ശ്രീധരന്റെ പാടത്ത് വിളഞ്ഞത് അഞ്ച് ക്വിന്റല്‍ മത്സ്യം

Posted on: 31 Jul 2012


വൈക്കം: ഒരു നെല്ലും ഒരു മീനും പദ്ധതിയുടെ ഭാഗമായി വെച്ചൂര്‍ തേവേരി ശ്രീധരന്‍ നടത്തിയ മത്സ്യകൃഷി വന്‍ വിജയം.

പൊന്നങ്കരി, പോട്ടക്കരി പാടശേഖരത്ത് രണ്ടര ഏക്കര്‍ സ്ഥലത്താണ് ശ്രീധരനും കുടുംബാംഗങ്ങളും ചേര്‍ന്ന് മത്സ്യകൃഷി നടത്തിയത്. വെള്ളിയാഴ്ച നടത്തിയ വിളവെടുപ്പില്‍ ശ്രീധരനു കിട്ടിയത് 5 ക്വിന്റല്‍ മത്സ്യമാണ്. 100 രൂപ നിരക്കില്‍ ചൂടപ്പം പോലെ വിറ്റഴിഞ്ഞു. രോഹു, കട്‌ല, ഗ്രാസ്‌കാര്‍പ്പ്, മൃഗാള്‍ എന്നീയിനം മത്സ്യങ്ങളാണ് കൃഷിയിറക്കിയത്.ഏഴുമാസത്തെ പരിപാലനംകൊണ്ട് മത്സ്യങ്ങള്‍ പൂര്‍ണ്ണ വളര്‍ച്ചയെത്തി. ഒരു കിലോ മുതല്‍ അഞ്ച് കിലോ വരെ തൂക്കമുള്ള മത്സ്യങ്ങള്‍ ശ്രീധരന്റെ പാടത്തുണ്ടായിരുന്നു. മത്സ്യകൃഷി കഴിഞ്ഞാല്‍ അടുത്തത് നെല്‍കൃഷിയാണ്. മീന്‍ വളര്‍ന്ന കൃഷിയിടങ്ങളില്‍ നെല്‍കൃഷിയും വന്‍ ലാഭമാണ് ശ്രീധരന്റെ അനുഭവത്തില്‍.

1997ല്‍ ജനകീയ മത്സ്യകൃഷി തുടങ്ങിയ കാലം മുതലേ ആരംഭിച്ച മത്സ്യകൃഷി ശ്രീധരന്‍ മുടങ്ങാതെ നടത്തി വിജയകരമാക്കുന്നു. കാലിത്തീറ്റയും തവിടും കപ്പലണ്ടിപ്പിണ്ണാക്കും ചേര്‍ന്നുള്ള മിശ്രിതമാണ് മീന്‍ തീറ്റ. മത്സ്യകൃഷിയുടെ വിളവെടുപ്പ് കഴിഞ്ഞ് നെല്‍വിത്ത് പാകാനുള്ള ശ്രമത്തിലാണ് ശ്രീധരനും ഭാര്യ ശാന്തമ്മയും മകന്‍ സുരേഷ് ബാബുവും.


Stories in this Section