്റോക്ക് ഫാം നടത്തുന്നതിന് പഞ്ചായത്തിന്റെ ലൈസന്‍സ് ആവശ്യവുമാണ്. അഞ്ചെണ്ണത്തില്‍ കൂടുതലുള്ള പന്നി ഫാമുകള്‍ക്കും 25 എണ്ണത്തില്‍ കൂടുതലുള്ള മുയല്‍ ഫാമുകള്‍ക്കും 100 കോഴികളില്‍ കൂടുതലുള്ള പൗള്‍ട്രി ഫാമുകള്‍ക്കുമാണ് ഇനിമുതല്‍ ലൈസന്‍സ് ഏര്‍പ്പെടുത്തുന്നത്. വളര്‍ത്തുന്ന മൃഗങ്ങളുടെയും പക്ഷികളുടെയും എണ്ണത്തിനനുസൃതമായി സ്ഥലവിസ്തൃതി ഉറപ്പാക്കാനും നിര്‍ദേശമുണ്ട്. ഒപ്പം കന്നുകാലി-പന്നി ഫാമുകള്‍ക്ക് വളക്കുഴിയും കമ്പോസ്റ്റ് കുഴിയും ജൈവവാതക പ്ലാന്റും നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ഫാമുകള്‍ ആരംഭിക്കണമെങ്കില്‍ ഈ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയശേഷം ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷനല്‍കണം. സെക്രട്ടറി ആവശ്യമായ അന്വേഷണം നടത്തി നിബന്ധനകള്‍ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയശേഷമേ ലൈസന്‍സ് നല്‍കാന്‍ കഴിയൂ. വിവിധ വിഭാഗങ്ങളിലായി 100 രൂപ മുതല്‍ 2000 രൂപ വരെ വര്‍ഷം ലൈസന്‍സ്ഫീസും നല്‍കണം. നിലവില്‍ ഫാം നടത്തുന്നവര്‍ ആറുമാസത്തിനകം ഈ ലൈസന്‍സ് നേടണം. മൃഗങ്ങള്‍ക്കും കോഴികള്‍ക്കും മറ്റുമുണ്ടാകുന്ന രോഗവ്യാപനത്തിനെതിരെ സ്വീകരിക്കേണ്ട നടപടികളും കൈക്കൊള്ളണം. എന്നാല്‍ മൃസംരക്ഷണ വകുപ്പോ ക്ഷീരവികസന വകുപ്പോ കാര്‍ഷിക സര്‍വകലാശാലയോ ജില്ലാപഞ്ചായത്തോ മറ്റ് സര്‍ക്കാര്‍ ഏജന്‍സികളോ പ്രവര്‍ത്തിപ്പിക്കുന്ന ലൈവ് സ്റ്റോക്ക് ഫാമുകളെ ലൈസന്‍സ് എടുക്കുന്നതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഫാമുകളുടെ ലൈസന്‍സ് റദ്ദാക്കാനും ഫാം അടച്ചുപൂട്ടിക്കാനും പിഴ ഈടാക്കാനും പഞ്ചായത്ത് സെക്രട്ടറിക്ക് അധികാരമുണ്ട്.

എന്നാല്‍ ഫാമിന് അനുമതിനല്‍കിയ പഞ്ചായത്തധികൃതരുടെ നടപടിക്കെതിരെ ആക്ഷേപമുള്ളവര്‍ക്ക് നിശ്ചിത സമയപരിധിക്കുള്ളില്‍ അപ്പീല്‍ നല്‍കാനും കഴിയും.


Stories in this Section